ഒരു കാരണവശാലും ഇത്തരക്കാരെ രാജ്യത്ത് തുടരാൻ അനുവദിക്കില്ല, പരിശോധനയിൽ 17,463 നിയമലംഘകരെ പിടികൂടിയതായി സൗദി ആഭ്യന്തര മന്ത്രാലയം, 10,197 പേരെ ഇതിനോടകം നാടുകടത്തി

താമസ നിയമലംഘകരെ ഒരു കാരണവശാലും രാജ്യത്ത് തുടരാൻ അനുവദിക്കില്ലെന്ന കർശന തീരുമാനത്തിലാണ് സൗദി. രാജ്യത്ത് സുരക്ഷാ സേനാ യൂണിറ്റുകൾ നടത്തുന്ന സംയുക്ത പരിശോധനയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച് കഴിയുന്നവരെ കണ്ടെത്തി നാടുകടത്തുകയാണ് ചെയ്യുന്നത്. ഇത്തരം നിയമലംഘകർക്കുള്ള നടപടികൾ സൗദി ഭരണകൂടം ശക്തമാക്കിയിരിക്കുകയാണ്. നിരവധി പ്രവാസികളാണ് ഇത്തരത്തിൽ പരിശോധനയിൽ പിടിവീണത്.
നവംബർ 16 മുതൽ 22 വരെ രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ പരിശോധനയിൽ 17,463 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. താമസ നിയമങ്ങൾ ലംഘിച്ചതിന് 10,856 പേരാണ് പിടിയിലായത്. അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് 3,934 പേരും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 2,673 പേരും അറസ്റ്റിലായി. രാജ്യത്തേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച 773 പേരെ അധികൃതർ തടഞ്ഞുവച്ചു.
സൗദി അറേബ്യയിൽ നിന്ന് അനധികൃതമായി കടക്കാൻ ശ്രമിച്ച 54 പേരും പിടിയിലായി. സൗദിയിലാകെ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച 50,699 നിയമലംഘകർ നിലവിൽ നിയമനടപടികൾ നേരിടുണ്ട്. 44,651 പേർ യാത്രാരേഖകൾക്കായി അവരുടെ നയതന്ത്ര ദൗത്യങ്ങളിലേക്ക് റഫർ ചെയ്‌തിട്ടുണ്ട്. 1,617 പേർ യാത്രാ റിസർവേഷനുകൾക്കായി കാത്തിരിക്കുന്നു. 10,197 പേരെ ഇതിനകം നാടുകടത്തി. പരിശോധനയിൽ താമസ, തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവർക്ക് ഗതാഗത സൗകര്യവും അഭയവും നൽകിയ 11 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
വ്യക്തികളുടെ അനധികൃത പ്രവേശനം, ഗതാഗതം, പാർപ്പിടം എന്നിവയ്‌ക്ക് ഏതെങ്കിലും വിധത്തിൽ സഹായം നൽകുന്നത് ഗുരുതരമായ കുറ്റമാണ്. ഇത്തരം പ്രവൃത്തികളിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് 15 വർഷം വരെ തടവും 1 മില്യൺ റിയാൽ വരെ പിഴയും ലഭിക്കും. ഇതോടൊപ്പം ഈ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന വാഹനങ്ങളും വസ്തുവകകളും കണ്ടുകെട്ടലും ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും.
https://www.facebook.com/Malayalivartha