ഒമാനിൽ ഭൂചലനം, റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം സലാലയിൽ നിന്ന് 187 കിലോമീറ്റർ വടക്കുകിഴക്ക്

ഒമാനിൽ റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ബുധനാഴ്ച്ച പുലര്‍ച്ചെ ദോഫാര്‍ ഗവര്‍ണറേറ്റിലെ വിവിധ പ്രദേശങ്ങളില്‍ ആണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഷാലിം-അല്‍ ഹല്ലാനിയത്ത് ദ്വീപുകളില്‍ പുലര്‍ച്ചെ 1.05നാണ് അനുഭവപ്പെട്ടതെന്ന് സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
സലാല നഗരത്തിൽ നിന്ന് ഏകദേശം 187 കിലോമീറ്റർ വടക്കുകിഴക്കാണ് ഈ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നും സർവകലാശാലയുടെ ഇഎംസി റിപ്പോർട്ട് പറയുന്നു. ഔഖാത്, ന്യൂ സലാല, ചൗക് നമ്പര്‍ 5, സാദ, ഹാഫ എന്നിവിടങ്ങളില്‍ നേരിയ ചലനം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
കഴിഞ്ഞ മാസവും യുഎഇക്ക് പിന്നാലെ ഒമാനിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഒമാനിൽ അനുഭവപ്പെട്ടത്. സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം (ഇഎംസി) ആണ് ഇക്കാര്യം അറിയിച്ചത്. രാവിലെ 10 മണിയോടെ സൂറില്‍ അനുഭവപ്പെട്ട ഭൂചലനത്തിൽ പ്രദേശവാസികളിൽ വലിയ രീതിയിലുള്ള പരിഭ്രാന്തിയാണ് ഉണ്ടാക്കിയത്.
സൂര്‍ വിലായത്തിന് 57 കിലോമീറ്റര്‍ വടക്ക് കിഴക്കായാണ് ഭൂചലനം രേഖപ്പെടുത്തിയത്. സൂറിലെയും സമീപ പ്രദേശങ്ങളിലെയും ഫ്ലറ്റുകളില്‍ താമസിക്കുന്നവര്‍ക്കും കടകളിലും മറ്റും ജോലി ചെയ്തുകൊണ്ടിരുന്നവര്‍ക്കും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതുപോലെ തെക്കന്‍ അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ പ്രദേശവാസികള്‍ക്ക് ഭൂചലനം അനുഭവപ്പെട്ടു.
തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ സൂര്‍, ജഅലാന്‍ ബാനി ബൂഅലി, സുവൈ, റാസല്‍ ഹദ്ദ് തുടങ്ങി വിവിധ സ്ഥലങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. എന്നാല്‍ സംഭവത്തിൽ നാശനഷ്ടങ്ങളോ ആളപായമോ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിരുന്നില്ല.
https://www.facebook.com/Malayalivartha