യുഎഇയിൽ കനത്ത ജാഗ്രത മരം കോച്ചുന്ന തണുപ്പ്... ഒപ്പം കാറ്റും മഴയും !! കാഴ്ചപരിധി കുറയും കാലാവസ്ഥ മാറ്റങ്ങൾ തുടരുമെന്ന് അറിയിപ്പ്

വർഷത്തിലെ ഏറ്റവും തണുപ്പേറിയ കാലഘട്ടമായ ‘അൽ ശബ്‌ത്’ സീസണിന് യുഎഇയിൽ തുടക്കം ആയിട്ടുണ്ട് . ഫെബ്രുവരി 10 വരെ നീണ്ടുനിൽക്കുന്ന കാലയളവിൽ താപനില കുത്തനെ കുറയുന്നതിനാൽ പൊതുജനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. പ്രായമായവർ, കൊച്ചുകുട്ടികൾ, ഗർഭിണികൾ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ എന്നിവർ ഈ സമയത്ത് കൂടുതൽ ശ്രദ്ധ പുലർത്തണം. തണുത്ത കാറ്റും താപനിലയിലെ പെട്ടെന്നുള്ള മാറ്റങ്ങളും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും പനിക്കും കാരണമാകാൻ സാധ്യതയുണ്ടെന്നും ആരോഗ്യ വിഭാഗം അറിയിച്ചു.
അടുത്ത കുറച്ച് ദിവസങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. എന്നാൽ ചില പ്രദേശങ്ങളിൽ അതിരൂക്ഷമായ തണുപ്പ് കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. കൂടാതെ ചില തീരദേശ മേഖലകളിലും വടക്കൻ പ്രദേശങ്ങളിലും താഴ്ന്ന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുള്ളതായും അറിയിച്ചു.
പുലർച്ചെ മുതൽ അനുഭവപ്പെടുന്ന ശക്തമായ മൂടൽമഞ്ഞ് കാഴ്ചപരിധി കുറയ്ക്കുമെന്നും ഇത് രാജ്യത്തെ ഗതാഗത സംവിധാനങ്ങളെ ബാധിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഡ്രൈവർമാർ അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ മാറ്റങ്ങൾക്കനുസരിച്ച് യാത്രാ പ്ലാനുകളിൽ മാറ്റം വരുത്തണമെന്നും നിർദ്ദേശമുണ്ട്.
യുഎഇയിലെ തീരദേശ മേഖലകളിലും ഉൾനാടൻ പ്രദേശങ്ങളിലും മൂടൽമഞ്ഞ് ശക്തമാകാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. പലയിടങ്ങളിലും കാഴ്ചപരിധി പൂജ്യത്തിലേക്ക് താഴാൻ സാധ്യതയുള്ളതിനാൽ ദൂരക്കാഴ്ച തീരെ കുറഞ്ഞേക്കുമെന്നും ഇത് അപകടങ്ങൾക്ക് കാരണമായേക്കാമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ അന്തരീക്ഷത്തിൽ പൊടിയും മണലും ഉയരാൻ ഇടയുള്ളതായും. ഇത് കാഴ്ചപരിധി കുറയ്ക്കാൻ കാരണമാകുമെന്നും അറിയിച്ചു. ഈ സാഹചര്യത്തിൽ റോഡുകളിലെ സുരക്ഷാ നിയമങ്ങൾ കർശനമായി പാലിക്കണമെന്നും വേഗത കുറച്ച് മാത്രം വാഹനമോടിക്കണമെന്നും ട്രാഫിക് വിഭാഗം അറിയിച്ചു. മൂടൽമഞ്ഞുള്ള സമയങ്ങളിൽ ഹസാർഡ് ലൈറ്റുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും പകരം ഫോഗ് ലൈറ്റുകൾ ഉപയോഗിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു. മുൻപിലുള്ള വാഹനങ്ങളുമായി കൃത്യമായ അകലം പാലിക്കുന്നത് ഉറപ്പാക്കണമെന്നും അശ്രദ്ധമായ ഓവർടേക്കിംഗ് ഒഴിവാക്കണമെന്നും സുരക്ഷാ നിർദ്ദേശത്തിൽ പറയുന്നു.
ശനിയാഴ്ചയോടെ തീരപ്രദേശങ്ങളിലും വടക്കൻ ഭാഗങ്ങളിലും മേഘാവൃതമായ അന്തരീക്ഷമായിരിക്കും . എന്നാൽ ഞായറാഴ്ചയോടെ ചിലയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും എൻസിഎം പ്രവചിച്ചു. ചില ദിവസങ്ങളിൽ നേരിയ മഴയ്ക്ക് ശേഷമാണ് കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടാറുള്ളത്. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ വളരെ പ്രക്ഷുബ്ധമായിരിക്കും. അതിനാൽ തിരമാലകൾ ഉയരാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്നും അറിയിച്ചു.
അതേസമയം ശക്തമായ കാറ്റും പൊടിയും കാരണം റോഡിലെ കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനങ്ങൾ തമ്മിൽ കൃത്യമായ അകലം പാലിക്കണമെന്നും വാഹനങ്ങളുടെ വേഗത കുറയ്ക്കണമെന്നും അറിയിച്ചു. കൂടാതെ മൂടൽമഞ്ഞുള്ള സമയങ്ങളിൽ ഹസാർഡ് ലൈറ്റുകൾ അനാവശ്യമായി ഉപയോഗിക്കരുതെന്നും നിർദേശമുണ്ട്.
കനത്ത തണുപ്പ് അനുഭവപ്പെടുന്ന സാഹചര്യത്തിൽ ആരോഗ്യ പ്രശ്നങ്ങളും രൂക്ഷമാകാൻ സാധ്യതയുണ്ട്. അതിനാൽ പൊതുജങ്ങളുടെ ആരോഗ്യകാര്യങ്ങളിൽ അതീവ ശ്രദ്ധ പാലിക്കണമെന്നും അറിയിച്ചു. താപനില കുറയുന്നതും ഈർപ്പം വർദ്ധിക്കുന്നതും കാരണം ജലദോഷം, പനി എന്നിവ പടരാനുള്ള സാധ്യത ഏറെയാണ്.
അതിനാൽ ആവശ്യമായ മുൻകരുതലുകൾ മുന്നേ എടുക്കണമെന്നും പൊടിപടലങ്ങൾ ശ്വസിക്കുന്നത് ഒഴിവാക്കാൻ ശ്വസനസംബന്ധമായ അസുഖമുള്ളവർ മാസ്ക് ധരിക്കുന്നത് നല്ലതാണെന്നും അറിയിച്ചു. അതേസമയം സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന വ്യാജ വാർത്തകളിൽ വിശ്വസിക്കരുതെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി നൽകുന്ന ഔദ്യോഗിക അറിയിപ്പുകൾ മാത്രം പിന്തുടരണമെന്നും അറിയിച്ചു.
ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ നിർമാണ മേഖലകളിൽ ജോലി ചെയ്യുന്നവർ സുരക്ഷാ മാനദണ്ഡങ്ങൾ നിർബന്ധമായും പാലികേണ്ടതുണ്ട്. കാറ്റിൽ പറന്നുപോകാൻ സാധ്യതയുള്ള വസ്തുക്കൾ സുരക്ഷിതമായി കെട്ടിയിടണമെന്നും അധികൃതർ നൽകുന്ന മാർഗ നിർദേശങ്ങൾ പാലിക്കണമെന്നും വ്യക്തമാക്കി.
തണുപ്പുകാലത്ത് വസ്ത്രധാരണത്തിൽ മാറ്റം വരുത്തണമെന്ന് വിദഗ്ധർ നിർദേശിച്ചു. കട്ടിയുള്ള ഒരൊറ്റ വസ്ത്രത്തിന് പകരം ഒന്നിലധികം ലെയറുകളായി വസ്ത്രം ധരിക്കുന്നത് ശരീരതാപം നിലനിർത്താൻ സഹായിക്കും. തല, കഴുത്ത്, കൈകൾ, കാലുകൾ എന്നിവ നന്നായി മറയ്ക്കുന്ന തരത്തിൽ വസ്ത്രം ധരിക്കാൻ ശ്രദ്ധിക്കണമെന്നും അറിയിച്ചു. തണുപ്പുകാലത്ത് ദാഹം കുറവായി തോന്നിയാലും ആവശ്യത്തിന് വെള്ളം കുടിക്കണം. ചൂടുള്ള പാനീയങ്ങളും പോഷകസമൃദ്ധമായ ഭക്ഷണവും ശീലമാക്കണമെന്നും ആരോഗ്യ വിദഗ്ധർ നിർദേശിച്ചു. അതിരാവിലെയും വൈകിട്ടും തണുപ്പ് കൂടുതലായതിനാൽ ഈ സമയങ്ങളിൽ പുറത്തുള്ള വ്യായാമങ്ങൾ ഒഴിവാക്കുന്നതാണ് ഉചിതമെന്നും പറഞ്ഞു.
പനി, ജലദോഷം തുടങ്ങിയ രോഗങ്ങൾ പടരാനുള്ള സാധ്യത കണക്കിലെടുത്ത് കൈകൾ ഇടയ്ക്കിടെ കഴുകണം. തിരക്കേറിയ ഇടങ്ങളിൽ മാസ്‌ക് ഉപയോഗിക്കൽ അടക്കമുള്ള മുൻകരുതലുകളും നിർദേശിച്ചു. സ്കൂളിൽ പോകുന്ന കുട്ടികൾ നിർബന്ധമായും ജാക്കറ്റുകളും സോക്സുകളും ധരിക്കണം. സ്കൂൾ ബസുകളിലെ എയർകണ്ടീഷൻ നിയന്ത്രിക്കണമെന്നും നിർദേശം നൽകി. തണുത്ത പാനീയങ്ങൾ ഒഴിവാക്കാനും ശ്രദ്ധിക്കണം.
കുട്ടികൾക്ക് പനിയോ ചുമയോ ഉണ്ടെങ്കിൽ സ്കൂളിൽ വിടാതെ വീട്ടിൽ വിശ്രമിക്കാൻ അനുവദിക്കണമെന്നും ഡോക്ടർമാർ വ്യക്തമാക്കി. കൂടാതെ ‘അൽ ശബ്‌ത്’ കാലയളവിൽ കനത്ത മൂടൽമഞ്ഞിനും റോഡുകളിൽ വഴുക്കലിനും സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ വേഗത കുറയ്ക്കുകയും ഹെഡ്‌ലൈറ്റുകൾ ശരിയായ രീതിയിൽ ഉപയോഗിക്കുകയും ചെയ്യണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
--
https://www.facebook.com/Malayalivartha























