ഉടമകളുടെ നാശത്തിന് കാരണമാകുന്ന ദുരൂഹരത്‌നം; കുഴിച്ച് എടുത്തത് ഇന്ത്യയില്‍; ഇപ്പോള്‍ എവിടെ?
ഭൂമിക്കടിയില്‍ വര്‍ഷങ്ങളോളം ചൂടും സമ്മര്‍ദവുമേറ്റ് കാര്‍ബണിന് രൂപമാറ്റം സംഭവിക്കുമ്പോഴാണ് വജ്രം ഉണ്ടാകുന്നത്. ഭൗമോപരിതലത്തില്‍ നിന്ന് ഏകദേശം 100 മൈല്‍ താഴെയായി രൂപപ്പെടുന്ന ഇവ അഗ്‌നിപര്‍വത സ്‌ഫോടനങ്ങളിലൂടെയാണ് സ്വാഭാവികമായി മുകളിലേക്കെത്തുന്നത്. പക്ഷേ ഇവയുടെ വിപണിമൂല്യം തിരിച്ചറിഞ്ഞതോടെ ഇന്ത്യയിലുള്‍പ്പെടെ വന്‍തോതില്‍ ഖനനം ചെയ്‌തെടുക്കാന്‍ ആരംഭിക്കുകയായിരുന്നു.
ബിസി നാലാം നൂറ്റാണ്ടില്‍ത്തന്നെ ഇന്ത്യയില്‍ വജ്രവ്യാപാരം നടന്നിരുന്നതായി തെളിവുകള്‍ വ്യക്തമാക്കുന്നു. രാജാക്കന്മാരുടെ ആഘോഷങ്ങളുടെയും വിശ്വാസത്തിന്റെയും ഭാഗമായിരുന്നു വജ്രങ്ങള്‍. ക്ഷേത്രവിഗ്രഹങ്ങളുടെ കണ്ണുകളില്‍ തിളങ്ങുന്ന വജ്രം പതിപ്പിക്കുകയാണു പതിവ്. ആ വിഗ്രഹങ്ങള്‍ക്ക് പ്രശ്‌നങ്ങളൊന്നും വരാതെ ആ വജ്രം കാക്കുമെന്നാണു വിശ്വാസം.
പക്ഷേ ബ്രിട്ടിഷുകാര്‍ കോഹിനൂര്‍ രത്‌നം ഉള്‍പ്പെടെയാണ് ഇന്ത്യയില്‍ നിന്ന് മോഷ്ടിച്ചുകൊണ്ടുപോയത്. അക്കൂട്ടത്തില്‍പെടുത്താനാകില്ല 'ഹോപ് ഡയമണ്ടി'നെ. ബ്രിട്ടിഷുകാരെത്തും മുന്‍പേ ഇത് ഇന്ത്യ കടന്നു. തുത്തന്‍ഖാമന്റെ മമ്മിയെപ്പറ്റിയുള്ള കഥ പോലെ ലോകത്ത് ഏറ്റവുമധികം ശാപഗ്രസ്തമായ രത്‌നക്കല്ല് എന്നാണ് 'ഹോപ്' അറിയപ്പെടുന്നത്. ധരിക്കുന്നവരെ ഇല്ലാതാക്കുന്ന, പലരെയും സ്വത്തും ബന്ധുബലവും നഷ്ടപ്പെടുത്തി പാപ്പരാക്കിയ ഈ രത്‌നക്കല്ലിനെപ്പറ്റി അത്രയേറെയുണ്ട് കഥകള്‍. ഈ നീലക്കല്ല് എവിടെ നിന്നു വന്നു എന്നതിന് വ്യക്തമായ ഉത്തരമില്ലെങ്കിലും ഇന്ത്യയിലെ ഒരു വിഗ്രഹത്തില്‍ നിന്ന് മോഷ്ടിച്ചെടുത്തതാണെന്ന കഥയ്ക്കാണ് പ്രചാരമേറെയുള്ളത്.
ലോകത്തില്‍ ഇന്നറിയപ്പെടുന്നതില്‍ വച്ച് ഏറ്റവും വലിയ നീലവജ്രമാണ് 'ഹോപ്'. സാധാരണ വജ്രത്തില്‍ ബോറോണ്‍ എന്ന മൂലകം കുടുങ്ങുമ്പോഴാണ് നീലനിറമുണ്ടാകുന്നത്. ഹോപ്പ് ഡയമന്‍ഡിലേയ്ക്ക് അള്‍ട്രാവയലറ്റ് രശ്മികള്‍ പതിപ്പിച്ചാല്‍ അത് ചുവന്ന നിറത്തില്‍ തിളങ്ങും.
അതെല്ലാം അവിടെ നില്‍ക്കട്ടെ, ഹോപ് വജ്രത്തിന്റെ കഥ തുടങ്ങുന്നത് 1668-69 കാലത്താണ്. ആദ്യമേ പറയാം 'ഹോപ് ഡയമണ്ട്' സ്വന്തമാക്കിയവരില്‍ ഭൂരിപക്ഷം പേര്‍ക്കും ഏല്‍ക്കേണ്ടി വന്ന ദുരനുഭവങ്ങളാണ് അതിനെ ശാപക്കഥയിലെ നായകനാക്കിയത്. പക്ഷേ കുഴപ്പങ്ങളൊന്നും പറ്റാതെ രക്ഷപ്പെട്ടവരുമുണ്ട്.
ഇന്ത്യയിലെത്തിയ ഫ്രഞ്ച് സഞ്ചാരിയും വ്യാപാരിയുമായ ഴാങ് ബാപ്റ്റിസ്‌റ്റെ ടവെര്‍നിയെയാണ് ഒരു പുരോഹിതനില്‍ നിന്ന് ആദ്യം ഈ രത്‌നം വാങ്ങുന്നത്. ഗോല്‍ക്കൊണ്ട ഖനിയില്‍ നിന്നുള്ളതാണ് ഇതെന്നാണ് കരുതുന്നത്. വാങ്ങുന്ന സമയത്ത് പ്രാകൃതമായി 'കട്ട്' ചെയ്ത് ഏകദേശം ത്രികോണാകൃതിയിലായിരുന്നു വജ്രം. 'അതിസുന്ദരമായ വയലറ്റ്' എന്നായിരുന്നു അതിന്റെ നിറത്തെ ടവെര്‍നിയെ വിശേഷിപ്പിച്ചത്. മോഷ്ടിക്കപ്പെട്ട വജ്രമായിരുന്നു അതെന്ന സൂചനയും ടവെര്‍നിയ നല്‍കുന്നുണ്ട്.
പിന്നീട് ഫ്രാന്‍സിലെ ലൂയി പതിനാലാമന്‍ രാജാവ് ഇതു വാങ്ങി. 112 3/16 കാരറ്റ് തൂക്കമുണ്ടായിരുന്ന ആ വജ്രം ലൂയി രാജാവ് കൊട്ടാരം രത്‌നവിദഗ്ധരെക്കൊണ്ട് പിന്നെയും മിനുക്കിയെടുത്തു. ഭാരം 67 1/8 കാരട്ടായി കുറഞ്ഞു. വെട്ടിയൊതുക്കലിനൊടുവില്‍ ഹൃദയാകൃതി കൈവരിച്ച ആ രത്‌നത്തിന്റെ നിറം അതോടെ കടുംനീലയുമായി. ബ്ലൂ ഡമണ്ട് ഓഫ് ദ് ക്രൗണ്‍, ഫ്രഞ്ച് ബ്ലൂ തുടങ്ങിയ പേരുകള്‍ അതിന് ലഭിക്കുന്നതും അങ്ങനെയാണ്. വിശേഷാവസരങ്ങളില്‍ ധരിക്കുന്ന മാലയിലാണ് രാജാവ് ഈ രത്‌നക്കല്ല് പതിപ്പിച്ചത്. 1749-ല്‍ ലൂയി പതിനഞ്ചാമന്‍ ആ വജ്രം പിന്നെയും രാകിമിനുക്കി. 1791-ല്‍ ലൂയി പതിനാറാമന്റെയാകട്ടെ രാജകീയ ആഭരണങ്ങളുടെ ഭാഗമായിരുന്നു ഈ വജ്രം. പക്ഷേ രാജാവും പത്‌നി മേരി അന്റോണിറ്റയും ഫ്രഞ്ച് വിപ്ലവത്തിനിടെ പലായനത്തിനു ശ്രമിക്കുമ്പോള്‍ പിടിക്കപ്പെട്ട് ശിരച്ഛേദം ചെയ്യപ്പെട്ടു. 'ഹോപ് വജ്ര'ത്തെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകള്‍ക്ക് തുടക്കം കുറിക്കുന്നതും ഇവിടെ നിന്നാണ്.
രാജകീയ ഖജനാവില്‍ നിന്നു പിടിച്ചെടുത്ത് സര്‍ക്കാര്‍ ട്രഷറിയിലേക്കു മാറ്റിയവയില്‍ ഹോപ് വജ്രവുമുണ്ടായിരുന്നു. പക്ഷേ 1792 കലാപകാലത്ത് അതും മോഷണം പോയി. പിന്നീട് 1812-ല്‍ ലണ്ടനിലാണ് കഥ തുടരുന്നത്. അവിടെ ഏകദേശം 45.5 കാരട്ട് തൂക്കമുള്ള ഒരു നീലവജ്രം വില്‍പനയ്‌ക്കെത്തി. പലതലത്തില്‍ രാകിമിനുക്കി 'ഹോപ് വജ്ര'ത്തിന്റെ തൂക്കം അത്രയും എത്തിയിരുന്നു. പക്ഷേ ഫ്രഞ്ച് രാജാവിന്റെ 'തലയറുത്ത' വജ്രമാണതെന്ന് ആരും അറിഞ്ഞില്ല. കറങ്ങിത്തിരിഞ്ഞ് 1813-ല്‍ ഹെന്റി ഫിലിപ് ഹോപ് എന്ന രത്‌നവ്യാപാരിയുടെ പ്രശസ്തമായ രത്‌ന ശേഖരത്തിലും ഇതെത്തി. അങ്ങനെയാണിതിന് 'ഹോപ് ഡയമണ്ട്' എന്ന പേരുവീഴുന്നത്. (ഫ്രാന്‍സില്‍ നിന്ന് ബ്രിട്ടന്റെ ജോര്‍ജ് നാലാമന്‍ രാജാവിനാണത്രേ ഈ വജ്രം കിട്ടിയത്. വൈകാതെ അദ്ദേഹം കടം കയറി പാപ്പരായി. അദ്ദേഹത്തില്‍ നിന്നാണ് ഹെന്റി തോമസ് ഹോപ് ഇതു വാങ്ങിയതെന്നും ഒരു കഥയുണ്ട്)
അതിനിടെ രത്‌നം പരിശോധിച്ച ചാള്‍സ് ബാര്‍ബോട്ട് എന്ന വിദഗ്ധന്‍ ഇത് 'റീ കട്ട്' ചെയ്യപ്പെട്ട 'ഫ്രഞ്ച് ബ്ലൂ' ആണെന്ന നിഗമനം പുറത്തുവിട്ടു. 1858-ലായിരുന്നു അത്. ഫിലിപ് ഹോപിന്റെ മരണശേഷം രത്‌നം പേരക്കുട്ടി ഫ്രാന്‍സിസ് ഹോപിനു ലഭിച്ചു. പക്ഷേ പ്രഭുവായി വിലസിയിരുന്ന ഫ്രാന്‍സിസ് വൈകാതെ കടം കയറി പാപ്പരാകാരായി. നഷ്ടം നികത്താന്‍ വജ്രം വില്‍ക്കേണ്ട അവസ്ഥയിലെത്തി. 1901-ല്‍ വജ്രം വില്‍പനയ്ക്കു വച്ചു. അങ്ങനെ വജ്രവ്യാപാരികളുടെ കൈമറിഞ്ഞ് 'ഹോപ്' എത്തിയത് ന്യൂയോര്‍ക്കില്‍. അവിടെ ജോസഫ് ഫ്രാന്‍കെല്‍സ് സണ്‍സ് ആന്‍ഡ് കമ്പനി ഈ വജ്രം വാങ്ങി. അവരത് വിറ്റതാകട്ടെ സലിം ഹബീബ് എന്ന കച്ചവടക്കാരനും. അദ്ദേഹം 1909 വരെ അത് കൈവശം വച്ചു. പക്ഷേ സലിമിന്റെ കച്ചവടങ്ങളെല്ലാം നഷ്ടത്തിലായി. ഒരു സുപ്രഭാതത്തില്‍ കടലില്‍ അദ്ദേഹത്തിന്റെ മൃതശരീരം പൊങ്ങി. കടം വീട്ടാന്‍ സ്വത്ത് ലേലത്തിനു വച്ചപ്പോള്‍ ഫ്രഞ്ച് രത്‌നവ്യാപാരക്കമ്പനി കാര്‍ട്ടിയെ 'ഹോപി'നെ സ്വന്തമാക്കി.
അതിനോടകം തന്നെ 'ഹോപി'നെ ചുറ്റിപ്പറ്റിയുള്ള കഥകള്‍ പത്രങ്ങളില്‍ വന്‍വാര്‍ത്തയായി മാറിയിരുന്നു. ശാപഗ്രസ്തമായ വജ്രമെന്നാണ് അതിനെ പലരും വിശേഷിപ്പിച്ചത്. അതിന് കൂട്ടായി ഉടമകള്‍ക്കുണ്ടായ ദുരനുഭവ കഥകളും നിറഞ്ഞു. ഉടമയുടെ കൊലപാതകം, ആത്മഹത്യ, ഭ്രാന്തു പിടിക്കല്‍, കച്ചവടം നഷ്ടമാകല്‍, നിക്ഷേപം ഇല്ലാതാകല്‍, പാപ്പരാകല്‍, കല്യാണം നടക്കാതെയാകല്‍, മക്കള്‍ മരിക്കുന്നത്, ലഹരിക്ക് അടിമയാകുന്നത് തുടങ്ങി ഒട്ടേറെ ദു:സ്സൂചനകള്‍ നിറഞ്ഞ കഥകള്‍!
ലക്ഷാധിപതികളായ നെഡ്, ഇവാലിന്‍ വാല്‍ഷ് മക്‌ലീന്‍ ദമ്പതികള്‍ക്കാണ് കാര്‍ട്ടിയെ 'ഹോപ്' വിറ്റത്. അതും അന്നത്തെ 1.80 ലക്ഷം ഡോളറിന്. വിശേഷാവസരങ്ങളിലെല്ലാം ഇവാലിന്‍ പ്രഭ്വി 'ഹോപ്' ധരിക്കാന്‍ മറന്നിരുന്നില്ല. അവരുടെ ജീവിതത്തിന്റെ തന്നെ ഭാഗമായി അത്. 1947ല്‍ ഇവാലിന്‍ ന്യുമോണിയ ബാധിച്ച് മരിച്ചു. അതിനോടകം സ്വത്തുക്കള്‍ നഷ്ടപ്പെട്ട് കടവും കയറിയിരുന്നു.
അങ്ങനെയാണ് പ്രശസ്ത രത്‌നവ്യാപാരി ഹാരി വിന്‍സ്റ്റണിന്റെ കയ്യില്‍ 'ഹോപ്' എത്തുന്നത്. അദ്ദേഹമാകട്ടെ 1953 വരെ അമേരിക്കയില്‍ പലയിടത്തും തന്റെ ശേഖരത്തിലെ രത്‌നങ്ങള്‍ക്കൊപ്പം 'ഹോപ്പും' പ്രദര്‍ശിപ്പിച്ചു. ഒടുവില്‍ 1958-ല്‍ വാഷിങ്ടണിലെ സ്മിത്ത്‌സോണിയന്‍ മ്യൂസിയം ഓഫ് നാച്വറല്‍ ഹിസ്റ്ററിയിലേക്ക് രത്‌നം സംഭാവന ചെയ്തു.
'ഹോപി'നെ ഒരു വില്‍പനവസ്തു എന്ന നിലയില്‍ കൈകാര്യം ചെയ്തവരെയാണ് അത് വേട്ടയാടിയതെന്നാണ് പ്രചരിപ്പിക്കപ്പെടുന്ന കഥകളിലുള്ളത്. 'നിര്‍മലമായ' ഹൃദയമുള്ളവര്‍ക്ക് അതിന്റെ ശാപമേല്‍ക്കില്ലെന്നും പറയപ്പെടുന്നു. 'നിര്‍മല'മെന്നാല്‍ വ്യാപാരമനോഭാവത്തോടെയല്ലാതെ 'ഹോപി'നെ സമീപിക്കുന്നവര്‍ എന്നര്‍ഥം. അതിനാലാണ് ഹാരി വിന്‍സ്റ്റണിനെ 'ഹോപ്' വെറുതെവിട്ടതെന്നും അഭ്യൂഹങ്ങള്‍.
എന്തായാലും ഇന്ന് മ്യൂസിയത്തിലെ 'ജെം ഹാളി'ലെ ഏറ്റവും പ്രധാന ആകര്‍ഷണമാണ് 'ഹോപ്'. 45.52 കാരറ്റ് തൂക്കമുള്ള അതിനു വരുന്ന മതിപ്പുവിലയാകട്ടെ 35 കോടി ഡോളറും! സ്മിത്ത്‌സോണിയന്‍ മ്യൂസിയത്തില്‍ നിന്ന് പല വസ്തുക്കള്‍ക്ക് നേരെയും മോഷണശ്രമമുണ്ടായിട്ടും ഇത്രയേറെ മൂല്യമുള്ള ഹോപ് ഡയമണ്ടിനെ കള്ളന്മാര്‍ ഇതുവരെ തിരിഞ്ഞുപോലും നോക്കിയിട്ടില്ല. രത്‌നത്തേക്കാള്‍ മൂര്‍ച്ചയേറിയ കൊടും ശാപം അതിന്മേല്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന ഭീതി മോഷ്ടാക്കളെയും പിടികൂടിയിട്ടുണ്ടാകുമോ?
https://www.facebook.com/Malayalivartha