പെറ്റമ്മയെക്കാള്‍ വലിയ പോറ്റമ്മയുടെ ഓര്‍മ്മയുമായി ഒരു മകന്‍!
നിലമ്പൂര്‍ കാളികാവ് തെന്നാടന്‍ വീട്ടിലെ ജോലിക്കാരില്‍ ഒരാളായിരുന്നു അടയ്ക്കാക്കുണ്ട് മൂര്‍ക്കന്‍ വീട്ടില്‍ ചക്കി. പതിനൊന്നുകാരി രമണിയെയും ആറുവയസ്സുകാരി ലീലയേയും ഒന്നര വയസ്സുള്ള ശ്രീധരനേയും ഒറ്റയ്ക്കാക്കി ചക്കി ഈ ലോകത്തോട് യാത്രപറഞ്ഞത് ആരും നിനച്ചിരിക്കാത്ത സമയത്തായിരുന്നു.
തെന്നാടന്‍ വീട്ടിലെ, മദ്രസ അധ്യാപകന്‍ കൂടിയായിരുന്ന അബ്ദുല്‍ അസീസ് ഹാജിക്കും സുബൈദയ്ക്കും അപ്പോള്‍ രണ്ടു മക്കളുണ്ടായിരുന്നു. ചക്കി മരിച്ച് അടക്കം കഴിഞ്ഞ് വീട് മൂകമായി നില്‍ക്കുമ്പോഴാണ് അവിടേയ്ക്കുള്ള സുബൈദയുടെ വരവ്. ശ്രീധരനെ വാരിയെടുത്ത്, ചേച്ചിമാരായ പതിനൊന്നുകാരി രമണിയെയും ആറുവയസ്സുകാരി ലീലയെയും കൂട്ടി സുബൈദ തെന്നാടന്‍ വീട്ടിലേക്കു നടന്നു. അങ്ങനെ ചക്കി മരിച്ച ദിവസം സുബൈദയ്ക്കു മൂന്നു കുഞ്ഞുങ്ങള്‍ കൂടി ജനിച്ചു; രമണി, ലീല, ശ്രീധരന്‍.
അബ്ദുല്‍ അസീസ് ഹാജിയുടെയും സുബൈദയുടെയും നിലമ്പൂര്‍ കാളികാവ് തെന്നാട് വീട്ടില്‍ അങ്ങനെ 3 ആണ്‍മക്കളും പിന്നീട് ജനിച്ച ജോഷിന എന്ന കുഞ്ഞനിയത്തിയും ചേര്‍ന്ന് 3 പെണ്‍മക്കളും കളിച്ചു വളര്‍ന്നു. രാവിലെ മൂന്നു കുട്ടികള്‍ മദ്രസയിലേക്കും മൂന്നുപേര്‍ അമ്പലത്തിലേക്കും പോകും. കഴിഞ്ഞ ചൊവ്വാഴ്ച 64-ാം വയസില്‍ സുബൈദ മരിച്ചപ്പോഴാണ് ഈ കഥ മുഴുവന്‍ ലോകമറിയുന്നത്.
ഇക്കഴിഞ്ഞ ജൂണ്‍ 17-ന് ശ്രീധരന്‍ സുഹൃത്തുക്കള്‍ക്കായി മാത്രം ഫെയ്‌സ്ബുക്കില്‍ ഇട്ട ഒരു പോസ്റ്റില്‍ നിന്നായിരുന്നു അന്വേഷണങ്ങളുടെ തുടക്കം; 'എന്റെ ഉമ്മ അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നല്‍കി. അവരുടെ കബറിടം വിശാലമാക്കിക്കൊടുക്കാന്‍ പ്രാര്‍ഥിക്കണേ...' എന്നായിരുന്നു പോസ്റ്റ്. അത് കണ്ടവര്‍ക്കെല്ലാം , ശ്രീധരന് ഉമ്മയോ എന്നായി സംശയം. അമ്മയെന്നാണോ ഉദ്ദേശിച്ചത് എന്ന് ചിലര്‍ തിരക്കി. എന്നാല്‍ തൊപ്പിയിട്ടു നില്‍ക്കുന്ന ശ്രീധരന്റെ ഫോട്ടോ കണ്ടപ്പോള്‍, യഥാര്‍ഥപേര് ശ്രീധരന്‍ എന്നു തന്നെയാണോ എന്ന് വേറെ ചിലര്‍ അന്വേഷിച്ചു. പരിഹാസവും ട്രോളലും തുടങ്ങിയപ്പോള്‍ ശ്രീധരന്‍ അടുത്ത പോസ്റ്റിട്ടു. അതിങ്ങനെ ആയിരുന്നു:
'ഞാനാരാണ് എന്ന സംശയം തീര്‍ക്കാനാണ് ഈ പോസ്റ്റ്. ഞാന്‍ മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് കാളികാവിലാണ്. ഇപ്പോ ഒമാനില്‍. ഇന്നലെ എന്റെ ഉമ്മ മരിച്ചു എന്നു പോസ്റ്റിട്ടപ്പോള്‍ ചിലര്‍ക്കൊരു സംശയം. തൊപ്പിയിട്ട ഫോട്ടോ കണ്ടപ്പോള്‍ ഒരു മുസല്‍മാന് ശ്രീധരന്‍ എന്നു പേരിടുമോ എന്ന് വേറെയൊരു സംശയം. എനിക്ക് ഒരു വയസ്സായപ്പോള്‍ അമ്മ മരിച്ചതാ. രണ്ട് ചേച്ചിമാരും ഉണ്ട്. അച്ഛനും ഉണ്ടായിരുന്നു. അമ്മ മരിച്ച ദിവസം തന്നെ, ആ ഉമ്മയും ഉപ്പയും ഞങ്ങളെ കൊണ്ടുവന്ന് അവരുടെ വീട്ടില്‍ താമസിപ്പിച്ചു. ഞങ്ങളെ മൂന്നുപേരെയും സ്വന്തം മക്കളെപ്പോലെ വിദ്യാഭ്യാസം തന്നു വളര്‍ത്തി. ചേച്ചിമാര്‍ക്ക് കല്യാണപ്രായമായതോടെ അവരെ കല്യാണം കഴിപ്പിച്ചുവിട്ടതും അവരാ. ഉപ്പാക്കും ഉമ്മാക്കും മക്കളില്ലാത്തോണ്ടല്ല ഞങ്ങളെ വളര്‍ത്തിയത്. അവര്‍ക്കും മൂന്നു മക്കളുണ്ട്. ചെറുപ്രായത്തിലേ ഞങ്ങളെ കിട്ടിയിട്ടും ഞങ്ങടെ ജാതി മാറ്റാന്‍ ശ്രമിച്ചില്ല അവര്. പെറ്റമ്മയെക്കാള്‍ വലുതല്ല പോറ്റമ്മ എന്നു പറയാറുണ്ടെങ്കിലും ഞങ്ങള്‍ക്ക് ഇവര്‍ പോറ്റമ്മയല്ല, പെറ്റമ്മ തന്നെയാണ്....'
അബ്ദുല്‍ അസീസ് ഹാജിക്കും സുബൈദയ്ക്കും ജനിച്ച കുട്ടികളില്‍ മൂത്തവന്‍ ഷാനവാസ്. ശ്രീധരനെ മാറോട് ചേര്‍ത്ത്, രമണിയെയും ലീലയെയും കൂട്ടി തന്റെ ഉമ്മ സുബൈദ കോലായിലേക്കു കയറിവരുന്ന ചിത്രം ഇപ്പോഴും ഷാനവാസിന്റെ മനസ്സിലുണ്ട്. അതിലും നല്ലൊരു ഫ്രെയിം പിന്നെയൊരിക്കലും കണ്ടിട്ടില്ലെന്ന് ഫൊട്ടോഗ്രഫറായ ഷാനവാസ് ഇപ്പോഴും പറയും. രണ്ടാമന്‍ ജാഫറും ശ്രീധരനും സമപ്രായക്കാരായിരുന്നു. പഠനത്തിലും കറക്കത്തിലും ഉമ്മയുടെ പരിചരണത്തിലും അവര്‍ ഇരട്ടകളായി.
രമണിയും ലീലയും മണവാട്ടിമാരായി പടിയിറങ്ങുന്നത് തെന്നാടന്‍ വീട്ടില്‍നിന്നാണ്. വരന്‍മാരെ കണ്ടുപിടിക്കാനും വിവാഹം നടത്താനും ഉപ്പയും ഉമ്മയും ഓടിനടന്നു. മമ്പാട് എംഇഎസ് കോളജിലെ പഠനം കഴിഞ്ഞ് പതുക്കെ പല പല ജോലികളിലേക്ക് കടന്നപ്പോള്‍ ശ്രീധരന് 'വീട്ടുകാര്‍' വിവാഹാലോചന തുടങ്ങി. അപ്പോഴേക്കും 5 സെന്റ് സ്ഥലം ശ്രീധരന്‍ വാങ്ങിയിരുന്നു. സ്ഥലം വാങ്ങിയതും കൂര പണിതതുമൊക്കെ അറിഞ്ഞപ്പോള്‍ ഉപ്പയും ഉമ്മയും ആദ്യമായി മുഖം കറുപ്പിച്ചു. പിന്നീട് സ്വന്തം കാലില്‍ നില്‍ക്കാറായ മകനെയും മരുമകളെയും അവര്‍ പുതിയ വീട്ടില്‍ കൊണ്ടാക്കി. ശ്രീധരനും ഭാര്യ തങ്കമ്മുവും അങ്ങനെ പുതിയ വീട്ടിലേക്കു മാറി. ഇപ്പോള്‍ ശ്രീധരന് 46 വയസ്സ്. ഒമാനിലെ മുസഫയില്‍ അല്‍ ത്വയ്ബത് സൂപ്പര്‍മാര്‍ക്കറ്റില്‍ ടെക്‌സ്റ്റെയില്‍സ് വിഭാഗത്തിലെ ജീവനക്കാരന്‍. പത്താംക്ലാസുകാരന്‍ അന്‍ശ്യാം ആണ് മകന്‍.
ശ്രീധരന്‍ ഗള്‍ഫിലേക്കു പോയതിനു പിന്നാലെയാണ് ഉമ്മയ്ക്ക് വൃക്കരോഗം ബാധിച്ചത്. ഉമ്മയെ നോക്കാന്‍ ഗള്‍ഫിലെ സ്റ്റുഡിയോ പൂട്ടി, ഷാനവാസ് നാട്ടിലെത്തി. ചികിത്സയ്ക്കു പോകുമ്പോഴൊക്കെ സുബൈദ ഷാനവാസിനെ ഒരു കാര്യം ഓര്‍മിപ്പിക്കുമായിരുന്നു, 'ശ്രീധരന്‍ അറിയണ്ട. അവന്‍ അതൊക്കെ ഇട്ട് ഓടിവന്നാല്‍ കഷ്ടപ്പാടാവും'. അതീവ ക്ഷീണാവസ്ഥയിലേക്കു പോയപ്പോഴാണ് ശ്രീധരന്‍ അറിയുന്നത്. അവധിയപേക്ഷ പാസായി വരുമ്പോഴേക്കും മരണവാര്‍ത്തയെത്തി. മയ്യത്ത് കാണാന്‍ വയ്യാത്തതിനാല്‍ ശ്രീധരന്‍ വന്നില്ല. ഉമ്മയ്ക്കായി വാങ്ങിവച്ച അത്തര്‍കുപ്പികളും മഫ്തയും നെഞ്ചോട് ചേര്‍ത്ത് മസ്‌കത്തിലെ മുറിയിലിരുന്ന് കരയുകയായിരുന്നു!
https://www.facebook.com/Malayalivartha