നാലു മലയാളികളടക്കം ഇരുപതോളം യുവതികളെ കൊന്ന സയനൈഡ് മോഹന്

സയനൈഡ് കൊണ്ടു കൂട്ടക്കുരുതി നടത്തിയവര്‍ വേറെയാരെങ്കിലുമുണ്ടോ എന്ന ചിന്തയിലാണ് ഇപ്പോള്‍ കേരളക്കരയിലുള്ളവര്‍. കേരളത്തിന്റെ തൊട്ടയല്‍പക്കമായ കര്‍ണാടകയിലെ മംഗളൂരു സ്വദേശി മോഹന്‍കുമാര്‍ എന്ന സയനൈഡ് മോഹന്‍, കായിക അധ്യാപകനായിരുന്നു. 2003-2009 കാലയളവില്‍ നാലു മലയാളികളടക്കം ഇരുപതോളം യുവതികളെയാണ് അയാള്‍ സയനൈഡ് നല്‍കി അതിക്രൂരമായി കൊന്നത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷമായിരുന്നു കൊലപാതകങ്ങള്‍. 20 കൊലക്കേസുകളുടെയും വിചാരണ നടക്കുന്നു. 16 എണ്ണത്തിലും മോഹന്‍ കുറ്റക്കാരനാണെന്നാണ് കോടതിയുടെ കണ്ടെത്തല്‍.
കാസര്‍കോട് ഉപ്പള സ്വദേശിനിയായ സംഗീത അധ്യാപിക പൂര്‍ണിമയെ കൊന്ന കേസില്‍ സെപ്റ്റംബര്‍ 25-ന് ജീവപര്യന്തം തടവും 25,000 രൂപ പിഴയും വിധിച്ചതാണ് ഒടുവിലത്തെ ശിക്ഷാവിധി.
ബണ്ട്വാള്‍ കന്യാനയിലെ കായികാധ്യാപകനായിരുന്നു മോഹന്‍ കുമാര്‍ എന്ന 56-കാരന്‍. ഗര്‍ഭ നിരോധന ഗുളിക എന്ന വ്യാജേന സയനൈഡ് നല്‍കി കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്ന് ഒളിവില്‍ പോവുകയായിരുന്നു ഇയാളുടെ രീതി. 2007 മെയ് 29-നാണ് പൂര്‍ണിമയെ ബെംഗളൂരു ഉപ്പാര്‍പേട്ട് കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡിലെ വിശ്രമമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് ആദ്യം കരുതിയത്. 2010-ല്‍ മറ്റൊരു കേസില്‍ അറസ്റ്റിലായ മോഹന്‍ കുമാറിനെ ചോദ്യം ചെയ്തപ്പോഴാണ് ഇതടക്കം 20 കൊലപാതകങ്ങളുടെ ചുരുളഴിഞ്ഞത്.
ഇരുവരും 2007 ഏപ്രിലില്‍ ഉപ്പള ബസ് സ്റ്റാന്‍ഡിലാണ് പരിചയപ്പെടുന്നത്. കര്‍ണാടക വനംവകുപ്പ് ഉദ്യോഗസ്ഥന്‍ സുധാകര്‍ ആചാര്യ എന്നാണ് ഇയാള്‍ പരിചയപ്പെടുത്തിയത്. അടുപ്പം സ്ഥാപിച്ച ശേഷം വിവാഹ വാഗ്ദാനം നല്‍കി. സംഗീത അധ്യാപികയായ പൂര്‍ണിമയോട് സംഗീതം റെക്കോഡ് ചെയ്യാനെന്നു പറഞ്ഞ് ഇവരെ ബെംഗളൂരുവില്‍ എത്തിച്ചു. ഹോട്ടലില്‍ തങ്ങിയ ശേഷം പിറ്റേന്നു രാവിലെ പൂജയ്ക്കു പങ്കെടുക്കാന്‍ പോകണമെന്നും ആഭരണങ്ങള്‍ അഴിച്ചു മുറിയിലെ അലമാരയില്‍ വയ്ക്കാനും മോഹന്‍ നിര്‍ദേശിച്ചു.
പൂജയ്‌ക്കെന്നു പറഞ്ഞു മുറിയില്‍ നിന്നിറങ്ങി. ഗര്‍ഭ നിരോധന ഗുളിക എന്ന പേരില്‍ നല്‍കിയ സയനൈഡ് ഗുളിക കഴിക്കുമ്പോള്‍ ഛര്‍ദിയും ക്ഷീണവും ഉണ്ടാകാന്‍ ഇടയുള്ളതിനാല്‍ വിശ്രമമുറിയില്‍ പോയി കഴിക്കാന്‍ അവരോട് ആവശ്യപ്പെട്ടു. ബസ് സ്റ്റാന്‍ഡിലെ വിശ്രമ മുറിയില്‍ ചെന്നു ഗുളിക കഴിച്ച ഉടന്‍ ഇവര്‍ കുഴഞ്ഞുവീണു മരിച്ചു. പിന്നാലെ മോഹന്‍ ഹോട്ടലിലെത്തി ആഭരണങ്ങളെടുത്തു നാട്ടിലേക്കു മടങ്ങി. ഈ കേസിലാണ് ഏറ്റവുമൊടുവില്‍ കുറ്റക്കാരനായി കണ്ടെത്തിയത്. മംഗളൂരുവിലെ പ്രത്യേക വിചാരണ കോടതി കേസുകളുടെ കാഠിന്യമനുസരിച്ചു വധശിക്ഷയും ജീവപര്യന്തവും മാറിമാറി വിധിച്ചിട്ടുണ്ട്. കേസുകള്‍ ഒറ്റയ്ക്കു വാദിക്കുന്ന മോഹന്‍, ചില വധശിക്ഷകള്‍ പിന്നീടു ജീവപര്യന്തമാക്കി മാറ്റിയെടുത്തിട്ടുമുണ്ട്.
യുവതികളെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയ മൂന്നു കേസുകളില്‍ മോഹന്‍കുമാറിന് 2013 ഡിസംബറില്‍ കോടതി വധശിക്ഷ വിധിച്ചിരുന്നു. ബണ്ട്വാള്‍ വാമനപദവിലെ ലീലാവതി (32), ബണ്ട്വാള്‍ ബരിമാറിലെ അനിത (22), സുള്ള്യ പെരുവാജെയിലെ സുനന്ദ (25) എന്നിവരെ കൊലപ്പെടുത്തിയ കേസുകളിലായിരുന്നു വധശിക്ഷ. അപൂര്‍വങ്ങളില്‍ അപൂര്‍വമെന്നു വിലയിരുത്തിയാണു കോടതി വധശിക്ഷ വിധിച്ചത്. ഭവിഷ്യത്തുകളെക്കുറിച്ചുള്ള ഉത്തമബോധ്യത്തോടെയാണ് പ്രതി കൃത്യങ്ങള്‍ നടത്തിയതെന്നു വ്യക്തമാണെന്നും ദയ അര്‍ഹിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.വിവിധ വകുപ്പുകളിലായി 41 വര്‍ഷവും ആറു മാസവും തടവ്, 38,000 രൂപ പിഴ എന്നീ ശിക്ഷകളും വിധിച്ചു. എന്നാല്‍ പരമാവധി ശിക്ഷയായ വധശിക്ഷ അനുഭവിച്ചാല്‍ മതിയെന്നു കോടതി വ്യക്തമാക്കി.
2009 ഒക്ടോബര്‍ 21-ന് ആണ് മോഹന്‍ പിടിയിലായത്. 2011 ഏപ്രില്‍ 20-ന് കുറ്റപത്രം സമര്‍പ്പിച്ചു. 2011 നവംബര്‍ 21-ന് അതിവേഗ കോടതിയില്‍ വിചാരണ ആരംഭിച്ചു. പ്രതി കേസ് സ്വയം വാദിക്കുകയായിരുന്നു. വിചാരണവേളയില്‍ ഒരിക്കല്‍ പോലും പശ്ചാത്താപം പ്രകടിപ്പിക്കാത്ത പ്രതി തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്ന് കോടതി ചൂണ്ടിക്കാട്ടി.
ജോലിയോട് ആത്മാര്‍ഥതയോ സമൂഹത്തോടു പ്രതിബദ്ധതയോ അധ്യാപകനെന്ന നിലയ്ക്ക് പ്രതി പുലര്‍ത്തിയില്ലെന്നും കൊല്ലപ്പെട്ടവരോടു പ്രതിക്ക് എന്തെങ്കിലും മുന്‍വൈരാഗ്യമോ ഇവരെ കൊല്ലാന്‍ പെട്ടെന്ന് എന്തെങ്കിലും പ്രകോപനമോ ഉണ്ടായിട്ടില്ലെന്നും നിരീക്ഷിച്ച കോടതി കൊലയ്ക്കു തിരഞ്ഞെടുത്ത മാര്‍ഗങ്ങളും കൊല ചെയ്ത രീതിയും പരിശോധിക്കുമ്പോള്‍ അവിവാഹിതകളായ മൂന്നു യുവതികളെ ആസൂത്രിതമായാണ് മാനഭംഗപ്പെടുത്തുകയുംകൊലയും കവര്‍ച്ചയും നടത്തിയതെന്ന് വ്യക്തമാകുന്നതിനാല്‍ പ്രതിയുടെ ക്രൂരമായ മാനസികാവസ്ഥയാണ് തെളിയുന്നതെന്ന് അഭിപ്രായപ്പെട്ടു. സമൂഹത്തെ മാത്രമല്ല, ജുഡീഷ്യറിയെയും ഇത് ഞെട്ടിപ്പിക്കുന്നുവെന്ന് വിധി പ്രഖ്യാപന വേളയില്‍ ജഡ്ജി പറഞ്ഞു.
കാസര്‍കോട് മുള്ളേരിയ പുഷ്പ (21), ഉപ്പള വിജയലക്ഷ്മി (26), പൈവളിഗെ സാവിത്രി (26), മംഗലാപുരം തൊക്കോട്ടു താമസിച്ച കുമ്പള സ്വദേശിനി കമല എന്നിവരാണു മോഹന്റെ കൈകളാല്‍ കൊല്ലപ്പെട്ട മലയാളികള്‍. സുള്ള്യ പെരാജെ ബേബി നായക് (25), പുത്തൂര്‍ കെദില ശാരദ (24), സുള്ള്യ സമ്പാജെ കാവേരി (34), പുത്തൂര്‍ പദുമജലു വിനുത (24), ബണ്ട്വാള്‍ മിട്ടൂര്‍ ഇഡ്കിഡു ഹേമാവതി (ഹേമ-24), ബല്‍ത്തങ്ങടി മഡന്ത്യാര്‍ മെഗിനമലാഡി യശോദ (26), ബണ്ട്വാള്‍ കരിയങ്കാല സനിരിബെ ശശികല (28), മംഗലാപുരം കങ്കനാടി ശാന്ത (35), ഉപ്പിനങ്ങടി വനിത (22), ബജ്പെ മുച്ചൂര്‍ ഗുഡബെട്ടു സുജാത (28), കൊണാജെ ശശികല (26), പൂര്‍ണിമ (33), ആരതി (24) ഉള്‍പ്പെടെയുള്ളവരാണു കൊല്ലപ്പെട്ട മറ്റുള്ളവര്‍.
മൂന്നുകേസിലും വധശിക്ഷയെന്ന വിധി കേട്ടു പുറത്തിറങ്ങിയപ്പോഴും മോഹന്‍കുമാറിന്റെ മുഖത്തു യാതൊരു ഭാവമാറ്റവുമുണ്ടായിരുന്നില്ല. പുഞ്ചിരിച്ചുകൊണ്ടു കോടതിയിലേക്ക്, അങ്ങനെതന്നെ തിരികെയും. നാടിനെ നടുക്കിയ കൊലയാളിയാണെന്നു കണ്ടാല്‍ തോന്നാത്ത ഭാവം. ഇതെന്തൊരു മനസ്സ് എന്നായിരുന്നു കണ്ടുനിന്നവരുടെ ചിന്ത. മൂന്നു യുവതികളെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാവിധി കേള്‍ക്കാന്‍ കോടതിയില്‍ എത്തിയപ്പോഴും വിധികേട്ട് പുറത്തിറങ്ങി പൊലീസ് വാഹനത്തിലേക്കു പോകവേ മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം ആരാഞ്ഞപ്പോള്‍, ഇപ്പോള്‍ ഒന്നും പ്രതികരിക്കുന്നില്ലെന്നു മറുപടി നല്‍കി ചിരിച്ചു നടന്നു നീങ്ങി. അപ്പീല്‍ പോകുമോ എന്ന ചോദ്യത്തിനും പ്രതികരിച്ചില്ല. കനത്ത പൊലീസ് കാവലിലായിരുന്നു പ്രതിയെ കൊണ്ടുവന്നതും തിരികെ കൊണ്ടുപോയതും.
ശിക്ഷ വിധിക്കുമ്പോള്‍ ദയ കാട്ടണമെന്നും തനിക്കു രോഗിയായ അമ്മയും ഭാര്യയും രണ്ടു മക്കളുമുണ്ടെന്നും കുടുംബത്തിന്റെ ഏക ആശ്രയമാണെന്നുമാണു പ്രതി കോടതിയോട് ആവശ്യപ്പെട്ടത്. എന്നാല്‍, കേസുകളുടെ ശിക്ഷ പ്രഖ്യാപിക്കുമ്പോഴും ബന്ധുക്കളാരും വിധി കേള്‍ക്കാന്‍ എത്തിയിരുന്നില്ല. കൊല്ലപ്പെട്ട യുവതികളുടെ ബന്ധുക്കളും കോടതിയിലെത്തിയില്ല. പ്രതികരണം തേടി വീട്ടിലെത്തിയ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കാന്‍ കൊല്ലപ്പെട്ടവരുടെ വീട്ടുകാരും തയാറായില്ല.
ബണ്ട്വാള്‍ ബരിമാറിലെ അനിതയെ കാണാതായതിനെ തുടര്‍ന്നു 2009-ല്‍ ബന്ത്വാളിലുണ്ടായ കലാപമാണു കൊലപാതക കേസുകളിലേക്കു വഴിതുറന്നത്. അന്യമതസ്ഥനൊപ്പം ഒളിച്ചോടിയെന്ന് ആരോപിച്ച് അനിതയുടെ സമുദായത്തില്‍പെട്ടവരാണു പ്രക്ഷോഭം നടത്തിയത്. ഇതേത്തുടര്‍ന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അനിതയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്ന മോഹന്‍ പിടിയിലായത്. ഇയാളുമായി ബന്ധമുണ്ടായിരുന്ന കാസര്‍കോട് സ്വദേശിനി പുഷ്പ ഉള്‍പ്പെടെ ഒട്ടേറെ യുവതികളെ കാണാനില്ലെന്നു മനസ്സിലായതോടെ നടത്തിയ ചോദ്യം ചെയ്യലിലാണു കൊലപാതക പരമ്പരയുടെ ചുരുളഴിഞ്ഞത്. അനിതയുടേത് ഉള്‍പ്പെടെ യുവതികളുടെ മൃതദേഹങ്ങള്‍ സംസ്ഥാനത്തെ വിവിധ ബസ് സ്റ്റാന്‍ഡുകളിലെ ശുചിമുറിയില്‍ കണ്ടെത്തി.
നിര്‍ധന കുടുംബങ്ങളിലെ പെണ്‍കുട്ടികളെയാണ് ഇയാള്‍ വലയിലാക്കിയിരുന്നത്. സ്നേഹം നടിച്ചു വലയിലാക്കിയ ശേഷം ക്ഷേത്രത്തില്‍ കൊണ്ടുപോയി താലി കെട്ടും. തുടര്‍ന്നു നഗരത്തിലെ ഹോട്ടലിലോ ലോഡ്ജിലോ മുറിയെടുത്തു താമസിച്ച് ഇവരുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടും. എന്തെങ്കിലും നുണപറഞ്ഞ് ആഭരണങ്ങള്‍ കൈക്കലാക്കും. ഇരകളെല്ലാം 20-30 പ്രായത്തില്‍ ഉള്ളവരായിരുന്നു. പിറ്റേന്നു സമീപത്തെ ബസ് സ്റ്റേഷനില്‍ കൊണ്ടുപോയശേഷം ഗര്‍ഭനിരോധന ഗുളിക കഴിക്കാന്‍ നിര്‍ബന്ധിക്കും. ശുചിമുറിയില്‍ കയറുന്ന യുവതികള്‍ക്കു വെള്ളത്തിനു പകരം സയനൈഡ് കലര്‍ന്ന ലായനിയാകും ചിലപ്പോള്‍ നല്‍കുക. സയനൈഡ് പുരട്ടിയ ഗുളികയും കൊടുക്കാറുണ്ട്.വിവാഹ വാഗ്ദാനം നല്‍കി യുവതികളെ വിവിധ നഗരങ്ങളില്‍ എത്തിച്ചാണ് മോഹന്‍കുമാര്‍ മാനഭംഗപ്പെടുത്തുകയും സയനൈഡ് പുരട്ടിയ ഗര്‍ഭനിരോധന ഗുളിക നല്‍കി കൊലപ്പെടുത്തുകയും ചെയ്തിരുന്നത്.
മൈസൂര്‍, ബെംഗളൂരു ഉള്‍പ്പെടെ വിവിധ നഗരങ്ങളിലെ ബസ്സ്റ്റാന്‍ഡ് ശുചിമുറികളില്‍ നിന്നാണ് എല്ലാ മൃതദേഹങ്ങളും കണ്ടെത്തിയത്. ഇവയില്‍ പലതും അസ്വാഭാവിക മരണവും ആത്മഹത്യയുമായി എഴുതിത്തള്ളിയതായിരുന്നു. എന്നാല്‍ രണ്ടുപേരുടെ രക്തം ലാബില്‍ പരിശോധന നടത്തിയതില്‍ മരണകാരണം സയനൈഡ് ആണെന്നു കണ്ടെത്തി. പിടിയിലായ മോഹന്‍കുമാര്‍ 32 യുവതികളെ കൊലപ്പെടുത്തിയെന്ന് ആദ്യം മൊഴി നല്‍കിയെങ്കിലും ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ 20 കൊലക്കേസുകളിലാണ് വിചാരണ നടക്കുന്നത്.
കൊല താനാണു നടത്തിയതെന്നതിനു വ്യക്തമായ തെളിവില്ലെന്ന് അവകാശപ്പെട്ടു മോഹന്‍കുമാര്‍ വിചാരണക്കോടതിയുടെ വിധികളെ ചോദ്യം ചെയ്തു മേല്‍ക്കോടതിയെ സമീപിക്കാറുണ്ട്. കേസില്‍ തനിക്കുള്ളത്ര ധാരണ അഭിഭാഷകന് ഉണ്ടാകില്ലെന്നും സ്വയം വാദിക്കാന്‍ അനുവദിക്കണം എന്നുമുള്ള അഭ്യര്‍ഥന കോടതി അംഗീകരിച്ചിട്ടുമുണ്ട്. കോടതിയില്‍ സ്വയം വാദിച്ചു വധശിക്ഷയില്‍നിന്നു മോചിതനായ ചരിത്രവുമുണ്ട് ഈ കുപ്രസിദ്ധ കുറ്റവാളിക്ക്.
2005-ല്‍ ദക്ഷിണ കന്നഡ ബന്ത്വാള്‍ താലൂക്കിലെ ലീല (32) എന്ന യുവതിയെ വിവാഹ വാഗ്ദാനം നല്‍കി മാനഭംഗപ്പെടുത്തുകയും സയനൈഡ് കലര്‍ന്ന ലായനി നല്‍കി കൊലപ്പെടുത്തുകയും ചെയ്‌തെന്ന കേസില്‍ വധശിക്ഷയാണ് കോടതി വിധിച്ചത്. 2017 ഒക്ടോബറില്‍ കോടതിയില്‍ മറ്റാരുടെയും സഹായമില്ലാതെയാണ് തന്റെ വാദങ്ങള്‍ മോഹന്‍ അവതരിപ്പിച്ചത്. വ്യക്തമായ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി കര്‍ണാടക ഹൈക്കോടതി വധശിക്ഷ റദ്ദാക്കി. 2009-ല്‍ മംഗളൂരു ബന്ത്വാള്‍ സ്വദേശിനി അനിത ബാരിമറിനെ (22) കൊലപ്പെടുത്തിയ കേസിലെ വധശിക്ഷയും ഹൈക്കോടതി ജീവപര്യന്തമാക്കി ഇളവു ചെയ്തിരുന്നു. ഈ കേസിലും മോഹന്‍കുമാര്‍ സ്വയമാണു വാദിച്ചത്. അടുത്ത ബന്ധമുണ്ടായിരുന്ന ഒരു സ്ത്രീയെ പുഴയില്‍ തള്ളിയിട്ടു കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ ഏറെനാള്‍ ജയിലില്‍ കഴിയുകയും കുറ്റവിമുക്തനായി പുറത്തിറങ്ങുകയും ചെയ്ത ചരിത്രവുമുണ്ട് മോഹന്.
അന്നത്തെ സഹതടവുകാരനായ സ്വര്‍ണപ്പണിക്കാരനാണ്, നിമിഷാര്‍ധ വേഗത്തില്‍ ജീവനെടുക്കുന്ന പൊട്ടാസ്യം സയനൈഡിനെപ്പറ്റിയുള്ള വിവരം മോഹനു കൈമാറിയത്. കൂടുതല്‍ പണം നല്‍കിയാല്‍ ആര്‍ക്കും അന്ന് കര്‍ണാടകയില്‍ സയനൈഡ് ലഭ്യമായിരുന്നു. വലിയ നിയന്ത്രണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഒരു കെമിക്കല്‍ വ്യാപാരിയില്‍നിന്ന് സ്വര്‍ണപ്പണിക്കാരന്‍ എന്ന വ്യാജേന വാങ്ങിസൂക്ഷിച്ച സയനൈഡ് ആണ് പാവപ്പെട്ട സ്ത്രീകളെ വശീകരിച്ചു ജീവനെടുക്കാന്‍ മോഹന്‍ ഉപയോഗപ്പെടുത്തിയത്. ഔദ്യോഗികമായി മൂന്നുതവണ ഇയാള്‍ വിവാഹിതനായിട്ടുണ്ട്. ഒരു കുറ്റകൃത്യത്തില്‍ പോലും മോഹന് പശ്ചാത്താപമില്ലെന്നതു അന്വേഷണസംഘത്തെ അമ്പരിപ്പിക്കുന്നു.
https://www.facebook.com/Malayalivartha