ഇതാണ് മോദി! ട്രംപിനെ വരവേല്‍ക്കാന്‍ ഒരുക്കിയിരിക്കുന്നത് അത്യാഡംബര ഹോട്ടൽ; ചാണക്യ സ്യൂട്ടില്‍ ഒരു രാത്രിയ്ക്ക് നല്‍കേണ്ട വാടക കേട്ടാൽ ഞെട്ടും
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും കുടുംബവും നാളെ ഉച്ചയോടെ ഇന്ത്യയിലെത്തും. ട്രംപിനൊപ്പം ഭാര്യ മെലാനിയ,മകള്‍ ഇവാങ്ക, മരുമകന്‍ ജാറദ് കഷ്നര്‍, മന്ത്രിമാര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്നിവരും നൂറോളം മാദ്ധ്യമപ്രവര്‍ത്തകരും ഇന്ത്യയിലേക്ക് വരും. അതേസമയം ഡയറ്റ് കോക്കും സുപ്രസിദ്ധ ചിത്രകാരന്‍ തയേബ് മേത്തയുടെ ഛായാ ചിത്രങ്ങളുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും പ്രഥമ വനിത മെലനിയ ട്രംപിനെയും സ്വീകരിക്കാന്‍ ഒരുങ്ങി ഡല്‍ഹിയിലെ സര്‍ദാര്‍ പട്ടേല്‍ മാര്‍ഗിലുള്ള അത്യാഡംബര ഹോട്ടലായ ഐ.ടി.സി മൗര്യ ഒരുങ്ങിക്കഴിഞ്ഞു. 'ചാണക്യ സ്യൂട്ട്' എന്നറിയപ്പെടുന്ന പ്രസിഡന്‍ഷ്യല്‍ സ്യൂട്ടിലാണ് ട്രംപും മെലനിയയും തങ്ങുക. ഈ സ്യൂട്ടില്‍ തങ്ങുന്ന നാലാമത്തെ അമേരിക്കന്‍ പ്രസിഡന്റാണ് ഡൊണാള്‍ഡ് ട്രംപ്. അദ്ദേഹത്തിന് മുന്‍പ് ബില്‍ ക്ലിന്റണ്‍, ജോര്‍ജ് ബുഷ്, ബറാക്ക് ഒബാമ തുടങ്ങിയവരാണ് പ്രസിഡന്‍ഷ്യല്‍ സ്യൂട്ടില്‍ തങ്ങിയിട്ടുള്ളത്. ട്രംപിനെയും ഭാര്യയേയും കൂടാതെ അദ്ദേഹത്തിന്റെ മകളായ ഇവാങ്ക ട്രംപ്, മരുമകന്‍ ജാരഡ് കുഷര്‍ എന്നിവരും ഇതേ ഹോട്ടലിലെ ലക്ഷ്വറി സ്യൂട്ടുകളില്‍ തന്നെ തങ്ങും. എന്നാല്‍ സുരക്ഷാ വിഷയങ്ങള്‍ പരിഗണിച്ച്, ഇവര്‍ ഹോട്ടലില്‍ എവിടെ തങ്ങണമെന്നതില്‍ അവസാന തീരുമാനമെടുക്കുക അമേരിക്കന്‍ സീക്രട്ട് സര്‍വീസാണ്. ഹോട്ടലും ഇക്കാര്യം സംബന്ധിച്ചുള്ള വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ തയാറായിട്ടില്ല. ലോകാരോഗ്യ സംഘടനയുടെ ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് ഹോട്ടലിനകത്ത് ശുദ്ധവായു നല്‍കുന്ന ഇന്ത്യയിലെ ഒരേയൊരു ഹോട്ടല്‍ ഐ.ടി.സി മൗര്യ മാത്രമാണ്. പരമ്ബരാഗത രീതിയിലുള്ള സ്വീകരണ ചടങ്ങാണ് ട്രംപിനായി ഹോട്ടല്‍ ഒരുക്കിയിട്ടുള്ളതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ചടങ്ങിന്റെ ഭാഗമായി, ഒരു ആനയും ഉണ്ടാകുമെന്നും അഭ്യൂഹങ്ങളുണ്ട്. ആന, ഇന്ത്യയുടെ സംസ്കാരവുമായി ബന്ധപ്പെട്ട ഒരു ബിംബം എന്നതിലുപരി ട്രംപിന്റെ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ചിഹ്നം കൂടിയാണ്. ട്രംപിനെയും കുടുംബത്തെയും സ്വീകരിക്കാന്‍ വന്‍ ഒരുക്കങ്ങളാണ് ഹോട്ടല്‍ നടത്തിയിരിക്കുന്നത്. ഇവരുടെ എല്ലാ ആവശ്യങ്ങളും കണ്ടറിഞ്ഞ് നടപ്പാക്കാന്‍ ഒരു ബട്ലര്‍ സദാ സമയവും പ്രസിഡന്റിന്റെയും ഭാര്യയുടെയും ഒപ്പം കാണും. ഇതുകൂടാതെ പ്രസിഡന്റിന്റെ പ്രിയപ്പെട്ട ഭക്ഷണ സാധനങ്ങളായ ചെറി-വാനില ഐസ്ക്രീം, ഡയറ്റ് കോക്ക് എന്നിവ ഹോട്ടല്‍ വലിയ അളവില്‍ വാങ്ങി സ്റ്റോക്ക് ചെയ്തിട്ടുണ്ട്. അതോടൊപ്പം, പ്രസിഡന്റിനും കുടുംബത്തിനും ഭക്ഷണം പാകം ചെയ്യുന്നതിനായി പ്രത്യേക പാചകക്കാരനെയും(ഷെഫ്) ഹോട്ടല്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഇന്ത്യയുടെ ഏറ്റവും മികച്ച ചിത്രകാരില്‍ ഒരാളായ തയേബ് മേത്തയുടെ പെയിന്റിംഗുകളും അര്‍ത്ഥശാസ്ത്രം അടിസ്ഥാനമാക്കിയ ചിത്രങ്ങളും, ഇന്ത്യന്‍ പാരമ്ബര്യത്തിന്റെ അനുഭവം നല്‍കുന്നതിനായി ഹോട്ടലിലാകെ സ്ഥാപിച്ചിട്ടുണ്ട്. 4600 ചതുരശ്ര അടി വിസ്‌തീര്‍ണമുള്ള ചാണക്യ സ്യൂട്ടില്‍ ഒരു രാത്രി താമസിക്കാന്‍ നല്‍കേണ്ട വാടക എട്ടു ലക്ഷം രൂപയാണ്.
അതേസമയം അഹമ്മദാബാദ് വിമാനത്താവളം മുതല്‍ മോട്ടേര സ്റ്റേഡിയം വരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപും ഒന്നിച്ചുള്ള റോഡ് ഷോ നടക്കും. സ്റ്റേഡിയത്തിലെ സ്വീകരണത്തിനും കലാപരിപാടികള്‍ക്കും ശേഷം ട്രംപും കുടുംബവും ആഗ്രയിലേക്ക് പോകും. അവിടെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അതിഥികളെ സ്വീകരിക്കും. രണ്ടുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തിന് ശേഷം ഡല്‍ഹിയിലേക്ക് പോകുന്ന അമേരിക്കന്‍ പ്രസിഡന്റും കുടുംബവും മൗര്യ ഹോട്ടലില്‍ താമസിക്കും. ചൊവ്വാഴ്ച ഹൈദരാബാദിലാണ് അയുധക്കരാര്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ചുള്ള നിര്‍ണായക ചര്‍ച്ച നടക്കുക. അതേസമയം,ട്രംപിന്റെ സന്ദര്‍ശനത്തിനായി കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 17000 ഗുജറാത്ത് പൊലീസ് ഉദ്യോഗസ്ഥര്‍, ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കുന്ന എസ്പിജി, അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ സുരക്ഷാവിഭാഗമായ സീക്രട്ട് സര്‍വീസ്, എന്നിവരോടൊപ്പം ആയുധധാരികളായ ഇന്ത്യന്‍ സൈനികരും സുരക്ഷയൊരുക്കും.
https://www.facebook.com/Malayalivartha