പിറവം ക്വാറി ദുരന്തം: കരിങ്കലിനടിയില്‍ മൂന്നര മണിക്കൂറോളം വേദന സഹിച്ച് ദീപക്; ഞെട്ടിച്ച് ദുരന്തം
പിറവത്ത് മണീടില്‍ ക്വാറിയില്‍ രണ്ടുപേര്‍ മരിച്ച ദുരന്തത്തില്‍ ഏറെ യാതനകള്‍ സഹിച്ചാണ് ശശിയും ദീപക് നട്രയും ജീവിതത്തില്‍ നിന്നു മടങ്ങിയത്. 2 മണ്ണുമാന്തി യന്ത്രങ്ങള്‍ ശ്രമിച്ചിട്ടു പോലും ഇളക്കാന്‍ കഴിയാത്ത കരിങ്കല്ലുകള്‍ക്കിടയിലാണ് മൂന്നര മണിക്കൂറോളം അരയ്ക്കു താഴേക്കു മൂടിയ നിലയില്‍ ദീപക് പെട്ടത്.
രക്ഷാപ്രവര്‍ത്തകര്‍ യന്ത്രങ്ങള്‍ ഉപയോഗിച്ച് കല്ലുകള്‍ ഇളക്കുന്നതിന്റെ ഇടവേളകളിലും ദീപക് മലയാളവും ഹിന്ദിയും കലര്‍ന്ന ഭാഷയില്‍ തനിക്ക് കുഴപ്പമില്ലെന്ന് പറഞ്ഞുകൊണ്ടിരുന്നു. അവരില്‍ നിന്നും വെള്ളം വാങ്ങിക്കുടിച്ചു. ഇതിനാല്‍ ദീപകിന്റെ പരുക്ക് സാരമില്ലെന്ന വിചാരത്തിലായിരുന്നു അഗ്‌നിരക്ഷാ സേനയും നാട്ടുകാരും.
വീതി കുറഞ്ഞ നിലയില്‍ കല്ല് കുഴിച്ചെടുക്കുന്നതിനാല്‍ മണ്ണു മാന്തിയന്ത്രം ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനവും ക്ലേശകരമായിരുന്നു. മഴ പെയ്ത് കുതിര്‍ന്നതിനാല്‍ ഇനിയും മുകള്‍ തട്ടില്‍ നിന്നു മണ്ണു വീണേക്കുമെന്നതും ആശങ്കക്കിടയാക്കി. അപകടം നടന്ന് വൈകാതെ കരിങ്കല്‍ പാളികള്‍ക്കിടയില്‍ നിന്നു ശശിയെ പുറത്തെടുത്തിരുന്നു. അതിനു ശേഷം സ്ഥലത്തുണ്ടായിരുന്ന മണ്ണുമാന്തിയന്ത്രങ്ങള്‍ ഉപയോഗിച്ച് അഗ്‌നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ ദീപക് കുടുങ്ങിയ ഭാഗത്തു നിന്നു കല്ലു നീക്കുന്നതിനുള്ള ശ്രമം ആരംഭിച്ചു.
വൈകിട്ട് 3.30-ഓടെയാണ് പാറകള്‍ക്കിടയില്‍ നിന്നു ദീപകിനെ പുറത്തെടുത്തത്.കാലുകള്‍ ഒടിഞ്ഞിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ കൂറ്റന്‍ കല്ലുകള്‍ ഇളകുന്നത് ദീപകിന്റെ ജീവന് ഭീഷണിയാകുമെന്നതിനാല്‍ കരിങ്കല്‍ പാളിയില്‍ ഇരുമ്പുചെയിന്‍ ചുറ്റി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് താങ്ങി നിര്‍ത്തിയ ശേഷം രണ്ടാമത്തെ യന്ത്രം ഉപയോഗിച്ച് ഏറെ പണിപ്പെട്ടാണ് കല്ലുകള്‍ ഓരോന്നായി ഇളക്കി എടുത്തത്.
വര്‍ഷങ്ങളായി കരിങ്കല്‍ ക്വാറികളിലെ ജോലിക്കാരനായിരുന്നു ശശി. അപകടം നടന്ന് വൈകാതെ പുറത്തെടുക്കാനായതിനാല്‍ ഇദ്ദേഹത്തിന്റെ പരുക്കും സാരമുള്ളതല്ലെന്നായിരുന്നു ആദ്യ നിഗമനം. ആന്തരിക അവയങ്ങള്‍ക്കുണ്ടായ ക്ഷതമാണ് ശശിയുടെ മരണകാരണമെന്ന് കരുതുന്നു. ഇദ്ദേഹത്തിന്റെ വരുമാനം മാത്രം ആശ്രയിച്ചാണ് നിര്‍ധന കുടുംബം ജീവിച്ചിരുന്നത്. ദീപക്കിന് ആഴത്തില്‍ മുറിവുമുണ്ടായിരുന്നു. ഏറെ സമയം രക്തം വാര്‍ന്നതാകാം മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha