ശിവഗിരി ടൂറിസം സര്‍ക്യൂട്ട് പദ്ധതി; കേന്ദ്രത്തിന്റെ പിന്‍മാറ്റം കേരളത്തിലെ ബി.ജെ.പിക്ക് കിട്ടിയ അടി; ഒറ്റക്ക് ക്രെഡിറ്റ് അടിക്കാന്‍ നോക്കി അവസാനം വെട്ടിലായി; പ്രതിഷേധം ശക്തമായപ്പോള്‍ സംസ്ഥാന സര്‍ക്കാരിനെ പഴിചാരി ബി.ജെ.പി; പദ്ധതി പുനരാംഭിക്കുമോയെന്ന ചോദ്യത്തിന് മറുപടിയില്ലാതെ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍
ശിവഗിരി ടൂറിസം സര്‍ക്യൂട്ട് പദ്ധതി നടപ്പാക്കുന്നതിന്റെ എല്ലാ ക്രെഡിറ്റും തങ്ങള്‍ക്കാണെന്ന അവകാശ വാദമാണ് പദ്ധതി ഉദ്ഘാടന വേളയില്‍ കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ നടത്തിയത്. അതുകൊണ്ടു തന്നെയാണ് പദ്ധതി ഉപേക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ കേരളത്തിലെ ബി.ജെ.പി നേതൃത്വത്തിനെതിരെ ചുണ്ടുവിരല്‍ ഉയരുന്നത്. ലോക്‌സഭാ തിരഞ്ഞൊടുപ്പിന് മുമ്പേ ഇഴവ സമുദായത്തിന്റെ വോട്ടു ബാങ്ക് ലക്ഷ്യമിട്ടാണ് പദ്ധതി പ്രഖ്യാപനമുണ്ടായതെന്നാണ് പ്രധാന ആരോപണം. എന്തായാലും നിലവില്‍ പ്രശ്‌നത്തെ ഏറ്റവും ശക്തമായി ഏറ്റെടുത്തിരിക്കുന്നത് കോണ്‍ഗ്രസാണ്. ഇതിന്റെ ഭാഗമായി അരുവിപ്പുറം മുതല്‍ ശിവഗിരിവരെ ഒ.ബി.സി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ധര്‍മ്മയാത്ര എന്ന എന്ന പേരില്‍ പദയാത്ര സമരം സംഘടിപ്പിക്കുകയുമുണ്ടായി.
2017 ഓഗസ്റ്റ് മാസത്തില്‍ കേരള സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച 525 കോടി രൂപയുടെ പദ്ധതി നിര്‍ദേശങ്ങളിലൊന്നായിരുന്നു ശിവഗിരി ടൂറിസം സര്‍ക്ക്യൂട്ട് പദ്ധതി. കേന്ദ്രത്തിന്റെ സ്വദേശി ദര്‍ശന്‍ പദ്ധതിയിലുള്‍പ്പൊടുത്തി ശിവഗിരി, ചെമ്പഴന്തി ഗുരുകുലം, കുന്നപാറ, അരുവിപ്പുറം എന്നീ ഇടങ്ങളെ ബന്ധിപ്പിച്ചുള്ള വിപുലമായ പദ്ധതി വേണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. ഇതില്‍ ശിവഗിരി പദ്ധതി അംഗീകരിക്കപ്പെട്ടു. കേന്ദ്രമന്ത്രിയായിരുന്ന അല്‍ഫോണ്‍സ് കണ്ണന്താനമാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. 2019 ഫെബ്രുവരിലായിരുന്നു ഇത്. അന്നത്തെ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ വേദിയിലെ പെരുമാറ്റവും ഏറെ ചര്‍ച്ചചെയ്യപ്പെട്ടതാണ്. സാധാരണ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ച പദ്ധതികള്‍ക്ക് ഉദ്ഘാടകനായി കേന്ദ്രമന്ത്രി വരുന്നത് പതിവില്ല. ഈ പതിവ് തെറ്റിച്ച് ഉദ്ഘാടകനായ കണ്ണന്താനം ഉദ്ഘാടന ചടങ്ങില്‍ എല്ലാ തിരികളും സ്വയം കൊളുത്തുകയും ചെയ്തു. അടുത്തു നിന്ന സ്വാമി വിശുദ്ധാനന്ദയ്‌ക്കോ മന്ത്രി കടകംപള്ളി സുരേന്ദ്രനോ തിരികൊളുത്താന്‍ അവസരം കിട്ടിയതുമില്ല. ഇത് അല്‍പത്തമായിപ്പോയെന്ന വിമര്‍ശനം അന്ന് ഉയര്‍ന്നിരുന്നു. എന്നാല്‍ താന്‍ ഹൈന്ദവാചാരപ്രകാരമാണ് എല്ലാ തിരികളും കത്തിച്ചതെന്നാണ് അല്‍ഫോണ്‍സ് പ്രതികരിച്ചത്.
550 കോടി രൂപയുടെ കേന്ദ്രപദ്ധതികളാണ് കേരളത്തിലെ ടൂറിസം മേഖലയില്‍ നടപ്പാക്കുന്നതെന്നാണ് അന്ന് അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞത്. ടൂറിസം കേരളത്തില്‍ ഏറ്റവും പ്രധാനപ്പെട്ട മേഖലയാണ്. കേരളത്തില്‍ വ്യവസായം കൊണ്ടുവരാന്‍ ബുദ്ധിമുട്ടാണ്. അതിനാല്‍ ടൂറിസമാണ് നമ്മുടെ ഭാവി. ആഭ്യന്തര ടൂറിസ്റ്റുകളില്‍ 70 ശതമാനവും മതപരമായ കേന്ദ്രങ്ങളിലാണ് പോകുന്നത്. ശിവഗിരി പോലുള്ള മനോഹരമായ സ്ഥലങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കണം. 133 ആരാധനാലയങ്ങള്‍ക്കായി 85 കോടി രൂപ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
67 കോടിയുടെതാണ് സര്‍ക്യൂട്ട് പദ്ധതി. ഇത് ടെന്‍ഡര്‍ ഘട്ടത്തില്‍ എത്തിയിരുന്നു. ഈ സന്ദര്‍ഭത്തിലാണ് പദ്ധതികളെല്ലാം ഉപേക്ഷിച്ചതായി കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചത്. എന്നാല്‍ ഉപേക്ഷിക്കാന്‍ കാരണം കേന്ദ്ര സര്‍ക്കാര്‍ തയാറായതുമുല്ല. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ നിസകരണമാണ് പദ്ധതി ഉപേക്ഷിക്കാന്‍ കാരണമെന്നാണ് സംസ്ഥാന ബി.ജെ.പി നേതാക്കളുടെ വാദം. അതെസമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ ബി.ജെ.പിക്ക് കഴിയാതെ പോയതിലുള്ള അമര്‍ഷമാണ് പദ്ധതി ഉപേക്ഷിക്കാന്‍ കാരണമെന്നാണ് മറുവാദം. എന്നാല്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ ആറ്റിങ്ങല്‍ എം.പിയായ അടൂര്‍പ്രകാശ് അനുമതിയായിട്ടും പദ്ധതി നീങ്ങാതിരിക്കുന്നത് സംബന്ധിച്ച് ലോക്‌സഭയില്‍ ചോദ്യമുന്നയിച്ചിരുന്നു. ഇതിന് സംസ്ഥാന സര്‍ക്കാരിന് തുക കൈമാറിട്ടില്ലന്നാണ് കേന്ദ്രമന്ത്രി പ്രഹ്ലാദ് സിങ് പട്ടേല്‍ നല്‍കിയ മറുപടി. അതായത് 69.74 കോടി രൂപ പദ്ധതിക്കായി അനുവദിച്ചുവെന്ന കണ്ണന്താനത്തിന്റെ നേരത്തെയുള്ള വാദം തെറ്റായിരുന്നുവെന്നും തെളിഞ്ഞു.
ഗുരുദേവന്‍ ജനിച്ച ചെമ്പഴന്തി ഗുരുകുലം, അരുവിപ്പുറം, കോലത്തുകര ശിവക്ഷേത്രം, കുന്നുംപാറ സുബ്രമണ്യക്ഷേത്രം, മണ്ണന്തല ആനന്ദവല്ലീക്ഷേത്രം, തോന്നയ്ക്കല്‍ കുമരനാശാന്‍ സ്മാരകം, കായിക്കര കുമരനാശാന്‍ സ്മാരകം, ശിവഗിരി എന്നിവിടങ്ങളെ ഉള്‍പ്പെടുത്തിയുള്ള സര്‍ക്യൂട്ടാണ് പദ്ധതി. ഇതാണ് ഇപ്പോള്‍ അട്ടിമറിക്കപ്പെട്ടരിക്കുന്നത്. പരസ്പരം വാദപ്രതിവാദങ്ങള്‍ നടക്കുമ്പോഴും ഇനി ഈ പദ്ധതി വീണ്ടും ആരംഭിക്കാന്‍ സാധിക്കുമോയെന്ന കാര്യത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ കൃത്യമായ മറുപടിയോ നിലപാടോ സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
https://www.facebook.com/Malayalivartha