ജൂലായ് എട്ടിന് എട്ടിന് കോവിഡ് പോസിറ്റീവാണെന്ന ഫലം വന്നു; ടെന്‍ഷന്‍ അടിക്കരുതെന്ന് നഴ്സുമാര്‍ പറഞ്ഞെങ്കിലും പലരും തീവ്രവാദിയെ പോലെ നോക്കുന്നുണ്ട്; പി.പി.ഇ. കിറ്റ് ധരിച്ചിരിക്കുന്നതിനാല്‍ ഡോക്ടറാണോ, മുറി വൃത്തിയാക്കാന്‍ വന്നയാളാണോ എന്നുപോലും തിരിച്ചറിയാന്‍ സാധിക്കാറില്ല; വൈറലായി ഒരു കോവിഡ് അനുഭവക്കുറിപ്പ്
മലയാളികളടക്കമുള്ള ജനതയെ കഷ്ടതയിലാഴ്ത്തിയ കോവിഡ്-19 എന്ന മഹാ മാരിയ്‌ക്കെതിരെ പോരാടുകയാണ് നാം ഏവരും. കോവിഡ് പോസറ്റീവ് ആകുകയാണെങ്കിൽ തന്നെയും സർക്കാരും ആരോഗ്യ പ്രവത്തകരും നമ്മുടെ ഒപ്പം തന്നെയാണെന്നതിൽ യാതൊരു സംശയവുമില്ല. തീവ്രമായ ലക്ഷണങ്ങളില്ലാത്ത കോവിഡ് കേസുകള്‍ക്ക് വിശ്രമമാണ് പ്രധാന ചികിത്സ. എന്നാൽ അക്കാര്യത്തില്‍ നല്ല സൗകര്യങ്ങള്‍ സര്‍ക്കാര്‍ നല്‍കുന്നുമുണ്ട്.
അതേസമയം കോവിഡ് പോസിറ്റീവ് ആയ ഒരാളുടെ ചുറ്റുപാടുമുള്ള ഭീകരാന്തരീക്ഷവും തുറിച്ചുനോട്ടങ്ങളുമാണ് പലരുടെയും മനസമാധാനം കെടുത്തുന്നത് എന്ന് നമ്മൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു.
രണ്ട് മണിക്കൂര്‍ സൈറനിട്ടുള്ള ആംബുലന്‍സിലെ യാത്രയും അതിനിടയില്‍ തുരുതുരാ വന്ന ഫോണ്‍കോളുകളും കാരണം ബി.പി. കൂടി ശ്വാസംമുട്ടലില്‍ വരെ എത്തിയ അനുഭവമാണ് ഇവിടെ കോട്ടയം കാരന് പറയാനുള്ളത്. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളേജില്‍ 16 ദിവസം കഴിഞ്ഞ യുവാവിന്റെ വാക്കുകളിലൂടെ നമ്മുക്കൊന്ന് കടന്ന് പോകാം...
'ലോക്ക്ഡൗണ്‍ സമയത്ത് നാട്ടിലായിരുന്നു. ജോലിസ്ഥലമായ തേനിയിലേക്ക് ജൂണ്‍ 14-നാണ് പോയത്. അവിടെ ധനകാര്യ സ്ഥാപനത്തിലെ ഓഡിറ്റിങ് വിഭാഗത്തിലാണ് ജോലി. തേനി, ഡിണ്ടിഗല്‍ ഭാഗങ്ങളില്‍ ജോലിക്ക് പോയിരുന്നെങ്കിലും പൊതുവാഹനങ്ങള്‍ ഉപയോഗിച്ചിരുന്നില്ല. കമ്പനി ഗസ്റ്റ് ഹൗസിലായിരുന്നു താമസം. എന്നാല്‍ ഒപ്പം താമസിച്ചവരില്‍ ചിലര്‍ കോവിഡ് ബാധിച്ചയാള്‍ക്കൊപ്പം ജോലി ചെയ്തിരുന്നു. സ്ഥിരമായി സാധനങ്ങള്‍ വാങ്ങിയിരുന്ന കട പിന്നീട് കണ്ടെയ്ന്‍മെന്റ് സോണിലാകുകയും ചെയ്തിരുന്നു.
ജൂലായ് നാലിന് മഴ നനഞ്ഞു, പനിയും ചുമയും തുടങ്ങി. ഇടയ്ക്ക് വന്നുപോകുന്ന തരം പനി. കഫം ഇല്ലാത്ത ചുമ. ചെറിയതോതില്‍ തലവേദന. തമിഴ്‌നാട്ടിലെ ആശുപത്രിയില്‍ പോകാന്‍ ധൈര്യം കുറവായതിനാല്‍ തൊട്ടടുത്ത ദിവസം തന്നെ കേരളത്തിലേക്ക് തിരിച്ചു.
കുമളി ചെക്ക്‌പോസ്റ്റിലെത്തി, അസുഖലക്ഷണമുണ്ടെന്ന് അധികൃതരെ അറിയിച്ചു. തുടര്‍ന്ന് പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അടുത്തദിവസം പി.സി.ആര്‍. പരിശോധനയ്ക്കായി മൂക്കില്‍ നിന്ന് സ്രവമെടുത്തു. എട്ടിന് കോവിഡ് പോസിറ്റീവാണെന്ന ഫലം വന്നു.
തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. പീരുമേട്ടില്‍നിന്ന് രണ്ടു മണിക്കൂര്‍ യാത്ര ഉണ്ടായിരുന്നു. ആംബുലന്‍സിലെ ക്യാബിനില്‍ ഒറ്റയ്ക്കായിരുന്നു. യാത്രയിലുടനീളം ഫോണ്‍ കോളുകള്‍ വന്നുകൊണ്ടിരുന്നു. സമ്പര്‍ക്കപ്പട്ടികയും മറ്റും അറിയാനായി പോലീസും ആരോഗ്യവകുപ്പ് അധികൃതരും തുടരെതുടരെ വിളിച്ചുകൊണ്ടിരുന്നു. ആംബുലന്‍സിന്റെ സൈറനും കൂടിയായതോടെ എന്റെ രക്തസമ്മര്‍ദം കൂടി. സഹായിക്കാന്‍ ആരുമില്ല. വഴിയില്‍ വെച്ച് മറ്റൊരു കോവിഡ് ബാധിതനായ ചെറുപ്പക്കാരനെയും ആംബുലന്‍സില്‍ കയറ്റി.
മെഡിക്കല്‍ കോളേജിലെത്തിയപ്പോഴേക്കും ശ്വാസംമുട്ടലായി. ടെന്‍ഷന്‍ അടിക്കരുതെന്ന് നഴ്സുമാര്‍ പറഞ്ഞെങ്കിലും വാര്‍ഡിലേക്ക് പ്രവേശിപ്പിക്കാനുള്ള നടപടികള്‍ക്കായി കാത്തിരിക്കുമ്പോഴും പലരും എന്നെ തീവ്രവാദിയെന്ന പോലെ നോക്കുന്നുണ്ടായിരുന്നു.
മെഡിക്കല്‍ കോളേജില്‍ ചെറിയ ലക്ഷണങ്ങള്‍ മാത്രമുള്ളവര്‍ക്കായുള്ള വാര്‍ഡിലാണ് എന്നെ പ്രവേശിപ്പിച്ചത്. ഏകദേശം 30 കിടക്കകളുണ്ടായിരുന്നു. കൂടുതലും വിദേശത്തുനിന്ന് വന്നവരായിരുന്നു അവിടെയുണ്ടായിരുന്നത്. എക്‌സ് റേ ഉള്‍പ്പെടെയുള്ള വിശദപരിശോധന നടത്തിയ ശേഷമാണ് പ്രവേശിപ്പിച്ചത്. ഹൃദയം, വൃക്ക സംബന്ധിയായ പ്രശ്‌നങ്ങളുള്ളവരെ മെയിന്‍ ബ്ലോക്കിലേക്കാണ് കൊണ്ടുപോകുക.
ദിവസം നാലു ഗുളികകളാണ് എനിക്ക് തന്നിരുന്നത്. അതില്‍ വിറ്റാമിന്‍ ഗുളികയും ഗ്യാസിനുമുള്ള ഗുളികയും ഉള്‍പ്പെടും. ഭക്ഷണവും വിശ്രമവുമായിരുന്നു പ്രധാന ചികിത്സ.
വാര്‍ഡിലെ കിടക്കകള്‍ തമ്മില്‍ ഒന്നരമീറ്റര്‍ അകലമുണ്ട്. മറ്റുള്ളവരുമായി അടുത്തിടപഴകരുത്. ശൗചാലയത്തില്‍ പോകാനല്ലാതെ കിടക്കയില്‍ നിന്ന് ഇറങ്ങരുത്. സൗജന്യ വൈഫൈ ഇന്റര്‍നെറ്റ് ലഭ്യമായതിനാല്‍ മൊബൈലിലൂടെയാണ് സമയംകളഞ്ഞിരുന്നത്.
രാവിലെ പുട്ട്, ഇഡലി തുടങ്ങിയ വിഭവങ്ങളാണ്. ഉച്ചയ്ക്ക് ചോറും രാത്രി ചപ്പാത്തിയും. ഭക്ഷണത്തിന്റെ പേരില്‍ പലപ്പോഴും വാര്‍ഡില്‍ പരാതികള്‍ ഉയരാറുണ്ടായിരുന്നു. ഇടുക്കിക്കാരനായ സുഹൃത്ത് എനിക്കായി സെക്യൂരിറ്റിയുടെ കൈയില്‍ എന്നും തൈര് കൊണ്ടുവന്ന് കൊടുക്കും, നഴ്സ് അത് വാര്‍ഡിലെത്തിക്കും.
ഇടയ്ക്ക് വാര്‍ഡിലുണ്ടായിരുന്ന ഒരാളെ അസ്വസ്ഥതകള്‍ കൂടിയതിനെ തുടര്‍ന്ന് മെയിന്‍ ബ്ലോക്കിലേക്ക് മാറ്റിയിരുന്നു.
വാര്‍ഡിലേക്ക് വരുന്നവരെല്ലാം പി.പി.ഇ. കിറ്റ് ധരിച്ചിരിക്കുന്നതിനാല്‍ ഡോക്ടറാണോ, മുറി വൃത്തിയാക്കാന്‍ വന്നയാളാണോ എന്നുപോലും തിരിച്ചറിയാന്‍ സാധിക്കാറില്ല.
പത്തുദിവസം കൂടുമ്പോഴാണ് പരിശോധന. മുന്‍ ബാച്ചുകള്‍ക്ക് അത് ഒരാഴ്ച കൂടുമ്പോഴായിരുന്നു. 19നാണ് എന്റെ സാംപിളെടുത്തത്. പരിശോധന വൈകുന്നതിന്റെ പേരില്‍ പലപ്പോഴും വാര്‍ഡില്‍ ബഹളങ്ങള്‍ ഉണ്ടാകാറുണ്ട്. സൗകര്യങ്ങള്‍ പോരാ എന്നുപറഞ്ഞ് പരാതിപ്പെടുന്നവരുമുണ്ട്.
കോവിഡ് പോസിറ്റീവായി തുടരുന്നു എന്ന ഫലം 22-ന് വന്നു. പരിശോധനാ ഫലം വരുമ്പോള്‍ നെഞ്ചിടിപ്പ് കൂടും. നെഗറ്റീവ് ആയവരെ മാത്രമാണ് വിളിച്ച് ഫലം പറഞ്ഞിരുന്നത്. അതും
ടെന്‍ഷന്‍ കൂട്ടും.
23-നായിരുന്നു അടുത്ത പരിശോധന. അപ്പോഴേക്കും പി.സി.ആര്‍. മാറ്റി ആന്റിജന്‍ പരിശോധനയാക്കിയിരുന്നു. ഫലം അതേദിവസം കിട്ടും. ആ പരിശോധനയില്‍ നെഗറ്റീവായി. നേരത്തേ രണ്ട് തവണ നെഗറ്റീവ് ആകണമായിരുന്നെങ്കില്‍ ഇപ്പോള്‍ ഒറ്റ പരിശോധനയ്ക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്യും.
അങ്ങനെ 16 ദിവസത്തിന് ശേഷം മെഡിക്കല്‍ കോളേജ് വിട്ടു. വീട്ടില്‍ പോകാന്‍ ആംബുലന്‍സ് സേവനം ലഭിക്കുമായിരുന്നെങ്കിലും ഞാന്‍ നേരത്തേ ടാക്സി പറഞ്ഞ് വെച്ചിരുന്നു. ഡ്രൈവര്‍മാരെ കിട്ടാനും ബുദ്ധിമുട്ടായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച കോട്ടയത്തെ വീട്ടിലെത്തി, ഇനി 14 ദിവസം ക്വാറന്റീനിലാണ്.'
https://www.facebook.com/Malayalivartha