അപകടത്തിനുശേഷം കുടുംബ വീട്ടിൽ വിശ്രമത്തിലാണ് ലക്ഷ്മി.. പ്രകാശൻ തമ്പിയും വിഷ്ണു സോമസുന്ദരവുമായുള്ള സൗഹൃദത്തെ കുറിച്ച് വള്ളിപുള്ളി വിടാതെ തുറന്ന് പറച്ചിൽ... അപകട ശേഷം ബോധ രഹിതയായതിനാൽ പലതും ഓർമ്മയില്ല! ലക്ഷ്മിയിൽ നിന്നും സിബിഐ മൊഴിയെടുത്തത് മൂന്ന് മണിക്കൂറോളം... ബാലുവിന്റെ അപകടമരണത്തിലെ ദുരൂഹതയുടെ ചുരുളഴിക്കാൻ സിബിഐ
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയിൽനിന്നും സി.ബി.ഐ. സംഘം കഴിഞ്ഞ ദിവസമാണ് മൊഴിയെടുത്തത്. തിരുവനന്തപുരത്തെ ലക്ഷ്മിയുടെ വീട്ടിലെത്തിയാണ് സി.ബി.ഐ. സംഘം മൊഴി രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സി.ബി.ഐ. സംഘം ലക്ഷ്മിയുടെ വീട്ടിലെത്തിയത്. ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ദിവസങ്ങൾക്ക് മുമ്പാണ് സി.ബി.ഐ. ഏറ്റെടുത്തത്. കഴിഞ്ഞദിവസം കേസിലെ പ്രാഥമിക എഫ്.ഐ.ആറും സി.ബി.ഐ. സംഘം കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മൊഴിയെടുക്കൽ ആരംഭിച്ചത്.
അതേസമയം കഴിഞ്ഞ ദിവസം സി.ബി.ഐ അന്വേഷണ സംഘം സമര്‍പ്പിച്ച എഫ്.ഐ.ആര്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഫയലില്‍ സ്വീകരിച്ചു.സിബിഐ സമര്‍പ്പിച്ച പ്രഥമ വിവര റിപ്പോര്‍ട്ടിലും ഡ്രൈവര്‍ അര്‍ജുന്‍ തന്നെയാണ് പ്രതി. ബാലഭാസ്‌കറിന്റെ മരണം അപകട മരണമാണോ, മരണത്തില്‍ ഗുഢാലോചന നടന്നിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കുമെന്നും എസ്.പി. നന്ദകുമാര്‍ നായര്‍ സമര്‍പ്പിച്ച എഫ്.ഐ.ആറിലും പറയുന്നു.
ഇപ്പോൾ പുറത്ത് വരുന്നത് സിബിഐയ്ക്ക് ലക്ഷ്മി നൽകിയ മൊഴിയാണ്. അപകട സമയത്ത് കാർ ഓടിച്ചത് ഡ്രൈവർ അർജുനാണെന്ന് മൊഴി നൽകി ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി. പ്രകാശൻ തമ്പിയും വിഷ്ണു സോമസുന്ദരവുമായി സൗഹൃദമുണ്ടായിരുന്നു. ഇരുവരും ബാലഭാസ്‌കറിന്റെ കാര്യങ്ങളിൽ ഇടെപെട്ടിരുന്നുവെന്നും ലക്ഷ്മി മൊഴി നൽകിയതായാണ് സൂചന. അപകടമുണ്ടായ ശേഷം ബോധരഹിതയായതിനാൽ പലതും ഓർമ്മയില്ലെന്നാണ് ലക്ഷ്മി പറഞ്ഞതെന്നാണ് സൂചന. ഇനി സിബിഐ ഡ്രൈവർ അർജുന്റെ മൊഴിയെടുക്കും. അർജുനെ പ്രതിയാക്കിയാണ് എഫ് ഐ ആർ ഇട്ടിട്ടുള്ളത്. അതുകൊണ്ട് തന്നെ ബാലഭാസ്‌കറിന്റെ അപകട മരണവുമായി ബന്ധപ്പെട്ട് അർജുന്റെ മൊഴികളിൽ വൈരുദ്ധ്യമുണ്ടായാൽ അയാളെ അറസറ്റ് ചെയ്യുകയും ചെയ്യും. സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ആദ്യ ഘട്ടത്തിൽ സിബിഐ ലക്ഷ്മിയോട് ചോദിച്ചില്ലെന്നാണ് സൂചന. എന്നാൽ ബാലഭാസ്‌കറിന്റെ അപകട മരണത്തിൽ സ്വർണ്ണ കടത്ത് സംഘത്തിന്റെ പങ്കാണ് സിബിഐ പ്രധാനമായും അന്വേഷിക്കുന്നത്.
ബാലുവിന്റെ മരണത്തിൽ നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തിയ കലാഭവൻ സോബിയുടെ വെളിപ്പെടുത്തലും സിബിഐ പരിശോധിക്കും. എന്നാൽ സോബിയുടെ പല തുറന്നു പറച്ചിലുകളേയും ലക്ഷ്മി നിഷേധിച്ചതായാണ് സൂചന. അപകടത്തിന് മുമ്പ് ഒരു സംഘം കാർ തല്ലിപൊളിച്ചത് അടക്കമുള്ളവയെ കുറിച്ച് ലക്ഷ്മി വെളിപ്പെടുത്തലൊന്നും നടത്തിയില്ലെന്നാണ് ലഭ്യമായ വിവരം. ഈ സാഹചര്യത്തിൽ സോബിയിൽ നിന്നും സിബിഐ വിശദമായ മൊഴിയെടുക്കും. ബാലഭാസ്‌കറിന്റെ അച്ഛനിൽ നിന്നും അമ്മാവനിൽ നിന്നും വരെ മൊഴിയെടുക്കും.കേസിൽ പൊലീസിന് മൊഴി നൽകിയ കെ എസ് ആർ ടി സി ഡ്രൈവർ അജിയുടെ നിലപാടുകളും സംശായസ്പദമാണ്. ബാലഭാസ്‌കറാണ് വണ്ടി ഓടിച്ചതെന്നും അപകടം താൻ കണ്ടെന്നും അജി പറഞ്ഞു. എന്നാൽ ഇത് കള്ളമാണെന്ന് ഫോറൻസിക് പരിശോധനകളിലും മറ്റും തെളിഞ്ഞു.
ഇതിനൊപ്പം യുഎഇ സർക്കാരിൽ ഡ്രൈവറാണ് അജി. ഇതിന് പിന്നിൽ തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിന്റെ ഇടപെടലുണ്ടെന്നും സംശയമുണ്ട്. ഈ സാഹചര്യത്തിൽ സ്വർണ്ണ കടത്ത് സംഘത്തിലേക്കും സംശയം നീളുകയാണ്. അജിക്ക് യുഎഇയിൽ ജോലി ഏർപ്പാടാക്കി നൽകിയത് സ്വപ്‌നാ സുരേഷിന്റെ കോൺസുലേറ്റ് ബന്ധമാണെന്ന സംശയവും ഉണ്ട്. അജിയേയും സിബിഐ വിശദമായി ചോദ്യം ചെയ്യും. അപകട സമയത്ത് ബാലഭാസ്‌കറിന് ഒപ്പമുണ്ടായിരുന്ന വ്യക്തിയെന്ന നിലയിലാണ് ആദ്യം ലക്ഷ്മിയുടെ മൊഴി എടുക്കാൻ സിബിഐ തീരുമാനിച്ചത്. രണ്ടുപേരാണ് അപകടത്തിൽ രക്ഷപ്പെട്ടത്. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയും ഇവരുടെ കുടുംബത്തോട് അടുപ്പമുണ്ടായിരുന്ന അർജുനുമാണ് ഈ രണ്ടുപേർ.
തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിലേക്കുള്ള യാത്ര, തിരുവനന്തപുരത്തേക്കുള്ള മടക്കം, അപകടം, പ്രകാശ് തമ്പി, വിഷ്ണു, അർജുൻ, പാലക്കാട്ടെ പൂന്തോട്ടം കുടുംബവുമായുള്ള ബന്ധം തുടങ്ങിയ വിവരങ്ങൾ ലക്ഷ്മിൽനിന്ന് ശേഖരിച്ചു. ഇതിനുശേഷമാകും ബാലഭാസ്‌കറിന്റെ മാതാപിതാക്കളിൽ നിന്നടക്കം മൊഴി എടുക്കുക. അപകടത്തിനുശേഷം വാഹനമോടിച്ചത് താനാണെന്ന് പറഞ്ഞ അർജുൻ പിന്നീട് ബാലഭാസ്‌കർ മരിച്ച ശേഷം മൊഴി മാറ്റിയിരുന്നു. ബാലഭാസ്‌കറാണ് വാഹനം ഓടിച്ചതെന്ന് തിരുത്തി പറഞ്ഞു. ഈ സമയത്തെല്ലാം ആശുപത്രിയിൽ അബോധാവസ്ഥയിലായിരുന്നു ലക്ഷ്മി. ബോധം വീണ ശേഷം ലക്ഷ്മിയും വാഹനം ഓടിച്ചത് അർജുനാണെന്ന് വ്യക്തമാക്കി. അർജുന്റെ മൊഴിമാറ്റമാണ് അപകടത്തിന് പിന്നിൽ ആദ്യം ദുരൂഹതയ്ക്ക് ഇടയാക്കിയത്. അപകടത്തിനുശേഷം കുടുംബ വീട്ടിൽ വിശ്രമത്തിലാണ് ലക്ഷ്മി. അപകടവുമായി ബന്ധപ്പെട്ട് അർജുനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ ഇയാളെ പ്രകാശ് തമ്പി, വിഷ്ണു എന്നിവർക്ക് ഒപ്പം ചോദ്യം ചെയ്യാനും സിബിഐ തീരുമാനിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ചില രേഖകൾ ക്രൈംബ്രാഞ്ചിൽനിന്ന് സിബിഐ ശേഖരിച്ചു.
മൊഴി എടുക്കൽ ഉൾപ്പെടെയുള്ള പ്രാഥമിക നടപടികൾ പൂർത്തിയായ ശേഷമേ മറ്റു നടപടികളിലേക്ക് സിബിഐ കടക്കൂ. അതിനിടെ ബാലഭാസ്‌കറെ ബോധരഹിതനായി ആശുപതത്രിയിൽ എത്തിച്ചെന്ന വാദം തള്ളി ഡോ.ഫൈസൽ രംഗത്ത് വന്നിരുന്നു. അപകട ദിവസം ബാലഭാസ്‌കറിനെ ക്വാഷ്വാലിറ്റിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ആണ് ഫൈസൽ. ബാലഭാസ്‌കറിനെ മെഡിക്കൽ കോളേജ് ആശുപത്രിലേക്ക് എത്തിക്കുമ്പോഴും പിന്നീട് സ്വകാര്യ ആശുപത്രിയിൽ കൊണ്ടു പോകാനായി ആംബുലൻസിൽ കയറ്റുമ്പോഴും ബാലഭാസ്‌കറിന് ബോധം ഉണ്ടായിരുന്നെന്നും ഫൈസൽ പറഞ്ഞു.
കാറിൽ ഉറങ്ങുന്നതിനിടെ വലിയ ശബ്ദം കേട്ടാണ് ഉണർത്തതെന്ന പറഞ്ഞ ബാലഭാസ്‌കർ ഭാര്യയെയും മകളെയും അന്വേഷിച്ചെന്നും സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോ ഫൈസൽ വ്യക്തമാക്കിയിരുന്നു. അപകടത്തെക്കുറിച്ച് ഡോക്ടർ പറഞ്ഞതും നിർണ്ണായകമാണ്. കാഷ്വാലിറ്റി ഡ്യൂട്ടിക്കിടെ പുലർച്ചെയാണ് ഓർത്തോ വിഭാഗത്തിനു മുന്നിൽ ബാലഭാസ്‌കറിനെ കാണുന്നത്. എന്താണ് സംഭവിച്ചതെന്ന് അദ്ദേഹത്തോടു ചോദിച്ചു. കാറിൽ ഉറങ്ങുകയായിരുന്നെന്നും വലിയ ശബ്ദം കേട്ടാണ് ഉണർന്നതെന്നും ബാലഭാസ്‌കർ പറഞ്ഞെന്നും ഡോക്ടർ പറയുന്നു. പുറമേ ഗുരുതരമായ മുറിവുകൾ ശ്രദ്ധയിൽപെട്ടിരുന്നില്ല,അപകടത്തിൽ പരുക്കേറ്റ അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മി കരയുന്നുണ്ടായിരുന്നു. ലക്ഷ്മിക്ക് എങ്ങനെയുണ്ടെന്നും ബാലഭാസ്‌കർ ചോദിച്ചു. അവർക്ക് കുഴപ്പമില്ലെന്ന് മറുപടി നൽകി. കുഞ്ഞിനെക്കുറിച്ച് ബാലഭാസ്‌കർ അന്വേഷിച്ചിരുന്നു. എന്നാൽ ഈ ആശുപത്രിയിൽ കൊണ്ടുവന്നിട്ടില്ലെന്ന് മറുപടി നൽകിയതായും അദ്ദേഹം വ്യക്തമാക്കി. കൈകൾ ചലിപ്പിക്കാൻ കഴിയുന്നില്ലെന്നും തളർന്നു പോയെന്നും ബാലഭാസ്‌കർ പറഞ്ഞപ്പോൾ താൻ പരിശോധിച്ചു. സ്‌കാനിങ്ങിന് കൊണ്ടുപോകാൻ തുടങ്ങിയപ്പോഴാണ് ആംബുലൻസുമായി ബന്ധുക്കൾ എത്തിയത്. ആംബുലൻസിലേക്കു കയറ്റുമ്പോഴും ബാലഭാസ്‌കറിന് ബോധമുണ്ടായിരുന്നതായും ഡോക്ടർ പറയുന്നു.
2018 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെയാണ് അപകടം സംഭവിച്ചത്. തൃശൂര്‍ വടക്കുംനാഥന്‍ ക്ഷേത്രത്തില്‍നിന്നു തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ തിരുവനന്തപുരം പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപിനു സമീപത്തു വച്ചാണ് അപകടം നടന്നത്. 2018 സെപ്റ്റംബര്‍ 25ന് മംഗലാപുരം പൊലീസ് റജിസ്റ്റര്‍ ചെയ്‌ത കേസ് പിന്നീട് ക്രൈംബ്രാഞ്ചിനു കൈമാറിയിരുന്നു. എന്നാല്‍ അന്വേഷണം തൃപ്തികരമല്ലെന്ന് കാട്ടി ബാലഭാസ്കറിന്റെ പിതാവ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ചതോടെയാണ് കേസ് സി.ബി.ഐയ്ക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
https://www.facebook.com/Malayalivartha