വിമാനം ലാന്റ് ചെയ്തതിന് മുന്‍പ് ആകാശത്ത്, നിര്‍ത്താനാവാത്ത രീതിയില്‍ കറങ്ങി കറങ്ങി നിന്നു... മരണത്തിലേക്കാണ് പറന്നിറങ്ങുന്നതെന്ന് ക്യാപ്റ്റന്‍ സാഥേ ആ അന്തിമ തീരുമാനമെടുക്കുമ്ബോള്‍ തിരിച്ചറിഞ്ഞിരിക്കണം... അപകടത്തിന്റെ ദുരൂഹത മാറ്റാൻ ഇനി വിമാനത്തിന്‍റെ ബ്ലാക്ക് ബോക്സടക്കം കണ്ടെത്തണം
കരിപ്പൂരില്‍ ഉണ്ടായ വിമാനാപകടത്തിന്റെ ഞെട്ടലിലാണ് കേരളം. 16 പേരാണ് അപകടത്തില്‍ മരിച്ചത്. 171 പേര്‍ ചികിത്സയിലാണ്. ഇതില്‍ ചിലരുടെ നില ഗുരുതരമായി തുടരുകയാണ്. ലാന്‍ഡ് ചെയ്യുന്നതിന് മുമ്പ് വിമാനം ഒന്നിലേറെ തവണം വട്ടം കറങ്ങിയെന്ന് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍ പറയുന്നു.
വിമാനം ലാന്റ് ചെയ്തതിന് മുന്‍പ് ആകാശത്ത്, നിര്‍ത്താനാവാത്ത രീതിയില്‍ കറങ്ങി കറങ്ങി നില്‍ക്കുകയായിരുന്നു. സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നെങ്കിലും തലയും കണ്ണിന്റെ ഭാഗവും മുന്നിലോട്ട് ആഞ്ഞ് ഇടിച്ചു എന്നാണ് സിദ്ധിഖ് മുഹമ്മദ് എന്ന യാത്രകന്‍ പറയുന്നത്. വിമാനാപകടം വളരെ അപ്രതീക്ഷിതമായിരുന്നെന്നും മുന്നറിയിപ്പു പോലും ഉണ്ടായിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.
'ലാന്റ് ചെയ്തതും മൊത്തം അങ്ങ് ക്രാഷായി. പിന്നെ ഞങ്ങള്‍ അതിന്റെ ഉള്ളില്‍ കുടുങ്ങിപ്പോയി. കുറച്ച് സമയം അതിന്റെ ഉള്ളിലിരുന്നിരുന്നു. വിമാനം ചൂടാകുന്നതൊക്കെ അറിഞ്ഞു. പുറത്തേക്ക് എത്തിയപ്പോഴാണ് ആളുകള്‍ മരിച്ചതൊക്കെ അറിഞ്ഞത്. മറ്റൊന്നും അറിഞ്ഞില്ല. ലാന്റ് ചെയ്യുന്നതിന് മുന്‍പ് തന്നെ എന്തൊക്കെയോ ശബ്ദങ്ങള്‍ കേട്ടിരുന്നു. പൊതുവേ വിമാനത്തില്‍ യാത്ര ചെയ്യുമ്പോഴുള്ള ശബ്ദമായിരുന്നില്ല. ലാന്റ് ചെയ്തപ്പോള്‍ സമാധാനമായി. എന്നാല്‍ ലാന്റ് ചെയ്തപ്പോഴുള്ള വിമാനത്തിന്റെ വേഗം നിയന്ത്രിക്കാനായില്ല. അങ്ങിനേ പോയി അത് ക്രാഷായി. അത്രയേ അറിയൂ. ഏറ്റവും മുന്നിലായിരുന്നു ഞാനും മോളും ഉമ്മയും ഒക്കെയുണ്ടായിരുന്നു. അപകടത്തില്‍പ്പെട്ട ഫാത്തിമ വ്യക്തമാക്കി.
ഒരു കുന്നിന്‍മുകളിലാണ് കരിപ്പൂര്‍ വിമാനത്താവളം. 2700 മീറ്റര്‍ റണ്‍വേ. രണ്ടറ്റത്തും താഴ്ന്ന ഇടം. കനത്ത മഴ പെയ്യുന്നതിനിടെയാണ് വൈകീട്ട് ഏഴരയോടെ പൈലറ്റ് ഡി വി സാഥെ ലാന്‍ഡിങിന് ശ്രമിക്കുന്നത്. ആദ്യ ശ്രമത്തില്‍ ലാന്‍ഡിങ് നടന്നില്ല. രണ്ടാം ശ്രമത്തില്‍ പിഴച്ചു. റണ്‍വേയുടെ പകുതി പിന്നിട്ട ശേഷമാണ് പുറകുവശത്തെ ചക്രങ്ങള്‍ നിലംതൊട്ടത്. അവിടെ നിന്ന് 25 മീറ്റര്‍ മാറിയ ശേഷം മുന്‍ ചക്രവും. കൈവിട്ടുപോയെന്ന് മനസ്സിലാക്കിയപ്പോള്‍ നിയന്ത്രിക്കാന്‍ ക്യാപ്റ്റന്‍ അവസാന ശ്രമം നടത്തി. മഴയായതിനാല്‍ അത് നടന്നില്ല. വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി മതില്‍ തകര്‍ത്ത് പുറത്തേക്ക്. നാല്‍പ്പതടി താഴ്ചയിലേക്ക് കുത്തനെ വീണു. രണ്ടായി പിളര്‍ന്നു.
രാജ്യത്തെ ഞെട്ടിച്ച മംഗളുരു വിമാനദുരന്തത്തില്‍ വിമാനം പൂര്‍ണമായും കത്തിയമര്‍ന്നിരുന്നു. ഇന്ധനം കത്തിയതിനാലാണ് ഇതെന്ന് പിന്നീട് കണ്ടെത്തി. ഇത് ഒഴിവാക്കാനാണ് ഇന്ധനം പൂര്‍ണമായും തീര്‍ത്ത് ലാന്‍ഡിംഗിന് പൈലറ്റ് സാഥേ ശ്രമിച്ചത് എന്നാണ് സൂചന. ഒപ്പം കൈകോര്‍ത്ത് കോ പൈലറ്റ് ക്യാപ്റ്റന്‍ അഖിലേഷ് കുമാറും കൂടെ നിന്നു. മരണത്തിലേക്കാണ് പറന്നിറങ്ങുന്നതെന്ന് ക്യാപ്റ്റന്‍ സാഥേ ആ അന്തിമ തീരുമാനമെടുക്കുമ്ബോള്‍ തിരിച്ചറിഞ്ഞിരിക്കണം. എങ്കിലും പരമാവധി ജീവനുകള്‍ കാത്തുകൊണ്ടാണ് അദ്ദേഹം വിമാനമിറക്കിയത്. പക്ഷേ കനത്ത മഴയായതിനാല്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയത് കണക്കുകൂട്ടലുകള്‍ വീണ്ടും തെറ്റിച്ചിരിക്കാമെന്നും വിദഗ്‍ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്താണ് സംഭവിച്ചതെന്ന് യഥാര്‍ത്ഥത്തില്‍ മനസ്സിലാക്കാന്‍ വിമാനത്തിന്‍റെ ബ്ലാക്ക് ബോക്സടക്കം ലഭിക്കേണ്ടി വരും.
അപകടം നടന്ന് സിഐഎസ്‌എഫ് ഉദ്യോഗസ്ഥരും നാട്ടുകാരും ഓടിയെത്തി പൈലറ്റിനെ പുറത്തിറക്കിയപ്പോഴേക്ക് തന്നെ അദ്ദേഹത്തിന് ബോധമുണ്ടായിരുന്നില്ലെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. കോ പൈലറ്റ് അഖിലേഷ് കുമാര്‍ ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ മരിച്ചു. അതേസമയം അപകടത്തിന് കാരണം മോശം കാലാവസ്ഥയെന്നാണ് പ്രാഥമിക വിവരം. സംഭവം ആദ്യം ശ്രദ്ധിച്ചില്ലായിരുന്നെന്ന് സ്ഥലത്ത് പട്രോളിംഗ് പാര്‍ട്ടി ചുമതലയിലുണ്ടായിരുന്ന അജിത് പറയുന്നു.
ശ്രദ്ധയില്‍പ്പെട്ട ഉടന്‍ യൂണിറ്റ് കണ്‍ട്രോള്‍ റൂമിനെയും യൂണിറ്റ് ലെെനിനെയും അറിയിച്ചതായി അദ്ദേഹം വ്യക്തമാക്കി. സംഭവത്തെ കുറിച്ച് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍(എ ടി സി)ക്കുപോലും അറിയില്ലായിരുന്നുവെന്ന് ഇതുസംബന്ധിച്ച വൃത്തങ്ങള്‍ അറിയിച്ചു.ഒരു സന്ദേശം ലഭിക്കുകയും പത്ത് മിനിറ്റിനുള്ളില്‍ 40 ഓളം സി ഐ എസ് എഫ് ഉദ്യോഗസ്ഥര്‍ സമീപത്തെ ബാരക്കിലെത്തി. കൂടാതെ ക്യു ആര്‍ ടി ടീമും സി എ എസ് ഒ ടീമും സ്ഥലത്തെത്തി. അതേസമയം സി ഐ എസ് എഫ് ഉദ്യോഗസ്ഥര്‍ 99 ശതമാനം യാത്രക്കാരയെും പരിക്കേറ്റ യാത്രക്കാരെയും മറ്റുഎള്ളവരയും ആശുപത്രിയിലേക്ക് മാറ്റാന്‍ സഹായിച്ചു. സി എ എസ് ഒ പെട്ടെന്നുതന്നെ പ്രാദേശിക സംസ്ഥാന അധികാരികളെയും അറിയിച്ചു.
വെള്ളിയാഴ്ച രാത്രി കരിപ്പൂരിലിറങ്ങിയ ഐ.എക്സ്. 344 ദുബായ് - കോഴിക്കോട് വിമാനമാണ് 7.52-ന് അപകടത്തില്‍പ്പെട്ടത്. കോക്പിറ്റ് ഉള്‍പ്പെടുന്ന ഭാഗം മതിലില്‍ ഇടിച്ചാണ് നിന്നത്. വലത് ചിറക് തകര്‍ന്ന് തെറിച്ചു. അപകടം മനസിലാക്കിയ പൈലറ്റ് മാനുവല്‍ ബ്രേക്കിംഗ് സിസ്റ്റം ഉപയോഗിച്ച് നിര്‍ത്താന്‍ ശ്രമിച്ചതായി സൂചനയുണ്ട്. കനത്ത മഴയില്‍ നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു. വേഗത കുറവായതിനാലാണ് പൂര്‍ണമായ തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെട്ടത്.
https://www.facebook.com/Malayalivartha