ഫോണ്‍ സംഭാഷണങ്ങള്‍, ചാറ്റുകള്‍, ഫോട്ടോകള്‍ എന്നിവ അടക്കമുള്ള ഡിജിറ്റല്‍ തെളിവുകൾ പൊക്കി എന്‍.ഐ.എ... സ്വപ്ന റാണി ആന്‍ജിയോഗ്രാം പരിശോധന വിസമ്മതിച്ചതിന്റെ കാരണം പുറത്ത്... കുടുംബത്തിനും ആ ഭയം, സ്വകാര്യചികിത്സ ആവശ്യപ്പെട്ട് സ്വപ്നയുടെ കുടുംബം കോടതിയിലേക്ക്...
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനെയും റമീസിനെയും തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നിന്നും കഴിഞ്ഞ ദിവസമാണ് ഡിസ്ചാര്‍ജ് ചെയ്തത്. രണ്ട് പേര്‍ക്കും ഗുരുതര ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന മെഡിക്കല്‍ ബോര്‍ഡിന്റെ അറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇരുവരെയും വിയ്യുര്‍ ജയിലില്‍ തിരികെയെത്തിച്ചു. സ്വപ്‌നയുടെ ഭര്‍ത്താവും മകളും വന്നിരുന്നെങ്കിലും കാണാന്‍ അനുവദിച്ചില്ല. എന്നാൽ അപായസാധ്യത ആരോപിച്ച് ആന്‍ജിയോഗ്രാം പരിശോധനയ്ക്കു വിസമ്മതിച്ചു.
തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആന്‍ജിയോഗ്രാം നടത്താന്‍ താത്പര്യമില്ലെന്നും ഉറ്റവരുടെ അനുമതിയും സാമീപ്യവുമില്ലാതെ പരിശോധന വേണ്ടെന്നും അവര്‍ ആശുപത്രി അധികൃതരെ അറിയിച്ചു. ഇക്കാര്യം സ്വപ്‌നയില്‍നിന്ന് എഴുതിവാങ്ങിയതായി ജയില്‍വകുപ്പ് അധികൃതര്‍ പറഞ്ഞു. നെഞ്ചുവേദനയേത്തുടര്‍ന്ന് കഴിഞ്ഞ 13-നു െവെകിട്ട് ആറരയ്ക്കാണു സ്വപ്‌നയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. വയറുവേദനയെത്തുടര്‍ന്ന് അരമണിക്കൂറിനുശേഷം കൂട്ടുപ്രതി കെ.ടി. റമീസിനെയും ആശുപത്രിയിലെത്തിച്ചു.
റമീസിന് എന്‍ഡോസ്‌കോപ്പി നടത്തിയെങ്കിലും ആരോഗ്യപ്രശ്‌നം കണ്ടെത്തിയില്ല. ഇരുവര്‍ക്കും ഗുരുതര ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഇന്നലെത്തന്നെ വിയ്യൂര്‍ ജയിലിലേക്കു മാറ്റി. ആന്‍ജിയോഗ്രാം നടത്തുന്നതിനെക്കുറിച്ചു സംസാരിക്കാന്‍ ഭര്‍ത്താവിനെയോ സഹോദരനെയോ കാണണമെന്ന സ്വപ്‌നയുടെ ആവശ്യം അനുവദിച്ചില്ല. ഹൃദയധമനിയില്‍ തടസമുണ്ടോയെന്നറിയാനുള്ള പരിശോധനയാണ് ആന്‍ജിയോഗ്രാം. ഇതിനു രോഗിയുടെയോ ഉറ്റവരുടെയോ രേഖാമൂലമുള്ള അനുമതി വേണം. ജീവനു ഭീഷണിയുള്ളതായി സ്വപ്‌ന പരാതിപ്പെട്ടില്ലെങ്കിലും ആശങ്കയുണ്ടെന്നാണ് ഉറ്റവരുടെ നിലപാട്.
സ്വകാര്യാശുപത്രിയില്‍ ചികിത്സ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനും കുടുബം ആലോചിക്കുന്നു. കുടുംബാംഗങ്ങള്‍ രാവിലെ ആശുപത്രിയിലെത്തിയെങ്കിലും സ്വപ്‌നയെ കാണാനായില്ല. എന്നാല്‍, എന്‍.ഐ.എ. കോടതി അനുവദിച്ചതോടെ അവര്‍ ഇന്നലെ സന്ധ്യയോടെ ജയിലിലെത്തി സ്വപ്‌നയെ കണ്ടു.
എന്‍.ഐ.എയ്ക്കു മൂന്നുദിവസത്തെ കസ്റ്റഡി അനുവദിച്ചതിനാല്‍ ഇന്നുതന്നെ സ്വപ്‌നയെ വിട്ടുകൊടുക്കുമെന്നു ജയില്‍വകുപ്പ് അധികൃതര്‍ പറഞ്ഞു. മുമ്പും നെഞ്ചുവേദനയേത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച സ്വപ്‌നയെ ആറുദിവസത്തെ ചികിത്സയ്ക്കുശേഷം മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിരികെ ജയിലിലെത്തിച്ചിരുന്നു.
എന്നാല്‍, പിറ്റേന്നുതന്നെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതില്‍ ദുരൂഹത ആരോപിക്കപ്പെട്ടു. ഇതേത്തുടര്‍ന്ന് സ്വപ്‌നയെ പാര്‍പ്പിച്ചിരിക്കുന്ന വനിതാജയിലിന്റെയും റമീസിനെ പാര്‍പ്പിച്ചിരിക്കുന്ന അതിസുരക്ഷാജയിലിന്റെയും സൂപ്രണ്ടുമാരില്‍നിന്നു ജയില്‍വകുപ്പ് വിശദീകരണം തേടി. ആശുപത്രിയില്‍നിന്നു സ്വപ്‌ന നഴ്‌സിന്റെ ഫോണില്‍ തിരുവനന്തപുരത്തേക്ക് ആശയവിനിമയം നടത്തിയെന്ന ആരോപണവും എന്‍.ഐ.എ. പരിശോധിക്കും.
അതേസമയം സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് അടക്കമുള്ളവര്‍ നശിപ്പിച്ച ഡിജിറ്റല്‍ തെളിവുകള്‍ വീണ്ടെടുത്തതായി എന്‍.ഐ.എ അറിയിച്ചു. ചാറ്റ് സന്ദേശങ്ങളടക്കം 2000 ജിബി തെളിവുകളാണ് ഫോണ്‍, ലാപ്‌ടോപ് എന്നിവയില്‍ നിന്ന് വീണ്ടെടുത്തത്. തെളിവുകളുടെ അടിസ്ഥാനത്തില്‍ സന്ദീപ് നായര്‍ അടക്കമുള്ളവരെ എന്‍.ഐ.എ ചോദ്യം ചെയ്ത് തുടങ്ങി.
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍, വിവിധ ചാറ്റുകള്‍, ഫോട്ടോകള്‍ എന്നിവ അടക്കമുള്ള ഡിജിറ്റല്‍ തെളിവുകളാണ് എന്‍.ഐ.എ വീണ്ടെടുത്തത്. സി.ഡാക്കിലും ഫോറന്‍സിക് ലാബിലുമായി നടത്തിയ പരിശോധനയിലാണ് മായ്ച്ചുകളഞ്ഞ ചാറ്റുകള്‍ അടക്കം വീണ്ടെടുത്തത്.
https://www.facebook.com/Malayalivartha