എന്നാലും ഇന്ത്യക്കുറിച്ച് ട്രംപ് ഇങ്ങനെ പറയാമോ? ഇന്ത്യയുടെ കോവിഡ് കണക്കുകള്‍ ശരിയല്ലെന്ന് ട്രംപ്; ട്രംപ് നുണയനെന്ന് ബൈഡന്‍; ആദ്യ സംവാദം പരസ്പരം കൊമ്പുകോര്‍ത്ത് ട്രംപും ബൈഡനും; ട്രംപിന് തലവേദനയായി കോവിഡും നികുതി വെട്ടിപ്പും
തന്റെ വിജയത്തിനായി എതറ്റം വരെ പോകാന്നു മടിക്കാത്ത ആളാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. അല്ലായിരുന്നെങ്കില്‍ മറ്റുള്ളവരെ കുറ്റം പറഞ്ഞ് താനാണ് ഏറ്റവും മികച്ചതെന്ന് സ്ഥാപിക്കാന്‍ ഒരു രാഷ്ട്ര തലവന്‍ തയ്യാറാകുമായിരുന്നില്ല. ട്രംപും മോദിയും അടുത്ത സുഹൃത്തുകളാണെന്നാണ് ലോകം കരുതുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യയെ പിന്തുണക്കുന്ന നിലപാടാണ് എല്ലാകാലത്തും ട്രംപ് സ്വീകരിച്ചിരുന്നത്. എന്നാല്‍ അമേരിക്ക പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടക്കുന്ന ആദ്യ സംവാദത്തില്‍ തന്നെ ട്രംപിന്റെ യഥാര്‍ത്ഥ മുഖം എന്താണെന്ന് ഇന്ത്യയും തിരിച്ചറിയുകയാണ്. ഇന്ത്യയിലെ കോവിഡ് കണക്കുകള്‍ ശരിയല്ലെന്നും കൃത്യമായ കോവിഡ് കണക്കുകള്‍ ഇവിടെയില്ലെന്നുമാണ് അമേരിക്കന്‍ പ്രസിഡന്റ് കുറ്റപ്പെടുത്തല്‍. എന്നാല്‍ അമേരിക്കയുടെ കാര്യം ഇതല്ലെന്നും അതുകൊണ്ടു തന്നെ താന്‍ തന്നെയാണ് മികച്ച പ്രസിഡന്റ് എന്നും ട്രംപ് സംവാദത്തില്‍ അവകാശപ്പെട്ടു.
കഴിഞ്ഞ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ റഷ്യയുടെ അദൃശ്യമായ സ്വാധിനമുണ്ടായിരുന്നുവെന്നും അതിന്റെ ഫലമായിയാണ് ട്രംപ് വിജയിച്ചതെന്നും ആരോപണം ഉണ്ടായിരുന്നു. എന്നാല്‍ ഇത് ഒരിക്കല്‍ പോലും ട്രംപ് സമ്മതിച്ചിരുന്നില്ലെങ്കിലും റഷ്യയോട് മറ്റൊരു അമേരിക്കന്‍ പ്രസിഡന്റും കാണിക്കാത്ത അടുപ്പം ട്രംപ് കാണിച്ചിരുന്നു. എന്തായിരുന്നാലും താന്‍ മിടുക്കനാണെന്ന് കാണിക്കന്‍ ട്രംപ് ചൂണ്ടികാണിച്ച കണക്കുകള്‍ ഇന്ത്യയുടെയും റഷ്യയുടെയും ചൈനയുടെയും കണക്കുകളാണ്. ചൈനയോട് അല്ലെങ്കിലും ട്രംപിന് താല്‍പര്യമില്ല. അതുചിലപ്പോള്‍ ശരിയുമായിക്കാം. അതുകൊണ്ട് തന്നെ ചൈനക്കെതിരെയുള്ള വിമര്‍ശങ്ങള്‍ കാര്യമാക്കേണ്ടകാര്യമല്ല. എന്നാല്‍ ട്രംപിനെ അങ്ങനെയല്ല ഇന്ത്യയും റഷ്യയും കണ്ടിയിരുന്നത്. റഷ്യയിയും ഇന്ത്യയിലും ചൈനയിയും കോവിഡ് കണക്കുകള്‍ തന്നെ ഇല്ലെന്ന വാദിക്കുന്ന ട്രംപ് അമേരിക്കയില്‍ മാത്രമാണ് കൃത്യമായ കണക്കുകളുള്ളതെന്ന വാദമാണ് മുന്നോട്ട് വച്ചത്. കോവിഡ് രോഗികളുടെ കണക്കില്‍ തന്നെ ആരും കുറ്റപ്പെടുത്തേണ്ടതില്ലെന്നാണ് ട്രംപ് പറയുന്നത്. എന്നാല്‍ ട്രംപിന്റെ എല്ലാ വാദങ്ങളും തള്ളുന്ന നിലപാടാണ് സംവാദത്തില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ സ്വീകരിച്ചത.
ട്രംപ് നുണയനാണെന്ന് ബൈഡന്‍ ആരോപിച്ചു. ഇതുവരെ അയാള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് എല്ലാം കള്ളമാണ് എന്നതാണ് വസ്തുത. അയാളുടെ കള്ളങ്ങളെ കുറിച്ച് പറയാനല്ല ഞാന്‍ ഇവിടെ വന്നത്. എല്ലാവര്‍ക്കും അറിയാം അയാള്‍ നുണയനാണെന്ന് ട്രംപിനെ കടന്നാക്രമിച്ചു കൊണ്ട് ബൈഡന്‍ പറഞ്ഞു. കൊറോണ വൈറസ് മഹാമാരി കാരണം ബുദ്ധിമുട്ടുന്ന ചെറിയ വ്യവസായങ്ങളെ സഹായിക്കുന്നതില്‍ ട്രംപ് പരാജയപ്പെട്ടുവെന്നും ബൈഡന്‍ ആരോപിച്ചു. കോവിഡ് കാലത്തും വന്‍ജനാവലി പങ്കെടുത്ത തന്റെ തെരഞ്ഞെടുപ്പ് റാലികളെ ന്യായീകരിച്ച ട്രംപ്, കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കുറച്ച് ആളുകള്‍ മാത്രം പങ്കെടുത്ത ബൈഡന്റെ റാലികളെ വിമര്‍ശിക്കുകയും ചെയ്തു. താന്‍ എന്ത് പറയുന്നു എന്ന് ജനങ്ങള്‍ക്ക് അറിയാന്‍ ആഗ്രഹമുണ്ടെന്നായിരുന്നു വമ്പന്‍ റാലികളെ ന്യായീകരിച്ചു കൊണ്ട് ട്രംപ് പറഞ്ഞത്. ബൈഡന്റെ മകന്‍ ഹണ്ടര്‍ ബൈഡനെയും ട്രംപ് വെറുതെ വിട്ടില്ല. മുന്‍പ് ട്രംപിന് എതിരായ ഇംപീച്ച്‌മെന്റ് പ്രമേയം വന്ന സമയത്ത്, പ്രതിരോധത്തിനായി ബൈഡന്റെ മകന്റെ യുെ്രെകനിലെ ബിസിനസ് ഇടപാടുകള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഉപയോഗിച്ചിരുന്നു. അതേസമയം ചര്‍ച്ചയെ വീണ്ടും കൊറോണ വൈറസ് വിഷയത്തിലേക്ക് കൊണ്ടുവരാനാണ് ബൈഡന്‍ ശ്രമിച്ചത്. ഇത് ഓരോ അമേരിക്കക്കാരന്റെയും കുടുംബത്തെ കുറിച്ചുള്ളതാണെന്നും അല്ലാതെ തന്റെ കുടുംബത്തെ കുറിച്ചുള്ളതല്ലെന്നും ബൈഡന്‍ തിരിച്ചടിച്ചു. സംവാദത്തിന്റെ ഒരു ഘട്ടത്തില്‍ 'നിങ്ങള്‍ വാ തുറക്കരുത്' എന്ന് ബൈഡന്‍ ട്രംപിനു താക്കീതു നല്‍കുക പോലും ചെയ്തു.
ക്ലീവ്‌ലാന്‍ഡിലെ കേസ് വെസ്‌റ്റേണ്‍ റിസര്‍വ് സര്‍വകലാശാലയിലാണ് സംവാദം നടക്കുന്നത്. ഇരുവരും പങ്കെടുക്കുന്ന സംവാദ പരമ്പരയിലെ ആദ്യത്തേതാണ് ഇന്ന് നടന്നത്. ഇനി രണ്ട് പ്രസിഡന്‍ഷ്യല്‍ ഡിബേറ്റുകള്‍ കൂടി നടക്കാനുണ്ട്. മാസ്‌ക് ധരിക്കാതെയാണ് ബൈഡനും ട്രംപും എത്തിയത്. 90 മിനിട്ട് നീണ്ടുനിന്ന സംവാദത്തില്‍ സാമൂഹിക അകലം പാലിച്ച് കുറച്ച് ആളുകള്‍ മാത്രമാണ് കാഴ്ചക്കാരായി ഉണ്ടായിരുന്നത്.
സംവാദത്തിന് തൊട്ടുമുമ്പ് നികുതി വെട്ടിപ്പ് സംബന്ധിച്ച ആരോപണം പുറത്തായത് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വെല്ലുവിളിയായിരുന്നു. എന്നാല്‍ ദശലക്ഷക്കണക്കിനു ഡോളറാണ് താന്‍ നികുതി അടയ്ക്കുന്നതെന്ന് ട്രംപ് പറഞ്ഞു. 2016ല്‍ തിരഞ്ഞെടുപ്പ് ജയിച്ച വര്‍ഷം ട്രംപ് വെറും 750 ഡോളറാണ് ഫെഡറല്‍ നികുതിയടച്ചതെന്ന രേഖകള്‍ ന്യൂയോര്‍ക്ക് ടൈംസ് പത്രമാണ് പുറത്തുവിട്ടത്. ഇതു വ്യാജവാര്‍ത്തയാണെന്ന് ട്രംപ് പറഞ്ഞു. രാഷ്ട്രീയത്തിലെത്തുന്നതിന് മുമ്പുള്ള പത്തുവര്‍ഷം ട്രംപ് വന്‍ നികുതിവെട്ടിപ്പ് നടത്തിയെന്ന് രേഖകള്‍ പറയുന്നു. ഡോണള്‍ഡ് ട്രംപ് നികുതിവെട്ടിപ്പു നടത്തിയെന്ന ആരോപണം കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്തുതന്നെ സജീവമായിരുന്നു. ശതകോടീശ്വര റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരനായ ട്രംപ് നികുതി ഒഴിവാക്കാന്‍ നഷ്ടക്കണക്കുകള്‍ കൃത്രിമമായി സമര്‍പ്പിച്ചുവെന്നായിരുന്നു ആരോപണം. പക്ഷേ നികുതി രേഖകള്‍ സമര്‍ഥമായി ഒളിപ്പിക്കാന്‍ അദ്ദേഹത്തിനായി. എന്നാല്‍ ഇക്കുറി ട്രംപിന്റെ കഴിഞ്ഞ 18 വര്‍ഷത്തെ നികുതി രേഖകളാണ് ന്യൂയോര്‍ക്ക് ടൈംസ് ചോര്‍ത്തിയത്.
ആദ്യ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള പത്തുവര്‍ഷം ഡോണള്‍ഡ് ട്രംപ് ഒരു ഡോളര്‍ പോലും നികുതിയടച്ചിട്ടില്ല. ടെലിവിഷന്‍ പരിപാടിയിലൂടെ മാത്രം 427 മില്യണ്‍ ഡോളര്‍ വരുമാനമുണ്ടായിരിക്കെയാണ് ഈ നികുതി വെട്ടിപ്പെന്ന് പുറത്തായ രേഖകള്‍ വ്യക്തമാക്കുന്നു. വൈറ്റൗഹസിലെത്തിയ ആദ്യ വര്‍ഷം കേവലം 750 ഡോളറാണ് പ്രസിഡന്റ് നികുതിയിനത്തില്‍ സര്‍ക്കാരിലേക്ക് നല്‍കിയത്. നികുതി ഒഴിവാക്കാന്‍ നഷ്ടക്കണക്കുകള്‍ കൃത്രിമമായി സമര്‍പ്പിച്ചുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. ന്യൂയോര്‍ക്ക് ടൈംസ് പതിവുപോലെ വ്യാജ വാര്‍ത്ത നല്‍കുകയാണെന്ന് പ്രസിഡന്റ് ട്വിറ്ററില്‍ പ്രതികരിച്ചു. ശമ്പളം വാങ്ങാത്ത ഏക പ്രസിഡന്റാണ് താനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആദ്യ സ്ഥാനാര്‍ഥി സംവാദത്തിന് തൊട്ടുമുമ്പെത്തിയ ട്രംപിന്റെ നികുതിവെട്ടിപ്പ് കഥ മുഖ്യആയുധമാക്കാനൊരുങ്ങുകയാണ് ഡെമോക്രാറ്റുകള്‍. കോവിഡ് പ്രതിരോധത്തിലെ പരാജയത്തിനൊപ്പം നികുതി വിഷയം കൂടി ഉയര്‍ന്നുവരുന്നത് പ്രസിഡന്റിന് തലവേദനയാകും.
https://www.facebook.com/Malayalivartha