കണ്ണില്‍ ചോരയില്ലാത്ത പീഢനത്തിന് പുറമേ പോലീസിന്റെ ക്രൂരതയും; യു.പിയില്‍ പീഢനത്തിന് ഇരയായി മരിച്ച പെണ്‍കുട്ടി ഹഥ്രാസിന്റെ മൃതദേഹം പോലീസ് നിര്‍ബന്ധിച്ച് സംസ്‌കരിച്ചു; യോഗിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
അതി ക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് യുവതിയോടും കുടുംബത്തിനോടും അനീതികാട്ടി യു.പി പോലീസ്. യുവതിയുടെ മൃതദേഹം പോലീസ് നിര്‍ബന്ധിച്ച് സംസ്‌കരിച്ചു. പോലീസിന്റെ നേതൃത്വത്തില്‍ യുവതിയുടെ മൃതദേഹം ദഹിപ്പിക്കുമ്പോള്‍ അവരുടെ കുടുംബത്തെ വീട്ടില്‍ പൂട്ടിയിട്ടിരിക്കുകയായായിരുന്നുവെന്നാണ് ആരോപണം. കുടുംബാംഗങ്ങളും പോലീസും തമ്മില്‍ നീണ്ട വാക്കുതര്‍ക്കത്തിനും ബഹളത്തിനും ഇടയിലാണ് രാത്രിയില്‍ തന്നെ യുപി പോലീസ് മൃതദേഹം ദഹപ്പിച്ചത്. സംസ്‌കരിക്കുന്നതിനു മുന്‍പ് യുവതിയുടെ മൃതദേഹം അവസാനമായി വീട്ടില്‍ കൊണ്ടുവരണമെന്ന ബന്ധുക്കളുടെ ആവശ്യം പോലീസ് നിരസിച്ചതായും രാത്രി രണ്ടരയോടെ ബന്ധുക്കളുടെ സാന്നിധ്യമില്ലാതെ പോലീസിന്റെ നേതൃത്വത്തില്‍ സംസ്‌കാരം നടത്തുകയായിരുന്നുവെന്നുമാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്ത്. മൃതദേഹവുമായി പോയ ആംബുലന്‍സിനു തടസ്സം നിന്നു ബോണറ്റിലേയ്ക്ക് ചാടി വീണ ബന്ധുക്കളുടെ ദൃശ്യങ്ങളും ചാനല്‍ പുറത്തു വിട്ടു. ആംബുലന്‍സ് പലയിടത്തും വെച്ച് ഗ്രാമവാസികള്‍ തടഞ്ഞു. എന്നാല്‍ മൃതദേഹം സംസ്‌കരിക്കുന്ന സ്ഥലത്തേയ്ക്ക് മാധ്യമങ്ങളെയോ ബന്ധുക്കളെയോ പോലീസ് പ്രവേശിപ്പിച്ചില്ല.
ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ വെച്ചാണ് യുവതി മരിച്ചത്. അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട യുവതിയുടെ കാലുകള്‍ തളര്‍ന്നതായും ശരീരത്തില്‍ പലയിടത്തും പൊട്ടലുകളുമുണ്ടായിരുന്നു. 2021ലെ നിര്‍ഭയ സംഭവത്തെ ഓര്‍മിപ്പിക്കുന്നതായിരുന്നു യുവതി നേരിട്ട പീഡനം എന്നതിനാല്‍ 'കുറ്റവാളികളെ തൂക്കിലേറ്റുക' എന്ന് ആവശ്യപ്പെട്ട് ആശുപത്രിയ്ക്ക് പുറത്ത് വലിയ പ്രതിഷേധങ്ങളും അരങ്ങേറി. എന്നാല്‍ യുവതി മരിച്ച ശേഷം മൃതദേഹം ആശുപത്രിയില്‍ നിന്ന് നീക്കിയത് തങ്ങളുടെഅറിവില്ലാതെയാണെന്നാണ് സഹോദരങ്ങളുടെ ആരോപണം. പ്രതിഷേധവുമായി കുത്തിയിരുന്ന പെണ്‍കുട്ടിയുടെ അച്ഛനെയും സഹോദരനെയും യു.പി പോലീസ് വാഹനത്തില്‍ മാറ്റി. ഇതിനു ശേഷമായിരുന്നു 200 കിലോമീറ്ററോളം അകലെയുള്ള യുപിയിലെ ഗ്രാമത്തിലേയ്ക്ക് മൃതദേഹവുമായി പോലീസ് അര്‍ധരാത്രിയില്‍ പുറപ്പെട്ടത്. അര്‍ധരാത്രിയില്‍ മൃതദേഹം സംസ്‌കരിക്കുന്നത് 'പാരമ്പര്യങ്ങള്‍ക്ക് എതിരാണെന്ന്' ചൂണ്ടിക്കാണിച്ച ഗ്രാമവാസികള്‍ പോലീസിന്റെ ശ്രമത്തെ എതിര്‍ത്തു. മൃതദേഹം പിറ്റേന്നു രാവിലെ സംസ്‌കരിക്കാമെന്നും വിട്ടു തരണമെന്നുമുള്ള പിതാവിന്റെ ആവശ്യവും പോലീസ് നിരസിച്ചു. പ്രതിഷേധക്കാരെ തള്ളി മാറ്റിയ പോലീസ് വാഹനവുമായി നീങ്ങുകയായിരുന്നുവെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
ഇതിനിടെ യുവതിയെ ആക്രമിച്ച ഉയര്‍ന്ന ജാതിയില്‍പ്പെട്ട നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തും. അതേ സമയം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശ പ്രകാരം അന്വേഷണത്തിന് പ്രത്യേക സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചു. ഉത്തര്‍പ്രദേശ് ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സംഘമാണ് അന്വേഷണം നടത്തുക. ഹോം സെക്രട്ടറി ഭഗവാന്‍ സ്വരൂപ്, പൊലീസ് ഉദ്യോഗസ്ഥരായ ഡിഐജി ചന്ദ്ര പ്രകാശ്, പി എ സി കമാന്‍ഡന്‍ഡ് പൂനം എന്നിവരാണ് അന്വേഷണ സംഘത്തിലെ അംഗങ്ങള്‍. ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. ലോക്കല്‍ പൊലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ല. ഭരണകൂടത്തില്‍ നിന്ന് സമ്മര്‍ദ്ദമുണ്ട്. കുടുംബത്തിന് സുരക്ഷ വേണം. പെണ്‍കുട്ടിയുടെ സംസ്‌കാരം പൊലീസിന്റെ ഇഷ്ടപ്രകാരമാണ് നടത്തിയത്. ബലംപ്രയോഗിച്ചാണ് മൃതശരീരം സംസ്‌കാരത്തിന് കൊണ്ടുപോയതെന്നും സഹോദരന്‍ പറഞ്ഞിരുന്നു.
എന്നാല്‍ സംഭവം രാഷ്ട്രീയമായി ഉപയോഗിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നീക്കം തുടങ്ങി. ഇതിനോടകം കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധമാണ് രേഖപ്പടുത്തിയത്. ഹത്രാസ് ബലാത്സംഗത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രംഗത്ത് വന്നു. ഇന്ത്യയുടെ ഒരു മകള്‍ ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. സംഭവത്തിന്റെ സത്യങ്ങള്‍ മറച്ച് വച്ചു. സംസ്‌കാരത്തിനുള്ള അവകാശം പോലും കുടുംബത്തിന് നല്‍കിയില്ലെന്നും അനീതിയാണ് കാട്ടിയതെന്നും രാഹുല്‍ വിമര്‍ശിച്ചു. മരിച്ച പെണ്‍കുട്ടിയോടുള്ള മര്യാദ പോലും യുപി സര്‍ക്കാര്‍ കാണിച്ചില്ലെന്ന് പ്രിയങ്ക ഗാന്ധിയും ആരോപിച്ചു. കുറ്റകൃത്യങ്ങള്‍ തടയാന്‍ കഴിയാത്തവര്‍ കുറ്റവാളികളെ പോലെ പെരുമാറുന്നുവെന്ന് ആരോപിച്ച പ്രിയങ്ക ഗാന്ധി, യോഗി ആദിത്യനാഥ് രാജിവെക്കണമെന്നും ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha