കോടതി വിധി ബി.ജെ.പി ആഘോഷമാക്കുന്നു; എങ്ങനെ പ്രതികരിക്കുമെന്നു പോലും അറിയാതെ കോണ്‍ഗ്രസ്; ദേശീയ രാഷ്ട്രീയത്തില്‍ ബാബറി മസ്ജിദ് വരുത്തിയ മാറ്റങ്ങള്‍; ബാബറി മസ്ജിദ് കേസിലെ നാള്‍ഴികളിലൂടെ
ബാബറി മസ്ജിദ് കേസില്‍ കോടതി വിധി ബി.ജെ.പിയെ സംബന്ധിച്ച് വലിയ നേട്ടമാണ്. ഒപ്പം മുതിര്‍ന്ന നേതാക്കള്‍ക്ക് വലിയ ആശ്വാസവും. എന്നാല്‍ കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ എന്തു പ്രതികരിക്കുമെന്നും പോലും അറിയാതെ വിശമിക്കുകയാണ്. അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ തറക്കല്ലിട്ടപ്പോള്‍ അതിനെ അനുകൂലിച്ച് രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും എത്തിയത് യു.പി.എക്കുള്ളില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. മുസ്ലിംലീഗ് ഉള്‍പ്പെടെയുള്ള സഖ്യകക്ഷികള്‍ കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ സൂക്ഷ്മതയോടുകൂടി പ്രതികരിക്കേണ്ട സാഹചര്യാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ളതും. അതുകൊണ്ടു തന്നെ മുതിര്‍ന്ന നേതാക്കള്‍ ആരും തന്നെ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. അതെ സമയം കോടതി വിധി ആഘോഷമാക്കുകയാണ് ബി.ജെ.പിയും ആര്‍.എസ്.എസും.
ഒടുവില്‍ സത്യം തെളിഞ്ഞെന്ന് കോടതി കുറ്റവിമുക്തനാക്കിയ ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനി പറഞ്ഞത്. രാമജന്മഭൂമി പ്രസ്ഥാനത്തോടുള്ള തന്റെയും പാര്‍ട്ടിയായ ബിജെപിയുടെയും വിശ്വാസവും ആത്മാര്‍ത്ഥതയും കോടതി വിധിയോടെ തെളിയിക്കപ്പെട്ടുവെന്നും അദ്വാനി പ്രതികരിച്ചു. ഗൂഢാലോചനയില്ലെന്ന് തെളിഞ്ഞ ചരിത്രവിധിയെന്ന് മുതിര്‍ന്ന ബിജെപി നേതാവ് മുരളീ മനോഹര്‍ ജോഷിയും പ്രതികരിച്ചു. 2019 നവംബറില്‍ സുപ്രീംകോടതിയില്‍ നിന്ന് വന്ന സുപ്രധാനവിധിയുടെ ചുവടുപിടിച്ച് രാമക്ഷേത്രനിര്‍മാണം പുരോഗമിക്കുന്നുവെന്നതില്‍ ഞാന്‍ അനുഗ്രഹീതനാണെന്ന് അദ്വാനി പറഞ്ഞു. അതുപോലെത്തന്നെ, ഇപ്പോഴീ വിധി വന്നതിലും സന്തോഷമുണ്ട്. ഓഗസ്റ്റ് 5ന് രാമക്ഷേത്രത്തിന്റെ തറക്കല്ലിട്ടത് തന്റെ സ്വപ്‌നം പൂവണിഞ്ഞതിന് തുല്യമായിരുന്നുവെന്നും വീഡിയോ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. 1992 ഡിസംബര്‍ 6ന് ബാബ്‌റി മസ്ജിദ് പൊളിച്ചതില്‍ ഒരു ഗൂഢാലോചനയുമില്ലായിരുന്നുവെന്ന് തെളിഞ്ഞുവെന്നാണ് മുരളീ മനോഹര്‍ ജോഷി പറഞ്ഞത്. ''രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ ഭാഗമായി അയോധ്യയില്‍ നടത്തിയ റാലികളും പരിപാടികളും ഒന്നും ഗൂഢാലോചനയുടെ ഭാഗമായിരുന്നില്ല. ഞങ്ങളെല്ലാവരും വലിയ സന്തോഷത്തിലാണ്. ഇനി രാമക്ഷേത്രം നിര്‍മിക്കുന്നതിന്റെ ആഹ്‌ളാദം എല്ലാവരും പങ്കുവയ്ക്കണം'', മുരളീ മനോഹര്‍ ജോഷി വ്യക്തമാക്കി.
വിധിയെ എതിര്‍ത്ത് പ്രസ്താവന ഇറക്കുന്നവര്‍ നിയമപരമായി കോടതി വിധിയെ മാനിക്കാന്‍ പഠിക്കണമെന്നായിരുന്നു വിധിയെ സ്വാഗതം ചെയ്ത് വിഎച്ച്പി പറഞ്ഞത്. സമുന്നത നേതാക്കളെ കേസില്‍ പെടുത്തിയത് കോണ്‍ഗ്രസിന്റെ ഗൂഢാലോചനയായിരുന്നുവെന്നും വിഎച്ച്പി വര്‍ക്കിംഗ് പ്രസിഡന്റ് അലോക് കുമാര്‍ പറഞ്ഞു. വിധിയെ സ്വാഗതം ചെയ്ത ആര്‍എസ്എസ്, വിധി എല്ലാവരും അംഗീകരിക്കണമെന്നും ആര്‍എസ്എസ് ആവശ്യപ്പെട്ടു.
28 വര്‍ഷം നീണ്ട നിയമ പോരാട്ടങ്ങള്‍ക്കാണ് ഇന്ന് ലക്‌നൗ കോടതി ഈ സുപ്രധാന വിധി പറഞ്ഞത്. 1992 ഡിസംബര്‍ 6ന് പള്ളി തകര്‍ത്ത് ഒരു വര്‍ഷത്തിനകം സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. പിന്നീട് 1997ല്‍ ഗൂഢാലോചനക്കുറ്റം ചുമത്തി വിചാരണ തുടങ്ങാനിരിക്കെയാണ് സാങ്കേതിക പിഴവുകളുടെ പേരില്‍ കേസ് നിയമക്കുരുക്കിലാകുന്നത്. വിചാരണ വൈകിക്കാന്‍ യു.പി സര്‍ക്കാര്‍ ബോധപൂര്‍വം ഇടപെട്ടു. ഒടുവില്‍ പരമോന്നത കോടതിയുടെ ഇടപെടലാണ് കാല്‍നൂറ്റാണ്ടിന് ശേഷമെങ്കിലും വിചാരണ തുടങ്ങുന്നതിലേക്ക് നയിച്ചത്. ബാബ്‌റി പള്ളിയുടെ മിനാരങ്ങള്‍ നിലംപൊത്തിയപ്പോള്‍ അതിനൊപ്പം മണ്ണിലമര്‍ന്നത് ഇന്ത്യയുടെ മഹത്തായ മതേതതര പാരമ്പര്യം കൂടിയാണെന്ന് പറഞ്ഞവരില്‍ പരമോന്നത നീതിപീഠം വരെയുണ്ട്. പക്ഷെ, ആ മഹാപാതകത്തിന്റെ ഉത്തരവാദികളുടെ വിധി പറയാന്‍ മൂപ്പത് വര്‍ഷത്തോളം കാത്തിരിക്കേണ്ടിവന്നു. അന്നത്തെ പ്രധാന ബിജെപി നേതാക്കളായിരുന്ന മുന്‍ ഉപപ്രധാനമന്ത്രി എല്‍കെ അദ്വാനി, മുന്‍ കേന്ദ്ര മന്ത്രിമാരായ മുരളി മനോഹര്‍ ജോഷി, ഉമാഭാരതി, അന്നത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍ സിംഗ്, വിനയ് കട്ടിയാര്‍, സാക്ഷി മഹാരാജ് എന്നിവരടക്കം 32 പേരാണ് പ്രതികള്‍. ഇവരെല്ലാം തന്നെ ഇന്ന് കുറ്റമുക്തരായി.
ഇന്ത്യയുടെ മതേതരമൂല്യങ്ങള്‍ക്കേറ്റ കനത്ത ആഘാതമായിരുന്നു ബാബറി മസ്ജിദ് തകര്‍ത്ത സംഭവം. അന്ന് ഇന്ത്യന്‍ മതേതരത്വത്തിന് തീരാകളങ്കമായി അയോധ്യയിലെ 16ാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ബാബറി മസ്ജിദ് കര്‍സേവകര്‍ തകര്‍ത്തത്. തുടര്‍ന്ന് രാജ്യത്താകമാനമുണ്ടായ സംഘര്‍ഷങ്ങളില്‍ രണ്ടായിരത്തിലധികം പേര്‍ കൊല്ലപ്പെട്ടു. 1990 സെപ്തംബര്‍ 25ന് ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തില്‍ നിന്ന് എല്‍ കെ അദ്വാനി ആരംഭിച്ച രഥയാത്രയാണ് ഒടുക്കം മസ്ജിദിന്റെ തകര്‍ക്കലിലേക്ക് നയിച്ചത്. കര്‍സേവകര്‍ക്കെതിരെ നടപടി എടുക്കുന്നതില്‍ നിന്നും അന്നത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍ സിംഗ് പോലീസിനെ വിലക്കിയെന്നാണ് ആരോപണം.
1528യില്‍ മുഗള്‍ ഭരണ കാലഘട്ടത്തിലെ ചക്രവര്‍ത്തിയായിരുന്ന ബാബറുടെ നിര്‍ദ്ദേശപ്രകാരം മിര്‍ ബാകിയാണ് അയോദ്ധ്യയില്‍ ബാബ്‌റി മസ്ജിദ് നിര്‍മ്മിച്ചത്. ഹിന്ദു ദൈവമായ ശ്രീരാമന്റെ ജന്മസ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലത്തെ ക്ഷേത്ര അവശിഷ്ടങ്ങള്‍ക്ക് മുകളിലാണ് പള്ളി കെട്ടിപ്പൊക്കിയതെന്ന് ആരോപണം നിലനിന്നു. 1949ല്‍ ഡിസംബര്‍ അവസാനത്തില്‍ പള്ളിക്ക് അകത്ത് ശ്രീരാമന്റെ ചിത്രം പ്രത്യക്ഷപ്പെടുന്നു. ഇത് സ്ഥാപിച്ചത് ഹിന്ദുക്കളാണെന്ന പ്രചാരണം ഉയര്‍ന്നതോടെ സംഘര്‍ഷം ഉടലെടുത്തു. സര്‍ക്കാര്‍ ഈ പ്രദേശം സംഘര്‍ഷബാധിതമായി രേഖപ്പെടുത്തുകയും പള്ളിയുടെ കവാടം താഴിട്ട് അടയ്ക്കുകയും ചെയ്തു. 1950യില്‍ അയോദ്ധ്യയിലെ രാം ജന്മഭൂമി ന്യാസിന്റെ തലവനായിരുന്ന മഹന്ത് പരമഹംസ് രാമചന്ദ്ര ദാസ് ഇവിടെ പ്രാര്‍ത്ഥിക്കാന്‍ അനുമതി ആവശ്യപ്പെട്ട് ഹര്‍ജി നല്‍കി. ഇത് അനുവദിച്ച കോടതി പള്ളിയുടെ മതില്‍കെട്ടിന് പുറത്ത് പ്രാര്‍ത്ഥനയ്ക്ക് അനുമതി നല്‍കി. 1959യില്‍ കേസിലെ പ്രധാന കക്ഷികളിലൊരാളായിരുന്ന നിര്‍മോഹി അകോറ ഇവിടെ പ്രാര്‍ത്ഥനയ്ക്ക് അനുമതി തേടി വീണ്ടും കോടതിയെ സമീപിച്ചു. 1961യില്‍ ഉത്തര്‍പ്രദേശിലെ വഖഫ് സുന്നി സെന്‍ട്രല്‍ ബോര്‍ഡ് പള്ളി നിലനിന്ന സ്ഥലം ശ്മശാനമായിരുന്നുവെന്ന വാദവുമായി പള്ളിക്ക് അവകാശ വാദം ഉന്നയിച്ച് രംഗത്ത് വന്നു.
1984യില്‍ പള്ളി നിലനിന്ന സ്ഥലം തങ്ങളുടേതാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ വിശ്വ ഹിന്ദു പരിഷത്ത് ഒരു സമിതിക്ക് രൂപം നല്‍കി. എല്‍.കെ.അദ്വാനിയായിരുന്നു ഇതിന്റെ മുഖ്യ പ്രചാരകന്‍. 1986 യില്‍ ഫെബ്രുവരി ഒന്നിന് പള്ളിയുടെ കവാടം ഹിന്ദുക്കള്‍ക്ക് പ്രാര്‍ത്ഥിക്കുന്നതിനായി തുറന്നുകൊടുക്കണമെന്ന് ഫൈസാബാദ് ജില്ല കോടതി ഉത്തരവിട്ടു. ഇതേ തുടര്‍ന്ന് ബാബ്‌റി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി മറുഭാഗത്ത് രൂപീകരിക്കപ്പെട്ടു. 1989യില്‍ മതില്‍കെട്ടിനകത്ത് ശിലാസ്ഥാപനം നടത്തുന്നതിന് ഹിന്ദുക്കള്‍ക്ക് പ്രധാനമന്ത്രി രാജീവ് ഗാന്ധി അനുമതി നല്‍കി. പിന്നാലെ കേസ് ഹൈക്കോടതിയിലേക്ക് മാറി. 1990 യില്‍ നവംബറില്‍ എ.കെ.അദ്വാനിയുടെ രഥയാത്ര ബീഹാറില്‍ തടഞ്ഞ്, അദ്ദേഹത്തെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് വിപി സിംഗ് സര്‍ക്കാരിനുള്ള പിന്തുണ ബിജെപി പിന്‍വലിച്ചു. പിന്നീട് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍വിജയം നേടി അധികാരത്തിലെത്തി. 1992 ഡിസംബര്‍ ആറിന് രാജ്യത്താകമാനമുള്ള കര്‍സേവകരുടെ വലിയ സംഘം ഇവിടെയെത്തി പള്ളി തകര്‍ത്ത് തത്സ്ഥാനത്ത് ക്ഷേത്രം പണിതു. പി.വി.നരസിംഹറാവു നയിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ചു.
2003 മാര്‍ച്ച് അഞ്ചിന് അലഹബാദ് ഹൈക്കോടതി സ്ഥലത്ത് പുരാവസ്തു ഗവേഷകരോട് പഠനം നടത്തി, പള്ളിയുടെ ഭൂമിയാണോ, ക്ഷേത്ര ഭൂമിയാണോ ഇതെന്ന് നിശ്ചയിക്കാന്‍ ആവശ്യപ്പെട്ടു. 2003 ആഗസ്ത് 22 ന് പള്ളിയുടെ അവശിഷ്ടങ്ങള്‍ക്ക് താഴെ പത്താം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതെന്ന് കരുതുന്ന ക്ഷേത്ര അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. 2003 ആഗസ്ത് 31 ന് ഈ റിപ്പോര്‍ട്ടിനെതിരെ അവകാശവാദവുമായി മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് രംഗത്ത് വന്നു. 2010 ജൂലൈ 26 ന് പ്രശ്‌നം പരസ്പരം ഒത്തുതീര്‍ക്കാന്‍ കോടതി നിര്‍ദ്ദേശിച്ചെങ്കിലും ഇരുപക്ഷവും അതിന് തയ്യാറായില്ല. 2010 സെപ്തംബര്‍ എട്ടിന് നടത്തിയ പ്രസ്താവനയില്‍ ഹൈക്കോടതി കേസിലെ വിധി സെപ്തംബര്‍ 24 ന് പുറപ്പെടുവിക്കുമെന്ന് വ്യക്തമാക്കി. ആ വര്‍ഷം സെപ്തംബര്‍ 14 ന് വിധി പുറപ്പെടുവിക്കുന്നതിനെതിരെ റിട്ട് ഹര്‍ജി സമര്‍പ്പിച്ചുവെങ്കിലും ഹൈക്കോടതി ഇത് തള്ളി. കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍ക്കണമെന്ന ആവശ്യം സുപ്രീം കോടതിയില്‍. ഇക്കാര്യം സെപ്തംബര്‍ 28 ന് ശേഷം പരിഗണിക്കാമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. സെപ്തംബര്‍ 28 ന് നടത്തിയ പ്രസ്താവനയില്‍ കേസില്‍ വിധി പറയാന്‍ അലഹബാ് ഹൈക്കോടതിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. തര്‍ക്ക വിഷയമായ സ്ഥലം മൂന്നായി ഭാഗിച്ച് സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അകാറയ്ക്കും റാം ലാല്ലയ്ക്കുമായി നല്‍കാന്‍ ഹൈക്കോടതി വിധിച്ചു. ഫെബ്രുവരി 26 ന് വിഷയത്തില്‍ ഇടപെടാന്‍ ബിജെപി നേതാവായ സുബ്രഹ്മണ്യം സ്വാമിയോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. തര്‍ക്കം ഒത്തുതീര്‍ക്കാന്‍ കക്ഷികളുമായി ധാരണയിലെത്താനായിരുന്നു ആവശ്യമുണ്ടായി.
1993 ഒക്ടോബര്‍ അഞ്ചിനാണ് കേസില്‍ സിബിഐ ആദ്യത്തെ കുറ്റപത്രം സമര്‍പ്പിച്ചത്. 49 പേരാണ് പ്രതിപട്ടികയിലുണ്ടായിരുന്നത്. അതില്‍ 17 പേര്‍ മരിച്ചു. 600 രേഖകള്‍ തെളിവായി സമര്‍പ്പിച്ച കേസില്‍ 351 സാക്ഷികളെ വിസ്തരിച്ചു. അന്വേഷണത്തിനായി രൂപീകരിച്ച ലിബറാന്‍ കമ്മീഷന്റ് റിപ്പോര്‍ട്ട് 17 വര്‍ഷം വൈകി. എല്‍ കെ അദ്വാനി അടക്കമുള്ളവര്‍ക്കുമെതിരായ ഗൂഢാലോചന കുറ്റം വിചാരണ കോടതി 2001 ല്‍ ഒഴിവാക്കിയത്, 2010ല്‍ അലഹാബാദ് ഹൈക്കോടതി ശരിവെച്ചെങ്കിലും, 2017ല്‍ സുപ്രീം കോടതി പുനഃസ്ഥാപിച്ചത് കേസിന്റെ നാള്‍വഴിയിലെ പ്രധാന വഴിത്തിരിവാണ്. റായ്ബറേലി കോടതി പരിഗണിച്ചിരുന്ന ഗൂഢാലോചനക്കേസ്, മസ്ജിദ് കേസിനൊപ്പം ചേര്‍ത്ത് ലക്‌നൗ സിബിഐ കോടതിയിലേക്ക് മാറ്റിയതും 2017 ഏപ്രില്‍ 19ന് സുപ്രിംകോടതിയാണ്. ബാബരി മസ്ജിദ് പൊളിച്ചത് നിയമവാഴ്ചയുടെ കടുത്ത ലംഘനമാണെന്നാണ് കഴിഞ്ഞ വര്‍ഷം അയോധ്യ ഭൂമി തര്‍ക്കകേസില്‍ അന്തിമ വിധി പറയുന്നതിനിടയില്‍ സുപ്രിംകോടതി പറഞ്ഞത്. വിചാരണ പൂര്‍ത്തിയാക്കി വിധി പറയാന്‍ പലതവണ സുപ്രിംകോടതിയോട് സമയം നീട്ടിവാങ്ങിയ സിബിഐ സ്‌പെഷല്‍ ജഡ്ജി സുരേന്ദ്രകുമാര്‍ യാദവിന്റെ വിധി പ്രസ്താവനത്തിനായി രാജ്യം കാതോര്‍ത്തിരിക്കുകയായിരുന്നു. 2000 പേജുള്ള വിധി ന്യായമാണ് ജഡ്ജി തയ്യാറാക്കിയത്.
https://www.facebook.com/Malayalivartha