ഭയന്നതു സംഭവിച്ചില്ല, കൂട്ടിയിടി ഒഴിവായത് തലനാരിഴക്ക്; ബഹിരാകാശത്ത് സംഭവിച്ചത്; റഷ്യന്‍ കൃത്രിമോപഗ്രഹവും, ചൈനീസ് റോക്കറ്റും കൂട്ടിയിരിച്ചിരുന്നുവെങ്കില്‍ അതു സംഭവിക്കുമായിരുന്നു; ബഹിരാകാശത്തെ മാലിന്യങ്ങള്‍ ഭാവിയില്‍ വന്‍ ഭീഷണി
ബഹിരാകാശം ഒരു മാലിന്യം കുമ്പാരമായി മാറുകയാണ്. ഇത് ഭാവില്‍ ലോകത്തിന് വരുത്താന്‍ പോകുന്ന വന്‍ ഭീഷണിയെ കുറിച്ച് മനുഷ്യനെ ഓര്‍മ്മപ്പെടുത്തുന്നതാണ് ബഹിരാകാശത്ത് ഇപ്പോള്‍ നടന്ന സംഭവങ്ങള്‍. ബഹിരാകാശത്ത് ഒഴിവായത് വന്‍ കൂട്ടിയിടിയെന്ന് അന്തരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉപേക്ഷിക്കപ്പെട്ട റഷ്യന്‍ കൃത്രിമോപഗ്രഹവും, ചൈനീസ് റോക്കറ്റിന്റെ വലിയൊരു ഭാഗവും തമ്മിലുള്ള കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്കാണ്. ബഹിരാകാശത്ത് ഉപേക്ഷിക്കപ്പെട്ട വസ്തുക്കളെ ട്രാക്ക് ചെയ്യുന്ന ലിയോ ലാബ്‌സ് ആണ് ഈ കാര്യം വെളിപ്പെടുത്തിയത്. ഈ കൂട്ടിയിടി നടന്നിരുന്നെങ്കില്‍ ഇപ്പോള്‍ ബഹിരാകാശത്ത് ഭൂമിയെ ചുറ്റുന്ന ഉപഗ്രഹങ്ങള്‍ക്കും മറ്റും അപകടം സൃഷ്ടിക്കുന്ന അവശിഷ്ടങ്ങള്‍ ഉടലെടുക്കുമായിരുന്നു.
വ്യാഴാഴ്ച്ച രാത്രി 8.56 ഓടെ ഏതാണ്ട് എട്ട് മീറ്റര്‍ മുതല്‍ 43 മീറ്റര്‍ വരെ അടുത്തുവരെ ഇരു വസ്തുക്കളും എത്തിയെന്നാണ് ലിയോ ലാബ്‌സിന്റെ റഡാര്‍ ഡാറ്റകള്‍ സൂചിപ്പിക്കുന്നത്. നേരത്തെ 12 മീറ്റര്‍ അടുത്തുവരെ ഇവ എത്താമെന്നും കൂട്ടിയിടിക്ക് പത്ത് ശതമാനം സാധ്യതയുണ്ടെന്നും ലിയോലാബ്‌സ് കണക്കുകൂട്ടിയിരുന്നു. ബഹിരാകാശവസ്തുക്കളുടെ കൂട്ടിയിടി സാധ്യതകളുമായി പരിഗണിക്കുമ്പോള്‍ ഇത് വളരെ ഉയര്‍ന്ന നിരക്കാണ്. ബഹിരാകാശ വസ്തുക്കളുമായി 0.001 ശതമാനം (ലക്ഷത്തിലൊന്ന്) കൂട്ടിയിടിക്ക് സാധ്യതയുണ്ടെങ്കില്‍ പോലും നാസ രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ സ്ഥാനം മാറ്റാറുണ്ട്. ഇത്തരം ഒരു കൂട്ടിയിടി നടന്നാല്‍ ഭൂമിക്ക് അത് നേരിട്ട് വലിയ വെല്ലുവിളിയാകില്ല. അന്റാര്‍ട്ടിക്കയിലെ വെഡ്ഡല്‍ സമുദ്രത്തിന് മുകളിലായിരിക്കും കൂട്ടിയിടി നടക്കുന്ന സ്ഥാനം. പക്ഷെ ഇത്തരമൊരു കൂട്ടിയിടിയെ തുടര്‍ന്നുണ്ടാകുന്ന ആയിരക്കണക്കിന് ബഹിരാകാശ മാലിന്യങ്ങള്‍ ഭാവിയിലേക്ക് വന്‍ ഭീഷണി സൃഷ്ടിക്കും.
ഏതാണ്ട് 130 ദശലക്ഷം മനുഷ്യ നിര്‍മിത വസ്തുക്കള്‍ നിയന്ത്രണമില്ലാതെ ഭൂമിക്ക് ചുറ്റും കറങ്ങുന്നുണ്ടെന്നാണ് ലിയോ ലാബ്‌സിന്റെ കണക്ക്. കാലാവധി കഴിഞ്ഞ കൃത്രിമോപഗ്രഹങ്ങളും റോക്കറ്റ് ഭാഗങ്ങളും മറ്റു ബഹിരാകാശ ദൗത്യങ്ങളുടെ ഭാഗമായിരുന്ന വസ്തുക്കളുമെല്ലാം ഇതിലുണ്ട്. വെടിയുണ്ടയേക്കാള്‍ പത്തിരട്ടി വേഗത്തില്‍ സഞ്ചരിക്കുന്ന ഇത്തരം വസ്തുക്കള്‍ എത്ര ചെറുതാണെങ്കിലും ബഹിരാകാശ വാഹനത്തിനും സാറ്റലൈറ്റുകള്‍ക്കും കേടുപാടുണ്ടാക്കുമെന്നാണ് ബഹിരാകാശ ഗവേഷകര്‍ പറയുന്നത്.
ബഹിരാകാശത്ത് മനുഷ്യ നിര്‍മിത വസ്തുക്കള്‍ സ്ഥിരമാലിന്യങ്ങളായി മാറുന്നതിന്റെ അപകടസാധ്യത നേരത്തെ തന്നെ ആശങ്കയയായി പല കോണുകളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. ഭൂമിക്ക് ചുറ്റും കറങ്ങുന്ന വസ്തുക്കളുടെ എണ്ണത്തില്‍ അടുത്ത വര്‍ഷങ്ങളില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ബഹിരാകാശ മാലിന്യങ്ങളുമായുള്ള കൂട്ടിയിടിക്കുള്ള സാധ്യതയും കൂടിയെന്നാണ് ഇതുകൊണ്ട് അര്‍ഥമാക്കുന്നത്. ഇത് സാറ്റലൈറ്റുകളുടെ മാത്രമല്ല ഭാവി ബഹിരാകാശ സഞ്ചാരികളുടെ ജീവന് വരെ ഭീഷണിയാണ്. സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ ലിങ്ക് പോലുള്ള ആയിരക്കണക്കിന് സാറ്റലൈറ്റുകള്‍ വിക്ഷേപിക്കുന്ന നിരവധി പദ്ധതികള്‍ സമീപഭാവിയില്‍ തന്നെ യാഥാര്‍ഥ്യമാകും. ഇതും ബഹിരാകാശത്തെ മനുഷ്യ നിര്‍മിത 'ട്രാഫിക് ജാം' വര്‍ധിപ്പിക്കുകയേയുള്ളൂ.
കഴിഞ്ഞ മാസം ബഹിരാകാശത്തെ അവശിഷ്ടവുമായി കൂട്ടിയിടിക്കാതിരിക്കാന്‍ രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തിന് (ഐഎസ്എസ്) സ്ഥാനചലനം വരുത്തിയിരുന്നു. യുഎസിന്റെയും റഷ്യയുടെയും ബഹിരാകാശ യാത്രികരാണ് രണ്ടര മിനിറ്റുകൊണ്ട് ഐഎസ്എസിനെ മറ്റൊരു ഭ്രമണപഥത്തിലേക്കു മാറ്റിയത്. ഐഎസ്എസിന്റെ 1.4 കിലോമീറ്റര്‍ അടുത്തുകൂടിയാണ് അവശിഷ്ടങ്ങള്‍ കടന്നുപോയതെന്ന് യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസ അറിയിച്ചു.
രണ്ടു റഷ്യക്കാരും ഒരു അമേരിക്കക്കാരനുമാണ് ഐഎസ്എസിലുണ്ടായിരുന്നത്. സോയുസ് ബഹിരാകാശപേടകത്തിന് അടുത്തേക്കാണ് സ്ഥാനം മാറ്റിയത്. കൂട്ടിയിടി നടന്ന് അടിയന്തര സാഹചര്യം ഉണ്ടായാല്‍ എത്രയും പെട്ടെന്ന് ബഹിരാകാശ യാത്രികരെ ഒഴിപ്പിക്കാനുള്ള സൗകര്യം നോക്കിയാണ് ഇങ്ങനെ ചെയ്തത്. 2018ലെ ജപ്പാന്റെ റോക്കറ്റിന്റെ അവശിഷ്ടങ്ങളാണ് ഭീഷണിയുയര്‍ത്തിയതെന്ന് ബഹിരാകാശ യാത്രികനായ ജൊനാഥന്‍ മക്‌ഡൊവല്‍ ട്വിറ്ററില്‍ അറിയിച്ചു. 77 കഷ്ണങ്ങളായാണ് റോക്കറ്റ് അന്ന് പൊട്ടിയത്. അതേസമയം, ഇങ്ങനെ ഐഎസ്എസിനെ മാറ്റി സ്ഥാപിക്കുന്നത് പതിവാണെന്നാണ് റിപ്പോര്‍ട്ട്. 1999 മുതല്‍ 2018 വരെ 25 തവണ ഇങ്ങനെ മാറ്റിയിട്ടുണ്ടെന്ന് നാസ പറയുന്നു.
ഭൂമിക്കു 420 കിലോമീറ്റര്‍ (260 മൈല്‍) മുകളിലുള്ള ഭ്രമണപഥത്തില്‍ മണിക്കൂറില്‍ 17,000 മൈല്‍ വേഗത്തിലാണ് ഐഎസ്എസ് പതിവായി ചുറ്റുന്നത്. അത്രയും പ്രവേഗത്തില്‍ (വെലോസിറ്റി) സഞ്ചരിക്കുമ്പോള്‍ ഏറ്റവും ചെറിയ വസ്തു ഇടിച്ചാല്‍പ്പോലും ബഹിരാകാശ കേന്ദ്രത്തിന് വലിയ പ്രതിസന്ധി സൃഷ്ടിക്കാം.
https://www.facebook.com/Malayalivartha