സി.പി.എം ആഭ്യന്തര പ്രതിസന്ധി രൂക്ഷമായി; അണികളോട് പോലും വിശദീകരണം നല്‍കാന്‍ സാധിക്കാതെ സി.പി.എം; മുഖ്യമന്ത്രി പിണറായി വിജയനെതിരെ പാര്‍ട്ടിക്കുള്ളില്‍ കലാലം; പക്ഷേ നിശബ്ദം; സിപി.എമ്മിന്റെ രാഷ്ട്രീയ നിരീക്ഷണം പാളി
മുഖ്യമന്ത്രി പിണറായി വിജയനെയും സി.പി.എമ്മിനെയും പ്രതിരോധത്തിലാക്കുന്നതാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ അറസ്റ്റ്. ഇതോടെ മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ ഓഫിസിനെയും ഇതുവരെ പ്രതിരോധിച്ചിരുന്ന ഇടതുമുന്നണി നേതൃത്വത്തിന്റെ വാദങ്ങളുടെ ശക്തി ചോര്‍ത്തുന്നു. മുഖ്യമന്ത്രിയുടെ രാജിക്കായുള്ള പ്രതിപക്ഷ സമരങ്ങളെ നേരിടുന്നതും സര്‍ക്കാരിന് കനത്ത വെല്ലുവിളിയാകും. എന്നാല്‍ പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നല്ല പാര്‍ട്ടിക്കുള്ളില്‍ നിന്നും വന്‍ പ്രതിഷേധം പുകയുകയാണ്.
ശിവശങ്കറെ നേരത്തേതന്നെ തള്ളിപ്പറഞ്ഞതിനാല്‍ സി.പി.എമ്മിനോ ഇടതുമുന്നണിക്കോ ഈ നടപടികള്‍കൊണ്ട് ഒരു ക്ഷീണവുമില്ലെന്ന് സി.പി.എം. നേതാക്കള്‍ ആവര്‍ത്തിക്കുന്നുണ്ട്. പുറമേക്ക് എല്ലാം ശാന്തമാണെന്നു കാണിക്കാനാണ് ഈ ശ്രമമെങ്കിലും സി.പി.എമ്മിനകത്ത് ഇതുസംബന്ധിച്ച് അപസ്വരങ്ങള്‍ ഉയരുന്നുണ്ടെന്നാണു വിവരം. ഇതുതന്നെയാണ് സി.പി.എം. ഇപ്പോള്‍ നേരിടുന്ന ആഭ്യന്തര പ്രതിസന്ധിയെന്നും പാര്‍ട്ടിക്കകത്ത് ശക്തമായ വികാരമുണ്ട്. സര്‍ക്കാരിന്റെ നടപടികളില്‍ പാര്‍ട്ടിയുടെ 'രാഷ്ട്രീയ നിരീക്ഷണം' പരാജയപ്പെട്ടതും സര്‍ക്കാരും പാര്‍ട്ടിയുമെല്ലാം ഒരേ അധികാരകേന്ദ്രത്തിലേക്ക് ചുരുങ്ങിയതുമാണ് ഇതിനാധാരമായി ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള ചില കേസുകളില്‍ സംശയനിഴലിലുള്ള ചിലരുമായി സി.പി.എം. ഉന്നത നേതാവിന്റെ മകന് ബിസിനസ് ബന്ധങ്ങളുണ്ടെന്ന ആരോപണവും ഇതിനോടു ചേര്‍ത്തുവായിക്കണം.
നേതാക്കള്‍ക്ക് സ്വര്‍ണക്കടത്ത് കേസുമായോ കൈക്കൂലി ഇടപാടുകളിലോ നേരിട്ട് ബന്ധമില്ലെന്ന് പറഞ്ഞൊഴിയാമെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസ് വരെ ആരോപണങ്ങള്‍ എത്തിയെന്നതിലാണ് പാര്‍ട്ടിക്കകത്ത് അമര്‍ഷം പുകയുന്നത്. മുഖ്യമന്ത്രിയില്‍ ഏറ്റവും സ്വാധീനമുള്ള ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ തലസ്ഥാനത്തെ അധികാര കേന്ദ്രമായിരുന്നു എം. ശിവശങ്കര്‍. സ്പ്രിംകഌ, കണ്‍സല്‍ട്ടന്‍സി വിഷയങ്ങളില്‍ സര്‍ക്കാരിനെതിരേ ആരോപണമുയര്‍ന്നപ്പോള്‍ ശിവശങ്കര്‍ അത് ന്യായീകരിക്കാന്‍ മുന്നിട്ടിറങ്ങിയിരുന്നു.
സി.പി.എം. അധികാരത്തിലെത്തുമ്പോഴെല്ലാം ഭരണരംഗത്തെ രാഷ്ട്രീയമായ നിരീക്ഷണങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടക്കുക പതിവാണ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും പൊളിറ്റിക്കല്‍ സെക്രട്ടറിയും ഈ ചുമതല നിര്‍വഹിക്കുന്നെന്നത് ഉറപ്പാക്കാന്‍ എ.കെ.ജി. സെന്ററും ശ്രദ്ധപുലര്‍ത്തിയിരുന്നു. വി.എസ്. അച്യുതാനന്ദന്റെ ഭരണകാലത്താകട്ടെ ഈ പൊളിറ്റിക്കല്‍ സ്‌ക്രൂട്ടിനി അതിന്റെ പാരമ്യത്തിലായിരുന്നു. പിണറായി സര്‍ക്കാരിന്റെ ആരംഭത്തില്‍ ചില പ്രശ്‌നങ്ങളുയര്‍ന്നപ്പോഴാണ് എം.വി. ജയരാജനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയോഗിച്ചത്. ജയരാജന്‍ കണ്ണൂരിലെ പാര്‍ട്ടി സെക്രട്ടറിയായതോടെ അതുവരെയുണ്ടായിരുന്ന ജാഗ്രത നഷ്ടപ്പെട്ടെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. ഭരണരംഗം പാടേ ഉദ്യോഗസ്ഥ തലത്തിലേക്കു ചുരുങ്ങിയെന്നും ആക്ഷേപമുയര്‍ന്നു. ഇതിന്റെ വിലയാണ് ഇപ്പോള്‍ പാര്‍ട്ടിയും ഭരണവും നല്‍കേണ്ടിവരുന്നതെന്നാണ് പാര്‍ട്ടിക്കകത്തെ സംസാരം. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം.വി. ജയരാജന്‍ കണ്ണൂരിലെ പാര്‍ട്ടി സെക്രട്ടറിയായതോടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ അതുവരെയുണ്ടായിരുന്ന ജാഗ്രത നഷ്ടപ്പെട്ടെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍.
മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥന്‍ തെറ്റുചെയ്തതിന് മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കേണ്ടതില്ലെന്ന അതേ വാദത്തില്‍ തന്നെ ഇടതുമുന്നണി നേതൃത്വം ഉറച്ചുനില്‍ക്കുമെങ്കിലും അത് ജനങ്ങളെയും അണികളെയും ബോധ്യപ്പെടുത്താന്‍ നന്നേ വിയര്‍പ്പൊഴുക്കേണ്ടിവരും. മുഖ്യമന്ത്രിയുടെ രാജിക്കായി മുറവിളികൂട്ടുന്ന യുഡിഎഫും, ബിജെപിയും ഇനി സ്വീകരിക്കുന്ന സമരങ്ങള്‍ നേരിടുന്നതാണ് സര്‍ക്കാരിന് മുന്നിലുള്ള മറ്റൊരു വെല്ലുവിളി. ശക്തമായ സമരമാര്‍ഗങ്ങളുമായി രംഗത്തിറങ്ങുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. ശിവശങ്കര്‍ സത്യം തുറന്നുപറയുമ്പോള്‍ മുഖ്യമന്ത്രിയും പ്രതിയാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. സ്വര്‍ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട രാഷ്ട്രീയപ്പോര് കൂടുതല്‍ കലുഷമാകുന്ന ദിവസങ്ങളാകും ഇനി കേരളം കാണുക.
https://www.facebook.com/Malayalivartha