കൊട്ടികലാശമില്ലാതെ പരസ്യപ്രചാരണം നാളെ അവസാനിക്കും; പോരാട്ടം കടുപ്പിച്ച് മുന്നണികള്‍; സര്‍ക്കാരിന്റെ അഴിമതിയും വിവാദങ്ങളും ചര്‍ച്ചയാകുമ്പോള്‍ നേട്ടമുണ്ടാക്കുന്നത് ആര് ? എല്‍.ഡി.എഫിന് വികസന ചര്‍ച്ചയാക്കാന്‍ സാധിക്കുമോ?
ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം നാളെ അവസാനിക്കും. പ്രചാരണത്തിനിടെ ശക്തമായ രാഷ്ട്രീയ പോരാട്ടമാണ് മൂന്ന് മുന്നണികളും കാഴ്ച്ചവച്ചത്. എല്‍.ഡി.എഫും യു.ഡി.എഫും മാത്രം നേരിട്ട് മത്സരിക്കുന്നുവെന്ന സമവാക്യത്തിന് മാറ്റം വരുത്തി പല സ്ഥലങ്ങളിലും ത്രികോണമത്സരത്തിന് വേദിയൊരുക്കാന്‍ സാധിച്ചുവെന്നതാണ് ഈ തദ്ദേശ തിരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ ഏറ്റവും വലിയ നേട്ടം. അതെ സമയം അഴിമതിയും വിവാദങ്ങളും യുഡിഎഫും ബിജെപിയും ആയുധമാക്കുമ്പോള്‍ വികസനത്തിലൂന്നി ആരോപണങ്ങളെ മറികടക്കാനാണ് ശ്രമമാണ് എല്‍.ഡി.എഫ് നടത്തുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ വ്യക്തിപ്രഭക്ക് അപ്പുറം അഴിമതി രാഷ്ട്രീയം ഇത്രയധികം ചര്‍ച്ചചെയ്യപ്പെടുന്ന തദ്ദേശ തിരഞ്ഞെടുപ്പ് ഇതിന് മുമ്പുണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ എല്‍.ഡി.എഫ് വലിയവെല്ലു വിളിനേരിടുന്നതായും വിലയിരുത്തപ്പെടുന്നു.
സംസ്ഥാന രാഷ്ട്രീയം മുമ്പില്ലാത്തവിധം തിളച്ചുമറിയുമ്പോഴാണ് വോട്ടെടുപ്പ്. കോവിഡ് കാലം പതിവ് പ്രചാരണരീതികള്‍ക്കെല്ലാം മാറ്റമുണ്ടെങ്കിലും രാഷ്ട്രീയ പ്രചാരണത്തിന്റെ ചൂടിന് ഒരു കുറവുമില്ല. ചൊവ്വാഴ്ചയാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ആദ്യഘട്ടം. പ്രതിക്കൂട്ടില്‍ മുഖ്യമന്ത്രിയുടെ ഓഫീസ്, മകനുള്‍പ്പെട്ട വിവാദങ്ങളില്‍ സ്ഥാനമൊഴിഞ്ഞ പാര്‍ട്ടി സെക്രട്ടറി, ധനമന്ത്രി തോമസ് ഐസക്കിന്റെ വിമത സ്വരം, കിഫ്ബിയിലെയും സര്‍ക്കാര്‍ പദ്ധതികളിലെ അഴിമതി, പി.എസ്.സിയെ നോക്കുകുത്തിയാക്കിയുള്ള കണ്‍സള്‍ട്ടെന്‍സി നിയമനങ്ങള്‍ തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ എല്‍.ഡി.എഫിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. മുമ്പെങ്ങുമില്ലാത്ത ഈ പ്രതിസന്ധികളെ നേരിടാന്‍ സിപിഎം ഇറക്കുന്നത് വികസനകാര്‍ഡാണ്. സംസ്ഥാന വികസനം അട്ടിമറിക്കാന്‍ ദേശീയഅന്വേഷണ ഏജന്‍സികളും യുഡിഎഫും ബിജെപിയും കൈകൊര്‍ക്കുന്നുവെന്ന പ്രചാരണം വഴി ആക്ഷേപങ്ങള്‍ക്ക് തടയിടാനാണ് നീക്കം.
സര്‍ക്കാറും സിപിഎമ്മും പ്രതിസന്ധിയിലായ അസാധാരണസാഹചര്യത്തില്‍ മിന്നും ജയത്തില്‍ കുറഞ്ഞൊന്നും യുഡിഎഫിനെ തൃപ്തിപ്പെടുത്തില്ല. വിവാദങ്ങള്‍ കത്തിക്കുമ്പോഴും സ്ഥാനാര്‍ത്ഥിനിര്‍ണ്ണയ പ്രശ്‌നങ്ങളും വിമതഭീഷണിയും പലയിടത്തും തീരാത്ത തലവേദന. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി വെല്ലുവിളി മറ്റൊരു ഭീഷണി. സര്‍ക്കാരിനെതിരെ ഇത്രയധികം ആരോപണം ഉയര്‍ന്നിട്ടും അത് ഉപയോഗപ്പെടുത്താന്‍ യു.ഡി.എഫിന് സാധിച്ചില്ലെങ്കില്‍ അത് സൃഷ്ടിക്കുന്ന വെല്ലുവിളി വലുതയിരിക്കും. വിമതശല്യത്തെ അതിജീവിക്കുക എന്നതാണ് യു.ഡി.എഫിനെ സംബന്ധിച്ചുള്ള എക്കാലത്തെയും വലിയവെല്ലുവിളി. അതുതന്നെയാണ് ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിലും അവര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. തിരഞ്ഞെടുപ്പ് വിജയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ സംബന്ധിച്ച് നിര്‍ണായകമാണ്.
സര്‍ക്കാരിനെതിരായ സമരങ്ങളില്‍ യു.ഡി.എഫിനേക്കാള്‍ ഒരു പടി മുന്നില്‍ നില്‍ക്കുന്ന പോരാട്ടമാണ് ബി.ജെ.പി കാഴ്ച്ച വച്ചത്. ഇത് വോട്ടാക്കി മാറുമെന്ന പ്രതിക്ഷയാണ് ബി.ജെ.പിക്കുള്ളത്. കെ. സുരേന്ദ്രന്‍ പ്രസിഡന്റായശേഷമുള്ള തിരഞ്ഞെടുപ്പ് ബിജെപിക്കും നിര്‍ണായകമാണ്. ദേശീയ ഏജന്‍സികള്‍ കൂടി കക്ഷിയായിരിക്കെ അന്വേഷണ വിവാദങ്ങള്‍ നേട്ടമുണ്ടാകണമെങ്കില്‍ സീറ്റുകള്‍ കൂടണം. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിക്കലടക്കം വലിയപ്രതീക്ഷകളാണ് ആദ്യഘട്ടത്തില്‍ പാര്‍ട്ടിക്കുള്ളത്.
മൂന്നു മുന്നണികള്‍ക്കും നിര്‍ണായകമായ പോരാട്ടത്തില്‍ പങ്കുചേരാന്‍ എത്രമാത്രം വോട്ടര്‍മാര്‍ ഈ കോവിഡ് കാലത്ത് വോട്ടിംഗ് കേന്ദ്രങ്ങളില്‍ എത്തുമെന്നതും ശ്രദ്ധേയമാണ്. കോവിഡ് കാലത്ത് നടന്ന തിരഞ്ഞെടുപ്പുകളില്‍ എല്ലാം വോട്ടിംഗ് ശതമാനം കുറവായിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് മുന്നണികള്‍ വോട്ടര്‍മാരെ സമീപിക്കുന്നത്. കലാശക്കൊട്ടില്ലെങ്കിലും വാക്ക് പോര് കടുപ്പിച്ച് ആവേശം നിറച്ചുതന്നെയാണ് മുന്നണികള്‍ സെമിഫൈനലിന്റെ ആദ്യലാപ്പ് കടക്കാനൊരുങ്ങുന്നത്.
https://www.facebook.com/Malayalivartha