'പാട്ട് സീനുകള്‍ വരുമ്പോള്‍ ചാനല്‍ മാറ്റുന്ന, ബലാത്സംഘത്തിന്റെ അര്‍ത്ഥം ചോദിച്ചാല്‍ അടികിട്ടുന്ന ഗൃഹാന്തരീക്ഷം കൈമുതലായിട്ടുള്ള നമ്മുടെ സമൂഹത്തില്‍ ഇത് അസംഖ്യം കുട്ടികളുടെ അനുഭവമാണ്....' ചൈല്‍ഡ് അബ്യൂസുമായി ബന്ധപ്പെട്ട് ഡാനിയ നജിഹ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു
ചൈല്‍ഡ് അബ്യൂസുകള്‍ ദിനംപ്രതി ഇന്ത്യയിൽ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്. ഏക രാജ്യവും ഇന്ത്യ തന്നെയാണ്. നിയമങ്ങള്‍ എത്ര കര്‍ക്കശമാക്കിയാലും ഇത്തരക്കാര്‍ ഇപ്പോഴും വിലസുകയാണ് എന്നത് മറ്റൊരു യാഥാർഥ്യം. ചൈല്‍ഡ് അബ്യൂസുമായി ബന്ധപ്പെട്ട് ഡാനിയ നജിഹ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധേയമാകുകയാണ്.
ഡാനിയ നജിഹയുടെ കുറിപ്പ് ഇങ്ങനെ;
ചൈല്‍ഡ് അബ്യൂസിനെ എതിര്‍ക്കുന്നു, പക്ഷെ...' അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്... പ്രായത്തില്‍ കവിഞ്ഞ വളര്‍ച്ചയുള്ള ആറാം ക്ലാസുകാരിയോട് ട്യൂഷന്‍ മാഷിനുള്ള അമിതവാത്സല്യം ശ്രദ്ധയില്‍പെടുന്നത്. ഒരിക്കല്‍ ക്ലാസുകഴിഞ്ഞിറങ്ങുമ്പോള്‍ അവളെതിര്‍ക്കാന്‍ ശ്രമിച്ചിട്ടും, 'നിന്നെയൊന്ന് തൊടാന്‍ പോലും സമ്മതിക്കില്ലേ ' എന്ന് പറഞ്ഞവളെ കെട്ടിപിടിക്കുന്നത് കണ്ടപ്പോള്‍ ഇതെന്തോ ശരിയായ കാര്യമല്ല എന്ന വളരെ vague ആയ ബോധ്യമേ ഉണ്ടായിരുന്നുള്ളു. എന്തോ ഒരുള്‍പ്രേരണയാല്‍ 'നിനക്ക് മാഷിനോട് ദേഷ്യമുണ്ടോ?' എന്ന് ചോദിച്ചപ്പോള്‍ 'ഏയ്.. മാഷ് നല്ലയാളാണ്.. ഉപ്പാക്ക് ജോലിയില്ലാതായപ്പോഴൊക്കെ ഫ്രീ ആയാണ് എനിക്ക് ട്യൂഷന്‍ എടുത്തത്' എന്ന് അവളെന്നെ തിരുത്തുകയും ചെയ്തു.
അയാളുടെ സമീപനത്തോട് ചെറിയൊരു വൈമുഖ്യം ഉണ്ടെന്നതൊഴിച്ചാല്‍ അയാളെ വളരെ സ്‌നേഹത്തോടെയും ബഹുമാനത്തോടെയുമായിരുന്നു അവള്‍ നോക്കിക്കണ്ടത്. ആ സംഭവം ഞാനോ അവളോ വീട്ടില്‍ പറഞ്ഞിരുന്നില്ല. പറയാന്‍ മാത്രം കാര്യമായി അതിലെന്തെങ്കിലും ഉണ്ടായിരുന്നു എന്ന് ഞങ്ങള്‍ക്കറിയില്ലായിരുന്നു. പാട്ട് സീനുകള്‍ വരുമ്പോള്‍ ചാനല്‍ മാറ്റുന്ന, ബലാത്സംഘത്തിന്റെ അര്‍ത്ഥം ചോദിച്ചാല്‍ അടികിട്ടുന്ന ഗൃഹാന്തരീക്ഷം കൈമുതലായിട്ടുള്ള നമ്മുടെ സമൂഹത്തില്‍ ഇത് അസംഖ്യം കുട്ടികളുടെ അനുഭവമാണ്. എത്ര വളര്‍ന്ന് കഴിഞ്ഞപ്പോഴാവും ഒരു കടപ്പാടിന്റെ പുറത്ത് താന്‍ ചൂഷണം ചെയ്യപ്പെടുകയായിരുന്നു എന്നവള്‍ തിരിച്ചറിഞ്ഞിട്ടുണ്ടാവുക !!!. കണ്മുന്നില്‍ വെച്ച് നടന്ന ആ സംഭവം ഓര്‍ക്കുമ്പോഴൊക്കെയും ഉള്ള് പൊള്ളിക്കാറുണ്ട്.
കുട്ടികളോടുള്ള ലൈംഗീകാതിക്രമം സര്‍വസാധാരണമാണ് നമ്മുടെ നാട്ടില്‍. വലിയൊരു വിഭാഗം വിക്ടിംസും മുതിര്‍ന്നതിനു ശേഷമാണ് തങ്ങള്‍ അബ്യൂസ് ചെയ്യപ്പെട്ടിരുന്നു എന്ന് മനസ്സിലാക്കുന്നത് . ഇനി തിരിച്ചറിഞ്ഞാല്‍ പോലും അത് പുറത്ത് പറയുന്നതിനോടും പ്രതികരിക്കുന്നതിനോടുമുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുകള്‍ക്ക് മുന്നില്‍ കുഴിച്ചുമൂടപ്പെടുന്ന സംഭവങ്ങളും അനവധിയാണ്. എന്നിട്ടും ഔദ്യോഗിക കണക്കുകള്‍ പ്രകാരം 109 പോക്‌സോ കേസുകള്‍ ദിനേന റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന, ആഗോള തലത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ ചൈല്‍ഡ് പോര്‍ണോഗ്രാഫി പ്രചരിപ്പിക്കുന്ന ഇന്ത്യപോലൊരു രാജ്യത്ത്, പീഡോഫിലിയ കാല്പനികവത്കരിക്കപ്പെടുകയും വേട്ടക്കാരന്റെ മൗലിക അവകാശങ്ങളെക്കുറിച്ച് വാചലരാവുന്ന ആള്‍ക്കൂട്ടം ഉണ്ടാവുകയും ചെയ്യുന്നത് തീര്‍ത്തും അപലപനീയം ആണ്. പ്രബുദ്ധരെന്ന് സ്വയം അഭിമാനിക്കുന്ന, നാലു നേരവും ഓരോ ടീസ്പൂണ്‍ വീതം പൊളിറ്റിക്കല്‍ കറക്ട്‌നെസ്സ് കലക്കിക്കുടിക്കുന്ന ആളുകള്‍ മുന്‍പന്തിയിലുണ്ടെന്ന് കാണുമ്പോള്‍ പ്രത്യേകിച്ചും.
നിങ്ങള്‍ പറഞ്ഞു വെക്കുന്ന ഓരോ പക്ഷേകള്‍ക്കും ചെറിയ തോതിലെങ്കിലും നീതീകരിക്കപ്പെടുന്ന പോട്ടെന്ഷ്യല്‍ ക്രിമിനലുകള്‍ ഉണ്ട്. അതിനപ്പുറം ശാരീരികവും മാനസികവുമായ ഒരുപാട് ആഘാതങ്ങളേറ്റ് ട്രോമയില്‍ നിന്ന് കരകേറാനാവാതെ വിഷാദത്തില്‍ വീണുപോവുന്ന ബാല്യങ്ങളുമുണ്ട്. ലോകത്ത് പല പല ചിന്താധാരകളും നീതിശാസ്ത്രങ്ങളും ഉണ്ടായിട്ടുണ്ട്. വിവിധ വിഷയങ്ങളിലെ നിലപാടുകള്‍ തര്‍ക്കാധിഷ്ഠിതവുമാണ്. പക്ഷെ ചൈല്‍ഡ് അബ്യൂസ് പോലൊരു വിഷയത്തിന്റെ ഫോക്കസ് മാറ്റി അബ്യൂസറെ തലോടി വെളുപ്പിച്ചെടുക്കുന്നതൊക്കെ എന്ത് തരത്തിലുള്ള പുരോഗമനം ആണ്??
https://www.facebook.com/Malayalivartha