'ഞാൻ ആൺ ഉടലിൽ പിറന്ന ഒരുവർ ആണ്... പക്ഷെ എനിക്കു സമൂഹം തുന്നിവച്ചിട്ടുള്ള പുരുഷന്റെ കുപ്പായം തീരെ ഇഷ്ടമല്ല. അതിന്റെ കാരണം ഒന്നും എനിക്കറിയില്ല. ഓർമ്മവച്ച നാളുകൾ മുതൽ അങ്ങനെ ആണ്...' അനുരാധയുടെ ഹൃദ്യമായ കുറിപ്പ്
സമൂഹം കൽപ്പിച്ചു നൽകുന്ന സ്വത്വത്തിൽ ജീവിക്കേണ്ടി വന്നാൽ എന്താകും അവസ്ഥ? അത്തരമൊരു വീർപ്പുമുട്ടലിന്റെ കഥയാണ് ട്രാൻസ്ജെൻഡർ കൂടിയായ അനുരാധ കൃഷ്ണൻ തുറന്നു പറയുന്നത്. സമൂഹം തുന്നിവച്ചിട്ടുള്ള പുരുഷന്റെ കുപ്പായം തീരെ ഇഷ്ടമല്ലായിരുന്നുവെന്ന തുറന്നു പറച്ചിലില്‍ നിന്നാണ് അനുരാധയുടെ ഹൃദ്യമായ കുറിപ്പ് തുടങ്ങുന്നത്. അതോടൊപ്പം തന്നെ മറ്റുള്ളവന്റെ വ്യക്തിത്വത്തിന്റെ ഉടുപ്പുകൾ തുന്നുന്നത് ഒന്ന് നിർത്തൂ സമൂഹമേയെന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.
ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ:.
നിങ്ങൾ ഒരു ആണുടലിലോ പെണ്ണുടലിലോ പിറന്നു. നിങ്ങളുടെ ഉടലിനുവേണ്ടി സമൂഹം നിർമിച്ചു വച്ച ജന്റർ എന്ന വേഷം സ്വീകരിക്കുന്നതിൽ ബുദ്ധിമുട്ട് തോന്നിയിട്ടുണ്ടോ... ഞാൻ ആൺ ഉടലിൽ പിറന്ന ഒരുവർ ആണ്... പക്ഷെ എനിക്കു സമൂഹം തുന്നിവച്ചിട്ടുള്ള പുരുഷന്റെ കുപ്പായം തീരെ ഇഷ്ടമല്ല. അതിന്റെ കാരണം ഒന്നും എനിക്കറിയില്ല. ഓർമ്മവച്ച നാളുകൾ മുതൽ അങ്ങനെ ആണ്.
അമ്മയുടെ സാരിയും, ചേച്ചിയുടെ മിഡിയും ടോപ്പും, കുപ്പിവളകളും, ക്യുടെക്സിന്റെ മണവും ഒക്കെയാണ് ഇപ്പോഴും എന്റെ ഓർമ്മകളിൽ. കുട്ടികാലത്തു ചേച്ചിയുടെ ഉടുപ്പുകൾ ഇടുന്നതായിരുന്നു ഏറ്റവും സന്തോഷം. ആ പ്രായത്തിലെ വലിയ പെണ്ണായ ഭാവത്തിൽ പുതപ്പു ഞൊറിയെടുത്തു സാരിയുടെ മുന്താണി പോലെ വച്ചു, തോർത്തുമുണ്ട് പിന്നി മുടിയൊക്കെ വച്ചു വീടിനു ചുറ്റും നടക്കുമായിരുന്നു.
ആൺ കുട്ടികൾക്ക് പറഞ്ഞുവച്ചിട്ടുള്ള ഉടുപ്പുകൾ അല്ലാത്തതുകൊണ്ട് തന്നെ സ്വാഭാവികമായും എതിർപ്പുകൾ ഉണ്ടായി. അത് പിന്നെ കളിയാക്കലുകൾ ആയി. പലതരം പേരുകൾ പലവരായി സമ്മാനിച്ചു. അങ്ങനെ ഞാൻ വീട്ടിൽ നിന്ന് വെളിയിൽ ഇറങ്ങാതായി. ആളുകളുടെ കൺവെട്ടത് പോലും പോകില്ല. വീട്ടിൽ ഒരു അതിഥി വന്നാൽ ഞാൻ പൊടുന്നനെ അവിടുന്ന് അപ്രത്യക്ഷനാകും.
സ്‌കൂളിലും സ്ഥിതി വേറെയല്ല. കളിയാക്കലുകൾക്കും വട്ടപേരുകൾക്കും ഒരു പഞ്ഞവും ഇല്ലായിരുന്നു. ജീവിക്കണ്ട എന്ന അവസ്ഥ. ഇത്ര ചെറുപ്രായത്തിലൊക്കെ ആത്മഹത്യ ചെയ്യാൻ തോന്നുമോ എന്ന് ഞാൻ ഇപ്പോഴും ആലോചിക്കാറുണ്ട്. ചുറ്റുമുള്ളവർ ആണത്തം എന്നിലേക്ക് അടിച്ചേല്പിച്ചുകൊണ്ടേയിരുന്നു.
നിലനിൽപ്പിനു വേണ്ടി ഇഷ്ടമില്ലെങ്കിലും ഞാൻ ആ കുപ്പായം ധരിച്ചു തുടങ്ങി. എന്റെ നടത്തവും,ആംഗ്യങ്ങളും എല്ലാം നിയന്ത്രിച്ചു, ശബ്ദം മാറി. പക്ഷെ ഉള്ളിന്റെയുള്ളിൽ കരഞ്ഞുകൊണ്ടേയിരുന്നു. ശരീരത്തിനും മനസ്സിനും യാതൊരുവിധ സ്വാതന്ത്ര്യവും തരാത്ത ഈ വേഷങ്ങൾ തുന്നിയവരെ പഴിച്ചുകൊണ്ട് ജീവിച്ചുപോന്നു. ഇന്നും ഒരുപാടുപേർ ഇഷ്ടപെടാത്ത ഉടുപ്പുകൾ ഇട്ടു അവരുടെ ബാല്യവും കൗമാരവും തള്ളിനീക്കുന്നു. ചിലർക്ക് മരണം വരെയും അതിൽനിന്നും മോചനം ലഭിക്കുന്നില്ല... സമൂഹമേ നിങ്ങൾ മറ്റുള്ളവന്റെ ഉടുപ്പുകൾ തുന്നുന്നത് ഒന്ന് നിർത്തു...
ആവനവന് വേണ്ടത് അവനവൻതന്നെ തയ്ച്ചിട്ടോളും
https://www.facebook.com/Malayalivartha