അത്‌ലാന്റിക്കില്‍ അന്ത്യ വിശ്രമം കൊള്ളുന്ന ടൈറ്റാനിക്കിനെ കാണാന്‍ ആഴങ്ങളിലേയ്ക്ക്, ഈ കടമ്പകള്‍ കടന്ന് 10 ദിവസത്തെ യാത്ര, ചെലവ് 91,82,437.50 ഇന്ത്യന്‍ രൂപ!; മുങ്ങിത്താഴ്ന്നിട്ട് 109 വര്‍ഷങ്ങള്‍ ആയെങ്കിലും കൗതുകം ഇന്നും അതുപോലെ തന്നെ
ടൈറ്റാനിക് എന്ന് പേര് കേള്‍ക്കുമ്പോള്‍ തന്നെ മനസ്സിലേയ്ക്ക് എത്തുന്നത് ജാക്കും റോസും അവരുടെ പ്രണയവുമാണ്. ആഴക്കടലിന്റെ ഉള്ളറകളിലേയ്ക്ക് ടൈറ്റാനിക് എന്ന ഭീമാകാരനായ ആഡംബര യാത്രാക്കപ്പല്‍ മുങ്ങിത്താഴ്ത്തു പോയിട്ട് 109 വര്‍ഷങ്ങള്‍ പിന്നിടുന്നുവെങ്കിലും
അത്‌ലാന്റിക്കിന്റെ അടിത്തട്ടില്‍ ഇന്നും ദ്രവിക്കാതെ ടൈറ്റാനിക്കിന്റെ അവശേഷിപ്പുകള്‍ ഉണ്ട്. 'ഒരിക്കലും മുങ്ങാത്ത കപ്പല്‍' എന്ന വിശേഷണത്തോടെ കടലിലിറങ്ങിയ ടൈറ്റാനിക് ആദ്യ യാത്രയില്‍ തന്നെ മഞ്ഞുമലയില്‍ ഇടിച്ച് തകര്‍ന്ന് കടലിലേയ്ക്ക് മറഞ്ഞപ്പോള്‍ ഒരുപാട് പേരുടെ പ്രതീക്ഷകളും സ്വപ്‌നങ്ങളും കൂടിയായിരുന്നു പൊലിഞ്ഞത്.
ഒരിക്കലും മുങ്ങാത്ത കപ്പല്‍...1912 ല്‍ ഈ ഒരൊറ്റ വിശേഷണം മാത്രം മതിയായിരുന്നു ടൈറ്റാനിക്കിന് ലോകത്തെ ആകര്‍ഷിക്കുവാന്‍. അന്നത്തെ എല്ലാ കപ്പലും കൂടിച്ചേര്‍ന്നാലും ടൈറ്റാനിക്കിനെ കടത്തിവെട്ടുവാന്‍ പറ്റിയ ഒന്ന് ഇല്ലായിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ടൈറ്റാനിക് കടലിന്റെ അടിയിലെത്തിയിട്ട് ഒരു നൂറ്റാണ്ട് കഴിഞ്ഞെങ്കിലും കഥകള്‍ക്ക് ഒരു പഞ്ഞവുമില്ല. ആഢംബരത്തിനും മേലെ നില്‍ക്കുന്ന ഒരു വാക്കുണ്ടെങ്കില്‍ അന്ന് അതായിരുന്നു ടൈറ്റാനിക്. 269.06 മീറ്റര്‍ നീളവും 28.19 മീറ്റര്‍ വീതിയും, 104 അടി ഉയരത്തിലും തലയെടുപ്പോടെ നിര്‍മ്മിച്ച ടൈറ്റാനിക്കിനായി അന്ന് മുടക്കിയത് 7.5 ദശലക്ഷം ഡോളര്‍ ആണ്.
അക്കാലത്തെ പ്രധാന ഗതാഗത മാര്‍ഗ്ഗം കപ്പലുകളായിരുന്നു. അതുകൊണ്ടു തന്നെ കപ്പല്‍ നിര്‍മ്മാണ കമ്പികള്‍ തമ്മില്‍ ഏറ്റവും മികച്ച കപ്പല്‍ പുറത്തിറക്കുന്ന കാര്യത്തില്‍ ഒരു മത്സരവും നിലനിന്നിരുന്നു. വൈറ്റ് സ്റ്റാര്‍ ലൈന്‍, ക്യുനാഡ് എന്നീ കമ്പനികളായിരുന്നു അക്കാലത്ത് മത്സര രംഗത്ത് പ്രധാനമായും ഉണ്ടായിരുന്നത്. എങ്ങനെയും കൂടുതല്‍ യാത്രക്കാരെ തങ്ങളുടെ കപ്പലുകളിലേയ്ക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തില്‍ ഒന്നിനൊന്ന് മികച്ച സേവനങ്ങളാണ് അവര്‍ യാത്രക്കാര്‍ക്ക് നല്കിയിരുന്നത്. അങ്ങനെയിരിക്കെയാണ് ക്യുനാഡ് ലൂസിറ്റാനിയ, മൌറിറ്റാനിയ എന്നീ പേരുകളില്‍ രണ്ട് മികച്ച വേഗം കൂടിയ കപ്പലുകള്‍ പുറത്തിറക്കുന്നത്. വൈറ്റ് സ്റ്റാര്‍ ലൈനിന് വെല്ലുവിളി ഉയര്‍ത്തി ഈ കപ്പലുകള്‍ വന്നപ്പോള്‍ അവര്‍ പുറത്തിറക്കിയത് ആഢംബര കപ്പലുകളായിരുന്നു. വേഗത്തെ ആഢംബരം കൊണ്ട് തോല്പിക്കാം എന്ന ചിന്തയില്‍ നിന്നാണ് ആഢംബര കപ്പലുകള്‍ വരുന്നത്. ഒളിമ്പിക്, ടൈറ്റാനിക്, ജൈജാന്റിക് എന്നീ മൂന്നു കപ്പലുകളാണ് വൈറ്റ് സ്റ്റാര്‍ ഇറക്കുവാന്‍ തീരുമാനിക്കുന്നത്.
ആദ്യം പുറത്തിറക്കിയ ഒളിമ്പിക്കിന്റെ വിധി കൂട്ടിയിടിക്കുവാനായിരുന്നു. വലിയ തകര്‍ച്ച ആയിരുന്നുവെങ്കിലും കപ്പല്‍ മുങ്ങിയില്ല. പിന്നീടാണ് ടൈറ്റാനിക് വരുന്നത്. 1908 ഏപ്രിലിലാണ് ടൈറ്റാനിക്കിന്റെ പേര് പ്രഖ്യാപിക്കുന്നത്. അടുത്ത വര്‍ഷം മാര്‍ച്ച് 31 ന് അയര്‍ലന്‍ഡിലുളള ഹര്‍ലന്‍ഡ് ആന്‍ഡ് വോള്‍ഫ് എന്ന കപ്പല്‍ നിര്‍മ്മാണ കമ്പനിയുടെ നേതൃത്വത്തില്‍ കപ്പലിന്റെ നിര്‍മ്മാണം തുടങ്ങി. 1911 മാര്‍ച്ച് 31 ന് കപ്പല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയതായി കമ്പനി അറിയിച്ചു. പിന്നീട് വെള്ളത്തിലിറങ്ങുന്നത് 1911 മേയ് 31 നാണ്.
പുറത്തിറക്കിയ സമയത്ത് ലോകത്തിലെ ഏറ്റവും വലിയ യാത്രാ കപ്പലുകളില്‍ ഒന്നായിരുന്നു ടൈറ്റാനിക്. ഭൂമിയിലെ ഏറ്റവും വലിയ ചലിക്കുന്ന വസ്തു എന്ന വിശേഷണവും അന്ന് ടൈറ്റാനിക്കിനു സ്വന്തമായിരുന്നു. 269 മീറ്റര്‍ നീളവും 28 മീറ്റര്‍ വീതിയും അടിമരം മുതല്‍ പുകക്കുഴല്‍ വരെ 54 മീറ്റര്‍ ഉയരവും കപ്പലിനുണ്ടായിരുന്നു. സമുദ്രനിരപ്പില്‍ നിന്ന് കപ്പലിന്റെ മുകള്‍ത്തട്ട് വരെയുളള ഉയരം 19 മീറ്ററുമാണ് ഉണ്ടായിരുന്നത്. 20 ബസുകള്‍ നിരത്തി നിര്‍ത്തിയിട്ടാല്‍ എത്ര ദൂരമുണ്ടോ അത്രയും ദൂരമായിരുന്നു ടൈറ്റാനിക്കിന്റെ നീളം. 46,328 ടണ്‍ ഭാരം, 9 ഡെക്കുകള്‍ എന്നിവയുള്ള കപ്പലിന്റെ പരമാവധി വേഗത മണിക്കൂറില്‍ 44 കിലോമീറ്റര്‍ ആയിരുന്നു.
ആഢംബരത്തിനു ഒരു പഞ്ഞവുമില്ലാത്ത കപ്പലില്‍ ഒരു ദിവസത്തെ ആവശ്യത്തിനു മാത്രം വേണ്ടി വന്നിരുന്നത് 600 ടണ്‍ കല്‍ക്കരിയായിരുന്നു. ഇതുമായി ബന്ധപ്പെട്ട ജോലികള്‍ക്കു മാത്രം 176 ആളുകളെയായിരുന്നു നിയോഗിച്ചിരുന്നത്. 100 ടണ്‍ ചാരം ഓരോ ദിവസവും കപ്പലില്‍ നിന്നും കടലിലേയ്ക്ക് തള്ളിയിരുന്നു. 5892 ടണ്‍ കല്‍ക്കരിയാണ് ടൈറ്റാനിക്കില്‍ നിറച്ചത്. അക്കാലത്ത് ഒരു കപ്പല്‍ യാത്രയില്‍ ഒരിക്കലും ചിന്തിക്കുവാന്‍ പോലും പറ്റാത്ത തരത്തിലുള്ള സൗകര്യങ്ങളാണ് ടൈറ്റാനിക്കില്‍ ഒരുക്കിയിരുന്നത്. സ്വിമ്മിങ് പൂള്‍, ബാത്ത്, ക്വാഷ് കോര്‍ച്ച്, പട്ടിക്കൂടുകള്‍ തുടങ്ങി യാത്രക്കാര്‍ക്കായി ദിനപ്പത്രം വരെ ടൈറ്റാനിക്കില്‍ ഒരുക്കിയിരുന്നു. അറ്റ്‌ലാന്റിക് ഡെയ്‌ലി ബുള്ളറ്റിന്‍ എന്നായിരുന്നു അതിന്റെ പേര്. പിരിയന്‍ ഗോവണി, ലണ്ടനിലെ റിറ്റ്‌സ് ഹോട്ടലിന്റെ മാതൃകയിലുള്ള ഇന്റീരിയര്‍ എന്നിവ ആയിരുന്നു കപ്പിലില്‍ ഒരുക്കിയിരുന്നത്. ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ക്കായി 20,000 ബോട്ടില്‍ ബിയര്‍, 1,500 ബോട്ടില്‍ വൈന്‍, 800 സിഗരറ്റുകള്‍ എന്നിവയും കപ്പലില്‍ ശേഖരിച്ചിരുന്നു.
ജീവിതത്തിലെ എല്ലാ തുറകളില്‍ നിന്നുള്ള ആളുകളും ടൈറ്റാനിക്കില്‍ യാത്രക്കാരായി ഉണ്ടായിരുന്നു. കോടീശ്വന്മാും കുടിയേറ്റക്കാരും വ്യാപാരികളും സാധാരണക്കാരും ഉള്‍പ്പെടെ 2,228 യാത്രക്കാര്‍ കപ്പലിലുണ്ടായിരുന്നു, 3547 പേര്‍ക്കു യാത്ര ചെയ്യാവുന്ന കപ്പലില്‍ 1319 സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയായിരുന്നുവെന്നാണ് ചരിത്രം പറയുന്നത്. അമേരിക്കയിലേയ്ക്ക് കുടിയേറുവാന്‍ ആഗ്രഹിച്ച് യാത്ര ചെയ്ത കുടിയേറ്റക്കാരായിരുന്നു തേഡ് ക്ലാസില്‍ കൂടുതലും ഉണ്ടായിരുന്നത്. 88 ആളുകളായിരുന്നു കപ്പല്‍ ക്രൂവായി നിയോഗിക്കപ്പെട്ടത്. അതില്‍ 23 പേര്‍ സ്ത്രീകളായിരുന്നു. എന്നാല്‍ ഇത്രയും ആളുകള്‍ക്കായി ഒരുക്കിയിരുന്നത് 20 ല്‍ താഴെ മാത്രം ലൈഫ് ബോട്ടുകളായിരുന്നു.
1912 ഏപ്രില്‍ 10നാണ് ടൈറ്റാനിക് യാത്ര പുറപ്പെട്ടത്. ഇംഗ്ലണ്ടിലെ സതാംപ്റ്റണ്‍ തുറമുഖത്തു നിന്നും ന്യൂയോര്‍ക്കിലേയ്ക്കായിരുന്നു കപ്പലിന്റെ കന്നി യാത്ര. ഏകദേശം ഒരു ലക്ഷത്തോളം ആളുകളാണ് ടൈറ്റാനിക്കിന്റെ ആദ്യ യാത്ര കാണുവാനായി സതാംപ്റ്റണ്‍ തുറമുഖത്ത് എത്തിച്ചേര്‍ന്നത്. അന്നത്തെ അഹങ്കാരം തന്നെയായിരുന്നു ടൈറ്റാനിക്കില്‍ യാത്ര ചെയ്യുവാന്‍ സാധിച്ചു എന്നത്. അതിന്റെ സന്തോഷം അവിടെ എത്തിച്ചേര്‍ന്ന ഓരോ യാത്രക്കാരനിലും കാണുവാന്‍ സാധിച്ചിരുന്നു, ക്യാപ്റ്റന്‍ എഡ്‌വാര്‍ഡ് സ്മിത്, രണ്ടു ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള കോടീശ്വരന്‍ ജോണ്‍ ജേക്കബ് ആസ്റ്റര്‍, ബെഞ്ചമിന്‍ ഗുഗന്‍ഹേം, മധുവിധുവിന് പോകുന്ന ദമ്പതികള്‍, വൈറ്റ് സ്റ്റാര്‍ ലൈന്‍ ചെയര്‍മാന്‍ ബ്രൂസ് ഇസ്‌മേ തുടങ്ങിയവരും കപ്പലിലുണ്ടായിരുന്നു.
യാത്ര തുടങ്ങി നാലാം ദിനം ഒരു ഞായറാഴ്ചയായിരുന്നു. ടൈറ്റാനിക്കിലെ ആഢംബര സൗകര്യങ്ങളെല്ലാം ഉപയോഗപ്പെടുത്തുന്ന തിരക്കിലായിരുന്നു ഇതിലെ യാത്രക്കാര്‍. കപ്പല്‍ യാത്ര തുടങ്ങിയതിനു ശേഷമുള്ള ആദ്യ ഞായറാഴ്ചയായിരുന്ന അന്ന് പ്രാര്‍ത്ഥനയ്ക്കായി എല്ലാ യാത്രക്കാരും ഫസ്റ്റ് ക്ലാസ് ഡൈനിംഗ് റൂമില്‍ ഒന്നു ചേര്‍ന്നിരുന്നു. അന്ന് പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കിയത് എഡ്വേര്‍ഡ് സ്മിത്ത് ആയിരുന്നു. സാധാരണ ഗതിയില്‍ ഞായറാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം ലൈഫ് ബോട്ട് മോക്ക് ഡ്രില്ലോടെ മാത്രമേ ചടങ്ങുകള്‍ അവസാനിപ്പിക്കാറുള്ളൂ. എന്നാല്‍ അന്ന് മോക് ഡ്രില്‍ നടത്തിയില്ല.
ഇന്ന് പതിവിലും വിപരീതമായി കനത്ത തണുപ്പ് ആയിരുന്നു കടലിലെങ്ങും ഉണ്ടായിരുന്നത്. മേല്‍ത്തട്ടില്‍ ഇരിക്കുവാന്‍ പോലും സാധാക്കാത്ത വിധത്തില്‍ തണുപ്പു പടര്‍ന്ന അന്ന് യാത്രക്കാരെല്ലാം മെല്ലെ കപ്പലിനുള്ളിലേക്കും തങ്ങളുടെ ക്യാബിനുള്ളിലേക്കും കടന്നു. പിറ്റേ ദിവസം ന്യൂയോര്‍ക്കിലെത്തുവാനുള്ളതായതിനാല്‍ അതിനുള്ള ഒരുക്കത്തിലും യാത്രാ രേഖകള്‍ തയ്യാറാക്കുന്ന തിരക്കിലുമായി മറ്റുചിലര്‍ സമയം ചിലവഴിച്ചു.
ടൈറ്റാനിക്കില്‍ ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്ന ഇടമായിരുന്നു വയര്‍ലെസ് മുറി. യാത്രക്കാര്‍ക്ക് അയക്കുന്നതും അവര്‍ തിരികെ അയക്കുന്നതുമടക്കം സന്ദേശങ്ങളുടെ പെരുമഴ തന്നെയായിരുന്നു ഇവിടെ. മാര്‍ക്കോണി വര്‍ലസ് കമ്പനിയുടെ രണ്ട് പേരായിരുന്നു ഇവിടെ വയര്‍ലസ് ഓപ്പറേറ്റര്‍മാരായി ഇവിടെയുണ്ടായിരുന്നത്. അന്നു രാവിലെ തന്നെ കടലില്‍ മഞ്ഞുപാളികളുണ്ട് എന്ന് മുന്നറിയിപ്പ് നല്കി സന്ദേശങ്ങള്‍ എത്തിക്കൊണ്ടിരുന്നു. കപ്പിത്താന്റെ മുറിയില്‍ ഈ സന്ദേശങ്ങള്‍ എത്തിക്കുകയും അദ്ദേഹം അത് ഓഫീസര്‍ക്ക് കൈമാറുകയും ചെയ്തു. നൂര്‍ഡാം എന്ന കപ്പലും ഇത്തരത്തില്‍ ഒരു മുന്നറിയിപ്പ് സന്ദേശം നല്കിയിരുന്നു. കപ്പിത്താന്റെ കൈവശം എത്തിയ സന്ദേശം അദ്ദേഹം വൈറ്റ് സ്റ്റാര്‍ ലൈന്‍ ചെയര്‍മാന്‍ ബ്രൂസ് ഇസ്‌മേയ്ക്ക് കൈമാറിയെങ്കിലും അദ്ദേഹമത് പോക്കറ്റില്‍ തന്നെ വെച്ചു. പിന്നീട് ഇത്തരമൊരു സാഹചര്യത്തില്‍ കപ്പലിന്റെ വേഗത കുറയ്‌ക്കേണ്ടതിനു പകരം കപ്പിത്താനെ കപ്പലിന്റെ വേഗം കൂട്ടുവാന്‍ അദ്ദേഹം പ്രേരിപ്പിച്ചു എന്നും പറയപ്പെടുന്നു.
അവ്യക്തമായ മൂടല്‍ മഞ്ഞായിരുന്നു അന്നു രാത്രി കാത്തിരുന്നത്. ഒന്നും വ്യക്തമായി കാണുവാന്‍ സാധിക്കാത്ത അവസരത്തില്‍ പെട്ടന്നാണ് കപ്പല്‍ മഞ്ഞുമലയിലിടിച്ചത്. മഞ്ഞുപാളിയില്‍ നേരിട്ട് ചെന്നുകയറിയതിനു പകരം പാര്‍ശ്വഭാഗമായിരുന്നു ഉരഞ്ഞുകയറിയത്. ഇങ്ങനെ പത്ത് സെക്കന്‍ഡ് കൊണ്ട് സഞ്ചരിക്കുവാന്‍ സാധിക്കുന്ന ദൂരം അത് മുന്നോട്ട് പോവുകയും ചെയ്തു. അപ്പോഴേയ്ക്കും കപ്പലിന്റെ അടിഭാഗം ഏറെക്കുറെ കീറിക്കഴിഞ്ഞിരുന്നു. 300 അടി നീളത്തിലാണ് മഞ്ഞുമലയുടെ അറ്റം തുളച്ചു കയറിയത്. വെളളം കയറാത്ത 16 അറകളുളള ചട്ടക്കൂടിലെ 5 അറകള്‍ അതിനോടകം തകരുകയും ബാക്കിയുള്ളതിലേക്ക് വെള്ളം കയറുവാന്‍ തുടങ്ങുകയും ചെയ്തിരുന്നു,
വളരെ വൈകാതെ തന്നെ അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ നടുവിലായി കിടക്കുന്ന ടൈറ്റാനിക് അപകടത്തിലേയ്ക്ക് കടക്കുകയായിരുന്നു. ലൈഫ് ബോട്ട് ഇറക്കിയെങ്കിലും പലര്‍ക്കും അതിലും വിശ്വാസമുള്ളത് കപ്പലിനെയായിരുന്നു. 1178 ആയിരുന്നു ലൈഫ് ബോട്ടിന്റെ ശേഷി. കപ്പലിലുണ്ടായിരുന്നതാവട്ടെ 2228 പേരും. തെറ്റിദ്ധാരണ മൂലവും മറ്റു പ്രശ്‌നങ്ങളാലും 705 പേര്‍ മാത്രമാണ് ലൈഫ് ബോട്ടില്‍ കയറിയത്. കപ്പല്‍ കടലിലേക്ക് മുങ്ങുന്നത് വേഗത്തിലായി. പുലര്‍ച്ചെ 1.55 ഓടെ പതിനെട്ടാമ്‌തെ ലൈഫ് ബോട്ട് കടലിലേക്കിറക്കിയപ്പോള്‍ 15 അടി മാത്രമേ താഴ്‌ത്തേണ്ടതായി വന്നുള്ളൂ. കപ്പല്‍ അത്രയധികം മുങ്ങിയിരുന്നു. പുലര്‍ച്ചെ 2.05ന് അവസാനത്തെ ലൈഫ് ബോട്ടും കടലിലിറക്കി. 2.17 ഓടെ കപ്പല്‍ സമുദ്രത്തിന്റെ അടിയിലേയ്ക്ക് പോയി.
അങ്ങനെ എത്രയെത്ര വായിച്ചാലും അറിഞ്ഞാലും ഇന്നും നിലനിര്‍ത്തുന്ന കൗതുകം ടൈറ്റാനിക്കിന് മാത്രം സ്വന്തമാണ്. കൊട്ടിഘോഷിക്കപ്പെട്ട 1912 ലെ ആദ്യ യാത്രയും യാത്ര പകുതിയാക്കുന്നതിനു മുന്നേ മഞ്ഞുമലയില്‍ തട്ടിയുള്ള അപകടവും കപ്പല്‍ മുങ്ങിയതുമെല്ലാം സിനിമയിലൂടെയും വായനയിലൂടെയും അറിഞ്ഞവര്‍ക്ക് സ്വാഭാവികമായും, ഒരിക്കലെങ്കിലും ഈ കപ്പലൊന്നു കാണുവാന്‍ കഴിയുമോ എന്നാഗ്രഹിക്കാതെ പറ്റില്ല. പിന്നീട് 1985 ല്‍ മുങ്ങിയ കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയപ്പോഴും ടൈറ്റാനിക് സിനിമ പുറത്തിറങ്ങിയപ്പോഴും വിവാദ പുസ്തകങ്ങള്‍ ടൈറ്റാനിക്കിനെക്കുറിച്ച് വന്നപ്പോഴും കൗതുകം അതിന്റെ അങ്ങേയറ്റത്ത് എത്തിയിരുന്നു. എന്നാലിതാ ഇന്നും കടലിന്റെ ആഴങ്ങളില്‍ അനന്തമായി വിശ്രമിക്കുന്ന ടൈറ്റാനിക്കിനെ പോയി കാണുവാനുള്ള അവസരമാണ് വന്നിരിക്കുന്നത്.
നീണ്ട കാലത്തെ തിരച്ചിലിനും കഷ്ടപ്പാടുകള്‍ക്കും ശേഷം ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടം കണ്ടെത്തി. നീണ്ട 35 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇത്തരമൊരു യാത്ര ഒരുങ്ങുന്നത്. ഓഷ്യന്‍ ഗേറ്റ് ടൈറ്റാനിക് സര്‍വേ എക്‌സ്‌പ്ലോര്‍ എന്ന കമ്പനിയാണ് കടലിനടിയില്‍ പോയി കപ്പലിനെ കാണുവാനുള്ള അവസരം ഒരുക്കുന്നത്. 2020 ലേക്കാണ് നേരത്തെ പദ്ധതി തയ്യാറാക്കിയിരുന്നതെങ്കിലും 2021 ല്‍ മാത്രമേ യാത്ര നടക്കുകയുള്ളൂ എന്നാണ് വിവരം. പണം മുടക്കി പോയാല്‍ കടലിനടിയിലിറങ്ങി ടൈറ്റാനിക് കാണാനാവും എന്നു കരുതേണ്ട. കടലിനടിയിലേയ്ക്ക് പോകുവാനും മുങ്ങുവാനും എങ്ങനെയൊക്കെ സാഹചര്യങ്ങളില്‍ പെരുമാറണമെന്നും കടലിനടിയിലെ പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്യണമെന്നും സുരക്ഷാ പരിശീലനവും പഠിച്ച് ഒരു മിഷന്‍ സ്‌പെഷ്യലിസ്റ്റ് ആയാല്‍ മാത്രമേ ഈ യാത്ര സാധ്യമാകൂ. യാത്രയ്ക്ക് തയ്യാറെടുത്ത് വരുന്നവര്‍ക്ക് ഇതിനുള്ള പരിശീലനം കൂടി നല്കി മാത്രമേ കമ്പനി കടലിലേയ്ക്ക് പോകുവാന്‍ അനുവദിക്കൂ. മിഷന്‍ സ്‌പെഷ്യലിസ്റ്റ് എന്നായിരിക്കും ഇവര്‍ അറിയപ്പെടുക.
ന്യൂഫൗണ്ട് ലാന്‍ഡിലെ സെന്റ് ജോണ്‍സില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്. ഇവിടെ നിന്നും ഡൈവ് സപ്പോട്ട് കപ്പലില്‍ കയറുന്നതോടു കൂടി കാത്തിരുന്ന യാത്രയ്ക്ക് തുടക്കമാകും. ഇവിടെ വെച്ചാണ് മിഷന്‍ സ്‌പെഷ്യലിസ്റ്റ് ആയുള്ള പരീശീലനവും മറ്റും നല്കുന്നത്. കപ്പലവശിഷ്ടങ്ങളിലേക്ക് ചെല്ലുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും മറ്റും ഇവിടെ പരിശീലിപ്പിക്കും. കപ്പലില്‍ വെച്ചുള്ള മൂന്ന്ദിവസത്തെ ഈ പരിശീലനം അവസാനിക്കുമ്പോഴേയ്ക്കും കപ്പല്‍ വടക്കന്‍ അറ്റ്‌ലാന്‍ഡ് സമുദ്രത്തില്‍ ടൈറ്റാനിക് കപ്പല്‍ അവശിഷ്ടം കിടക്കുന്നതിനു മുകളിലെത്തും. ഇവിടെ നിന്നും കടലിലിറങ്ങിയുള്ള യഥാര്‍ത്ഥ യാത്ര ആരംഭിക്കും.
സെന്റ് ജോണ്‍സില്‍ നിന്നുള്ള യാത്ര ഡൈവ് കപ്പലിലാണ് നടക്കുന്നത്. യാത്രക്കാര്‍ക്കായി മികച്ച സൗകര്യങ്ങളാണ് ഡൈവ് കപ്പലില്‍ ഒരുക്കിയിരിക്കുന്നത്. ഓരോ മിഷന്‍ സ്‌പെഷ്യലിസ്റ്റിനും ഡൈവ് കപ്പലില്‍ സ്വന്തമായി ഒരു മുറിയുണ്ടാകും. ഭക്ഷണങ്ങളും അത്യാവശ്യ സൗകര്യങ്ങളുമെല്ലാം ഇവിടെ ലഭിക്കും. ആകെ പത്ത് ദിവസത്തെ യാത്രയാണ് ഓഷ്യന്‍ ഗേറ്റ് ടൈറ്റാനിക് സര്‍വേ എക്‌സ്‌പ്ലോര്‍ ഒരുക്കിയിരിക്കുന്നത്. കടലിനടിയിലെക്കുള്ള ഓരോ മുങ്ങലിനും കുറഞ്ഞത് ആറു മുതല്‍ എട്ട് മണിക്കൂര്‍ വരെ നീണ്ടു നില്‍ക്കുന്നവയായിരിക്കും. കപ്പല്‍ കാണുന്നത് കൂടാതെ കാഴ്ചകള്‍ കാണുന്നതിനായുള്ള മുങ്ങല്‍ മൂന്നു മണിക്കൂറായിരിക്കും നീളുക. ആകെ പത്ത് ദിവസത്തെ യാത്രയാണ് ഇതിന്റെ പ്ലാനിലുള്ളത്.
1,25,000 യുഎസ് ഡോളര്‍ അഥവാ 91,82,437.50 ഇന്ത്യന്‍ രൂപയാണ് ഇതിനു വേണ്ടി വരുന്ന ചിലവ്. ഇത്രയും ഭാരിച്ച തുക നല്കണമെങ്കിലും ജീവിതത്തില്‍ മറ്റൊരിടത്തും പകരം വയ്ക്കുവാനില്ലാത്ത യാത്രയായിരിക്കും ഇത് നല്കുന്നതെന്ന് നിസംശയം പറയാം. സെന്റ് ജോണ്‍സിലേക്കുള്ള വിമാന നിരക്ക് ഉള്‍പ്പെടുത്താതെയുള്ള തുകയാണിത്. അതും മടക്ക യാത്രയും കൂടി നോക്കിയാല്‍ ചിലവ് ഇനിയും കൂടുമെന്ന് സാരം. മഞ്ഞുമലയിലിടിച്ച് കടലില്‍ മുങ്ങിത്താഴ്ന്ന ടൗറ്റാനിക്കിനെ നേരിട്ട് കണ്ട് അറിയാം എന്നത് തന്നെയാണ് ഈ യാത്രയുടെ ഏറ്റവും വലിയ പ്രത്യേകത. സിനിമയിലൂടെയും പുസ്‌കകങ്ങളിലൂടെയും അല്ലാതെ യഥാര്‍ഥ ടൈറ്റാനിക് എന്താണെന്ന് മനസ്സിലാക്കുവാനുള്ള അത്യപൂര്‍വ്വ അവസരമായിരിക്കും ഇതെന്ന കാര്യത്തില്‍ സംശയമില്ല.
എന്നാല്‍, കടലിനടിയില്‍ വിശ്രമിക്കുന്ന ടൈറ്റാനിക് ഉടന്‍ തന്നെ അപ്രത്യക്ഷമാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ലോഹം തിന്നുന്ന ബാക്ടീരിയകളും സമുദ്രജലപ്രവാഹങ്ങളുമാണ് കടലിനടിയില്‍ അന്ത്യവിശ്രമത്തിലുള്ള ടൈറ്റാനിക്കിനെ കാര്‍ന്നു തിന്നുന്നത്. കൂട്ടിയിടിക്ക് തൊട്ടുമുന്‍പ് കൂറ്റന്‍ മഞ്ഞുമലയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയവര്‍ നിന്നിരുന്ന പായ്മരത്തിലെ 'കാക്കക്കൂട്' ഇതിനകം തന്നെ ഇല്ലാതായിക്കഴിഞ്ഞു. ആഴക്കടലില്‍ അലിഞ്ഞില്ലാതാകുന്ന ടൈറ്റാനിക്കിലേക്ക് വിനോദസഞ്ചാരികളെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയൊരു പര്യവേഷണസംഘം ദിവസങ്ങള്‍ക്കകം പുറപ്പെടുമെന്നാണ് അറിയുന്നത്. 'ടൈറ്റാനിക് തിരിച്ചുവരവില്ലാത്തവിധം സമുദ്രത്തില്‍ അലിയുകയാണ്. അത് പൂര്‍ണമാവും മുന്‍പ് പരമാവധി വിവരങ്ങള്‍ നമുക്ക് ശേഖരിക്കേണ്ടതുണ്ടെന്ന് ഉത്തര അറ്റ്ലാന്റിക്കില്‍ ടൈറ്റാനിക്ക് മുങ്ങിക്കിടക്കുന്ന ഭാഗത്തേക്ക് പര്യവേഷണത്തിന് പോകുന്ന ഓഷ്യന്‍ഗേറ്റ് കമ്പനിയുടെ പ്രസിഡന്റ് സ്റ്റോക്ടണ്‍ റഷ് ദൗത്യത്തിന്റെ ലക്ഷ്യം വിശദീകരിക്കുന്നു.
109 വര്‍ഷം പഴക്കമുള്ള ടൈറ്റാനിക്കിന് ബാക്ടീരിയകള്‍ക്കൊപ്പം സമുദ്രജലപ്രവാഹങ്ങളും വെല്ലുവിളിയാവുന്നുണ്ട്. ബാക്ടീരിയകള്‍ ദിവസവും ടൈറ്റാനിക്കിന്റെ ഭാഗമായ കിലോക്കണക്കിന് ഇരുമ്പാണ് അലിയിപ്പിക്കുന്നത്. ഏതാനും പതിറ്റാണ്ടുകള്‍ക്കുള്ളില്‍ തന്നെ ടൈറ്റാനിക്ക് കാര്യമായ അവശേഷിപ്പുകളില്ലാതെ സമുദ്രത്തില്‍ അലിഞ്ഞു ചേരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സമുദ്രത്തിനടിയില്‍ നിന്നും 1985ല്‍ ടൈറ്റാനിക് കണ്ടെത്തിയ ശേഷം നിരവധി മാറ്റങ്ങള്‍ കപ്പലിന്റെ അവശിഷ്ടങ്ങള്‍ക്കുണ്ടായിട്ടുണ്ട്. മുന്നോട്ടു നീണ്ടു നിന്നിരുന്ന 30 മീറ്റര്‍ നീളമുള്ള ടൈറ്റാനിക്കിന്റെ പായ്മരം തകര്‍ന്നു. കപ്പലിന്റെ സഞ്ചാരപഥം നിരീക്ഷിക്കാന്‍ ചുമതലപ്പെട്ടിരുന്നവര്‍ നിന്നിരുന്ന കൊടിമരത്തിലെ കാക്കക്കൂട് എന്ന് വിളിക്കുന്ന ഭാഗം പൂര്‍ണമായും അപ്രത്യക്ഷമായി. വളഞ്ഞ ഗോവണിക്കു സമീപത്തെ ജിംനേഷ്യം തകര്‍ന്നുവീണു. ക്യാപ്റ്റന്റെ കാബിന്റെ ചുമര് തകര്‍ന്നതോടെ ദൃശ്യമായ ബാത്ത്ടബ് അപ്രത്യക്ഷമായെന്ന് 2019ലെ പര്യവേഷണത്തില്‍ കണ്ടെത്തിയിരുന്നു.
അത്യാധുനിക എച്ച്ഡി ക്യാമറകളും സോണാര്‍ ഉപകരണങ്ങളും ഉപയോഗിച്ചാണ് ഓഷ്യന്‍ ഗേറ്റ് കമ്പനി പര്യവേഷണം നടത്തുക. ആഴക്കടല്‍ ദൗത്യത്തിന്റെ ഭാഗമായി കപ്പലിലെ ഓരോ ഭാഗങ്ങളും അവിടെയുള്ള വസ്തുക്കളും തരം തിരിക്കും. ഇത് ആഴക്കടലില്‍ മുങ്ങികിടക്കുന്ന വസ്തുക്കളുടെ ആയുസ്സ് കണക്കുകൂട്ടാന്‍ ഗവേഷകരെ സഹായിച്ചേക്കും. ടൈറ്റാനിക്കിലെ സമുദ്ര ജീവിതങ്ങളെക്കുറിച്ചുള്ള വിവരശേഖരണവും ഓഷ്യന്‍ഗേറ്റ്സ് ലക്ഷ്യമിടുന്നത്.
പുരാവസ്തു ഗവേഷകര്‍ക്കും സമുദ്ര ശാസ്ത്രജ്ഞര്‍ക്കുമൊപ്പം നാല്‍പതോളം വിനോദ സഞ്ചാരികളെ കൂടി ഓഷ്യന്‍ഗേറ്റ് ടൈറ്റാനിക്ക് കാണിക്കാന്‍ സമുദ്രത്തിന് അടിയിലേക്ക് കൊണ്ടുപോകുന്നുണ്ട്. ഇവര്‍ക്ക് ഊഴം വെച്ച് സോണാര്‍ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള അവസരവും നല്‍കും. ഏതാണ്ട് ഒരു ലക്ഷം മുതല്‍ ഒന്നര ലക്ഷം ഡോളര്‍ വരെയാണ് സഞ്ചാരികള്‍ ടൈറ്റാനിക് കാണാന്‍ പോകാന്‍ മുടക്കിയിരിക്കുന്നത്.
ടൈറ്റാനിക്കിന്റെ ഭാഗങ്ങളൊന്നും തന്നെ പുറത്തെത്തിക്കാനായി ഓഷ്യന്‍ഗേറ്റ് ദൗത്യത്തിന് ലക്ഷ്യമില്ല. അതുകൊണ്ടുതന്നെ ഈ ദൗത്യവുമായി ബന്ധപ്പെട്ട് കാര്യമായ വിവാദങ്ങള്‍ക്ക് സാധ്യത കുറവാണ്. നേരത്തെ കപ്പലിന്റെ അവശിഷ്ടങ്ങളില്‍ ഉടമസ്ഥതയുള്ള ആര്‍എംഎസ് ടൈറ്റാനിക്ക്, ടൈറ്റാനിക്കില്‍ നിന്നും റേഡിയോ കണ്ടെടുക്കാന്‍ ശ്രമിച്ചത് വിവാദമായിരുന്നു. ടൈറ്റാനിക്കില്‍ നിന്നുള്ള അപായ സന്ദേശം വന്ന റേഡിയോ എന്ന നിലയില്‍ ഇതിനെ കണ്ടെടുക്കണമെന്നായിരുന്നു ആര്‍എംഎസ് ടൈറ്റാനിക്കിന്റെ വാദം. എന്നാല്‍ ഇതിനെതിരെ അമേരിക്കന്‍ സര്‍ക്കാര്‍ കോടതിയില്‍ പോയി. ഒരു ശ്മശാനഭൂമിയെന്ന അര്‍ഥത്തില്‍ ടൈറ്റാനിക്കിന്റെ ഭാഗങ്ങളെ സമുദ്രത്തിനടിയില്‍ മനുഷ്യശല്യമില്ലാതെ സൂക്ഷിക്കുമെന്ന ബ്രിട്ടനുമായുള്ള ഉടമ്പടിക്ക് വിരുദ്ധമാണിതെന്നതായിരുന്നു അമേരിക്കന്‍ വാദം.
https://www.facebook.com/Malayalivartha