കേരളത്തിലെ ഒൻപതു വി സി മാരും തെറിക്കും
![](https://www.malayalivartha.com/assets/coverphotos/w657/272459_1669799084.jpg)
ആ ഒന്‍പത് വിക്കറ്റുകളും തെറിക്കും. പൊരുതി മരിക്കുന്നവര്‍ എന്നും അഭിമാനമാണ്. എന്നാല്‍ കേരള സര്‍ക്കാര്‍ നാണക്കേട് ഏറ്റുവാങ്ങി കൊണ്ട് മരിച്ചു കൊണ്ടിരിക്കുകയാണ് . സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാനന്‍സിലര്‍ നിയമന വിഷയത്തില്‍ ഹൈക്കോടതിയില്‍ നിന്ന് ഇന്നലെയും സര്‍ക്കാരിന് വേണ്ടുവോളം കിട്ടി.
സര്‍വകലാശാലകളുമായി ബന്ധപ്പെട്ട് ഗവര്‍ണറുടെ നിലപാടിന് വിരുദ്ധമായി നിയമ പോരാട്ടത്തിനിറങ്ങിയ സര്‍ക്കാരിന് കോടതിയില്‍ നിന്ന് ഇന്നലെ കിട്ടിയത് നാലാം തിരിച്ചടി. സാങ്കേതിക സര്‍വകലാശാലയുടെ താത്കാലിക വി.സിയായി ഡോ. സിസ തോമസിനെ നിയമിച്ച ഗവര്‍ണറുടെ നടപടി ഹൈക്കോടതി ശരിവെച്ചു..
താല്ക്കാലിക വി.സിയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെയും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യാതെയും യൂണിവേഴ്‌സിറ്റിയില്‍ സര്‍ക്കാരും ഉദ്യോഗസ്ഥരും സൃഷ്ടിച്ച പ്രതിസന്ധിയാണ് ഇതോടെ ഒഴിയുന്നത്. പുതിയ വി.സിയെ കഴിയുമെങ്കില്‍ രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ നിയമിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ പുതിയ വിസിയെ നിയമിക്കുന്ന കാര്യത്തില്‍ കാലതാമസം ഉണ്ടാകുമെന്നാണ് അറിയുന്നത്. സിസ തോമസിന്റെ നിയമനത്തിനെതിരെ സര്‍ക്കാര്‍ അപ്പീലിന് പോകാന്ഡ സാധ്യതയുണ്ട്. ഗവര്‍ണര്‍ നിയമിച്ച വൈസ് ചാന്‍സിലറെ അംഗീകരിക്കാന്‍ സര്‍ക്കാരോ സര്‍വ്വകലാശാല ജീവനക്കാരോ തയ്യാറായിട്ടില്ല.
സിസ തോമസിനോടുള്ള നിസസഹകരണം ജീവനക്കാര്‍ തുടരുന്നത് കൊണ്ട് അയ്യായിരത്തിലധികം വരുന്ന ബിരുദ ബിരുദാനന്തര സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. സര്‍ട്ടിഫിക്കറ്റിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി സര്‍വ്വകലാശാലയില്‍ എത്തുന്നവരോട് പോലും ജീവനക്കാര്‍ സഹകരിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.
വിസി നിയമന പാനലില്‍ വന്ന പത്ത് പേരില്‍ ഒന്നാം പേരുകാരന്‍ സ്ഥാനം ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് പറഞ്ഞതിനാലാണ് പ്രാദേശിക പരിഗണനകൂടി ഉള്‍പ്പെടുത്തി ഡോ.സിസതോമസിന് നിയമനം നല്കിയതെന്ന് ഗവര്‍ണര്‍ കോടതിയെ അറിയിച്ചു.
ഡോ. സിസയ്ക്ക് യു.ജി.സി നിഷ്‌കര്‍ഷിച്ച യോഗ്യതകളുണ്ടെന്നും ഇക്കാര്യത്തില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ നടപടിയില്‍ തെറ്റില്ലെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിയമനത്തിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തള്ളിയത്.
സാങ്കേതിക സര്‍വകലാശാലയില്‍ എന്‍ിജിനിയറിംഗ് വിജയിച്ച 8114 വിദ്യാര്‍ത്ഥികള്‍ ബിരുദ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിച്ച് കാത്തിരിക്കുമ്പോള്‍, താത്കാലിക വി.സി ഡോ. സിസാ തോമസിനെ ബഹിഷ്‌കരിക്കുകയായിരുന്നു സര്‍ക്കാര്‍. ഓഫീസിലെത്തിയിട്ടും സിസാ തോമസിനെ കാണാന്‍ മന്ത്രി ബിന്ദുവും ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയും തയ്യാറായിരുന്നില്ല. വി.സിയെ ഓഫീസില്‍ കടക്കാനോ, രജിസ്റ്ററില്‍ ഒപ്പിട്ട് ചുമതലയേല്‍ക്കാനോ അനുവദിക്കാതെ യൂണിയനുകളും വിദ്യാര്‍ത്ഥി സംഘടനകളും പ്രതിഷേധം തീര്‍ത്തു.
ബിരുദ സര്‍ട്ടിഫിക്കറ്റിനായും പരീക്ഷാ ഫലത്തിനായുമുള്ള വിദ്യാര്‍ത്ഥികളുടെ അപേക്ഷകളുടെ വിവരങ്ങള്‍ സിസ തോമസ് ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല. സര്‍ട്ടിഫിക്കറ്റുകളില്‍ ഒപ്പു വയ്ക്കാനുള്ള ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ തയ്യാറാക്കിയില്ല. വി.സിയുടെ സോഫ്റ്റ്വെയറിന്റെ പാസ്വേര്‍ഡ് നല്‍കിയെങ്കിലും ഒരു വിവരവും കാണാനാവാത്ത രീതിയിലാക്കിയിരുന്നു. സുപ്രീംകോടതി പുറത്താക്കിയ എം.എസ്. രാജശ്രീ അവസാന ദിവസം ഒപ്പിട്ട 500 ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കി പുതിയത് നല്‍കാന്‍ ഒരു ദിവസം കൊണ്ട് കഴിയുമായിരുന്നിട്ടും ഉദ്യോഗസ്ഥര്‍ സമ്മതിച്ചിട്ടില്ല.
നേരത്തെ സാങ്കേതിക സര്‍വകലാശാലയില്‍ വി.സിയായിരുന്ന ഡോ.എം.എസ്. രാജശ്രീയുടെ നിയമനത്തെ ന്യായീകരിച്ചെങ്കിലും സുപ്രീംകോടതി അവരെ പുറത്താക്കിയിരുന്നു. രാജശ്രീയുടെ പുറത്താക്കലോടെയാണ് ഗവര്‍ണര്‍ മറ്റ് പതിനാല് വിസിമാര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്കിയത്. അതിനിടയിലാണ് ഫിഷറീസ് സര്‍വ്വകലാശാല വിസിയായിരുന്ന ഡോ.റിജിജോണ്‍ സര്‍ക്കാര്‍ പിന്‍തുണച്ചെങ്കിലും കോടതി പുറത്താക്കുകയായിരുന്നു.
കോടതി അയോഗ്യയെന്ന് വിധിച്ചതോടെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ പ്രിയാ വര്‍ഗീസിനെ കണ്ണൂരില്‍ അസോസിയേറ്റ് പ്രൊഫസറാക്കാനുള്ള നീക്കവും പാളി. കണ്ണൂര്‍ സര്‍വ്വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് കോളെജുകളുടെ അഫിലിയേഷന്‍ കേസുകള്‍ എന്നിവയെല്ലാം ഗവര്‍ണര്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ തോറ്റ് തുന്നം പാടിയ കേസുകളായിരുന്നു.ഒന്‍പത് വി.സിമാരെ പുറത്താക്കാനുള്ള ഗവര്‍ണറുടെ നോട്ടീസിലും വി.സിമാര്‍ക്ക് ഒപ്പമാണ് സര്‍ക്കാര്‍. ഇതിനെതിരെയുള്ള വി.സിമാരുടെ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.
ഇന്ന പരിഗണിക്കുന്ന കേസിലെ ഒന്‍പത് വിസിമാരെയും നിയമിച്ചത് ചാന്‍സിലറായ ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍ തന്നെയാണ്. കെടിയു സര്‍വ്വകലാശാല വിസിയ്ക്ക് അയോഗ്യത കല്പിച്ച് കോടതി പുറത്താക്കിയതോടെ ഈ ഒന്‍പത് വിസിമാരും യോഗ്യരല്ലെന്ന് ചാന്‍സിലര്‍ വിധിയെഴുതുകയായിരുന്നു. വിസിമാരായി നിയമിക്കാന്‍ ഗവര്‍ണര്‍ക്ക് നല്കി ലിസ്റ്റില്‍ യുജിസി ചട്ടങ്ങള്‍ പാലിച്ചിരുന്നില്ലെന്നാണ് ഗവര്‍ണര്‍ പറയുന്നത്. ചട്ടവിരുദ്ധമായ നിയമനം നടന്നിട്ടുണ്ടെങ്കില്‍ അതിന് ഗവര്‍ണറാണ് ഉത്തരവാദിയെന്ന് സിപിഎം പറയുന്നുണ്ടെങ്കിലും കാര്യങ്ങള്‍ അത്ര സുഖകരമല്ല.
സര്‍ക്കാരിന് നിരന്തരം ഗവര്‍ണറുടെ മുന്നില്‍ തോല്‌ക്കേണ്ടി വരുന്നത് സിപിഎം അണികളിലും ആശയകുഴപ്പം ഉണ്ടാക്കിയിരിക്കുകയാണ്. തോക്കുമെന്ന് പൂര്‍ണ്ണ ഉറപ്പുള്ള കേസുകള്‍ പോലും വിവാദമുണ്ടാക്കി കുത്തി പൊക്കി കോടതിയില്‍ ചെന്ന നാണം കെട്ട് തിരിച്ചു വരുന്നതിനെതിരെ സിപിഎം അണികളും രോഷാകുലരാണ്. ഗവര്‍ണര്‍ക്കുണ്ടാകുന്ന ഓരോ വിജയവും ബിജെപിയ്ക്ക്ുണ്ടാകുന്ന മൈലേജും വലുതാണ്. ബിജെപിയെ വളര്‍ത്താനാണ് പിണറായി വിജയന്‍ കേസുമായി നിരന്തരം കോടയില്‍ ചെന്ന് തോല്ക്കുന്നതെന്ന ആരോപണം പല മേഖലകളില്‍ നിന്നും ഉയരുന്നുണ്ട്.
സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഏറ്റുമുട്ടല്‍ കടുത്തതോടെ, സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാരുടെ നിയമനത്തില്‍ ചാന്‍സലറായ ഗവര്‍ണറുടെ അധികാരം കുറയ്ക്കുന്ന ബില്‍ അടുത്ത സമ്മേളനത്തില്‍ അവതരിപ്പിക്കാനായി തയ്യാറാക്ക ികൊണ്ടിരിക്കുകയാണ്.
യു.ജി.സി. നിര്‍ദേശിക്കുന്ന രീതിയില്‍ എല്ലാ സര്‍വകലാശാലകള്‍ക്കും ഏകീകൃതരീതി കൊണ്ടുവരാനാണ് നിയമഭേദഗതിയെന്നാണ് ബില്ലിന് സര്‍ക്കാര്‍ നല്‍കുന്ന വ്യാഖ്യാനം. ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുളള എട്ടു സര്‍വകലാശാലകള്‍ക്കായാണ് ബില്‍. നിയമസഭ പാസാക്കിയാലും ഗവര്‍ണറുടെ അംഗീകാരംകൂടി കിട്ടുമ്പോള്‍ മാത്രമേ ബില്‍ നിയമമാകൂ.
വൈസ് ചാന്‍സലറെ തിരഞ്ഞെടുക്കാനുള്ള സമിതിയില്‍ യു.ജി.സി., ചാന്‍സലര്‍, സിന്‍ഡിക്കേറ്റ് എന്നിവയുടെ പ്രതിനിധികള്‍ക്കുപുറമേ സര്‍ക്കാരിന്റെ പ്രതിനിധിയെയും ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനെയും ഉള്‍പ്പെടുത്തുന്നതാണ് പുതിയ ഭേദഗതി. ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനായിരിക്കും സമിതി കണ്‍വീനര്‍. സര്‍ക്കാര്‍, സിന്‍ഡിക്കേറ്റ്, ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ എന്നിവയുടെ പ്രതിനിധികളുടെ ബലത്തില്‍ സര്‍ക്കാരിന് സമിതിയില്‍ മേല്‍ക്കൈ ഉണ്ടാകും.
ഈ സമിതി ഭൂരിപക്ഷാഭിപ്രായപ്രകാരം നല്‍കുന്ന മൂന്നുപേരുടെ പാനലില്‍ നിന്നാകണം ഗവര്‍ണര്‍ വി.സി.യെ നിയമിക്കേണ്ടതെന്ന വ്യവസ്ഥയും ബില്ലില്‍ ഉള്‍പ്പെടുന്നു. ഇതോടെ വി.സി.യെ നിശ്ചയിക്കുന്നതില്‍ ഗവര്‍ണറുടെ അധികാരം തീരെയില്ലാതായെന്ന് കാണാം. നിലവില്‍ 60 വയസ്സാണ് വി.സി. നിയമനത്തിനുള്ള ഉയര്‍ന്ന പ്രായപരിധി. ഇത് യു.ജി.സി. മാനദണ്ഡപ്രകാരം വയസ്സ് 65 ആക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്.
നിയമസഭ പാസാക്കുന്ന ബില്ലില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ നേരത്തെ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുള്ളതാണ്.
കേരള വി.സി. നിയമനം തര്‍ക്കത്തില്‍ കുടുങ്ങും
കെടിയു, കുഫോസ് സര്‍വ്വകലാശാലകള്‍ക്ക് ഒരേ വിധിയാണ് കോടതി കല്പിച്ചിരിക്കുന്നത്. രണ്ടിടത്തും ഗവര്‍ണറുടെ തീരുമാനത്തിനം ശരിയും സര്‍ക്കാര്‍ നിലപാടുകള്‍ തെറ്റിയുമെന്നാണ് കോടതി കണ്ടെത്തിയത്. അതു കൊണ്ട് ഉടന്‍ നടക്കാന്‍ പോകുന്ന കേരള സര്‍വ്വകലാശാല വിസി നിയമനം വീണ്ടും രൂക്ഷമായ പോരാട്ടത്തിന് വഴിയൊരുക്കുമെന്ന് കരുതുന്നു. നിലവിലുള്ള ഒന്‍പത് വിസിമാരുടെ കാര്യത്തിലും ഗവര്‍ണറുടെ നിലപാട് ശരിയെന്നു വന്നാല്‍ സര്‍ക്കാരിന് നാണക്കേടില്‍ നിന്ന് രക്ഷപ്പെടാനാകില്ല.
https://www.facebook.com/Malayalivartha