ഒരു ദുരന്തം ഉണ്ടാകുന്നു, എല്ലാവരും നടുങ്ങുന്നു, നിയമലംഘനങ്ങൾ കണ്ടുപിടിക്കപ്പെടുന്നു, അനുശോചനം അറിയിക്കുന്നു, ധനസഹായം പ്രഖ്യാപിക്കുന്നു, വീണ്ടും അടുത്ത ദുരന്തം ഉണ്ടാകുന്നു; അധികൃതരുടെ അനാസ്ഥ തന്നെയാണ് ഇത്തരത്തിലുള്ള അപകടങ്ങൾ വർദ്ധിക്കാൻ കാരണം; കേരളത്തിൽ ഉണ്ടായ ബോട്ടപകടങ്ങൾ ഇതാണ്
ഒരു ദുരന്തം ഉണ്ടാകുന്നു എല്ലാവരും നടുങ്ങുന്നു നിയമലംഘനങ്ങൾ കണ്ടുപിടിക്കപ്പെടുന്നു അനുശോചനം അറിയിക്കുന്നു ധനസഹായം പ്രഖ്യാപിക്കുന്നു വീണ്ടും അടുത്ത ദുരന്തം ഉണ്ടാകുന്നു... എല്ലാം അതേപോലെ ആവർത്തിക്കുന്നു. ഇതാണ് നമ്മുടെ അവസ്ഥ. അധികൃതരുടെ അനാസ്ഥ തന്നെയാണ് ഇത്തരത്തിലുള്ള അപകടങ്ങൾ വർദ്ധിക്കാൻ കാരണമെന്നു പറഞ്ഞാൽ അത് തടയാൻ ഒരു വാദമെങ്കിലും നിരത്താൻ ആകുമോ? ബോട്ട് അപകടങ്ങൾക്ക് കേരളം സാക്ഷ്യം വഹിക്കുന്നത് ആദ്യമായിട്ടല്ല.
നിരവധി ബോട്ടപകടങ്ങൾ കേരളത്തിൽ ഉണ്ടായിട്ടുണ്ട്. ഒരുപാട് ജീവനുകൾ വെള്ളത്തിൽ പൊലിഞ്ഞിട്ടുണ്ട്. ഈ ബോട്ട് അപകടങ്ങൾ ഉണ്ടായി കഴിഞ്ഞ് അധികം വൈകാതെ തന്നെ അപകടത്തിനിടയാക്കിയ ബോട്ട് നടത്തിയ നിയമലംഘനങ്ങളും തെളിഞ്ഞു വരാറുണ്ട്. ചുരുക്കിപ്പറഞ്ഞാൽ നിയമങ്ങൾ കാറ്റിൽ പറത്തി ഇവിടെ പൂണ്ടുവിളയാടും.
എങ്ങാനും നിയമലംഘനം പിടികൂടിയാൽ ഉന്നത പിടിപാടു ഉണ്ടെങ്കിൽ അതുവഴി രക്ഷപ്പെടും. ഒരു അപകടമുണ്ടായിക്കഴിഞ്ഞാൽ പിന്നെ നിയമലംഘനങ്ങളുടെ ലിസ്റ്റ് ഓരോന്നായി പുറത്തു വരുമ്പോൾ കർശനമായ നടപടികൾ സ്വീകരിക്കും. അതായത് നമുക്ക് ചില കാര്യങ്ങളിൽ ജാഗ്രത ശക്തമാവണമെങ്കിൽ ഒരു അപകടം ഉണ്ടായേ തീരൂ എന്ന തരത്തിലാണ് കാര്യങ്ങൾ എത്തിനിൽക്കുന്നത്. കഴിഞ്ഞദിവസം കേരളത്തിൽ നടുക്കിയ ബോട്ട് അപകടത്തിലും നഗ്നമായ നിയമലംഘനങ്ങൾ നടന്നിട്ടുണ്ട് എന്നതിന്റെ വിവരങ്ങൾ പുറത്തുവരികയാണ്.
എന്തായാലും ഇനി നിയമങ്ങൾ കർശനമാക്കുന്ന കുറച്ചു പ്രകടനങ്ങൾ നമുക്ക് കാണാൻ സാധിക്കും. എല്ലാവരും ആശിക്കുന്നതുപോലെ ഇത്തരത്തിലുള്ള അപകടങ്ങൾ ആവർത്തിക്കാതിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. എന്തായാലും നമ്മളിപ്പോൾ നോക്കാൻ പോകുന്നത് കേരളം നടുങ്ങിയ ചില ബോട്ടപകടങ്ങളെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങളാണ്.
1924 ജനുവരി 14-ന് ആലപ്പുഴ ജില്ലയിലെ പല്ലനയിൽ നടന്ന ബോട്ടപകടത്തിൽ മഹാകവി കുമാരനാശാൻ അടക്കം 24 പേർ മരണമടഞ്ഞു.
1971-ൽ തിരുവനന്തപുരത്ത് കരമനയാറ്റിൽ ഉണ്ടായ ബോട്ടപകടത്തിൽ 12 യാത്രികരിൽ ഒരു പെൺകുട്ടി ഒഴികെ മറ്റ് 11 പേരും മരണമടഞ്ഞു.
1980-ൽ എറണാകുളത്തെ കണ്ണമാലി കായലിൽ നടന്ന ബോട്ടപകടത്തിൽ 29 പേർ മരിച്ചു.
1983-ൽ കൊച്ചിയിലെ വല്ലാർപാടത്ത് നടന്ന ബോട്ടു ദുരന്തത്തിൽ 18 പേർ മരിച്ചു.
1990-ൽ കൊച്ചിയിൽ നടന്ന ബോട്ടപകടത്തിൽ അഞ്ചുപേർ മരിച്ചു.
1990-ൽ തിരുവനന്തപുരത്തെ പേപ്പാറ ഡാം റിസർവയറിൽ നടന്ന ബോട്ടപകടത്തിൽ ഏഴുപേർ മരിച്ചു
1991-ൽ കണ്ണൂരിലെ ഇരിട്ടിയിൽ നടന്ന അപകടത്തിൽ നാലുപേർ മരിച്ചു.
1991-ൽ ആലപ്പുഴ പുന്നമടയിൽ നടന്ന അപകടത്തിൽ മരണം മൂന്ന് പേർ മരിച്ചു.
1991-ൽ തിരുവനന്തപുരത്ത് കല്ലാറിലുണ്ടായ അപകടത്തിൽ എട്ടു പേർ മരിച്ചു.
1992-ൽ എറണാകുളം മുനമ്പത്തുണ്ടായ അപകടത്തിൽ മൂന്നു പേർ മരിച്ചു.
1993-ൽ എറണാകുളത്തുണ്ടായ മറ്റൊരു അപകടത്തിൽ അഞ്ചു പേർ മരിച്ചു.
1994-ൽ കോഴിക്കോട് വെള്ളായിക്കോട് അപകടത്തിൽ ആറു പേർ മരിച്ചു.
1997-ൽ കോഴിക്കോട് കാപ്പാട് ബീച്ചിൽ നാലു പേർ മരിച്ചു.
1997-ൽ ആലുവയിലുണ്ടായ അപകടത്തിൽ നാലു പേർ മരിച്ചു.
2002 ജൂലൈ 27-ന് കോട്ടയത്തെ കുമരകത്ത് നടന്ന ബോട്ട് ദുരന്തത്തിൽ 29 പേർ മരിച്ചു.
2007 ഫെബ്രുവരി 20-ന് സംഭവിച്ച തട്ടേക്കാട് ബോട്ട് ദുരന്തത്തിൽ പിഞ്ചുകുട്ടികളടക്കം 18 പേർ മരണമടഞ്ഞു.
2009 സെപ്റ്റംബർ 30-ന് തേക്കടിയിലുണ്ടായ ബോട്ടപകടത്തിൽ 11 സ്ത്രീകളും 13 കുട്ടികളും ഉൾപ്പെടെ 46 യാത്രികർ മരിച്ചു.
2013 ജനുവരി 26-ന് ആലപ്പുഴ പുന്നമടയിൽ ഹൗസ് ബോട്ട് മുങ്ങി നാല് പേർ മരണമടഞ്ഞു.
അങ്ങനെ ഈ വർഷങ്ങളുടെ കൂട്ടത്തിൽ 2023 മെയ് എട്ടു കൂടെ ചേർക്കപ്പെട്ടിരിക്കുകയാണ്. ഒരു അപകടം ഉണ്ടായിക്കഴിഞ്ഞാൽ ആ ഒരു ഓളത്തിൽ ഉണ്ടാകുന്ന ചില സുരക്ഷാക്രമീകരണങ്ങളും ജാഗ്രതകളും മാത്രമാണ് സംസ്ഥാനത്ത് ഇപ്പോഴുമുള്ളത് എന്ന് തന്നെ വേണം നമുക്ക് മനസ്സിലാക്കാൻ. അപകടത്തിന്റെ ആ തീവ്രത പതുക്കെ മറന്നു കഴിയുമ്പോൾ വീണ്ടും പഴയപടി നിയമ ലംഘനങ്ങൾ തകൃതിയായി തന്നെ നടക്കും. പിന്നെ വീണ്ടും ഒരു അപകടം ഉണ്ടാകുമ്പോൾ ജാഗ്രത ശ്രദ്ധ നിയമം പാലിക്കണം തുടങ്ങിയവ കർശനമാക്കും. അത് വീണ്ടും ആവർത്തിക്കപ്പെടും.
തട്ടേക്കാട് ബോട്ട് ദുരന്തത്തിന്റെ പ്രാഥമിക നിഗമനങ്ങൾ പ്രകാരം വിനോദയാത്രാ സംഘം സഞ്ചരിച്ച ബോട്ടിന്‍റെ അടിഭാഗം ഇളകി വെള്ളം കയറിയതാണ് അപകടകാരണം . എന്നാൽ സംഭവത്തിനു പിറ്റേന്ന് വാർത്താ സമ്മേളനം നടത്തിയ അന്നത്തെ ഡി.ജി.പി രമൺ ശ്രീവാസ്തവ ബോട്ട് മറിഞ്ഞാണ് അപകടമുണ്ടായതെന്ന് പറഞ്ഞിരുന്നു . അപകടത്തിൽപ്പെട്ട ബോട്ടിന് യാത്രാനുമതി ഇല്ലായിരുന്നുവെന്ന് അപകടശേഷം വ്യക്തമായിരുന്നു. കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തിലും നഗ്നമായ നിയം ലംഘനങ്ങൾ നടന്നിട്ടുണ്ടെന്നത് വ്യക്തമായ കാര്യമാണ്. എന്തായാലും നിയമങ്ങൾ കർശനമാക്കാൻ അപകടങ്ങൾ ഉണ്ടായേ തീരുവെന്ന ആ നിലപാടിൽ മാറ്റങ്ങൾ ഉണ്ടായേ തീരൂ.
https://www.facebook.com/Malayalivartha