മോള് സ്കൂളിൽ നിന്ന് എത്തിയോന്ന് രണ്ട് തവണ ഫോണിൽ വിളിച്ച് ചോദിച്ചു: വരുമ്പോൾ അമ്മ അവിടെ വിളിച്ചിരുത്തണം, ഞാൻ മാവേലിക്കര വരെ പോകുന്നു| അവസാന നിമിഷം അമ്മയോട് മഹേഷ് പറഞ്ഞത്....
പുന്നമ്മൂട്ടിൽ ആറ് വയസ്സുള്ള മകളെ അച്ഛൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ മകളെ വെട്ടിക്കൊല്ലാൻ മഹേഷിനെ പ്രകോപിപ്പിച്ചത് എന്താണെന്നു വ്യക്തതയില്ലാതെ പൊലീസും ബന്ധുക്കളും. ലഹരിമരുന്നിന് അടിമയായിരുന്നെന്ന തരത്തിൽ പ്രചാരണമുണ്ടെങ്കിലും പൊലീസിനു സ്ഥിരീകരിക്കാനാകുന്നില്ല. കൃത്യം ചെയ്യുന്ന സമയത്ത് മദ്യപിച്ചിട്ടില്ലായിരുന്നു എന്നാണു പരിശോധനയിൽ വ്യക്തമായത്.
സംഭവദിവസം മകന്റെ പെരുമാറ്റത്തിൽ അസ്വാഭാവികമായി ഒന്നും തോന്നിയില്ലെന്നാണ് ശ്രീമഹേഷിന്റെ അമ്മ പുന്നമ്മൂട് ആനക്കൂട്ടിൽ വീട്ടിൽ സുനന്ദ പ്രതികരിക്കുന്നത്. ‘‘മോൾ സ്കൂളിൽ നിന്നു വരുമ്പോൾ അമ്മ അവിടെ വിളിച്ചിരുത്തണം. ഞാൻ മാവേലിക്കര വരെ പോകുന്നു, വരാൻ വൈകും’’ എന്നു പറഞ്ഞാണു വൈകിട്ട് അവൻ സ്കൂട്ടറിൽ പുറത്തുപോയത്. അവന്റെ വീടിനു തൊട്ടടുത്ത് സഹോദരി പണിത വീട്ടിലാണു ഞാൻ നിൽക്കുന്നത്. അവർ കുടുംബസമേതം വിദേശത്താണ്.
നക്ഷത്ര സ്കൂളിൽ നിന്ന് എത്തിയോയെന്നു രണ്ടു തവണ ഫോണിൽ വിളിച്ചു ചോദിച്ചു. കുഞ്ഞിനെക്കൊണ്ട് അവന്റെ ഫോണിലേക്കു വിളിപ്പിച്ചു. രണ്ടു പേരും സന്തോഷത്തോടെ വിശേഷങ്ങൾ പറഞ്ഞു. അവൻ എത്തിയ ശേഷം കുഞ്ഞിനെ വിളിച്ചു കൊണ്ടുപോയി.
പിന്നീടാണ് അത് സംഭവിച്ചത്... വിദ്യയുടെ മരണ ശേഷവും കുട്ടിയെ നല്ല നിലയിൽ അവൻ നോക്കിയിരുന്നു. അടുത്ത കാലത്തു വന്ന വിവാഹാലോചന മുടങ്ങിയതോടെ സ്വഭാവം മാറി. എങ്കിലും ഇത്രയും ക്രൂരത കുഞ്ഞിനോട് എങ്ങനെ ചെയ്തു’’– പൊട്ടിക്കരഞ്ഞു കൊണ്ടു സുനന്ദ സ്വയം ചോദിക്കുന്നു. ആനക്കൂട്ടിൽ വീട്ടിൽ സുനന്ദ തുടർച്ചയായ ദുരന്തങ്ങൾക്കു ദൃക്സാക്ഷിയാകേണ്ടി വന്നതിന്റെ ആഘാതത്തിലാണ്.
ചെറുമകളെ മകൻ വെട്ടിക്കൊലപ്പെടുത്തിയെന്നു വിശ്വസിക്കാനാകുന്നില്ല. സുനന്ദയ്ക്കും മഴു കൊണ്ടു തലയ്ക്കു വെട്ടേറ്റിരുന്നു. ആശുപത്രി വിട്ടു വീട്ടിലെത്തിയെങ്കിലും ആഹാരം കഴിക്കാൻ പോലും കൂട്ടാക്കാതിരുന്ന സുനന്ദയെ കഴിഞ്ഞ ദിവസം സഹോദരനെത്തി കൊല്ലം കൊട്ടിയത്തെ വീട്ടിലേക്കു കൊണ്ടുപോയി. നക്ഷത്രയുടെ സംസ്കാരച്ചടങ്ങിലും സുനന്ദ പങ്കെടുത്തിരുന്നില്ല.
സംഭവ ദിവസം ബഹളം കേട്ട് ഓടിയെത്തിയ കോശിയുടെ ഭാര്യ നിഷ, പ്ലസ്ടു വിദ്യാർഥിനിയായ മകൾ ഫേബ എൽസ കോശി എന്നിവരാണു തലയ്ക്കു വെട്ടേറ്റ സുനന്ദയെ രക്ഷിച്ചത്. വീടിനകത്തു കയറ്റിയിരുത്തി വെള്ളം കൊടുത്തപ്പോഴാണ്, ‘മക്കളേ അവൻ കുഞ്ഞിനെയും കൊല്ലും’ എന്നു സുനന്ദ നിലവിളിച്ചത്. കേട്ടപാടെ ശ്രീമഹേഷിന്റെ വീട്ടിലേക്ക് ഓടി.
അപ്പോഴേക്കും ബഹളം കേട്ട് ആൾക്കാർ കൂടിയിരുന്നു. ശ്രീമഹേഷ് ആരെയും അകത്തു കയറാൻ അനുവദിച്ചില്ല. പിന്നീടു പൊലീസെത്തി ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി. ഗ്രിൽ തുറന്ന് അകത്തു കടന്നപ്പോഴാണു സിറ്റൗട്ടിൽ സോഫയിൽ ചരിഞ്ഞു കിടക്കുന്ന നക്ഷത്രയെ കണ്ടത്. അപ്പോഴും രക്തം താഴേക്ക് ഒഴുകുന്നുണ്ടായിരുന്നു. ഇതെല്ലാം തങ്ങൾ പൊലീസിനോടും മാധ്യമങ്ങളോടും വിശദീകരിച്ചെന്ന് അയൽവാസിയായ പുന്നമ്മൂട് മഠത്തിൽ പറമ്പിൽ കോശി പറയുന്നു.
ശ്രീമഹേഷിന്റെ ഭാര്യ വിദ്യയെ 4 വർഷം മുമ്പ് പുന്നമ്മൂട്ടിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബന്ധുക്കൾ മഹേഷിനെയും, 'അമ്മ സുനന്ദയെയും ചോദ്യം ചെയ്യണമെന്ന് പോലീസിന് പരാതി നൽകിയിട്ടുണ്ട്. ശ്രീമഹേഷിനെയും വീട്ടുകാരെയും മുറിയിലിട്ടു പൂട്ടിയ ശേഷം വിദ്യ ജീവനൊടുക്കിയെന്നാണ് അന്ന് അറിഞ്ഞത് എന്ന് കോശി പറയുന്നു. വിദ്യയെ പീഡിപ്പിച്ചിരുന്നതായി പരാതി ഇല്ലായിരുന്നു. അതിനാൽ വേറെ അന്വേഷണവും ഉണ്ടായില്ല.
ശ്രീമഹേഷിനെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ ‘ഭാര്യയെയും കൊന്നവനാണ്, വെറുതെ വിടരുത്’ നാട്ടുകാർ വിളിച്ചു പറയുന്നുണ്ടായിരുന്നു. വിദ്യയുടെ മരണത്തിനു മുൻപാണു ശ്രീമഹേഷിന്റെ പിതാവ് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടിമരിച്ചത്. 2013 ഒക്ടോബർ 17നായിരുന്നു വിദ്യയും ശ്രീമഹേഷുമായുള്ള വിവാഹം. ഗൾഫിൽ നഴ്സാണെന്നു പറഞ്ഞാണ് ശ്രീമഹേഷ്, ബി.എസ്‌സി ബി.എഡുകാരിയായ വിദ്യയെ വിവാഹം ചെയ്തത്.
101 പവനും പണവുമുൾപ്പെടെ സ്ത്രീധനവും വാങ്ങി. തുടർന്ന് ഗൾഫിൽ പോയ ശ്രീമഹേഷ് ഒരു വർഷത്തിനകം തിരിച്ചെത്തി. പിതാവിന്റെ ആശ്രിത പെൻഷനിൽ കഴിഞ്ഞ ശ്രീമഹേഷ് മദ്യപാനിയായിരുന്നു. മദ്യലഹരിയിൽ വിദ്യയെ മർദ്ദിച്ചിരുന്നു. പലപ്പോഴും പിണങ്ങി വീട്ടിൽ എത്തിയിരുന്നെങ്കിലും വിദ്യ കുടുംബത്തിൽ നിന്ന് പലതും മറച്ചുവയ്ക്കുകയായിരുന്നു. അന്നേ വിദ്യ പീഡനം തുറന്ന് പറഞ്ഞിരുന്നെങ്കിൽ ഈ ബന്ധം വേർപ്പെടുത്തുമായിരുന്നെന്ന് കുടുംബം പറയുന്നു.
https://www.facebook.com/Malayalivartha