വിവാഹാലോചനയുമായി മൂന്ന് തവണ എത്തി: ശ്രീലക്ഷ്‌മിയെ ക്രിമിനൽ പശ്ചാത്തലമുള്ള ജിഷ്‌ണുവിന് വിവാഹം ചെയ്‌തു നൽകാൻ വീട്ടുകാർക്ക് താത്പര്യമില്ലെന്ന് പറഞ്ഞത് വൈരാഗ്യത്തിന് വഴി തെളിച്ചു: ശ്രീലക്ഷ്‌മിയെ തീർക്കാൻ ഉദ്ദേശിച്ച് എത്തിയപ്പോൾ അച്ഛൻ തടസം നിന്നു: കതിർമണ്ഡപത്തിലേയ്ക്ക് കയറാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ, വീട്ടിൽ നിന്ന് ഉയർന്നത് നിലവിളിയും, പൊട്ടിക്കരച്ചിലും...
വളരെയേറെ സ്വപ്നങ്ങൾ കണ്ട് കതിർമണ്ഡപത്തിലേയ്ക്ക് കയറാൻ മണിക്കൂറുകൾ മാത്രം മുന്നിലുള്ളപ്പോഴായിരുന്നു വടശ്ശേരിക്കോണത്തെ ശ്രീലക്ഷ്മിയില്‍ അയൽവാസിയായ സുഹൃത്തും, സംഘവും എത്തുന്നത്. സന്തോഷങ്ങൾ ആർത്തിരമ്പിയ ആ പന്തലിൽ നിന്ന് നിമിഷ നേരം കൊണ്ട് ഉയർന്നത് ബഹളവും, അലർച്ചയും, കണ്ണീരുമായിരുന്നു. മറ്റൊരു വിവാഹത്തിന് സമ്മതിച്ചാൽ കാണിച്ച് തരാമെന്ന മുന്നറിപ്പ് മകളുടെ ഭാവി മുന്നിൽ കണ്ട് ആ അച്ഛൻ മറന്ന് കളയരുതായിരുന്നെന്ന് സ്വയം പഴിച്ച നിമിഷം. രണ്ട് വർഷം മുൻപ് ശ്രീലക്ഷ്‌മിയോട് സുഹൃത്ത് ജിഷ്‌ണു പ്രണയാഭ്യർത്ഥന നടത്തിയിരുന്നു.
എന്നാൽ എം എസ് സി ജിയോളജിക്കാരിയായ ശ്രീലക്ഷ്‌മിയെ ക്രിമിനൽ പശ്ചാത്തലമുള്ള ജിഷ്‌ണുവിന് വിവാഹം ചെയ്‌തു നൽകാൻ വീട്ടുകാർക്ക് താത്‌പര്യമില്ലായിരുന്നു. ആർക്കും ഒരു ശല്യമാകാത്ത ഒതുങ്ങിയ പ്രകൃതക്കാരിയായിരുന്നു ശ്രീലക്ഷ്‌മി. ജിഷ്‌ണുവിന്റെ വീട്ടുകാർ വിവാഹം ആലോചിച്ചപ്പോൾ രാജു എതിർത്തു. കുടുംബ പശ്ചാത്തലം മോശമായതിനാൽ ശ്രീലക്ഷ്‌മിയെ ജിഷ്‌ണുവിന് വിവാഹം കഴിച്ച് നൽകാനാവില്ലെന്നും രാജു അറിയിച്ചു.
വീട്ടിൽ തന്നെ പ്രശ്‌നമുണ്ടാക്കുന്നയാളായിരുന്നു ജിഷ്‌ണു. മൂന്നു തവണ വിവാഹാലോചനയുമായി രാജുവിന്റെ വീട്ടിൽ ജിഷ്ണു എത്തിയിരുന്നു. . ഒരു തവണ സഹോദരനൊപ്പവും രണ്ടു തവണ അമ്മയോടൊപ്പവുമാണ് വിവാഹാലോചനയുമായി ജിഷ്ണു രാജുവിന്റെ വീട്ടിലെത്തിയത്. എന്നാൽ, രണ്ടു സമുദായമായതിനാൽ രാജുവിന്റെ കുടുംബം കല്യാണത്തിന് സമ്മതിച്ചില്ല. പണി പൂർത്തിയാകാത്ത ചെറിയ വീടായതിനാൽ മകളെ അവിടേക്കു വിവാഹം കഴിപ്പിച്ച് അയയ്ക്കുന്നതിനോടു രാജുവിനും കുടുംബത്തിനും താൽപര്യമില്ലായിരുന്നു.
ഇക്കാര്യം ജിഷ്ണുവിന്റെ കുടുംബത്തെ അറിയിച്ചു. എന്നാൽ, വീണ്ടും ജിഷ്ണുവും കുടുംബവും വിവാഹത്തിന് താൽപര്യം അറിയിച്ചെത്തി. മൂന്നാമതും എത്തിയതോടെ ഇനി ഇക്കാര്യം പറഞ്ഞു വീട്ടിൽ വരരുതെന്ന് രാജു താക്കീത് ചെയ്തു. പിന്നീട് ശ്രീലക്ഷ്മിക്ക് മറ്റൊരു വിവാഹാലോചന എത്തി. കല്യാണ നിശ്ചയം കഴിഞ്ഞതോടെ ജിഷ്ണു ശ്രീലക്ഷ്മിയെ ഭീഷണിപ്പെടുത്തിയിരുന്നു. മറ്റൊരാളെ വിവാഹം കഴിച്ചാൽ സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കില്ലെന്നായിരുന്നു വെല്ലുവിളി. എന്നാലിത് രാജു കാര്യമാക്കിയിരുന്നില്ല.
ശ്രീലക്ഷ്‌മിയെ തീർക്കാൻ ഉദ്ദേശിച്ചാണ് ജിഷ്‌ണുവും സംഘവും ആ വീട്ടിലേയ്ക്ക് എത്തിയത്. എല്ലാവരും വീട്ടിൽ നിന്ന് പോയെന്ന് ഉറപ്പാക്കിയ ശേഷമാണ് സംഘത്തിന്റെ ഈ നീക്കം. പന്ത്രണ്ടു മണിയോടെ എല്ലാവരും ലൈറ്റ് ഓഫാക്കി കിടന്നിരുന്നു. പെട്ടെന്ന് കല്യാണവീട്ടിൽ നിന്ന് ചില ശബ്ദങ്ങൾ ഉയരുന്നത് ബന്ധുക്കൾ കേൾക്കാൻ തുടങ്ങി. എന്തൊക്കെയോ പെറുക്കി അടിക്കുന്നതും, കരച്ചിലും കേട്ട് അവർ ഓടി എത്തുമ്പോൾ രാജുവിനെ ചുവര് ചേർത്ത് അടിക്കുന്നു. കല്യാണപ്പെണ്ണിന്റെ നിലത്തിട്ട് ചവിട്ടുകയും, ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്യുന്നു.
അവളെ ദേഹോപദ്രവം ചെയ്യുന്നതുകണ്ട് അച്ഛനും അമ്മയും പിടിച്ചു മാറ്റാൻ ശ്രമം തുടങ്ങി. അപ്പോൾ ഇരുവർക്കും നേരെയും അക്രമം ആവർത്തിച്ചു. ഇവിടെനിന്ന് ഒറ്റയെണ്ണത്തിനെ വെറുതെ വിടില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയിട്ടും, പ്രതികളെ തടയാൻ ചെന്ന ബന്ധുക്കൾക്ക് നേരെയും ആക്രമണം തുടർന്നു.
ബന്ധുവിന്റെ തലയ്ക്ക് മൺവെട്ടികൊണ്ട് അടിയേറ്റു. തടയാൻ ചെന്ന രാജുവിനെ മൺവെട്ടികൊണ്ട് അടിച്ചു വീഴ്ത്തി. നിലത്ത് വീണ രാജുവിനെ ക്രൂരമായി തല്ലിച്ചതച്ചു. ഒന്നും ചെയ്യല്ലേയെന്ന പെൺകുട്ടിയുടെയും ബന്ധുക്കളുടെയും നിലവിളികൾ മത്ത് പിടിപ്പിച്ച പോലെ, പ്രതികൾ എല്ലാവരും ചേർന്ന് ആ വൃദ്ധന്റെ ജീവനെടുത്തു. ഒരിറ്റ് ശ്വാസമെങ്കിലും ബാക്കി കാണുമെന്ന വെപ്രാളത്തിൽ ആശുപത്രിയിലേയ്ക്ക് ബന്ധുക്കൾ രാജുവിനെ എത്തിക്കാൻ നോക്കുമ്പോഴും ഈ സംഘം ഇവരെ പിന്തുടരുകയായിരുന്നു.
അയല്‍വാസിയും ശ്രീലക്ഷ്മിയുടെ സുഹൃത്തുമായ ജിഷ്ണു, ജിഷ്ണുവിൻ്റെ സഹോദരന്‍ ജിജിന്‍, സുഹൃത്തുക്കളായ ശ്യാം, മനു എന്നിവര്‍ ചേര്‍ന്നാണ് രാജുവിനെ ആക്രമിച്ചത്. രാജു മരിച്ചുവെന്ന് ഉറപ്പായതോടെ സംഘം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ പിടികൂടുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അര്‍ധരാത്രി 12.30ഓടെയായിരുന്നു സംഭവമെന്നും ഒരു മണിയോടെയാണ് പൊലീസ് സ്റ്റേഷനിലേക്ക് ഇതു സംബന്ധിച്ച് ഫോണ്‍ കോള്‍ വന്നത് എന്നും കല്ലമ്പലം പൊലീസ് അറിയിച്ചു. ഇന്ന് രാവിലെ പത്തരയ്ക്കാണ് ശ്രീലക്ഷ്മിയുടെ വിവാഹം നടക്കേണ്ടിയിരുന്നത്. 22 വർഷം ഗൾഫിയിൽ ജോലി ചെയ്തശേഷം അഞ്ച് വർഷം മുൻപാണ് രാജു നാട്ടിലെത്തിയത്.
https://www.facebook.com/Malayalivartha