മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും പരിശീലകനും സിലക്ടറും കമന്റേറ്ററുമായ വി.ബി. ചന്ദ്രശേഖറിന്റെ മരണം ആത്മഹത്യ
ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി മരിച്ച നിലയില്‍ വീട്ടില്‍ കണ്ടെത്തിയ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും പരിശീലകനും സിലക്ടറും കമന്റേറ്ററുമായ വി.ബി. ചന്ദ്രശേഖറിന്റെ മരണം ആത്മഹത്യയെന്ന് പൊലീസ്. ചെന്നൈയിലെ വസതിയില്‍ സീലിങ് ഫാനില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലാണ് അന്‍പത്തിയേഴുകാരനായ ചന്ദ്രശേഖറിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. ഹൃദയാഘാതം മൂലമാണ് മരണമെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഇതു തള്ളിയാണ് ചന്ദ്രശേഖറിന്റേത് ആത്മഹത്യയാണെന്ന പൊലീസ് റിപ്പോര്‍ട്ട്. ചന്ദ്രശേഖറിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി റോയല്‍പേട്ടിലെ ആശുപത്രിയിലേക്കു മാറ്റി.
ചന്ദ്രശേഖറിന്റേതായി ആത്മഹത്യാ കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഇന്‍സ്‌പെക്ടര്‍ സെന്തില്‍ മുരുഗന്‍ വ്യക്തമാക്കി. വൈകുന്നേരം കുടുംബാഗങ്ങളോടൊപ്പം ചായ കുടിച്ച ശേഷം 5.45-ന് മുറിയിലേക്ക് പോയ ചന്ദ്രശേഖറിനെ ഏറെ നേരമായിട്ടും കാണാത്തതിനെ തുടര്‍ന്ന് ഭാര്യ അന്വേഷിച്ചു ചെന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം റൂമിന്റെ വാതിലില്‍ മുട്ടിനോക്കിയെങ്കിലും പ്രതികരണമുണ്ടായില്ല. സംശയം തോന്നി ജനലിലൂടെ നോക്കിയപ്പോഴാണ് അദ്ദേഹത്തെ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടതെന്നാണ് ഭാര്യ സൗമ്യയുടെ മൊഴി. ക്രിക്കറ്റുമായി ബന്ധപ്പെട്ട ബിസിനസില്‍ സംഭവിച്ച സാമ്പത്തിക നഷ്ടം മൂലം ചന്ദ്രശേഖര്‍ നിരാശയിലായിരുന്നുവെന്ന് ഭാര്യ മൊഴി നല്‍കിയിട്ടുണ്ട്.
തമിഴ്‌നാട് പ്രീമിയര്‍ ലീഗിലെ 'വിബി കാഞ്ചിവീരന്‍സ്' എന്ന ടീം ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു. ഇതിനു പുറമെ വേലാച്ചേരിയില്‍ 'വിബി'സ് നെസ്റ്റ്' എന്ന പേരില്‍ ഒരു ക്രിക്കറ്റ് അക്കാദമിയും നടത്തുന്നുണ്ട്. ഇക്കഴിഞ്ഞ തമിഴ്‌നാട് പ്രീമിയര്‍ ലീഗ് സീസണിലുള്‍പ്പെടെ വിബി കാഞ്ചിവീരന്‍സ് ടീമുമായി ബന്ധപ്പെട്ട് കളത്തില്‍ സജീവമായിരുന്ന ചന്ദ്രശേഖറിന്റെ മരണം ക്രിക്കറ്റ് ലോകത്തെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു.
അനില്‍ കുംബ്ലെ, സുരേഷ് റെയ്ന, ഹര്‍ഭജന്‍ സിങ് തുടങ്ങിയവര്‍ ട്വിറ്ററില്‍ ചന്ദ്രശേഖറിന് ആദരാഞ്ജലികള്‍ നേര്‍ന്നു. ചന്ദ്രശേഖറിന്റെ അകാല വിയോഗം ഞെട്ടിപ്പിക്കുന്നതാണെന്നും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ഹര്‍ഭജന്‍ പറഞ്ഞു.
ആഭ്യന്തര ക്രിക്കറ്റില്‍ തമിഴ്‌നാടിനായി മുന്‍ ഇന്ത്യന്‍ താരം കൂടിയായ കെ.ശ്രീകാന്തും ചന്ദ്രശേഖറും ചേര്‍ന്നുള്ള ഓപ്പണിങ് കൂട്ടുകെട്ട് എതിരാളികളുടെ പേടിസ്വപ്നമായിരുന്നു. കളിക്കാരനെന്ന നിലയിലും പിന്നീട് പരിശീലകനായും മികവുകാട്ടി. ഇതിനു പുറമെ ദേശീയ ടീം സിലക്ടര്‍, ക്രിക്കറ്റ് കമന്റേറ്റര്‍ തുടങ്ങിയ രംഗങ്ങളിലും പ്രശോഭിച്ചു. മികച്ചൊരു സംഘാടകന്‍ കൂടിയായിരുന്ന ചന്ദ്രശേഖര്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ തുടക്കം മുതല്‍ ആദ്യ മൂന്നു സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മാനേജരായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന മഹേന്ദ്രസിങ് ധോണിയെ ചെന്നൈ സൂപ്പര്‍ കിങ്‌സിലെത്തിച്ചത് മാനേജരായിരുന്ന ചന്ദ്രശേഖറാണ്.
ആഭ്യന്തര ക്രിക്കറ്റില്‍ കഴിവു തെളിയിച്ച താരമായിരുന്നെങ്കിലും രാജ്യാന്തര തലത്തില്‍ ഏഴ് ഏകദിനങ്ങളേ കളിക്കാനായുള്ളൂ. 1988-ല്‍ ന്യൂസിലന്‍ഡിനെതിരെയാണ് ആദ്യമായി ഇന്ത്യന്‍ കുപ്പായം അണിഞ്ഞത്. രണ്ടു വര്‍ഷത്തിനു ശേഷം ഹാമില്‍ട്ടനില്‍ ഓസ്ട്രേലിയയ്ക്കെതിരെ ആയിരുന്നു അവസാന ഏകദിനം. ന്യൂസീലന്‍ഡിനെതിരെ 77 പന്തില്‍നിന്ന് നേടിയ 53 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
81 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍നിന്ന് 43.09 ശരാശരിയില്‍ 4999 റണ്‍സ് നേടി. പുറത്താകാതെ നേടിയ 237 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഇതുള്‍പ്പെടെ 10 സെഞ്ചുറികളും നേടി. 1987-88 സീസണില്‍ തമിഴ്‌നാട് രഞ്ജി ചാംപ്യന്‍മാരാകുമ്പോള്‍ ചന്ദ്രശേഖറിന്റെ പ്രകടനവും നിര്‍ണായകമായിരുന്നു. ക്വാര്‍ട്ടറില്‍ ഉത്തര്‍പ്രദേശിനെതിരെ സെഞ്ചുറിയും (160), ഫൈനലില്‍ റെയില്‍വേസിനെതിരെ അര്‍ധസെഞ്ചുറിയും (89) നേടി. തുടര്‍ന്ന് ഇറാനി ട്രോഫിയുടെ നാലാം ഇന്നിങ്‌സില്‍ റെസ്റ്റ് ഓഫ് ഇന്ത്യയ്ക്കെതിരെ 56 പന്തില്‍ നേടിയ അതിവേഗ സെഞ്ചുറിയും ശ്രദ്ധ നേടി. കരിയറിന്റെ അവസാന കാലത്ത് ഗോവയ്ക്കായും കളിച്ചു. പിന്നീട് പരിശീലകനായും കമന്റേറ്ററായും തിളങ്ങി.
https://www.facebook.com/Malayalivartha