അഞ്ചുവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഉറ്റ സുഹൃത്തിനെ ജീവിതസഖിയാക്കി സന്ദീപ് വാര്യർ
മലയാളി ക്രിക്കറ്റ് താരം സന്ദീപ് വാരിയർ വിവാഹിതനായി . രാജ്യാന്തര റോളർ സ്കേറ്റിങ് താരം ആരതി കസ്തൂരിരാജയാണ് വധു. ചെന്നൈയില്‍വെച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. അഞ്ചു വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം.
ചെന്നൈ അണ്ണാനഗര്‍ സ്വദേശികളായ ബില്‍ഡര്‍ സി.കസ്തൂരിരാജിന്റേയും ഗൈനക്കോളജിസ്റ്റ് ഡോ മാലാ രാജിന്റേയും മകളാണ് ആരതി. അഞ്ചുവര്‍ഷം മുമ്പ് ചെന്നൈയിലെ എസ്.ആര്‍.എം മെഡിക്കല്‍ കോളേജില്‍ സന്ദീപ് അതിഥിയായെത്തിയപ്പോഴാണ് ആരതിയെ കണ്ടുമുട്ടുന്നത്. ആ കൂടിക്കാഴ്ച്ച പിന്നീട് പ്രണയമായി വളരുകയായിരുന്നു.
തൃശൂർ എരവിമംഗലം സ്മൃതിയിൽ ശങ്കരൻകുട്ടിയുടെയും ലക്ഷ്മിയുടെയും മകനാണ് പേസ് ബോളറായ സന്ദീപ്.എട്ടു വര്‍ഷമായി സന്ദീപ് രഞ്ജി ട്രോഫിയില്‍ കേരളത്തിനായി കളിക്കുന്നു. പേസ് ബൗളറായ താരം ഇന്ത്യ എ ടീമിലും അംഗമാണ്. ഐ.പി.എല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും വേണ്ടി കളിച്ചു. ദുലീപ് ട്രോഫിക്കുള്ള ഇന്ത്യ റെഡ് ടീമിലും സന്ദീപ് അംഗമാണ്.
ബെൽജിയത്തിൽ നടന്ന യൂറോപ്യൻ കപ്പിൽ രണ്ടാം സ്ഥാനം നേടി ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരമായി ആരതി മാറിയിരുന്നു.ചൈനയിൽ നടന്ന ലോക റോളർ സ്കേറ്റിങ് ചാംപ്യൻഷിപ്പിൽ പങ്കെടുത്തു. ദേശീയ, രാജ്യാന്തര തലങ്ങളിലായി 130 മെഡലുകള്‍ ആരതിയുടെ അക്കൗണ്ടിലുണ്ട്. ഇതില്‍ 11 സ്വര്‍ണം ഉള്‍പ്പെടുന്നു. നിലവില്‍ ചെന്നൈ പോരൂര്‍ ശ്രീരാമചന്ദ്ര സര്‍വകലാശാലയില്‍ എം.ബി.ബി.എസ് വിദ്യാര്‍ഥിനിയാണ്.
https://www.facebook.com/Malayalivartha