വിക്കറ്റ് വീഴ്ത്താനായി പുതിയ അടവ് പുറത്തെടുത്ത് ഇന്ത്യൻ ടീം; ഒടുവിൽ ക്യാപ്റ്റൻ വിരാട് കോലിക്ക് അമ്പയറിന്റെ ശാസന

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഉയര്‍ത്തിയ 132 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യത്തിലേക്ക് അടുക്കുന്ന കിവീസ് ഓപ്പണര്‍മാര്‍ ബാറ്റ് വീശുന്നതിനിടെ ഒരു വിക്കറ്റെങ്കിലും വീഴ്ത്താനായി പുതിയ തന്ത്രം മെനഞ്ഞ് ഇന്ത്യന്‍ ടീം. ന്യൂസിലന്‍ഡിന്റെ രണ്ടാം ഇന്നിംഗ്സിന്റെ നാലാം ഓവറിലായിരുന്നു അപ്രതീക്ഷിത സംഭവം നടക്കുന്നത്.
ന്യൂസിലന്‍ഡ് ഓപ്പണര്‍മാരായ ടോം ലാഥമും ടോം ബ്ലണ്ടലും ആയിരുന്നു ഈ സമയം ക്രീസില്‍ ഉണ്ടായിരുന്നത് . സിംഗിളെടുക്കാനായി ലാഥമും ബ്ലണ്ടലും ഓടുമ്പോള്‍ ഫീല്‍ഡില്‍ നിന്ന് ടു.. എന്ന് ഉറക്കെ ഫീല്‍ഡര്‍ വിളിച്ചുപറയുകയായിരുന്നു. രണ്ടാം റണ്ണിനായി ബാറ്റ്സ്മാന്‍ ഓടിയാല്‍ റണ്ണൗട്ടാവുമെന്ന് ഉറപ്പുളളതിനാല്‍ ബാറ്റ്സ്മാനെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു ഇങ്ങനെ ഉറക്കെ വിളിച്ചുപറഞ്ഞത്. എന്നാല്‍ ഇത് കൈയോടെ പിടിച്ച് അമ്പയര്‍ റിച്ചാര്‍ഡ് കെറ്റില്‍ബറോ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ അടുത്ത് വിളിച്ച് താക്കീത് നൽകുകയായിരുന്നു.
എന്നാല്‍ രണ്ട് റണ്‍സ് ഓടാന്‍ സാധ്യതയുണ്ടെന്ന് ഫീല്‍ഡര്‍ ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്ന കോലിയുടെ വാദം അമ്പയർ തള്ളി. ബാറ്റ്സ്മാനെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ ഫീല്‍ഡര്‍ ഉച്ചത്തില്‍ വിളിച്ചുപറയുന്നത് കര്‍ശനമായി വിലക്കുകയും ചെയ്തു . 90/6 എന്ന സ്കോറില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യ 124 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. ടോം ലാഥമും ബ്ലണ്ടലും നേടിയ അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ അനായാസം വിജയലക്ഷ്യം മറികടന്ന കിവീസ് പരമ്പര സ്വന്തമാക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha