റോബിൻ ഉത്തപ്പയും വിഷ്ണുവും നിറഞ്ഞാടി; സയിദ് മുഷ്താഖ് അലി ട്വന്റി-20 ടൂര്‍ണമെന്റില്‍ കേരളത്തിന് മൂന്നാം ജയം; കരുത്തരായ ഡല്‍ഹിയെ കേരളം തകര്‍ത്തത് ആറ് വിക്കറ്റിന്
സയിദ് മുഷ്താഖ് അലി ട്വന്റി-20 ടൂര്‍ണമെന്റില്‍ കേരളത്തിന് മൂന്നാം ജയം. കരുത്തരായ ഡല്‍ഹിയെ ആറ് വിക്കറ്റിനാണ് കേരളം തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 20 ഓവറില്‍ 212 റണ്‍സ് അടിച്ചുകൂട്ടിയെങ്കിലും കേരളം പതറിയില്ല. ഒരോവര്‍ ബാക്കിനില്‍ക്കേ നാല് വിക്കറ്റ് നഷ്ടത്തില്‍ കേരളം ലക്ഷ്യം മറികടന്നു. സയിദ് മുഷ്താഖ് അലി ടൂര്‍ണമെന്റിലെ ഏറ്റവും വലിയ റണ്‍ ചേസായിരുന്നു ഇത്.
റോബിന് ഉത്തപ്പ (54 പന്തില്‍ 91), വിഷ്ണു വിനോദ് (പുറത്താകാതെ 38 പന്തില്‍ 71) എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗാണ് കേരളത്തിന് മിന്നും ജയമൊരുക്കിയത്. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 132 റണ്‍സ് അടിച്ചുകൂട്ടി. മുംബൈയ്ക്കെതിരേ സെഞ്ചുറി നേടിയ മുഹമ്മദ് അസ്ഹറുദ്ദീന് നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. സഞ്ജു 16 റണ്‍സും സച്ചിന് ബേബി 22 റണ്‍സും നേടി. ഇന്ത്യന്‍ താരം ഇഷാന്ത് ശര്‍മയെ സിക്സര്‍ പറത്തി സല്മാന് നിസാറാണ് കേരളത്തിന് ജയം സമ്മാനിച്ചത്. സല്‍മാല്‍ മൂന്ന് പന്തില്‍ ഒരു സിക്സും ഫോറും ഉള്‍പ്പടെ 10 റണ്‍സ് നേടി.
ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ശിഖര്‍ ധവാന് (77), ലളിത് യാദവ് (പുറത്താകാതെ 52) എന്നിവരുടെ മികവിലാണ് കൂറ്റന്‍ സ്കോര്‍ നേടിയത്. ധവാന് ഏഴ് ഫോറും മൂന്ന് സിക്സും പറത്തി. 25 പന്തില്‍ അര്‍ധ സെഞ്ചുറി കടന്ന യാദവ് മൂന്ന് സിക്സും അഞ്ച് ഫോറും നേടി. കേരളത്തിനായി ശ്രീശാന്ത് രണ്ടു വിക്കറ്റ് നേടി.
https://www.facebook.com/Malayalivartha