തോറ്റിട്ടും ആവേശം കൈവിടാതെ...
ഇന്ത്യൻ കായിക ചരിത്രത്തിലെ ഒരു പുതിയ വഴിത്തിരിവാണ് ഫിഫ അണ്ടർ - 17 ലോകകപ്പ്. ആദ്യമായി മത്സരിക്കാനിറങ്ങിയ ഇന്ത്യയ്ക്ക് വിജയം നേടാനായില്ല. ലോകകപ്പ് ഫുട്ബോളിൽ ആദ്യമായി കളിക്കാനിറങ്ങിയ ഇന്ത്യയെ മൂന്നു ഗോളുകൾക്കാണ് അമേരിക്ക തോൽപ്പിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചിന് ന്യൂഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഘാനയും കൊളംബിയയും തമ്മിലും നവി മുംബൈയിൽ ന്യൂസിലൻഡും തുർക്കിയും തമ്മിലുമുള്ള മത്സരങ്ങളോടെയാണ് ഇന്ത്യ ആതിഥ്യം വഹിക്കുന്ന ഫുട്ബാൾ ടൂർണമെന്റിന് തുടക്കമായത്.
എതിരില്ലാത്ത ഒരു ഗോളിന് ഘാന കൊളംബിയയെ കീഴടക്കി ടൂർണമെന്റിലെ ആദ്യ വിജയം ആഘോഷിച്ചപ്പോൾ ന്യൂസിലൻഡും തുർക്കിയും ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു. രാത്രി എട്ടിന് ന്യൂഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് അമേരിക്ക ഇന്ത്യയെ കീഴടക്കിയത്.
30-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ അമേരിക്കൻ ക്യാപ്ടൻ ജോഷ് സാർജന്റ് ആദ്യ ഗോൾ നേടിയപ്പോൾ 51-ാം മിനിട്ടിൽ ഡുർക്കിനും 84-ാം മിനിട്ടിൽ കാർലെട്ടണും മറ്റ് ഗോളുകൾ നേടി. ഇന്നലെ രാത്രി എട്ടിന് നടന്ന മറ്റൊരു മത്സരത്തിൽ പരാഗ്വേ 3-2 ന് മാലിയെ കീഴടക്കി. ഇന്ന് കൊച്ചിയിൽ ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തിൽ ബ്രസീലും സ്പെയിനും ഏറ്റുമുട്ടും. വൈകിട്ട് അഞ്ചിനാണ് കിക്കോഫ്. രാത്രി എട്ടിന് നടക്കുന്ന മത്സരത്തിൽ നൈജറും ഉത്തര കൊറിയയും ഏറ്റുമുട്ടും.
https://www.facebook.com/Malayalivartha