ബാലൻ ഡിയോർ; ഇഞ്ചോടിഞ്ച് പോരാട്ടവുമായി സൂപ്പർ താരങ്ങൾ
ലോകത്തെ ഏറ്റവും മികച്ച ഫുട്ബോളര്‍ക്കുള്ള ബാലണ്‍ ഡിയോര്‍ പുരസ്കാര പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകള്‍ മാത്രംബാക്കി നിൽക്കെ ജേതാക്കൾക്കായി കടുത്ത മത്സരമാണ് നടക്കുന്നത്. ലോക ഫുട്ബോളിലെ സൂപ്പർ താരങ്ങളായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ലയണല്‍ മെസ്സിയുമാണ് അന്തിമ പട്ടികയിൽ ഉള്ളത്. ഇന്ത്യന്‍ സമയം വ്യാഴാഴ്ച അര്‍ധരാത്രിയാടെയാണ് ജേതാവിനെ പ്രഖ്യാപിക്കുക.
കഴിഞ്ഞ ഒൻപത് വര്‍ഷമായി ഇരുവരും തന്നെയാണ് ഒന്നാംസ്ഥാനത്തിനായി മല്‍സരിക്കുന്നത്. നേരത്തേ ഫിഫയുടെ ലോക ഫുട്ബോളര്‍ പുരസ്ക്കാരം ക്രിസ്റ്റ്യാനോയ്ക്കായിരുന്നു. ഇത്തവണയും സാധ്യത കല്പിക്കുന്നത് ക്രിസ്റ്റിയാനോക്ക് തന്നെയാണെങ്കിലും മെസ്സിയുടെ പ്രകടനത്തെ തള്ളിക്കളയാനാവില്ലെന്നും ഫുട്ബോൾ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.
കഴിഞ്ഞ ഒരു വര്‍ഷവും ഉജ്ജ്വല പ്രകടനമാണ് ക്രിസ്റ്റി നടത്തിയത്. റയലിനെ തുടര്‍ച്ചയായ രണ്ടാം ചാംപ്യന്‍സ് ലീഗ് കിരീടത്തിലേക്കും സ്പാനിഷ് ലീഗ് കിരീടത്തിലേക്കും അദ്ദേഹം നയിച്ചിരുന്നു. കൂടാതെ ദേശീയ ടീമിനായും ക്രിസ്റ്റി മിന്നുന്ന പ്രകടനം നടത്തി. എന്നാല്‍ റൊണാൾഡോയെക്കാൾ കൂടുതൽ ഗോളുകൾ നേടിയതും ഗോളിന് വഴി വെച്ചതും മെസ്സിയാണ്. മെസ്സി 48 തവണ വലകുലുക്കിയപ്പോള്‍ റൊണാൾഡോ നേടിയത് 37 ഗോളുകളാണ്. അതിനാൽ തന്നെ പുരസ്‌ക്കാര ജേതാവിനു വേണ്ടി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.
https://www.facebook.com/Malayalivartha