ഞാന്‍ ഇന്ന് ജീവനോടെ കാണുമായിരുന്നില്ല..അന്ന് ദൈവം തുണച്ചതുകൊണ്ടുമാത്രം...
ദൈവത്തിന്റെ കരം എന്നെ രക്ഷിച്ചു അത്രമാത്രം. മരണക്കയത്തില്‍ നിന്ന് ജീവിതത്തിലേക്കു നീന്തിക്കയറിയ താരമാണു കരുണ്‍ നായര്‍. ഇക്കഴിഞ്ഞ ജൂലൈ 17ന് ആറന്മുളയില്‍ പള്ളിയോടം മറിഞ്ഞ് രണ്ടു പേര്‍ മരിച്ച അപകടത്തില്‍ കരുണ്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കായിരുന്നു. സിംബാബ്‌വെയ്‌ക്കെതിരായ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച ശേഷം നാട്ടിലെത്തിയപ്പോഴായിരുന്നു അപകടമുണ്ടായത്. അന്ന് അപകടത്തില്‍പ്പെട്ട കീഴ്‌ചേരിമേല്‍ പള്ളിയോടത്തിന്റെ വള്ളസദ്യ കരുണിന്റെ വഴിപാടായിരുന്നു.
വഴിപാടിനായി ബെംഗളൂരുവില്‍ നിന്നെത്തിയ കരുണ്‍ കയറിയ പള്ളിയോടം പമ്പാ നദിയുടെ മധ്യത്തില്‍ വച്ച് കുത്തിത്തിരിക്കുന്നതിനിടെ മറിഞ്ഞു. അതില്‍ 85 പേരുണ്ടായിരുന്നു. എല്ലാവരും വെള്ളത്തില്‍ മുങ്ങി. രക്ഷിക്കാനായി നീന്തിയെത്തിയവരോട് തന്നെ നോക്കേണ്ട മറ്റുള്ളവരെ രക്ഷിക്കാന്‍ കരുണ്‍ പറഞ്ഞതായി പള്ളിയോടം ഭാരവാഹിയും ചെങ്ങന്നൂര്‍ നഗരസഭ കൗണ്‍സിലറുമായ ബി. ജയകുമാര്‍ ഓര്‍ക്കുന്നു.
നീന്തിയെത്തിയ കരുണ്‍ പള്ളിയോടത്തില്‍ പിടിച്ചു കിടന്നു. ചിലര്‍ കരയിലേക്കു നീന്തിക്കയറി. ഇതിനിടെ പള്ളിയോട സേവാ സംഘത്തിന്റെ രക്ഷാ ബോട്ടും യന്ത്രം ഘടിപ്പിച്ച വള്ളവും എത്തി. പള്ളിയോടം ബോട്ടില്‍ കെട്ടിവലിച്ച് മറുകരയിലെത്തിച്ചു നിവര്‍ത്തി. തുടര്‍ന്ന് ഇതേ പള്ളിയോടത്തില്‍ത്തന്നെയാണ് കരുണും കരക്കാരും ക്ഷേത്രക്കടവിലെത്തിയത്. ഇരുകരയിലുമായി ഉള്ളവരെ എണ്ണമെടുത്തപ്പോഴാണ് കരുണിന്റെ ബന്ധുകൂടിയായ രാജീവ് കുമാറിനെയും അദ്ദേഹത്തിന്റെ സുഹൃത്ത് വിശാഖ് രാധാകൃഷ്ണനെയും കാണാനില്ലെന്നറിഞ്ഞത്. പിറ്റേന്ന് ഇരുവരുടെയും മൃതദേഹം കണ്ടെടുത്തു.
https://www.facebook.com/Malayalivartha