ജി എസ് ടി പ്രകാരം നികുതി കുറഞ്ഞ ഉൽപന്നങ്ങളുടെ പഴയ വില അതേപടി തുടരുന്നു
ജിഎസ്ടി വന്നാൽ നിത്യോപയോഗ സാധനങ്ങളുടെ വില കുറയുമെന്നുള്ള പ്രതീക്ഷയിലായിരുന്നു എല്ലാവരും. സംസ്ഥാന സർക്കാർ 101 അവശ്യ സാധനങ്ങളുടെ വില കുറയുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ ജിഎസ്ടി പ്രകാരം പുതിയ പരമാവധി വില അച്ചടിച്ചു വന്നപ്പോൾ പഴയ വില അതേപടി നിലനിൽക്കുന്നതാണ് കാണുന്നത് . ജിഎസ്ടി പ്രകാരം വില കൂടിയവക്കെല്ലാം കൃത്യമായി പുതിയ വില അടിച്ചു വന്നിട്ടുമുണ്ട്.
നികുതി കുറഞ്ഞതിന്റെ ആനുകൂല്യം ജനങ്ങളിലേക്കെത്തിക്കാതെ ഉൽപാദകരും വിതരണക്കാരും ചേർന്നു വീതിച്ചെടുക്കുന്നതു തടയാൻ സംസ്ഥാന ജിഎസ്ടി വകുപ്പ് നടപടികളൊന്നും സ്വീകരിക്കുന്നുമില്ല. ഇതിനു നിയമ തടസ്സമുണ്ടെന്നാണു ജിഎസ്ടി വകുപ്പിന്റെ വിശദീകരണം.
ഹോട്ടൽഭക്ഷണത്തിന്റെ വില കുറയ്ക്കാൻ സർക്കാർ നടത്തിയ മാരത്തൺ ചർച്ചകളും ഫലം കണ്ടില്ല. . കോഴിയിറച്ചിയുടെ വില കുറഞ്ഞില്ലെന്നു മാത്രമല്ല കുത്തനെ വർധിക്കുകയും ചെയ്തു. അതുകൊണ്ടു തന്നെ ഹോട്ടലുകൾ ഇപ്പോഴും ഭക്ഷണത്തിന് ഉയർന്ന വില തന്നെയാണ് ഇൗടാക്കുന്നത്. നികുതി കുറഞ്ഞതോടെ ഒരു ലീറ്റർ കുപ്പിവെള്ളത്തിന്റെ വിലയിൽ ഒരു രൂപയെങ്കിലും കുറവുണ്ടാകേണ്ടതാണ്. എന്നാൽ, പുതിയ സ്റ്റോക്ക് എത്തിയപ്പോഴും പരമാവധി വില 20 രൂപ തന്നെ.
ആട്ട, മൈദ തുടങ്ങിയ ധാന്യപ്പൊടികൾക്ക് ആറു ശതമാനം, പഞ്ചസാരയ്ക്ക് നാലു ശതമാനം, തേയില, വെളിച്ചെണ്ണ, നല്ലെണ്ണ, എള്ളെണ്ണ, എന്നിവയ്ക്കും സുഗന്ധദ്രവ്യങ്ങളായ ഏലം, ഗ്രാംപു, കറുവപ്പട്ട തുടങ്ങിയവയ്ക്കും മൂന്നു ശതമാനം എന്നിങ്ങനെ വിലക്കുറവുണ്ടാകുമെന്നായിരുന്നു സർക്കാർ അറിയിപ്പ്. എന്നാൽ, ജിഎസ്ടി നടപ്പിലായി ഒരു മാസമാകുമ്പോഴും വിലയിൽ മാറ്റമില്ല. അതേസമയം, വില കൂടേണ്ട ഉൽപന്നങ്ങളുടെ പുതിയ സ്റ്റോക്ക് എത്തിയപ്പോൾ വില വർധിപ്പിക്കാൻ കമ്പനികൾ മറന്നിട്ടില്ലെന്നു വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.
ടൂത്ത് പേസ്റ്റ്, പാൽപൊടി, വാഷിങ് പൗഡർ തുടങ്ങിയ ഉൽപന്നങ്ങളുടെ വില കുറയ്ക്കാൻ ചില വൻകിട കമ്പനികൾ തയാറായിട്ടുണ്ട്. ഇതേ ഉൽപന്നങ്ങൾ മറ്റു ചില കമ്പനികൾ പഴയ വിലയ്ക്കു തന്നെ വിൽക്കുകയും ചെയ്യുന്നു.
വിലക്കയറ്റം, തെറ്റായ ബില്ലിങ്, വില തിരുത്തൽ തുടങ്ങിയവ ചൂണ്ടിക്കാട്ടി ഒട്ടേറെ പരാതികളാണ് ഇപ്പോഴും ജിഎസ്ടി വകുപ്പിനു മന്ത്രിക്കും ലഭിക്കുന്നത്. ഇവ പരിശോധിച്ചു കേസെടുക്കുമെന്നു മന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചിരുന്നെങ്കിലും കാര്യമായ നടപടികൾ ഇതുവരെ ഉണ്ടായിട്ടില്ല. ഇതിനു പുറമെ, നികുതി കുറയ്ക്കണമെന്നാവശ്യപ്പെട്ടു വിവിധ വ്യാപാര മേഖലകളിൽ നിന്നു സർക്കാരിനു നിവേദനവും ലഭിച്ചിട്ടുണ്ട്.
വരുന്ന അഞ്ചിനു ചേരുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ നികുതി നിരക്ക് കുറയ്ക്കുന്നത് അടക്കമുള്ള ആവശ്യങ്ങൾ മന്ത്രി തോമസ് ഐസക് ഉന്നയിക്കും. സാനിറ്ററി നാപ്കിൻ, മൽസ്യബന്ധന ഉപകരണങ്ങൾ, ആയുർവേദ മരുന്നുകൾ, പ്ലൈവുഡ് തുടങ്ങിയവയ്ക്ക് ഏറ്റവും കുറഞ്ഞ നികുതി നിരക്കായ അഞ്ചു ശതമാനത്തിലേക്കു കുറയ്ക്കണമെന്നും ജിഎസ്ടിയുടെ പേരിൽ വ്യാപാര മേഖലയിൽ നടക്കുന്ന തട്ടിപ്പുകൾക്കും കൊള്ളലാഭത്തിനും എതിരെ നടപടിയെടുക്കാൻ സംസ്ഥാന സർക്കാരുകൾക്കു കീഴിലും സമിതി രൂപീകരിക്കാൻ സൗകര്യമൊരുക്കണമെന്നും ആവശ്യപ്പെടുമെന്ന് അറിയുന്നു.
https://www.facebook.com/Malayalivartha