സോഷ്യൽ മീഡിയ കൊണ്ടാടുന്ന "10 ഇയർ ചലഞ്ച്" അത്ര നന്നല്ല ! ; പത്ത് വർഷം ഇടവിട്ടുള്ള ഫോട്ടോകൾ പോസ്റ്റ് ചെയ്യുമ്പോൾ ഫേഷ്യൽ റെക്കഗനേഷൻ അൽഗോരിതങ്ങൾ വഴി ആർട്ടിഫിഷ്യൽ ഇൻറലിജൻസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്ന് സൈബർ വിദഗ്ധൻ കെയ്റ്റ് ഒനീൽ
10 ഇയർ ചലഞ്ചിന്റെ ആവേശത്തിലാണ് സാധാരണക്കാർ മുതൽ സെലിബ്രിറ്റികൾ വരെ. ഇതിന്റെ ഭാഗമായി കൗതുകമുണർത്തുന്ന നിരവധി ചിത്രങ്ങളാണ് ഓരോരുത്തരും പങ്കുവെക്കുന്നത്. 10 വർഷം മുൻപുള്ള ചിത്രങ്ങൾ ഇപ്പോഴത്തെ ചിത്രങ്ങൾക്കൊപ്പം പോസ്റ്റ് ചെയ്യുക എന്നതാണ് ചലഞ്ച്. മാറുന്ന കാലത്തിനൊപ്പം മാറുന്ന രൂപമാറ്റം സോഷ്യൽ മീഡിയ ഉപഭോക്താക്കൾ ആഘോഷിക്കുകയാണ്. സാധാരണക്കാർ മുതൽ പ്രശസ്തരുൾപ്പടെ 10 ഇയർ ചലഞ്ചിന്റെ ഭാഗമാവുന്നുണ്ട്. എന്നാൽ ഈ 10 ഇയർ ചലഞ്ച് അത്ര നല്ല പരിപാടിയല്ലെന്നാണ് ടെക് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ആർട്ടിഫിഷ്യൽ ഇൻറലിജൻസിനായി വിവരങ്ങൾ ശേഖരിക്കുകയാണ് 10 ഇയർ ചലഞ്ചിലുടെ ലക്ഷ്യമിടുന്നതെന്നാണ് ഇവരുടെ വാദം. സൈബർ വിദഗ്ധനായ കെയ്റ്റ് ഒനീൽ നടത്തിയ ട്വീറ്റാണ് ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് തുടക്കമിട്ടത്.
പത്ത് വർഷം ഇടവിട്ടുള്ള ഫോട്ടോകൾ പോസ്റ്റ് ചെയ്യുമ്പോൾ എ.ഐയുടെ സാധ്യതകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഫേഷ്യൽ റെക്കഗനേഷൻ അൽഗോരിതങ്ങൾക്ക് മുഖം തിരിച്ചറിയലിനെ കുറിച്ചും പ്രായമാകുന്നതിനെ കുറിച്ചുമുള്ള വിവരങ്ങൾ നൽകുകയാണ് ചെയ്യുന്നതെന്നാണ് കെയ്റ്റിന്റെ വാദം.
ഇതിനെതിരായ ഉയരുന്ന മറുവാദം ഇത്തരം ഫോട്ടോകൾ ഫേസ്ബുക്കിന്റെ കൈവശം നേരത്തെ തന്നെയില്ലേ എന്നതാണ്. ഒരു ചലഞ്ചിലുടെ ഇത് ശേഖരിച്ച് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സേവനങ്ങൾ വിപുലീകരിക്കുന്നതിനായി ഉപയോഗിക്കേണ്ട ആവശ്യം കമ്പനിക്കുണ്ടോ എന്നും ചോദ്യമുയരുന്നുണ്ട്. ഈ വാദത്തിനും കെയ്റ്റിന് കൃത്യമായ മറുപടിയുണ്ട്.
ഫേസ്ബുക്കിൽ ഇപ്പോഴുള്ള ഉപയോക്താക്കളുടെ ഫോട്ടോ പോസ്റ്റ് ചെയ്ത തീയതി മാത്രമേ കമ്പനിയുടെ കൈവശം ഉണ്ടാവുകയുള്ളു. എത്ര വർഷം മുമ്പ് എടുത്തതാണ് ആ ഫോട്ടോ എന്നതിനെ കുറിച്ചുള്ള ആധികാരിക വിവരങ്ങൾ ഫേസ്ബുക്കിന് ലഭ്യമാകില്ല. 10 ഇയർ ചലഞ്ചിൽ രണ്ട് കാലയളവിലുമുള്ള ഫോട്ടോകൾ കൃത്യമായി ഫേസ്ബുക്കിന് ലഭിക്കും. ഇങ്ങനെ ലഭിക്കുന്ന ഡാറ്റ ഉപയോഗിച്ച് മുഖം തിരിച്ചറിയലിനും പ്രായമാകലിനെ കുറിച്ചും ഒരു അൽഗോരിതം നിർമിച്ചെടുക്കാൻ ഫേസ്ബുക്കിന് പ്രയാസമുണ്ടാവില്ല.
ലോകജനസംഖ്യയിലെ വലിയൊരു വിഭാഗം ഇന്ന് ഫേസ്ബുക്കിൽ അംഗങ്ങളാണ്. ഇവരുടെ ഫേഷ്യൽ റെക്കഗനേഷ്യൻ ഡാറ്റക്കൊപ്പം പ്രായമാകലിനെ കുറിച്ചുള്ള വിവരങ്ങളുമാണ് ഫേസ്ബുക്കിന് ലഭ്യമാവുക. സ്വകാര്യ കമ്പനികൾക്ക് ഈ ഡാറ്റ മറിച്ച് വിൽക്കുകയാണെങ്കിൽ വൻ ലാഭമായിരിക്കും ലോകത്തെ സോഷ്യൽ മീഡിയ ഭീമന് കിട്ടുക. മുമ്പ് കേംബ്രിഡ്ജ് അനലറ്റിക്കയുമായി ബന്ധപ്പെട്ട വിവാദങ്ങളിലും സമാനമായ സംഭവമാണ് ഉണ്ടായത്.
https://www.facebook.com/Malayalivartha