ചൊവ്വയില്‍ അഗാധ ഗര്‍ത്തം; ഗവേഷകർ ആശങ്കയിൽ
ഭൂമി പോയാൽ ചൊവ്വ എന്ന് പറഞ്ഞിരിക്കുന്നവരുടെ ശ്രദ്ധക്ക്. ചൊവ്വയിലേക്ക് പോകാൻ വരട്ടെ. ചൊവ്വയെക്കുറിച്ചു കൂടുതൽ അറിഞ്ഞിട്ടു മതി പോകാനൊരുങ്ങുന്നത്. ഗവേഷകരും ചൊവ്വ ഗ്രഹത്തെക്കുറിച്ച് കൂടുതൽ അറിയാനുള്ള ശ്രമത്തിലാണ്. മനുഷ്യവാസയോഗ്യമാണോ എന്നറിയാനുള്ള ഗവേഷണങ്ങൾ കാലം കഴിയുംതോറും കൂടുതൽ കൂടുതൽ സംഗീർണ്ണമാവുകയാണ്. ഇപ്പോൾ ചൊവ്വയുടെ ഉപരിതലത്തിൽ ഉണ്ടായ ഇസ്മേനിയ പറ്റേറ എന്ന അഗാധ ഗർത്തത്തെക്കുറിച്ചുള്ള ആശങ്കയിലാണവർ. ഇത് എങ്ങനെ ഉണ്ടായി എന്ന് ചോദിച്ചാൽ കൃത്യമായ ഉത്തരം പറയാൻ സാധ്യമല്ല.
എന്തെങ്കിലും വന്നിടിച്ചതോ അല്ലായെങ്കിൽ അഗ്നിപർവതം പൊട്ടിയതോ ആകാമെന്നാണ് നിഗമനം. ഒരു പൊട്ടിത്തെറി ആകാനാണ് കൂടുതൽ സാധ്യത എന്നാണ് ഗവേഷകരുടെ അഭിപ്രായം. പൊട്ടിത്തെറിച്ചതിനു ശേഷം ആ പടുകൂറ്റന്‍ അഗ്നിപര്‍വതം ഇടിഞ്ഞു താണതിന്റെ ബലമായി ഉണ്ടായതാകാം ഈ ഗർത്തം. ചൊവ്വയുടെ വടക്കന്‍ പ്രദേശത്ത് ഇത്തരത്തിലുള്ള പല ഗര്‍ത്തങ്ങളും നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഉൾക്ക വന്നിടിച്ചതാകാം എന്ന അഭിപ്രായക്കാർ പറയുന്നത് ഇതാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പേ ഉല്‍ക്ക വന്നിടിച്ചുണ്ടായ ഗര്‍ത്തത്തില്‍ കാലക്രമേണ മഞ്ഞും ചൊവ്വയുടെ ഉപരിതലത്തിലെ മറ്റു വസ്തുക്കളും വന്ന് അടിഞ്ഞു കൂടി ഇന്നത്തെ രൂപം ഉണ്ടായി എന്നാണ്. പക്ഷെ ഇസ്മേനിയ പറ്റേറക്ക് ഉൽക്ക ഇടിച്ചതിന്റെതായ യാതൊരു വിധ ലക്ഷണവും ഇല്ല എന്നതാണ് ബഹുജനാഭിപ്രായം.
ഇസ്‌മേനിയ പറ്റേറ എന്ന ഗർത്തത്തെ വിശദമായി പഠിച്ചാല്‍ ചൊവ്വയുടെ പഴയ കാലത്തെ അവസ്ഥ എളുപ്പത്തില്‍ മനസ്സിലാക്കാൻ കഴിയും. അതുകൊണ്ടു തന്നെ യൂറോപ്യന്‍ സ്‌പെയ്‌സ് ഏജന്‍സി ഇതിനെ പഠന വിധേയമാക്കാൻ തീരുമാനിച്ചു. ഒരു സാധാരണ അഗ്നിപര്‍വത സ്‌ഫോടനത്തിന്റെ ആയിരം മടങ്ങ് ശേഷിയുണ്ടാവും സൂപ്പർ വോൾകാനോക്ക്. ഇത്തരത്തിൽ ഒരു പൊട്ടിത്തെറിയുടെ തെളിവ് ഇസ്‌മേനിയയുടെ പരിസരത്തു നിന്നും ലഭ്യമായിട്ടുണ്ട്. ചൊവ്വാഗ്രഹത്തിന്റെ പരിണാമ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ഒന്നാകാം ‘ഇസ്‌മേനിയ പറ്റേറ’ എന്ന ഈ അഗാധ ഗർത്തം. എന്തായാലും നമുക്ക് കാത്തിരുന്ന് കാണാം.
https://www.facebook.com/Malayalivartha