നിങ്ങള്‍തന്നെ തീരുമാനമെടുത്തോളൂ... സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയത്തിനിടയില്‍ തര്‍ക്കം
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയം ജൂറി ചെയര്‍മാന്‍ കുമാര്‍ സാഹ്‌നിയുടെ കടുത്ത വിയോജിപ്പുകള്‍ക്കൊടുവില്‍ ചെയര്‍മാന്‍ ഹാളില്‍നിന്ന് ഇറങ്ങിപ്പോയി. ഒടുവില്‍ പ്രതിഷേധത്തിന്റെ ഭാഗമായി അവാര്‍ഡ് പ്രഖ്യാപിക്കുന്ന പത്രസമ്മേളനത്തില്‍ നിന്നും കുമാര്‍ സാഹ്‌നി വിട്ടുനിന്നു. ജൂറി ചെയര്‍മാന്റെ അസാന്നിധ്യത്തില്‍ രാത്രി വൈകിയായിരുന്നു അന്തിമ അവാര്‍ഡ് നിര്‍ണയം.
മികച്ച നടന്‍, മികച്ച സിനിമ, സംവിധായകന്‍ തുടങ്ങി പ്രധാന വിഭാഗങ്ങളിലെല്ലാം കടുത്ത തര്‍ക്കമാണുണ്ടായത്. തുടക്കം മുതല്‍തന്നെ ചെയര്‍മാന്‍ മിക്ക കാര്യങ്ങളിലും ഏതിരഭിപ്രായം പ്രകടിപ്പിക്കുകയായിരുന്നു. മികച്ച സിനിമയുടെ സംവിധായകനായ സി. ഷെരീഫിന് തന്നെ മികച്ച സംവിധായകനുള്ള പുരസ്‌ക്കാരവും നല്‍കണമെന്ന് സാഹ്‌നി വാദിച്ചു. മികച്ച സംവിധായകനേ മികച്ച ചിത്രം സൃഷ്ടിക്കാനാകൂ എന്നായിരുന്നു വാദം. എന്നാല്‍ ഇതിനോട്് വിയോജിപ്പ് പ്രകടിപ്പിച്ച് മറ്റ് അംഗങ്ങള്‍ ശ്യാമ പ്രസാദിനായി നിലകൊണ്ടു. ഒരു സിനിമ മികച്ചതാകുന്നത് സംവിധാനത്തിനൊപ്പം മറ്റ് മികവുകള്‍കൂടി ചേരുമ്പോഴാണെന്നായിരുന്നു ഭൂരിപക്ഷം അംഗങ്ങളുടെയും മറുപടി. ഒടുവില്‍ 'നിങ്ങള്‍തന്നെ തീരുമാനമെടുത്തോളൂ' എന്ന് പറഞ്ഞ് ചെയര്‍മാന്‍ ക്ഷോഭിച്ച് ഇറങ്ങിപ്പോവുകയായിരുന്നു. മികച്ച സിനിമയായി 'കാന്തന്‍ദ ലവര്‍ ഓഫ് കളര്‍' തന്നെ തിരഞ്ഞെടുക്കാന്‍ ചെയര്‍മാന്‍ ശക്തിയുക്തം വാദിച്ചു.
നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയ 'സുഡാനി ഫ്രം നൈജീരിയ' ഉള്‍പ്പെടെയുള്ള സിനിമളോട് കുമാര്‍ സാഹ്‌നി താല്‍പര്യം പ്രകടിപ്പിച്ചില്ല. ജൂറി െചയര്‍മാന്‍ എഴുപതുകളിലെ സിനിമാ സങ്കല്‍പ്പത്തില്‍ നിന്നുകൊണ്ടാണ് സിനിമകളെ വിലയിരുത്തുന്നത് എന്ന് വിമര്‍ശനമുയര്‍ന്നു. 'ആരോഗ്യകരമായ ചര്‍ച്ചകള്‍' മാത്രമാണ് നടന്നതെന്നാണ് ജൂറി അംഗങ്ങള്‍ ഇത് സംബന്ധിച്ച് പ്രതികരിച്ചത്. എന്നാല്‍ ചര്‍ച്ച വിയോജിപ്പുകളിലേക്കും കടുത്ത തര്‍ക്കത്തിലേക്കും കടക്കുകയായിരുന്നു. മത്സരത്തിനെത്തിയ 104 ചിത്രങ്ങള്‍ മൂന്നു ഗ്രൂപ്പുകളായി തിരിച്ചാണ് ജൂറി കണ്ടത്. ഓരോ ഗ്രൂപ്പില്‍ നിന്നും ഏഴുവീതം സിനിമകള്‍ അവസാന റൗണ്ടിലേക്ക് തെരഞ്ഞെടുത്തു. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം കുമാര്‍ സാഹ്‌നി എല്ലാ ചിത്രങ്ങളും കണ്ടിരുന്നില്ല. എന്നാല്‍ അവസാന റൗണ്ടിലെ മിക്കവാറും ചിത്രങ്ങള്‍ അദ്ദേഹം കണ്ടു.
മികച്ച നടനെ തിരഞ്ഞെടുക്കുന്നതിലും അവസാന റൗണ്ട് ആയപ്പോള്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായി. ജയസൂര്യ, ഫഹദ് ഫാസില്‍, സൗബിന്‍ ഷാഹിര്‍, ജോജു ജോര്‍ജ് എന്നിവരായിരുന്നു ഫൈനല്‍ പട്ടികയിലെത്തിയത്. ഒടുവില്‍ ജയസൂര്യയും സൗബിനും മാത്രമായപ്പോഴും കടുത്ത തര്‍ക്കമുണ്ടായി. മുന്‍തൂക്കം സൗബിനായിരുന്നു. എന്നാല്‍ ജൂറിയിലെ വനിതാ അംഗം ജയസൂര്യയ്ക്കുവേണ്ടി വാദിച്ചു. ഇതോടെയാണ് വോട്ടിങ് വേണ്ടിവന്നത്. നാല് വോട്ടുവീതം ഇരുവരും നേടി. ചെയര്‍മാനു പുറമേ അക്കാദമി സെക്രട്ടറിയും വോട്ടിംഗില്‍നിന്ന് വിട്ടുനിന്നു.
അവാര്‍ഡ് പ്രഖ്യാപന പത്രസമ്മേളനത്തില്‍ ജൂറിചെയര്‍മാന്‍ പങ്കെടുക്കാത്തതോടെയാണ് വിയോജിപ്പ് മറനീക്കിയത്. ബുധനാഴ്ച രാവിലെയും കുമാര്‍ സാഹ്‌നിയെ അനുനയിപ്പിച്ച് പത്രസമ്മേളനത്തില്‍ പങ്കെടുപ്പിക്കാന്‍ ശ്രമമുണ്ടായെങ്കിലും അദ്ദേഹം വഴങ്ങിയില്ല. 'സുഖമില്ലാത്തതുകൊണ്ടാണ് ചെയര്‍മാന്‍ വരാതിരുന്നത്' എന്നായിരുന്നു ഇതേക്കുറിച്ച് മന്ത്രി എ.കെ. ബാലന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞത്. അദ്ദേഹം ഹോട്ടലില്‍ വിശ്രമിക്കുകയാണെന്നും മറ്റ് വിയോജിപ്പുകള്‍ ഒന്നുമില്ലെന്നും മന്ത്രി പറഞ്ഞു. ജൂറി അംഗമായിരുന്ന നവ്യാ നായരും പത്രസമ്മേളനത്തില്‍ പങ്കെടുത്തിരുന്നില്ല.
https://www.facebook.com/Malayalivartha