ശ്വേത മേനോന്റെ പരാമര്‍ശങ്ങള്‍ക്ക് കനത്ത തിരിച്ചടി...! ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കേന്ദ്ര സർക്കാർ നിഷ്കർഷിക്കുന്ന വ്യവസ്ഥാപിത മാര്‍ഗങ്ങളിൽ, തങ്ങള്‍ക്കെതിരെ വാര്‍ത്ത വന്നാല്‍ അതിനെ മഞ്ഞ മാധ്യമപ്രവര്‍ത്തനം എന്നു പറഞ്ഞ് അധിക്ഷേപിക്കുന്നത് അന്തസിന് ചേര്‍ന്നതല്ല, തിരുത്തിയില്ലെങ്കിൽ നിയമ നടപടിയെന്നും കോംഇന്ത്യ

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ നടി ശ്വേതാ മേനോന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് കനത്ത തിരിച്ചടി.ശ്വേതാ മേനോന്‍റെ പരാമര്‍ശങ്ങള്‍
അപക്വവും അബദ്ധജടിലവുമാണെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ- ഇന്ത്യ ( കോംഇന്ത്യ)വ്യക്തമാക്കി. ഇന്ത്യയിലെ വ്യവസ്ഥാപിതമായ മാര്‍ഗങ്ങളിലൂടെ തന്നെയാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളും പ്രവര്‍ത്തിക്കുന്നത്. വാര്‍ത്തകള്‍ നല്‍കുന്നത് പരിശോധിക്കാനും വിലയിരുത്താനും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും അതിന്റേതായ സംവീധാനങ്ങളും കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്ന സമിതികളും ഉണ്ട്.
ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളെ ഒന്നടങ്കം ശ്വേത വിമര്‍ശിച്ചത് അവരുടെ അറിവില്ലായ്മ തന്നെയാണ്. തങ്ങള്‍ക്കെതിരെ വാര്‍ത്ത വന്നാല്‍ അതിനെ മഞ്ഞ മാധ്യമപ്രവര്‍ത്തനം എന്നു പറഞ്ഞ് അധിക്ഷേപിക്കുന്നത് ആരായാലും അവരുടെ അന്തസിന് ചേര്‍ന്നതല്ല. ഇത്തരം വാര്‍ത്തകള്‍ വന്നാല്‍ നേരിടാന്‍ അവര്‍ക്ക് നിയമപരമായ എല്ലാ സ്വാതന്ത്യവും ഉണ്ട്. അതിരിക്കെ എല്ലാ ഓണ്‍ലൈന്‍ മാധ്യമങ്ങളെയും ചേര്‍ത്ത് അധിക്ഷേപിച്ചത് അംഗീകരിക്കാനാവില്ലെന്നും കോം ഇന്ത്യ നേതൃത്വം വ്യക്തമാക്കി.
സാമൂഹ്യ മാധ്യമങ്ങളിൽ ഉണ്ടാകുന്ന പരാമർശങ്ങൾക്ക് പോലും ഓൺലൈൻ മാധ്യമങ്ങളെ കുറ്റപ്പെടുത്തുന്ന ചില പ്രവണതകളും ഉണ്ട്. ഈ സാഹചര്യത്തിൽ സാമൂഹ്യമാധ്യമങ്ങളിലൂടെ ശ്വേത മേനോൻ നടത്തിയ പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും കോം ഇന്ത്യ പ്രസിഡന്റ് വിന്‍സെന്റ് നെല്ലിക്കുന്നേൽ, സെക്രട്ടറി അബ്ദുൾ മുജീബ് എന്നിവർ വ്യക്തമാക്കി.
നടന്‍ വിജയ് ബാബുവിനെതിരായ ലൈംഗിക പീഡന പരാതി പുറത്തുവന്നതിന് പിന്നാലെ അമ്മ സംഘടനയില്‍ തര്‍ക്കം രൂക്ഷമായിരുന്നു. ഈ സംഭവത്തിന് പിന്നാലെ അമ്മയിലെ ആഭ്യന്തര പരിഹാര സമിതി ( ഐ സി സി ) യില്‍ നിന്നും മൂന്ന് നടിമാര്‍ രാജിവച്ചിരുന്നു. കൂട്ടത്തിൽ ശ്വേത മേനോനും ഉണ്ടായിരുന്നു.
പിന്നാലെ മാധ്യമങ്ങള്‍ താന്‍ പറയാത്ത കാര്യങ്ങള്‍ വാര്‍ത്ത നല്‍കിയെന്ന ആരോപണവുമായി നടി ശ്വേത മേനോന്‍ രംഗത്തുവന്നത് വലിയ ചർച്ചയായിരുന്നു. താന്‍ പറയാത്ത കാര്യങ്ങള്‍ പറഞ്ഞ എന്ന രീതിയില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വ്യാജ വാര്‍ത്ത നല്‍കിയെന്നാണ് ശ്വേത മേനോന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞിരുന്നത്.
https://www.facebook.com/Malayalivartha