മോനെ, നിന്റെ മുന്നില്‍ ഞാന്‍ തോറ്റിരിക്കുന്നു.. കൂട്ടത്തില്‍ ചെറിയ ഒരു കുറ്റബോധവും; ഞാന്‍ ഒരിക്കലും കരുതിയില്ല ഇത്രയും വിജയിക്കും എന്ന്... മകന്റെ സിനിമ മുംബൈ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഒട്ടേറെ പ്രശംസകള്‍ ഏറ്റുവാങ്ങുന്നതിന്റെ അഭിമാന നേട്ടവുമായി സിനിമ താരം സീനത്ത്
മുംബൈ ചലച്ചിത്രമേളയിലാണ് (MAMI) നിതിന്‍ അനില്‍ എന്ന മലയാളി സംവിധായകന്റെ കന്നി മറാത്തി ചിത്രം വളരെയധികം ശ്രദ്ധേയമാക്കുകയാണ്. മലയാള സിനിമ താരം സീനത്തിന്റെ മകനാണ് നിതിന്‍ അമൽ. ഇപ്പോഴിതാ സീനത്തിന്റെ ഫേസ്ബുക് പോസ്റ്റാണ് വൈറലായി മാറുന്നത്.
സീനത്തിന്‍റെ കുറിപ്പ്…
മോനെ, നിന്റെ മുന്നില്‍ ഞാന്‍ തോറ്റിരിക്കുന്നു..
എന്റെ മകന്‍ നിതിന്റെ കന്നി ചിത്രമായ എ തിങ് ഓഫ് മാജിക് ' മറാത്തി സിനിമ.
ഇപ്പോള്‍ നടക്കുന്ന മുംബൈ ചലച്ചിത്രമേളയില്‍ (mami)വിജയം കൈവരിച്ചു എന്നറിഞ്ഞപ്പോള്‍ സന്തോഷം മാത്രമല്ല എനിക്ക് അത്ഭുതം കൂടി ഉണ്ടായി. കൂട്ടത്തില്‍ ചെറിയ ഒരു കുറ്റബോധവും. ഞാന്‍ ഒരിക്കലും കരുതിയില്ല ഇത്രയും വിജയിക്കും എന്ന്. അവനും സുഹൃത്തുക്കളും ഒരു ക്യാമറയും തൂക്കി വണ്ടി കയറുന്നു മഹാരാഷ്ട്രയിലേക്കു സിനിമ എടുക്കാന്‍. അതും ചെറീയ ഒരു എമൗണ്ടുമായി. ഞാന്‍ അവനെ ശെരിക്കും നിരുത്സാഹപ്പെടുത്തി.. ഇതൊന്നും നടക്കാത്ത കാര്യമാണ്. നീ വിചാരിക്കുന്നപോലെ അത്ര എളുപ്പമല്ല സിനിമ എടുക്കല്‍.പെട്ടെന്ന് വല്ല ജോലിയിലും കയറാന്‍ നോക്ക്. അല്ലെകില്‍ തുടര്‍ന്നു പഠിക്കു. സിനിമ തലയ്ക്കു പിടിച്ചാല്‍ ശെരിയാവില്ല ആണ്‍കുട്ടികള്‍ക്കു ജോലി വേണം. എന്നൊക്കെ പറഞ്ഞു അവനെ നിരന്തരം ശല്യപ്പെടുത്തികൊണ്ടിരുന്നു. അവസാനം അവന്‍ എനിക്ക് വാക്ക് തന്നു മമ്മാ ഞാന്‍ ഈ ഒരു സിനിമ ചെയ്യട്ടെ അത് കഴിഞ്ഞു എന്താന്നു വച്ചാല്‍ ചെയ്യാം. അതുവരെ എനിക്ക് സമയം തരണം. അപ്പോഴും ഞാന്‍ വിട്ടില്ല ശേരി എത്ര സമയം എടുക്കും? ഉത്തരം പെട്ടെന്ന് വന്നു. ഒരു ആറുമാസം. സിനിമ വിജയിച്ചില്ലെകില്‍?
തുടര്‍ന്നു പഠിക്കാനോ ജോലിക്കോ.. എന്താന്നു വച്ചാല്‍ ചെയ്യാം. പക്ഷെ അതുവരെ എന്നെ ഫ്രീ ആക്കി വിടണം.
മനസ്സില്ലാ മനസ്സോടെ ഞാന്‍ സമ്മതം മൂളി. എന്റെ അടുത്ത ചോദ്യം.അതിന്നു പൈസ ആര് തരും. അവന്റ പപ്പാ കൊടുക്കുന്ന പോക്കറ്റ് മണി മാത്രമാണ് ബാങ്കില്‍ ഉള്ളത്. അതൊക്കെ ഞാന്‍ ഉണ്ടാക്കും. നീയോ? ഞാന്‍ ചിരിച്ചു. മമ്മയെക്കൊണ്ട് ഇതൊക്കെ ഞാന്‍ മാറ്റി പറയിക്കും നോക്കിക്കോ.
അങ്ങിനെ ഒരിക്കല്‍ പറഞ്ഞു മമ്മാ അടുത്ത ആഴ്ച ഞാന്‍ പോകുന്നു കേട്ടോ.
എങ്ങോട്ട്?
ഷൂട്ടിങ് തുടങ്ങണം.
ഷൂട്ടിങ്ങോ? എനിക്കൊന്നും മനസ്സിലായില്ല.
അവന്‍ പഠിച്ചത് മീഡിയ സ്റ്റഡീസില്‍ ജേണലിസം ആണ്.
നന്നായി എഴുതും. വീട്ടില്‍ ഇരുന്നു ചില ഫ്രീലാന്‍സ് എഴുത്തുകള്‍ ഒക്കെ തുടങ്ങിയിരുന്നു … കിട്ടുന്ന പൈസ ഒക്കെ കൂട്ടി വച്ചു. ബാങ്കില്‍ ചെറുതായി ബാലന്‍സ് കൂടി തുടങ്ങി. എങ്കിലും സിനിമ എടുക്കാന്‍ ലക്ഷങ്ങളും കൊടികളും ഒക്കെ വേണ്ടേ?
നീ എന്താ ഈ പറയുന്നത് ? ഇതൊക്കെ എടുത്തു തീര്‍ക്കാന്‍ പറ്റുമോ.?
എല്ലാം പറ്റും മമ്മാ..
എന്നിട്ട് കഥ എവിടെ?
അതൊക്കെ ഉണ്ട്.
നിര്‍ബന്ധിച്ചപ്പോള്‍ കഥയുടെ ഒരു ചെറിയ ഭാഗം മാത്രം പറഞ്ഞു തന്നു. അത്ര സന്തോഷത്തോടെ അല്ലെങ്കിലും ഞാന്‍ അവനെ യാത്ര അയച്ചു. എന്നാലും ഞാന്‍ അത്ര കാര്യം ആക്കി എടുത്തില്ല. കുട്ടികള്‍ അല്ലെ അവര്‍ക്കു അവരുടെ ആഗ്രഹത്തിന് കൂടെ നിന്നു കൊടുക്കണമല്ലോ.. സുഹൃത്തുക്കള്‍എല്ലാവരും കൂടി എന്തോ ചെയ്യുന്നു അത്രേ കരുതിയുള്ളൂ. പക്ഷെ പറഞ്ഞതു പോലെ സിനിമ എടുത്തു തിരിച്ചെത്തി. ഇപ്പോള്‍ ഇതാ കുട്ടികള്‍ എടുത്ത സിനിമ മുംബൈ ചലച്ചിത്രമേളയില്‍ സ്ഥാനം പിടിച്ചിരിക്കുന്നു.
മോനെ നീ പറഞ്ഞപ്പോലെ നിന്റെ മുന്നില്‍ ഞാന്‍ തോറ്റിരിക്കുന്നു. സിനിമയോടുള്ള നിന്റെ സമീപനം കണ്ടു ഞാന്‍ അഭിമാനിക്കുന്നു. എന്റെ മോന്‍ ഒരുപാട്.. ഒരുപാട്.. ഉയരത്തില്‍ എത്തട്ടെ. എത്ര ഉയരത്തില്‍ എത്തിയാലും നിന്റെ കാഴ്ചപാടുകളും പെരുമാറ്റ രീതികളും മാറാതെ.. മാറ്റാതിരിക്കണം. എവിടെയും എപ്പോഴും ഏതു സാഹചര്യത്തിലും നീ നീയായി മാത്രം ഇരിക്കണം . അതുമാത്രം മതി. നിങ്ങളുടെ ഓരോതരുടെയും അനുഗ്രഹം അവനോടൊപ്പം ഉണ്ടാവണം.
അതേസമയം മുംബൈ ചലച്ചിത്രമേളയിലേക്ക് ചിത്രം തിരഞ്ഞെടുക്കപ്പെട്ടത് തനിക്കു ഇപ്പോഴും വിശ്വസിക്കാനാവുന്നില്ലെന്നു നിതിൻ. “മുംബൈ ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് തീർത്തും അപ്രതീക്ഷിതമായിരുന്നു. ഞങ്ങൾ ശരിക്കും ഞെട്ടി. മത്സരത്തിനായി ചിത്രത്തിന്റെ ഫൈനൽ ഡ്രാഫ്റ്റ് കൂടിയല്ല അയച്ചത്, അത് കൊണ്ട് തന്നെ തിരഞ്ഞടുക്കപ്പെട്ടു എന്നറിഞ്ഞപ്പോൾ ആദ്യം അത്ഭുതമാണ് തോന്നിയത്. മുംബൈ ചലച്ചിത്രമേള കഴിഞ്ഞയുടനെ തന്നെ അരളിയിലേക്കു പോകുന്നുണ്ട്. അവിടത്തെ ആളുകൾ ചിത്രം കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അവടെ ഒരു സ്കൂളിൽ ചിത്രം പ്രദർശിപ്പിക്കാനാണ് പദ്ധതി.” നിരവധി ദേശിയ അവാർഡുകളും അന്തർദേശിയ പുരസ്കാരങ്ങളും നേടിയ റിമ ദാസിന്റെ ‘വില്ലേജ് റോക്ക്സ്റ്റാര്‍സ്’ എന്ന ചിത്രമാണ് തനിക്കു സ്വന്തമായി ഒരു സിനിമ ചെയ്യാനുള്ള ധൈര്യം തന്നതെന്നു നിതിൻ വെളിപ്പെടുത്തി.
“റിമാ ദാസിന്റെ ചിത്രം ‘ദി വില്ലേജ് റോക്ക്സ്റ്റാര്‍സ്’ ചെയ്തിരിക്കുന്ന രീതി ശരിക്കും അത്ഭുതപ്പെടുത്തി. ഒരു ക്യാമറയുണ്ടെങ്കിൽ ആർക്കും ഒരു സിനിമ എടുക്കാവുന്ന ഒരു കാലഘട്ടമാണിത്. അങ്ങനെയാണ് ഒരു സിനിമ ചെയ്യാമെന്ന ആശയം വരുന്നത്. എന്റെ സിനിമ കൊണ്ട് വേറൊരാൾക്ക് നഷ്ടം വരരുത് എന്നത് കൊണ്ടാണ് സിനിമ സ്വയം ഫണ്ടിംഗ് ചെയ്യാൻ തീരുമാനിച്ചത്.”
കർണാടകയിലെ ഹംപി യാത്രക്കിടയിലാണ് ‘എ തിങ് ഓഫ് മാജിക്’ എന്ന സിനിമയ്ക്കുള്ള ആശയം ലഭിച്ചതെന്നും നിതിൻ ഓര്‍ത്തു.“ഹംപിയുടെ അടുത്തുള്ള ആനെഗുണ്ടി എന്ന സ്ഥലത്തു ഞാൻ ഒരു വളണ്ടറി വർക്കിനായി പോയ സമയത്ത് രണ്ടു കുട്ടികൾ സിനിമയെ പറ്റി സംസാരിക്കുന്നതു കേൾക്കാൻ ഇടയായി. അവിടെ വെച്ചാണ് ഈ സിനിമയെ പറ്റിയുള്ള ആദ്യ ചിന്ത ഉണ്ടാവുന്നത്. ആനെഗുണ്ടിയിലും പരിസരത്തുമൊന്നും സിനിമ കാണാനുള്ള യാതൊരുവിധ ഉപാധികളുമില്ല. അങ്ങനെ ഒരു സ്ഥലത്തെ രണ്ടു കുട്ടികൾ കാശ് സ്വരുക്കൂട്ടി ഒരു സിനിമ കാണാൻ പോകുന്നു എന്നുള്ളതായിരുന്നു എന്റെ ആദ്യത്തെ ആശയം.” സിനിമ ആനെഗുണ്ടിയിൽ തന്നെ ചെയ്യണമെന്നായിരുന്നു നിതിന്. പക്ഷെ സിനിമയിൽ പങ്കാളിയായ അഞ്ജുവിന്റെ ഒരു ബന്ധു കഥ കേൾക്കുകയും, കഥയ്ക്ക് കൂടുതൽ പറ്റിയ ഭൂപ്രദേശം മഹാരാഷ്ട്രയിലെ ഗ്രാമങ്ങളാണെന്നു അഭിപ്രായപ്പെടുകയും ചെയ്തു. “ഒരു മാസം ഞാനും അഞ്ജുവും കൂടി മഹാരാഷ്ട്രയിലെ പല ഗ്രാമങ്ങൾ സന്ദർശിച്ചു. ആ കാലയളവിൽ അവിടത്തെ ആളുകളും അവരുടെ സംസ്കാരവും ജീവിതശൈലിയുമായെല്ലാം കൂടുതൽ മനസിലാക്കാൻ സാധിച്ചു. അതേ പോലെ എന്റെ കഥയുടെ രൂപവും മാറി മാറി വന്നു. മാജിക്കൽ റിയലിസം കൊണ്ട് വരാനായി കഥയിൽ മാറ്റങ്ങൾ വരുത്തി. ഒരു ഗ്രാമത്തിന്റെ തൊട്ടടുത്ത് ത്രിഡി സിനിമ വരുന്നു എന്നുള്ളതായി കഥ. ആ സിനിമ ഒരാൾ കാണുന്നു, കണ്ടിട്ട് ത്രിഡി കണ്ണട കുട്ടികൾക്ക് സമ്മാനിക്കുന്നു, അതിൽ അത്ഭുതം ഉണ്ടെന്നു പറയുന്നു. കുട്ടികൾ അതിന്റെ അത്ഭുതം എന്താണെന്നു അന്വേഷിക്കുന്നു, ഈ കഥയെ ചുറ്റിപ്പറ്റി ഗ്രാമത്തിലെ മറ്റു രഹസ്യങ്ങൾ ചുരുളഴിയുന്നു. ആ ഒരു മാസം കൊണ്ട് ആനെഗുണ്ടയിൽ ജനിച്ച ആശയം വളരെയധികം രൂപാന്തരപ്പെട്ടു,” ‘എ തിങ് ഓഫ് മാജിക്കി’ലേക്കുള്ള യാത്രയെ കുറിച്ച് നിതിൻ വിവരിച്ചത് ഇങ്ങനെ.
https://www.facebook.com/Malayalivartha