നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യമാധവനെ ഇന്ന് വിചാരണ കോടതി വിസ്തരിക്കും; കൂടുതല്‍ വിവരങ്ങള്‍ ഇന്ന് പ്രോസിക്യൂഷന്‍ ചോദിച്ചറിഞ്ഞേക്കുമെന്ന് സൂചന, അടുത്താഴ്ച സംവിധായകന്‍ നാദിര്‍ഷയെ കോടതി വിസ്തരിക്കും, കേസിലെ പ്രതിയായ ദിലീപ് ജാമ്യ വ്യവസ്ഥ ലംഘിച്ചു എന്ന് പ്രോസിക്യൂഷന്‍
ഒരിടവേളയ്ക്ക് പിന്നാലെ വീണ്ടും ഇതാ നടി ആക്രമിക്കപ്പെട്ട കേസ് ചർച്ചയാകുന്നു. കേസിലെ സാക്ഷി വിസ്താരം കഴിഞ്ഞദിവസം പുനഃരാരംഭിക്കുകയുണ്ടായി. പ്രൊസിക്യൂട്ടർ രാജി വെച്ചതിനെ തുടർന്ന് ഒരു ഘട്ടത്തിൽ വിചാരണ മുടങ്ങിയിരുന്നു. പുതിയ പ്രൊസിക്യൂട്ടറെ നിയമിച്ചതിന് ശേഷമാണ് കേസിൽ വിസ്താരം പുനഃരാരംഭിച്ചത്. നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യമാധവനെ ഇന്ന് വിചാരണ കോടതി വിസ്തരിക്കും. കേസിലെ പ്രധാന സാക്ഷികളിലൊരാളാണ് കാവ്യ മാധവന്‍. കേസിൽ അന്വേഷണ സംഘം നേരത്തെ കാവ്യയെയും അമ്മ ശ്യാമളയെയും ചോദ്യം ചെയ്തിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തെ കുറിച്ച് ഒന്നുമറിയില്ല എന്നാണ് അന്ന് കാവ്യ മൊഴി നല്‍കിയിരുന്നത്. ഇക്കാര്യത്തിലുള്ള കൂടുതല്‍ വിവരങ്ങള്‍ ഇന്ന് പ്രോസിക്യൂഷന്‍ ചോദിച്ചറിഞ്ഞേക്കുമെന്നാണ് സൂചന.
അതേസമയം കഴിഞ്ഞാഴ്ച കാവ്യ മാധവന്റെ സഹോദരന്‍ മിഥുനെയും ഭാര്യയെയും വിസ്തരിച്ചിരുന്നു. ഇതിനുശേഷമാണ് കാവ്യയെ ഇന്ന് വിസ്തരിക്കുന്നത്. അടുത്താഴ്ച സംവിധായകന്‍ നാദിര്‍ഷയെ കോടതി വിസ്തരിക്കുമെന്നാണ് സൂചന. ഫെബ്രുവരി 2നാണ് നാദിര്‍ഷയെ വിസ്തരിക്കുക എന്നാണ് ലഭ്യമാകുന്ന വിവരം. അതോടൊപ്പം തന്നെ കേസിലെ പ്രതിയായ ദിലീപ് ജാമ്യ വ്യവസ്ഥ ലംഘിച്ചു എന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കുകയും ചെയ്തു.
കേസിൽ മാപ്പുസാക്ഷിയായി മാറിയ പത്താം പ്രതി വിപിൻലാലിന് ഇന്നലെ ഹൈക്കോടതി ജാമ്യം അനുവദിക്കുകയുണ്ടായി. 29ന് വിചാരണക്കോടതിയിൽ ഹാജരായി ജാമ്യ വ്യവസ്ഥകൾ നടപ്പാക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. മാപ്പുസാക്ഷിയായതിന് പിന്നാലെ വിയ്യൂർ ജയിലിൽ അധികൃതർ വിപിൻലാലിനെ വിട്ടയയ്ക്കുകയുണ്ടായി. ജാമ്യം ലഭിക്കും മുമ്പ് വിട്ടയച്ച നടപടി ചട്ടവിരുദ്ധം എന്നായിരുന്നു കൊച്ചിയിലെ വിചാരണക്കോടതിയുടെ കണ്ടെത്തൽ. തുടർന്ന് വിപിൻലാലിനെ അറസ്റ്റ് ചെയ്യാൻ വാറന്‍റും പുറപ്പെടുവിച്ചു. ഇത് ചോദ്യം ചെയ്ത് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
https://www.facebook.com/Malayalivartha