വിജയ്‌യുടെ മാസ്സ് എൻട്രി പ്രതിഷേധമല്ല; വിജയ് സൈക്കിളില്‍ വോട്ടുചെയ്യാന്‍ പോയ സംഭവത്തില്‍ വിശദീകരണവുമായി താരത്തിന്റെ ഔദ്യോഗിക വക്താവ്
തമിഴ് ചലചിത്രതാരം വിജയ് സൈക്കിളില്‍ വോട്ടുചെയ്യാന്‍ പോയ സംഭവത്തില്‍ വിശദീകരണവുമായി താരത്തിന്റെ ഔദ്യോഗിക വക്താവ്. താരത്തിന്റെ നടപടി ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ചായിരുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചതിനുപിന്നാലെയാണ് വിശദീകരണം നല്‍കിയിരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മാസ്‌ക് ധരിച്ച് സൈക്കിളിലെത്തി വോട്ട് ചെയ്ത് മടങ്ങുന്ന താരത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ചെന്നൈയിലെ നിലന്‍കാരൈ പോളിംഗ് സ്‌റ്റേഷനിലാണ് വിജയ് സൈക്കിളിലെത്തി വോട്ട് രേഖപ്പെടുത്തിയത്. താരത്തെ കണ്ടതോടെ ആവേശത്തില്‍ നിയന്ത്രണം വിട്ട ആരാധകരെ നിയന്ത്രിക്കാന്‍ പൊലീസിന് ലാത്തി പ്രയോഗിക്കേണ്ടി വന്നു. ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ചാണ് വിജയ് സൈക്കിളിലെത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ടായി.
ട്രോളുകളും മിനിറ്റുകള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. പോളിംഗ് ബൂത്ത് വസതിക്കടുത്തായതുകൊണ്ടാണ് വിജയ് കാറിനുപകരം സൈക്കിള്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചത്. കാര്‍കൊണ്ട് പോകുന്നത് റോഡ് കൂടുതല്‍ തിങ്ങിനിറയുന്നതിന് കാരണമായേക്കാമെന്നും ഇതിനു പിന്നില്‍ മറ്റൊരു ഉദ്ദേശ്യവുമില്ലെന്നുമാണ് താരത്തിന്റെ വക്താവ് നല്‍കിയിരിക്കുന്ന വിശദീകരണം.
https://www.facebook.com/Malayalivartha