നടിയെ ആക്രമിച്ച കേസിൽ ഹണി എം വർഗീസിനെ മാറ്റണമെന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തക കെ അജിത സമർപ്പിച്ച അപേക്ഷ തള്ളി ഹൈക്കോടതി അസിസ്റ്റന്റ് രജിസ്ട്രാറുടെ അറിയിപ്പ്! കാരണം വ്യക്തമാക്കാതെ ഹൈക്കോടതി

തുടർവിചാരണയ്ക്ക് ഹൈക്കോടതിയിൽ നിന്നും ഉത്തരവിറങ്ങിയതോടെ നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ നടപടികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കഴിഞ്ഞ ദിവസം മുതൽ തന്നെ തുടങ്ങിയിരുന്നു. എട്ട് മാസത്തിന് ശേഷമാണ് കേസിൽ വിചാരണ നടക്കുന്നത്. എറണാകുളം ജില്ലാ കോടതി സമുച്ചയത്തിലെ ഒന്നാം കോടതിയിലായിരുന്നു കേസ് പരിഗണിച്ചത്. അതേസമയം നടിയെ ആക്രമിച്ച കേസിൽ അതിജീവതയെ ഞെട്ടിച്ച് കൊണ്ടുള്ള സംഭവമാണ് ഇപ്പോൾ പുറത്ത് വരുന്നത്. കേസിൽ ജഡ്ജിയെ മാറ്റണം എന്ന ആവശ്യം തള്ളിയിരിക്കുകയാണ്. ഹണി എം വർഗീസിനെ മാറ്റണമെന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തക കെ അജിതയാണ് കോടതിയെ സമീപിച്ചത്. ഹൈക്കോടതി അസിസ്റ്റന്റ് രജിസ്ട്രാർ അപേക്ഷ തള്ളിക്കൊണ്ടുള്ള അറിയിപ്പ് നൽകി. ആവശ്യം തള്ളാനുള്ള കാരണം ഹൈക്കോടതി വ്യക്തമാക്കിയിട്ടില്ല. നേരത്തെ നടിയെ ആക്രമിച്ച കേസ് ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയിരുന്നു. നേരത്തെ ജഡ്ജ് ഹണി എം വര്‍ഗീസില്‍ അവിശ്വാസം രേഖപ്പെടുത്തി അതിജീവിതയും കേസ് മാറ്റരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഹണിയുടെ കോടതിയില്‍ നിന്നും നീതി ലഭിക്കില്ലെന്നാണ് അതിജീവിതയുടെ പരാതി. വിചാരണ കോടതിയില്‍ പീഡന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് മൊബൈല്‍ ഫോണില്‍ ഉപയോഗിച്ചതിലെ ആശങ്കയും അതിജീവത പരാതിയില്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ദൃശ്യങ്ങള്‍ പ്രചരിക്കുമെന്ന ഭയപ്പെടുന്നതായും ഹൈക്കോടതിയില്‍ നല്‍കിയ പരാതിയില്‍ അതിജീവിത പറയുന്നു.
കൂടാതെ സിബിഐ കോടതി മൂന്നില്‍ നിന്നും അസിസ്റ്റന്റ് രജിസ്ട്രാര്‍ക്ക് കേസ് മാറ്റാന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ ഹര്‍ജി നല്‍കിയിരുന്നു. കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റാനുള്ള ഹൈക്കോടതി അസിസ്റ്റന്റ് രജിസ്ട്രാറിന്റെ ഉത്തരവിന്റെ നിയമ സാധുതയും പ്രോസിക്യൂഷന്‍ ചോദ്യം ചെയ്തു. ഈ മാസം 2 നാണ് സിബിഐ പ്രത്യേക കോടതിയില്‍ നിന്നും ജില്ലാ സെഷന്‍സ് കോടതിയിലേക്ക് കേസ് മാറ്റാന്‍ ഹൈക്കോടതി രജിസ്ട്രാര്‍ ഉത്തരവിട്ടത്. ഈ ഉത്തരവിന്റെ ചുവട് പിടിച്ചാണ് സിബിഐ കോടതി മൂന്നില്‍ നിന്നും ഹണി എം വര്‍ഗ്ഗീസ് ജഡ്ജായ സെഷന്‍സ് കോടതിയിലേക്ക് കേസ് മാറ്റിയത്. നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത നടി ആക്രമിക്കപ്പെട്ട കേസ് സിബിഐ കോടതി മൂന്നില്‍ നിന്നും മാറ്റിക്കൊണ്ട് ശിരസ്തദാറാണ് ഉത്തരവിട്ടത്. സുപ്രധാനമായ ഈ കേസ് ഒരു കോടതിയില്‍ നിന്നും മറ്റൊരു കോടതിയിലേക്ക് മാറ്റാന്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ക്ക് കഴിയുമോ എന്നതാണ് ഉത്തരം കിട്ടാത്ത ചോദ്യം. മാത്രമല്ല ആരുടെ നിര്‍ദ്ദേശ പ്രകാരമാണ് കേസ് മാറ്റിയതെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നുമില്ല. ഈ സാഹചര്യത്തിലാണ് സെഷന്‍സ് കോടതിയിലേക്ക് കേസ് മാറ്റിയതിന് എതിരെ നിയമ നടപടിക്ക് പ്രോസിക്യൂഷന്‍ ഒരുങ്ങുന്നത്.
https://www.facebook.com/Malayalivartha

























