എന്റെ കുട്ടിയെ ഒരു നോക്കുകാണുന്നതുവരെയുള്ള സമയമാണ് എന്നെ എന്നും ഭയപ്പെടുത്തിയിരുന്നത്... ശരണ്യ അവളുടെ ജീവിതംകൊണ്ട് എന്നെ പഠിപ്പിച്ചത് ആ രണ്ടു കാര്യങ്ങളാണ്.. ശരണ്യയുടെ ഓര്‍മ്മദിനത്തില്‍ അമ്മയുടെ കുറിപ്പ്!

അഭിനേത്രിയായ ശരണ്യ ശശിയുടെ ഒന്നാം ചരമവാര്‍ഷികമായിരുന്നു കഴിഞ്ഞ ദിവസം. ചെറിയൊരു തലവേദനയിലൂടെയായണ് ശരണ്യക്ക് ട്യൂമര്‍ വന്നത്. 11 സര്‍ജറികളാണ് താരത്തിന് നടത്തിയത്. സീമ ജി നായരുള്‍പ്പടെ മലയാളക്കര ഒന്നടങ്കം പ്രാര്‍ത്ഥനകളോടെ ശരണ്യയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയായിരുന്നു. പലവട്ടം മരണത്തെ തോല്‍പ്പിച്ച ശരണ്യ കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 9നായിരുന്നു അന്തരിച്ചത്. എല്ലാ തവണയും പോലെ തനിക്ക് തിരിച്ചുവരാനാവുമെന്ന പ്രതീക്ഷയിലായിരുന്നു ശരണ്യ. പ്രതീക്ഷകളയെല്ലാം അസ്ഥാനത്താക്കി ശരണ്യ പോയപ്പോള്‍ നെഞ്ചുപൊട്ടിക്കരയുകയായിരുന്നു പ്രിയപ്പെട്ടവര്‍. അമ്മയും സീമ ജി നായരുമെല്ലാം ശരണ്യയുടെ അതിജീവനത്തെക്കുറിച്ച് പറഞ്ഞിരുന്നു. എന്നും എന്നോടൊപ്പം മകളുണ്ടെന്ന് പറഞ്ഞെത്തിയിരിക്കുകയാണ് ശരണ്യയുടെ അമ്മ.
കഴിഞ്ഞ വർഷം ഇതേ ദിവസമാണ് ശരണ്യ നമ്മെ വിട്ടുപിരിഞ്ഞത്. എത്ര പെട്ടെന്നാണ് ഒരു വർഷം കടന്നു പോയത്. ശരണ്യയെ ഓപ്പറേഷൻ തിയറ്ററിലേക്ക് കൊണ്ടുപോയിക്കഴിഞ്ഞാൽ ഓരോ നിമിഷങ്ങൾക്കും ഒരോ യുഗത്തിന്റെ ദൈർഘ്യമുണ്ടായിരുന്നു. എന്റെ കുട്ടിയെ ഒരു നോക്കുകാണുന്നതുവരെയുള്ള സമയമാണ് എന്നെ എന്നും ഭയപ്പെടുത്തിയിരുന്നത്. എന്നാൽ വർഷങ്ങളേറെ കഴിഞ്ഞുപോയെങ്കിലും ഇന്നലെയെന്നോണം ഓർക്കാൻ കഴിയുന്നുണ്ട്, അവൾ ജനിച്ച ദിവസം. നാളുകളും വർഷങ്ങളും പിറകിലേക്ക് ഓടിമറയുന്നു. അവളുടെ ബാല്യകാലത്തെ കുസൃതികൾ, കുറുമ്പുകൾ എല്ലാം ഇപ്പോളും എനിക്കു കാണാം. അവളുടെ കൗമാരം, എത്ര സുന്ദരിക്കുട്ടിയായിരുന്നു എന്റെ മകൾ. ചിലപ്പോൾ ഞാൻ ഓർക്കാറുണ്ട് ഇവൾ എന്റെ മകളായി ജനിക്കേണ്ടവൾ തന്നെയായിരുന്നോ? വിണ്ണിൽ നിന്നിറങ്ങി വന്ന ഈ താരകത്തിന്റെ അമ്മയാണോ ഞാൻ? അത് എന്റെ ഒരു മഹാഭാഗ്യമായിരുന്നെങ്കിൽ എന്റെതുപോലെ ഒരു ദരിദ്രകുടുംബത്തിൽ ജനിക്കപ്പെട്ടത് അവളുടെ നിർഭാഗ്യമായിരുന്നെന്ന് തോന്നുന്നു.
ഏതെങ്കിലും ഒരു പ്രത്യേക പ്രദേശത്ത് ജനിക്കുക എന്നത് നമ്മുടെ തീരുമാനമല്ലല്ലോ, ആണായോ പെണ്ണായോ ജനിക്കണമെന്നതോ നമ്മളാരും മുൻകൂട്ടി നിശ്ചയിക്കുന്നില്ല. അതുപോലെതന്നെയാണ് ജാതി , മതം, വർണ്ണം, വർഗ്ഗം ഇതൊന്നും നമ്മുടെ തെരെഞ്ഞെടുപ്പല്ല. അതുകൊണ്ടുതന്നെ അതിൽ അഭിമാനിക്കാനോ, അപമാനിക്കപ്പെടാനോ ഒന്നുമില്ല. ശരണ്യ എന്റെ മകളായി ജയിക്കുമെന്ന് മുൻകൂട്ടി നിശ്ചയിക്കപ്പെട്ടതല്ല. എങ്ങുനിന്നോ പാറിപ്പറന്നുവന്ന അവൾ എങ്ങോ പറന്നുപോവുകയും ചെയ്തു. ഇങ്ങനെ ഒട്ടനവധി അനിശ്ചിതത്വങ്ങളുടെ ആകത്തുകയാണ് ജീവിതം. എല്ലാം മുൻകൂട്ടി അറിയുമായിരുന്നെങ്കിൽ ജീവിതം മഹാബോറായിത്തീരുമായിരുന്നു അല്ലേ. ഈ അനിശ്ചിതത്വങ്ങൾ തന്നെയാണ് ജീവിതത്തിന് സൗന്ദര്യം നൽകുന്നത്. ജീവിച്ചിരിക്കുന്ന കാലം ആരേയും ദ്രോഹിക്കാതെ ജീവിക്കാൻ ശ്രമിക്കണം. അതുതന്നെ നാം മറ്റൊരാൾക്ക് ചെയ്യുന്ന വലിയൊരു ഉപകാരമായിരിക്കും. കഴിയുന്ന ഉപകാരങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്താൽ ജീവിതം അർത്ഥപൂർണമായി. ശരണ്യ അവളുടെ ജീവിതംകൊണ്ട് എന്നെ പഠിപ്പിച്ചത് ഇതാണ്. ക്ഷമിക്കുവാൻ പഠിക്കുക ഒരാളേയും വെറുക്കാതിരിക്കുവാനും എന്നുമായിരുന്നു കുറിപ്പ്.
ശരണ്യയുടെ ഓര്‍മ്മദിനത്തില്‍ സഹപ്രവര്‍ത്തകരും ഒത്തുചേര്‍ന്നിരുന്നു. ശാന്തിമന്ദിരത്തിലായിരുന്നു എല്ലാവരും ഒത്തുചേര്‍ന്നത്. ഞങ്ങള്‍ക്കെല്ലാമൊരു തീരാനോവാണെന്നായിരുന്നു സഹപ്രവര്‍ത്തകരെല്ലാം പറഞ്ഞത്. അവള്‍ ജീവിക്കണമെന്ന് ഒത്തിരി ആഗ്രഹിച്ചിരുന്നു. ജീവന്‍ നിലനിര്‍ത്താനായി ഒരുപാട് ശ്രമിച്ചിരുന്നു. പക്ഷേ, വിധിയെ തടുക്കാനായില്ല. അനുശോചനങ്ങളിലും അനുസ്മരണങ്ങളിലുമൊന്നും കാര്യമില്ല. ശരണ്യയുടെ ഓര്‍മ്മകളുമായി അവള്‍ക്ക് വേണ്ടി അവളാഗ്രഹിക്കുന്ന കാര്യങ്ങളാണ് ചെയ്യുന്നതെന്നായിരുന്നു സീമ ജി നായര്‍ പറഞ്ഞത്. മനോജ് കുമാര്‍, ദിനേശ് പണിക്കര്‍, ജീജ സുരേന്ദ്രന്‍ തുടങ്ങി നിരവധി പേരായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്.
https://www.facebook.com/Malayalivartha

























