നടിയെ ആക്രമിച്ച കേസ്; ഫോറൻസിക് വിദഗ്ദ്ധരെ വീണ്ടും വിസ്‌തരിക്കണമെന്ന പൾസർ സുനിയുടെ ആവശ്യം തള്ളി ഹൈക്കോടതി; വീണ്ടും വിസ്‌തരിക്കുന്നത് കേസിന്റെ വിചാരണ വൈകാൻ ഇടയാക്കും;

കേരളക്കര ഒന്നാകെ ഉറ്റുനോക്കുന്ന കേസാണ് കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം. വർഷങ്ങളായ നടക്കുന്ന കേസ് ഇപ്പോൾ അന്തിമ ഘട്ടത്തിലേയ്ക്ക് കടക്കുകയാണ്. 2017 ഫെബ്രുവരി 17 നാണ് എറണാകുളത്ത് നടി ലൈംഗികാതിക്രമത്തിന് ഇരയായത്. കൃത്യം നിർവ്വഹിച്ച പൾസർ സുനി, സിനിമാ താരം ദിലീപ് ഉൾപ്പടെ പതിനഞ്ച് പേരാണ് കേസിലെ പ്രതികൾ. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് മുൻവൈരാഗ്യമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
ഇപ്പോഴിതാ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് രണ്ട് ഫോറൻസിക് വിദഗ്ദ്ധരെ വീണ്ടും വിസ്‌തരിക്കണമെന്ന പൾസർ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളിയിരിക്കുകയാണ്. സാക്ഷികളെ വീണ്ടും വിസ്തരിക്കേണ്ടത് അനിവാര്യമായ നടപടിയല്ലെന്നും പള്‍സര്‍ സുനിയുടേത് ബാലിശമായ വാദമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
വീണ്ടും വിസ്‌തരിക്കുന്നത് കേസിന്റെ വിചാരണ വൈകാൻ ഇടയാക്കുമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് സി ജയചന്ദ്രന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് പള്‍സര്‍ സുനിയുടെ ആവശ്യം തള്ളിയത്. സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം വിചാരണ കോടതി നേരത്തെ തള്ളിയിരുന്നു. തുടര്‍ന്നാണ് അപ്പീലുമായി പള്‍സര്‍ സുനി ഹൈക്കോടതിയെ സമീപിച്ചത്. കേസിലെ അന്തിമ വാദം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പുരോഗമിക്കുകയാണ്.
അതേസമയം കേസിന്റെ അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന ആവശ്യവുമായി നടി കഴിഞ്ഞ ദിവസം വിചാരണ കോടതിയെ സമീപിച്ചിരുന്നു. തുടക്കം മുതൽ അടച്ചിട്ട കോടതി മുറിയിലായിരുന്നു നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ നടന്നിരുന്നത്. നടി കേസുമായി ബന്ധപ്പെട്ട് നിരവധി ഊഹാപോഹങ്ങൾ വാർത്തയായതോടെയായിരുന്നു അടച്ചിട്ട മുറിയിൽ വിചാരണ നടത്താൻ കോടതി അനുമതി നൽകിയത്. അതേസമയം അന്തിമ വാദം നടക്കാനിരിക്കെ തുറന്ന കോടതിയിൽ വാദം വേണമെന്ന ആവശ്യം കോടതിയിൻമേലുള്ള അതിജീവിതയുടെ അവിശ്വാസമാണ് വ്യക്തമാക്കുന്നതെന്നാണ് നടിയെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്.
നടി ആക്രമിക്കപ്പെട്ട കേസിന്റെ ഏറ്റവും നിർണായകമായ തെളിവായ നടിയെ പീ ഡിപ്പിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കോടതിയുടെ പരിഗണനയിൽ ഇരിക്കുമ്പോൾ അനധികൃതമായ പരിശോധിക്കപ്പെട്ടതായി നേരത്തേ കണ്ടെത്തിയിരുന്നു. എഫ്എസ്എൽ പരിശോധനയിലായിരുന്നു ആദ്യം ഇക്കാര്യം തെളിഞ്ഞത്. പിന്നീട് ഇത് സംബന്ധിച്ച് അന്വേഷണം വേണമെന്ന് നടി ആവശ്യപ്പെട്ടു.
നടിയുടെ ഹർജിയിൽ വിചാരണ കോടതി ജഡ്ജിയോട് വസ്തുതാന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശിക്കുകയും ചെയ്തു. ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു റിപ്പോർട്ടിൽ കണ്ടെത്തിയത്. 3 തവണയാണ് മെമ്മറി കാർഡ് പരിശോധിച്ചത് എന്നാണ് ഈ അന്വേഷണത്തിൽ കണ്ടെത്തിയത്.
2018 ജനുവരി 9ന് അങ്കമാലി ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി, 2018 ഡിസംബർ 13 ന് എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി, 2021 ജൂലായ് 19 ന് എറണാകുളം സി ബി ഐ സ്‌പെഷ്യൽ കോടതി എന്നിവിടങ്ങളിൽ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചുവെന്ന് ഹൈക്കോടതിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ വിചാരണ കോടതി ജഡ്ജി വ്യക്തമാക്കി.
തുടർന്ന് ലൈം ഗികാതിക്രമ ദൃശ്യങ്ങൾ കൈമാറ്റം ചെയ്യപ്പെട്ടിരിക്കാമെന്ന ആശങ്ക ഉന്നയിച്ച് അതിജീവിത പോലീസ് അന്വേഷണം ആവശ്യപ്പെട്ടെങ്കിലും ആവശ്യം അംഗീകരിക്കപ്പെട്ടില്ല. നിരന്തരം ഇത് സംബന്ധിച്ച ഹർജികളുമായി അതിജീവിത കോടതികൾ കയറി ഇറങ്ങിയെങ്കിലും അനുകൂല ഉത്തരവ് ഉണ്ടായില്ല. അതിനിടെ തനിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത രാഷ്ട്രപതിക്ക് കത്തയച്ചു.
പിന്നാലെയാണ് തുറന്ന കോടതിയിൽ വാദം വേണമെന്ന ആവശ്യം ഉന്നയിച്ചത്. ഇരയാക്കപ്പെടുന്നവർ കുറ്റപ്പെടുത്തലുകൾ നേരിടുന്ന ഈ സാഹചര്യത്തിൽ തനിക്ക് സംഭവിച്ചത് എന്താണെന്ന് പുറംലോകം അറിയട്ടെയെന്നാണ് ഹർജിയിൽ അതിജീവിത ചൂണ്ടിക്കാട്ടിയത്. താൻ ഇരയല്ല അതിജീവിതയാണെന്ന നിലപാട് തുടക്കം മുതൽ സ്വീകരിച്ച നടി ഇപ്പോൾ അന്തിമവാദം തുറന്ന കോടതിയിൽ നടക്കട്ടെ എന്ന നിലപാട് സ്വീകരിക്കുന്നതിന് വലിയ മാനങ്ങളുണ്ട്.
സുപ്രീം കോടതി മാർഗ്ഗ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു നടിയെ ആക്രമിച്ച കേസിൻ്റെ ഇതുവരെയുള്ള വിചാരണ അടച്ചിട്ട കോടതിയിൽ നടന്നത്. എന്നാൽ വാദം അന്തിമഘട്ടത്തിലേയ്ക്ക് കടന്നതോടെ കോടതിയിൽ നടക്കുന്ന കാര്യങ്ങൾ പൊതുസമൂഹം കൂടി അറിയട്ടെ ഇതിൽ തൻ്റെ സ്വകാര്യതയുടെ വിഷയങ്ങളൊന്നുമില്ലെന്ന് കൂടിയാണ് അതിജീവിത കോടതിയിൽ വ്യക്തമാക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha



























