കോഴയില്‍ മുങ്ങുന്ന കേരളം: ബാര്‍-കലാപം കോണ്‍ഗ്രസില്‍

അഴിമതി ആരോപണങ്ങള്‍ക്കു പിന്നിലെ രാഷ്ട്രീയ തട്ടിപ്പുകള്‍ തുറന്നു കാട്ടുകയാണ് അഡ്വ. ജോണ്‍സണ്‍ മനയാനി. കഴിഞ്ഞ 35 വര്‍ഷമായി കേരള ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തുവരുന്ന അഡ്വ. ജോണ്‍സണ്‍ മനയാനിയുടെ കോഴയില്‍ മുങ്ങുന്ന കേരളം എന്ന പുസ്തകത്തിലെ പ്രസക്ത ഭാഗങ്ങള്‍ പരമ്പരയായി മലയാളിവാര്‍ത്തയില്‍ പ്രസിദ്ധീകരിച്ച് വരികയാണ്. പരമ്പരയുടെ പതിനൊന്നാം ഭാഗമാണിത്.
ബാര്‍-കലാപം കോണ്‍ഗ്രസിലും:
നിലവാരമില്ലാത്ത ബാറുകളെ സംബന്ധിച്ച് മന്ത്രിസഭ തീരുമാനമെടുത്തതിനു 7 മാസങ്ങള്‍ക്കുശേഷം കേരളത്തെ ഞെട്ടിച്ച ബാര്‍ കോഴ വിവാദത്തിനെ വിശകലനം ചെയ്യുമ്പോള്‍ ഈ വസ്തുതകളും ദിവസങ്ങളും മന്ത്രിസഭാ തീരുമാനത്തിനിടയാക്കിയ ഫയലുകളുടെ നീക്കങ്ങളും ഏറെ പ്രസക്തമായ കാര്യങ്ങളാകുന്നു. അവിടെയാണ് ബാര്‍കോഴ വിവാദത്തിനു പിന്നിലെ ഗൂഢാലോചന എന്താണെന്നും ആരൊക്കെയാണതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും അന്വേഷിച്ചറിയേണ്ടത്. ഇതു വായിക്കുന്ന ഏതു പയ്യന്‍സിനും എവിടെയാണു കോഴ ആരംഭിച്ചതെന്നു വ്യക്തമാകും.
ബാര്‍ ലൈസന്‍സ് പുതുക്കലില്‍ 2014 ഏപ്രില്‍ മുതല്‍ 22/8/2014ലെ യു.ഡി.എഫ് മദ്യനയം വരെ പിന്നീടു നടന്ന കാര്യങ്ങള്‍ സംസ്ഥാനത്തെ രാഷ്ട്രീയപാര്‍ട്ടികളുടെ മദ്യനയത്തിലുള്ള നിലപാടുകള്‍ വ്യക്തമാക്കുന്നു. ഏറെ ഗൗരവത്തോടെ ഇത് വിശകലനം ചെയ്യപ്പെടണം. ബാര്‍ കോഴ വിവാദത്തിന്റെ വെളിച്ചത്തില്‍ ബാര്‍ ലൈസന്‍സ് പുതുക്കലിനെ സംബന്ധിച്ച പത്രവാര്‍ത്തകള്‍ എറെ പ്രസക്തമാകുന്നു. ബാര്‍ കോഴ വിജിലന്‍സ് കേസു തന്നെ പത്രവാര്‍ത്തയെ അടിസ്ഥാനമാക്കി രജിസ്റ്റര്‍ ചെയ്തതായതിനാല്‍ പത്രവാര്‍ത്തകള്‍ ഏറെ പ്രസക്തങ്ങളാണ്. ഇനിയും എത്രയോ വിജിലന്‍സ് കേസുകള്‍ പത്രവാര്‍ത്തകളെ അടിസ്ഥാനമാക്കി വരാനിരിക്കുന്നു. 1 കോടി കോഴ വിജിലന്‍സ് കേസ് ഒരു തുടക്കം മാത്രം.
വിവേചനം കാട്ടിയിട്ടില്ലെന്നു കേരളം:
ബാര്‍ ലൈസന്‍സ് പുതുക്കിനല്കിയതില്‍ യാതൊരു വിവേചനവും കാട്ടിയിട്ടില്ലെന്നു സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. അര്‍ഹതയുള്ള ബാറുകള്‍ക്കു മാത്രമേ ലൈസന്‍സ് പുതുക്കിനല്കിയിട്ടുള്ളൂ. ഇടക്കാലഉത്തരവിലൂടെ ലൈസന്‍സ് നേടിയ ബാറുകള്‍ക്കു ലൈസന്‍സ് പുതുക്കി നല്കിയിട്ടില്ല. എക്‌സൈസ് കമ്മീഷണറുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണു ബാറുകള്‍ക്കു ലൈസന്‍സ് പുതുക്കിയതെന്നും സംസ്ഥാനസര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. ബാര്‍ ലൈസന്‍സുകള്‍ പുതുക്കിയതില്‍ സംസ്ഥാനസര്‍ക്കാര്‍ വിവേചനം കാട്ടിയെന്നാരോപിച്ചു ബാര്‍ ഉടമകള്‍ നല്കിയ ഹര്‍ജിയില്‍ വിശദീകരണം നല്കാന്‍ സുപ്രീംകോടതി സംസ്ഥാനസര്‍ക്കാരിനോടാവശ്യപ്പെട്ടിരുന്നു.
പല ത്രീസ്റ്റാര്‍ ഹോട്ടലുകളെയും ലൈസന്‍സ് പുതുക്കിയപ്പോള്‍ തഴഞ്ഞെന്നും എന്നാല്‍, ചില ടൂ സ്റ്റാര്‍ ഹോട്ടലുകള്‍ക്കു ലൈസന്‍സ് പുതുക്കി നല്കിയിട്ടുണ്ടെന്നുമായിരുന്നു ഹര്‍ജിക്കാരുടെ ആരോപണം. അങ്ങനെയുണ്ടെങ്കില്‍ അക്കാര്യം പരിശോധിക്കുമെന്നു കോടതി വ്യക്തമാക്കിയിരുന്നു.
ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്കുപോലും ബാര്‍ ലൈസന്‍സ് കൊടുക്കാതിരിക്കുമ്പോള്‍ നിലവാരമില്ലാത്ത ബാറുകള്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്നും കോടതി ചോദ്യമുന്നയിച്ചിരുന്നു. നിലവാരമില്ലാത്ത 418 ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്കില്ലെന്നായിരുന്നു ഏപ്രില്‍ രണ്ടിനു സര്‍ക്കാര്‍ ഉത്തരവിറക്കിയത്. 2011 ഡിസംബറില്‍ മദ്യനയം ഭേദഗതി ചെയ്യുന്നതിനുമുമ്പ് ലൈസന്‍സിന് അപേക്ഷിച്ച തങ്ങള്‍ക്കു സര്‍ക്കാര്‍ ലൈസന്‍സ് അനുവദിച്ചില്ലെന്നു ചൂണ്ടിക്കാട്ടി ആറു ത്രീ സ്റ്റാര്‍ ഹോട്ടലുകളാണു കോടതിയെ സമീപിച്ചത്.
മദ്യനയത്തില്‍ ഭേദഗതി കൊണ്ടുവരുന്നതിനുമുമ്പ് നല്കിയ അപേക്ഷകളാണെന്നും തങ്ങളുടെ അപേക്ഷകളില്‍ ലൈസന്‍സ് നല്കാവുന്നതാണെന്ന് എക്‌സൈസ് കമ്മീഷണര്‍ ശിപാര്‍ശ ചെയ്തിരുന്നതാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. എന്നാല്‍, ഇക്കാര്യത്തില്‍ ത്രീസ്റ്റാര്‍ ഹോട്ടലുകളുടെ വാദം നിലനില്ക്കില്ലെന്നാണു സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. 2011ലെ മദ്യനയഭേദഗതി സുപ്രീംകോടതി അംഗീകരിച്ചിട്ടുണ്ട്. ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കു നേരത്തേ ലൈസന്‍സ് നല്കിയത്. അതിനാല്‍, ലൈസന്‍സ് പുതുക്കാന്‍ അര്‍ഹതയുണ്ടെന്ന ഇവരുടെ വാദം നിയമപരമായി നിലനില്ക്കില്ല. ലൈസന്‍സ് നല്കുന്നതു കോടതിയുടെ അന്തിമവിധിക്ക് അനുസൃതമായിട്ടുള്ളതാണെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ പറയുന്നു.
മദ്യനയത്തിലും അടച്ചുപൂട്ടിയ ബാറുകളുടെ കാര്യത്തിലും സര്‍ക്കാര്‍-കെ.പി.സി.സി. ഏകോപനസമിതി യോഗത്തില്‍ ധാരണയായില്ല. നാളെ രാവിലെ 11നു ചേരുന്ന യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നു കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ അറിയിച്ചു. ഇന്നലെ ചേര്‍ന്ന യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തില്ലെന്നു സുധീരന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് അവലോകനചര്‍ച്ചകള്‍ നീണ്ടുപോയതിനാല്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ സമയം ലഭിച്ചില്ലെന്നാണ് അദ്ദേഹം നല്കിയ വിശദീകരണം.
എന്നാല്‍ എക്‌സൈസ് മന്ത്രി കെ. ബാബുവിനെ ഇന്നലെ ചേര്‍ന്ന യോഗത്തിലേക്ക് പ്രത്യേകം വിളിച്ചുവരുത്തിയിരുന്നു. ഇന്നുചേരുന്ന കെ.പി.സി.സി. എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയ്ക്കു വരും. പാര്‍ട്ടി നേതാക്കളുടെ അഭിപ്രായം അറിഞ്ഞശേഷം നാളെ സര്‍ക്കാര്‍-പാര്‍ട്ടി ഏകോപനയോഗം ചേര്‍ന്നു നിലപാടു സ്വീകരിക്കാനാണു തീരുമാനം.
നിലവാരമില്ലാത്തതിന്റെ പേരില്‍ അടച്ചുപൂട്ടിയ ബാറുകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ താത്കാലിക അടിസ്ഥാനത്തില്‍ അനുമതി നല്കണമെന്ന നിലപാടാണ് എക്‌സൈസ് വകുപ്പിന്റേത്. എന്നാല്‍, പ്രവര്‍ത്തനാനുമതി നല്കരുതെന്ന അഭിപ്രായവും പാര്‍ട്ടിക്കുള്ളിലും പുറത്തുമുണ്ട്. നാളെ ഉച്ചകഴിഞ്ഞു ചേരുന്ന യു.ഡി.എഫ്. യോഗത്തിലും ഇക്കാര്യം ചര്‍ച്ചയ്ക്കു വരും. ഏതായാലും പാര്‍ട്ടി തീരുമാനമുണ്ടാകാത്ത സാഹചര്യത്തില്‍ നാളത്തെ മന്ത്രിസഭായോഗത്തില്‍ മദ്യനയം സംബന്ധിച്ച തീരുമാനമുണ്ടാകില്ല.
ഹൈക്കോടതി ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമം:
കേരളത്തിലെ സാധാരണക്കാരായ ജനങ്ങളെ കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ എറെ ഞെട്ടിച്ച ഒരു വാര്‍ത്തയായിരുന്നു ഇത്. ബാര്‍ പുതുക്കല്‍ സംബന്ധമായി ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ ഹൈക്കോടതി ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന കാരണത്താല്‍ വിധിപറയുന്നതില്‍നിന്നും ഒരു ഹൈക്കോടതി ജഡ്ജി പരസ്യമായി പിന്‍മാറിയ സംഭവം കേരളത്തില്‍തന്നെ ആദ്യത്തെ സംഭവമായിരുന്നു. ഇക്കാര്യത്തില്‍ ശക്തമായ ഒരു അന്വേഷണം അന്നു നടത്തിയിരുന്നെങ്കില്‍ നിരവധി ബാറുടമകള്‍ തന്നെ ജയിലിലായേനെ. പക്ഷേ, അഴിമതിവിരുദ്ധരൊക്കെ അന്ന് ഉറക്കത്തിലായിരുന്നു. ആരും പത്രം വായിച്ചില്ല!
സ്വതന്ത്രഭരണസംവിധാനത്തിന്റെ മൂലക്കല്ലായ ജുഡിഷ്യറിയെ ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ സ്വാധീനിക്കാന്‍ ശ്രമിച്ച സംഭവത്തെപ്പറ്റി പ്രതികരിക്കാനോ അപലപിക്കാനോ സംസ്ഥാനത്തെ ദേശീയ, സംസ്ഥാന, രജിസ്‌ട്രേര്‍ഡ് അടക്കമുള്ള ഒറ്റ രാഷ്ട്രീയപാര്‍ട്ടി നേതാക്കളും വായ് തുറക്കാത്തതുതന്നെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളിലുമുള്ള ബാര്‍ ഉടമകളുടെ സ്വാധീനം വ്യക്തമാക്കുന്നു. ഇതിനെക്കാളൊക്കെ എത്ര ചെറിയ വിഷയങ്ങളാണ് പാമോയില്‍ അഴിമതി, ടൈറ്റാനിയം അഴിമതി, സോളാര്‍ കേസ് എന്നിവയൊക്കെ. ആദര്‍ശവാനെന്ന് നാമൊക്കെ കരുതുന്ന തലമുതിര്‍ന്ന രാഷ്ട്രീയനേതാക്കളൊക്കെ മദ്യ
ലോബിയുടെ നിയന്ത്രണത്തിലാണ് എന്നു വ്യക്തം. സത്യത്തില്‍ അവരൊക്കെ ബാര്‍ മുതലാളിമാര്‍ പറയുന്നതനുസരിച്ചു തുള്ളുന്ന കോമാളികളാണ്.
ബാര്‍ ലൈസന്‍സ് പുതുക്കുന്നതിന് അനുമതി തടഞ്ഞ സര്‍ക്കാരിന്റെ ഉത്തരവു ചോദ്യംചെയ്ത് ബാര്‍ ഓണേഴ്‌സ് അസോസിയേഷനും മറ്റും സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികളില്‍ വിധി പറയുന്നതില്‍നിന്നു ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് സി.ടി. രവികുമാര്‍ പിന്മാറി. കേസില്‍ വാദം പൂര്‍ത്തിയാക്കി വിധി പറയാനിരിക്കേയാണു ജഡ്ജി പിന്മാറിയത്. ഹൈക്കോടതിയിലെ അഭിഭാഷകനായ കെ. തവമണി ഇക്കഴിഞ്ഞ തിങ്കളാഴ്ച തന്റെ വീട്ടിലെത്തി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും ഈ സാഹചര്യത്തില്‍ കേസില്‍നിന്നു പിന്മാറുകയാണെന്നും ചേംബര്‍വഴി ജഡ്ജി പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.
ഹര്‍ജി അവധിക്കാല കോടതിയിലെ ഉചിതമായ ബെഞ്ചിലേക്കു മാറ്റാവുന്നതാണെന്നും ജഡ്ജി നിര്‍ദ്ദേശിച്ചു. വേനല്‍ അവധിയായതിനാല്‍ ജസ്റ്റീസ് രവികുമാറിന് ഇന്നലെ ഹൈക്കോടതിയില്‍ സിറ്റിംഗ് ഉണ്ടായിരുന്നില്ല. എന്നാല്‍, അദ്ദേഹം ചേംബറിലെത്തി കേസില്‍നിന്നു പിന്മാറുകയാണെന്ന് അറിയിക്കുകയായിരുന്നു.
കേസില്‍ കഴിഞ്ഞ 11ന് അവസാനവാദം പൂര്‍ത്തിയായതായി ജഡ്ജി വ്യക്തമാക്കി. കേസില്‍ ഉത്തരവ് എഴുതി ഒപ്പിടാന്‍ ഇരുന്നതാണ്. എന്നാല്‍, അഭിഭാഷകന്‍ തിങ്കളാഴ്ച തന്റെ വീട്ടില്‍ വന്നു കേസുമായി കാര്യങ്ങള്‍ സംസാരിക്കാന്‍ ശ്രമിച്ചു. അതിനാല്‍ കേസില്‍ വിധി പറയുന്നില്ല. അവധിക്കാലത്തുതന്നെ ഹര്‍ജിക്കാര്‍ക്കു മറ്റൊരു ബെഞ്ചില്‍ ഹര്‍ജി നല്കാമെന്നും ഉത്തരവില്‍ പറയുന്നു.
ജഡ്ജിയുടെ വീട്ടില്‍ പോയിരുന്നുവെന്നതു ശരിയാണെന്നും എന്നാല്‍ ഏതെങ്കിലും തരത്തില്‍ ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും കെ. തവമണി പറയുന്നു. കേസില്‍ തനിക്കു വക്കാലത്തില്ല. ജഡ്ജിയെ പരിചയമുള്ള സാഹചര്യത്തില്‍ സൗഹൃദത്തിന്റെ പേരില്‍ മാത്രമാണു സന്ദര്‍ശനം നടത്തിയത്. മുമ്പ് അബ്കാരി കേസുകള്‍ നടത്തിയിരുന്ന സമയത്ത് ജഡ്ജിയുടെ വീടിനു സമീപം സ്ഥലം മേടിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും പറഞ്ഞിരുന്നു.
എഫ്.എല്‍.3 ലൈസന്‍സുകളുമായി ബന്ധപ്പെട്ട 54 ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിച്ചത്. എന്നാല്‍ ഹര്‍ജികള്‍ പരിഗണിക്കവേ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനാല്‍ കേസുമായി ബന്ധപ്പെട്ടു നടപടികള്‍ സ്വീകരിക്കുന്നതിനു സര്‍ക്കാരിനു പരിമിതിയുണ്ടെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം. ഈ സാഹചര്യത്തില്‍ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവു നല്കാന്‍ ഹൈക്കോടതി തയ്യാറായില്ല. ഏപ്രില്‍ 11നു കേസില്‍ വാദം പൂര്‍ത്തിയായി ഹര്‍ജികള്‍ വിധി പറയാനായി മാറ്റിയിരുന്നു.
സംസ്ഥാനത്തെ ബാറുകളുടെ ലൈസന്‍സ് പുതുക്കേണ്ടത് മാര്‍ച്ച് 31നായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവില്‍വന്ന സാഹചര്യത്തില്‍ ഫീസ് സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ല. തീരുമാനം എടുത്താല്‍തന്നെ തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതി ആവശ്യമായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പറ്റാതെ വന്നതിനാല്‍ ബാര്‍ ലൈസന്‍സ് ഫീസ് അടക്കാന്‍ ഉടമകള്‍ക്കു കഴിഞ്ഞില്ല.
അതിനാല്‍ ഏപ്രില്‍ ഒന്നു മുതല്‍ ബാറുകള്‍ തുറന്നു പ്രവര്‍ത്തിച്ചില്ല. ഇതിനെതിരേ ഒട്ടേറെ ബാറുടമകള്‍ ഹൈക്കോടതിയെ സമീപിച്ച് ഹര്‍ജികള്‍ നല്കി. അതിനിടെ ക്ലാസ് രണ്ട് നിലവാരത്തിലുള്ള ഹോട്ടലുകള്‍ക്കു നിലവിലുള്ള ബാര്‍ ലൈസന്‍സ് പുതുക്കിനല്‌കേണ്ടതില്ലെന്ന സംസ്ഥാനസര്‍ക്കാരിന്റെ നേരത്തേയുള്ള തീരുമാനം സുപ്രീംകോടതി ശരിവച്ചു.
ക്ലാസ് മൂന്ന് ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് ഫീസ് അടയ്ക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജികള്‍ നിലനില്‌ക്കെതന്നെ അവസരവും നല്കി.
എന്നാല്‍ ഹര്‍ജിക്കാരില്‍ ഭൂരിഭാഗവും ക്ലാസ് രണ്ട് വിഭാഗത്തില്‍പ്പെട്ട ഹോട്ടലുടമകള്‍ ആയിരുന്നു. ബാര്‍ ലൈസന്‍സ് പുതുക്കാന്‍ അവസരം ലഭിക്കാത്തതിനെതിരേ കൊടുത്ത ഹര്‍ജിക്കാരില്‍ ക്ലാസ് മൂന്ന് വിഭാഗത്തില്‍പ്പെട്ടവര്‍ സര്‍ക്കാര്‍ ഉത്തരവുപ്രകാരം കേസില്‍നിന്നു പിന്മാറിയെങ്കിലും ക്ലാസ് രണ്ട് വിഭാഗത്തില്‍പ്പെട്ടവര്‍ ബാര്‍ ലൈസന്‍സ് റദ്ദാക്കിയതുകൂടി ചേര്‍ത്ത് ഹര്‍ജി പുതുക്കി നല്കി. (ദീപിക 23/4/2014) അഴിമതി / കോഴ വിവാദങ്ങളെക്കാളൊക്കെ ഗൗരവമായി ചര്‍ച്ചചെയ്യേണ്ട വിഷയമായിരുന്നു ജഡ്ജിയെ സ്വാധീനിക്കാനുള്ള ശ്രമം. നീതിന്യായ വ്യവസ്ഥയുടെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്ന ഒരു ഇടപെടലായിരുന്നു അത്. അര്‍ഹിക്കുന്ന ഗൗരവത്തോടെ ആരും അത് പരിഗണിച്ചില്ല എന്നതാണ് കേരളം നേരിടുന്ന സദാചാര പ്രതിസന്ധി.
തുടരും...
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha