സിനിമാ ലോകത്തിന് തീരാനഷ്ടം.... നടൻ വിവേക് വിടവാങ്ങി... അന്ത്യം ഹൃദയാഘാതം മൂലം ചെന്നൈയിൽ...
സിനിമാ പ്രേമികളെ വളരെയധികം സങ്കടത്തിലാഴ്ത്തുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. തമിഴിലെ പ്രമുഖ സിനിമാ ഹാസ്യതാരവും ഗായകനുമായ വിവേക് അന്തരിച്ചു. 59 വയസ്സായിരുന്നു അദ്ദേഹത്തിന്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്. ഇന്നലെ രാവിലെയായിരുന്നു അദ്ദേഹത്തിന് ഹൃദയാഘാതം അനുഭവപ്പെട്ടത്.
ഉടൻ അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഗുരുതര ഹൃദയാഘാതമുണ്ടായ വിവേക് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. വിവേകിൻറെ ആരോഗ്യനില അതീവഗുരുതരമാണെന്നായിരുന്നു എന്ന് ഇന്നലെ രാത്രി വന്ന മെഡിക്കൽ ബുള്ളറ്റിനും വ്യക്തമാക്കിയിരുന്നത്. യന്ത്രങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹത്തിൻറെ ജീവൻ നിലനിർത്തിയിരുന്നത്. അദ്ദേഹത്തിൻറെ നില ഗുരുതരമാണെന്നാണ് പ്രാഥമികമായി ഇന്നലെ ലഭിച്ചിരുന്ന വിവരം.
രജനീകാന്ത്, കമൽഹാസൻ തുടങ്ങി സിനിമാരംഗത്തെ പ്രമുഖർ പലരും വിവേകിന് വേണ്ടി പ്രാർത്ഥനകളുമായി സമൂഹമാധ്യമങ്ങളിൽ കുറിപ്പുകൾ പങ്കുവച്ചിരുന്നു.
വിവേകും സുഹൃത്തുക്കളും ചേർന്ന് വ്യാഴാഴ്ച ചെന്നൈയിലെ സർക്കാർ ആശുപത്രിയിലെത്തി കൊവിഡ് വാക്സീൻ സ്വീകരിച്ചിരുന്നു. എല്ലാവരും വാക്സീൻ സ്വീകരിക്കണമെന്നും നടൻ ആഹ്വാനം ചെയ്തിരുന്നു.
എന്നാൽ വിവേകിന് ഹൃദയാഘാതമുണ്ടായതും കൊവിഡ് വാക്സിനേഷനും തമ്മിൽ ബന്ധമില്ലെന്നാണ് ആശുപത്രി വൃത്തങ്ങൾ പിന്നീട് അറിയിച്ചിട്ടുള്ളത്. വിവേകിൻറെ ഇടത് ആർട്ടെറിയിൽ 100% രക്തം കട്ടപിടിച്ചതാണ് ഹൃദയാഘാതമുണ്ടാകാൻ കാരണമെന്ന്, അദ്ദേഹത്തെ ചികിത്സിച്ചിരുന്ന സിംസ് ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കിയിരുന്നു. തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുത്തനെ കുറയുന്ന വെൻട്രിക്കുലർ ഫിബ്രിലേഷൻ കൂടി സംഭവിച്ചതാണ് അദ്ദേഹത്തിൻറെ ആരോഗ്യനില പെട്ടെന്ന് മോശമാക്കാൻ ഇടയാക്കിയത്.
എക്മോ (Extracorporeal membrane oxygenation) എന്ന സംവിധാനം ഉപയോഗിച്ചാണ് അദ്ദേഹത്തിൻറെ ജീവൻ നിലനിർത്തിയിരുന്നത്. വെള്ളിയാഴ്ച രാവിലെ ആശുപത്രിയിലെത്തിച്ചപ്പോൾ തന്നെ അദ്ദേഹം അബോധ അവസ്ഥയിലായിരുന്നു. കൊവിഡ് ബാധയുണ്ടായിരുന്നില്ല വിവേകിന് എന്നും ആശുപത്രി സ്ഥിരീകരിക്കുന്നുണ്ട്.
തമിഴ് കോമഡി താരങ്ങളിൽ ശ്രദ്ധേയനായ നടനാണ് വിവേക്. സാമി, ശിവാജി, അന്യൻ തുടങ്ങി തമിഴിലെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്ന വിവേക് 220 ലേറെ സിനിമകളിൽ അഭിനയിച്ചു. മൂന്ന് തവണ തമിഴ്നാട് സർക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്കാരം നേടിയ താരം കൂടിയാണ് ഇദ്ദേഹം. അഞ്ചുതവണ മികച്ച ഹാസ്യതാരത്തിനുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി.
തമിഴ് സിനിമ കണ്ടുപരിചയിച്ചതിൽനിന്നു വ്യത്യസ്തമായി, സാമൂഹിക വിമർശനം കൂടി ഉൾക്കൊള്ളുന്നതായിരുന്നു വിവേകിന്റെ തമാശകൾ. ടെലിവിഷൻ അവതാരകനായിരിക്കെ മുൻ രാഷ്ട്രപതി എപിജെ അബ്ദുൽ കലാം, രജനികാന്ത് അടക്കമുള്ള പ്രമുഖരുമായി നടത്തിയ അഭിമുഖങ്ങൾ ശ്രദ്ധേയമായിരുന്നു.
2009 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. ഭാര്യ: അരുൾസെൽവി. മക്കൾ: അമൃതനന്ദിനി, തേജസ്വിനി, പരേതനായ പ്രസന്നകുമാർ. കടുത്ത ആക്ഷേപഹാസ്യത്തിലൂടെ, സമൂഹത്തിൽ നിലനിൽക്കുന്ന പല മോശം പ്രവണതകളെയും വിമർശിച്ച ഹാസ്യരംഗങ്ങൾ തമിഴ്നാടിനു പുറത്തും വിവേകിന് ആരാധകരെ സമ്മാനിച്ചു.
പിന്നീട് വർഷങ്ങളോളം സൂപ്പർസ്റ്റാർ സിനിമകളുടെ അവിഭാജ്യഘടകമായി വിവേക്. രജനികാന്ത്, വിജയ്, അജിത്, വിക്രം, ധനുഷ്, സൂര്യ തുടങ്ങി എല്ലാ സൂപ്പർതാരങ്ങൾക്കുമൊപ്പം അഭിനയിച്ച അദ്ദേഹം അൻപതിേലറെ സിനിമകൾ ചെയ്ത വർഷങ്ങളുമുണ്ടായി. ഹരീഷ് കല്യാണ്‍ നായകനായെത്തിയ ധാരാള പ്രഭു എന്ന ചിത്രത്തിലാണ് വിവേക് ഒടുവില്‍ വേഷമിട്ടത്. കമല്‍ഹാസന്റെ ഇന്ത്യന്‍ 2 ലും വിവേക് അഭിനയിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha