ദുബായ്ഗവണ്‍മെന്റിന്റെ തഖ്ദീര്‍ അവാര്‍ഡ്; ഹാട്രിക് അടിച്ച് മലയാളി
ഈ വർഷത്തെ ദുബായ് ഗവണ്‍മെന്റിന്റെ തഖ്‌ദീർ അവാർഡ് തുടർച്ചയായി മൂന്നാം വര്‍ഷവും മലയാളിയുടെ ഉടമസ്ഥതയിലുള്ള അരോമ ഇന്റര്‍നാഷനല്‍ ബില്‍ഡിങ് കോണ്‍ട്രാക്ടിങ് കമ്പനി സ്വന്തമാക്കി.
തൊഴിലാളികളുടെ അവകാശ സംരക്ഷണം, ക്ഷേമപ്രവർത്തനങ്ങൾ എന്നിവ അടിസ്ഥാനമാക്കി ദുബായ് ഗവണ്മെന്റ് ഏർപ്പെടുത്തിയിട്ടുള്ള അവാർഡാണ് തഖ്‌ദീർ അവാർഡ്. ഇതാണിപ്പോൾ അരോമ തുടർച്ചയായി മൂന്നാം തവണയും സ്വന്തമാക്കിയിരിക്കുന്നത്.
ദുബായ് മെയ്ദാൻ ഹോട്ടലിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ രാജകുടുംബാംഗം ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൽ നിന്ന് അരോമ ഉടമയായ കൊല്ലം സ്വദേശിയായ പി കെ സജീവ് അവാര്‍ഡ് ഏറ്റുവാങ്ങി.
തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങള്‍ സൗഹൃദ പൂര്‍ണമായ അന്തരീക്ഷത്തില്‍ മെച്ചപ്പെടുത്തുമെന്ന് പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം പി. കെ സജീവ് പറഞ്ഞു.
ദുബായ് കിരീടാവകാശിയും, എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ രക്ഷാകര്തൃത്വത്തിലും, മാർഗ്ഗനിര്ദേശത്തിലുമാണ് ദുബായ് ഗവണ്മെന്റ് തഖ്‌ദീർ അവാർഡ് ഏർപ്പെടുത്തിയിട്ടുള്ളത്.
തൊഴിലാളികള്‍ക്കുള്ള ക്ഷേമ പദ്ധതികള്‍, അവകാശ സംരക്ഷണം, തൊഴിലാളികള്‍ക്ക് മികച്ച താമസസൗകര്യം, ആരോഗ്യസുരക്ഷാ, ശമ്പള കാര്യങ്ങളിലെ പ്രതിബദ്ധത തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ മികവ് പരിശോധിച്ചാണ്, ദുബായ് ഗവണ്‍മെന്റ് തഖ്ദീര്‍ അവാര്‍ഡ് നല്‍കുന്നത്.
എന്‍ജിനീയര്‍ കൂടിയായ സജീവ് , 1998 ലാണ് അരോമ ആരംഭിച്ചത്. ഇന്ത്യക്കാരടക്കം എട്ടു രാഷ്ട്രങ്ങളില്‍ നിന്നുള്ള 3500ലേറെ തൊഴിലാളികള്‍ ഇവിടെ ജോലി ചെയ്യുന്നു. രണ്ടു സിനിമകളുടെ നിര്‍മാതാവ് കൂടിയാണ് പി കെ സജീവ്.
https://www.facebook.com/Malayalivartha