ഇന്ത്യൻ വീട്ടുവേലക്കാരുടെ പരാതികൾ ചെന്നെത്തുന്നത് മനുഷ്യക്കടത്തിലേയ്ക്ക്; കൃത്യമായ മാർഗ രേഖകൾ രൂപപ്പെടുത്തിയിട്ടും അനധികൃത മാർഗത്തിലൂടെ എത്തുന്നത് നിരവധി പേർ; യാഥാർഥ്യങ്ങൾ മനസ്സിലാക്കാതെ ചതിക്കുഴികളിൽ വീഴുന്നതിൽ ഏറെയും സ്ത്രീകൾ
സൗദിയിലേക്ക് ഇന്ത്യയിൽ നിന്നുള്ള മനുഷ്യക്കടത്ത് തടയാൻ സാധിച്ചതായി സൗദി അംബാസഡർ അഹമ്മദ് ജാവേദ്. ദമ്മാം തീരത്തടുപ്പിച്ച ഇന്ത്യൻ കോസ്റ്റ്ഗാർഡ് കപ്പലായ ‘വിക്ര’ മിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
എംബസിയുടെ മുന്നിൽ നിത്യവും വന്നിരുന്ന സങ്കീർണമായ പ്രശ്നമായിരുന്നു സൗദിയിലെത്തുന്ന ഇന്ത്യൻ വീട്ടുവേലക്കാരുടെ പരാതികൾ. ഇതിന്റെ വേരുകൾ അന്വേഷിച്ച് ചെല്ലുമ്പോൾ ഇന്ത്യയിൽ നിന്ന് വീട്ടുവേലക്കാരെ കൊണ്ടു വരുന്നതിന് കൃത്യമായ മാർഗ രേഖകൾ രൂപപ്പെടുത്തിയിട്ടും അതിനെ മറികടന്ന് അനധികൃത മാർഗത്തിലൂടെ എത്തിയവരായിരുന്നു അധികവും. കുറുക്കുവഴി തേടുന്ന റിക്രൂട്ട്മെന്റ് കമ്പനികൾ മറ്റ് രാജ്യങ്ങൾ വഴി സ്ത്രീകളെ സൗദിയിൽ എത്തിച്ച് ആളുകൾക്ക് കൈമാറ്റം ചെയ്തു കൊണ്ടിരുന്നു. 50 പേരിലധികം ഒരേ സമയം അഭയ കേന്ദ്രത്തിൽ എത്തുന്ന അവസ്ഥ വരെ ഉണ്ടായിരുന്നു. നാട്ടിൽ നിന്ന് യാഥാർഥ്യങ്ങൾ മനസ്സിലാക്കാതെ എത്തുന്ന സ്ത്രീകളാണ് ഇവരുടെ കെണിയിൽ പെട്ടിരുന്നത്.
ഇത്തരം കേസുകൾ വ്യാപകമായതോടെ താൻ തന്നെ പ്രത്യേക താൽപര്യമെടുത്ത് നിത്യവും റിപ്പോർട്ടുകൾ ശേഖരിച്ച് ബദൽ മാർഗങ്ങൾ ആസൂത്രണം ചെയ്തതായും അദ്ദേഹം പറഞ്ഞു. നിലവിൽ അഞ്ച് സ്ത്രീകൾ മാത്രമേ അഭയ കേന്ദ്രത്തിൽ ഉള്ളൂ. വീട്ടുവേലക്കാരുടെ വിസാനടപടികൾ സങ്കീർണമാണ് എന്നായിരുന്നു പരാതി. ഇപ്പോൾ ഇ മൈഗ്രേറ്റ് സംവിധാനം വഴി നടപടികൾ എളുപ്പം പൂർത്തിയാക്കാൻ പറ്റുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha