ഇന്ന് പ്രതിഷേധദിനം ; അയ്യപ്പജ്യോതിയില്‍ പങ്കെടുത്ത ഭക്തര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതി പ്രതിഷേധ ദിനം ആചരിക്കും

ഇന്നലെ നടന്ന അയ്യപ്പജ്യോതിയില്‍ പങ്കെടുത്ത ഭക്തര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതി ഇന്ന് പ്രതിഷേധ ദിനമായി ആചരിക്കും. കര്‍മസമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി എസ്.ജെ.ആര്‍.കുമാര്‍ അറിയിച്ചു.
ഇതിന്റെ ഭാഗമായി ഇന്ന് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ പ്രതിഷേധപ്രകടനങ്ങൾക്ക് കർമസമിതി ആഹ്വാനം ചെയ്തിട്ടുണ്ട്. പയ്യന്നൂർ കണ്ടോത്ത് ഭാഗത്ത് അയ്യപ്പജ്യോതിയിൽ പങ്കെടുക്കാനെത്തിയവരുടെ വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായിരുന്നു. ഇതിനെ തുടർന്ന് ഇവിടെ നേരിയ തോതിൽ സംഘർഷവും ഉടലെടുത്തിരുന്നു. ആക്രമണങ്ങൾക്ക് പിന്നിൽ സിപിഎം ആണെന്നാണ് ബിജെപി ആരോപണം.
വിവിധ സ്ഥലങ്ങളില്‍ അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാനെത്തിയ ഭക്തര്‍ക്ക് നേരെ ആക്രമണമുണ്ടായി. പയ്യന്നൂര്‍ അടുത്ത് പെരുമ്ബ, കണ്ണൂര്‍ കാസര്‍കോട് അതിര്‍ത്തിയായ കാലിക്കടവ്, കരിവെള്ളൂര്‍, കാഞ്ഞങ്ങാട്, തളിപ്പറമ്ബ്, തൃക്കരിപ്പൂര്‍ എന്നീ പ്രദേശങ്ങളില്‍ വ്യാപകമായ അക്രമമുണ്ടായി. ഗുരുതരമായ പരിക്കുകളോടെ 10 സ്ത്രീകളും 3 കുട്ടികളും ഉള്‍പ്പടെ 31 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 60 പേര്‍ക്ക് പലതരത്തിലുളള പരുക്കേറ്റിട്ടുണ്ടെന്നും എസ്.ജെ.ആര്‍ കുമാര്‍ പറഞ്ഞു.
അതേസമയം, ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ നടന്ന അയ്യപ്പജ്യോതി ഭക്തജന പങ്കാളിത്തം കൊണ്ട് ചരിത്ര സംഭവമായെന്ന് എസ്.ജെ.ആര്‍.കുമാര്‍ പറഞ്ഞു. 310 സ്ഥലങ്ങളില്‍ പ്രധാന നേതാക്കള്‍ പങ്കെടുത്ത യോഗങ്ങളും നടന്നു. കേരളത്തിന് പുറത്ത് 11 സംസ്ഥാനങ്ങളിലും അയ്യപ്പജ്യോതി തെളിയിച്ചു. അയ്യപ്പ ജ്യോതിയുടെ വിജയം കണ്ട് വിറളി പൂണ്ട മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഗുണ്ടകള്‍ പല സ്ഥലങ്ങളിലും അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാന്‍ എത്തിയ സ്ത്രീകള്‍ ഉള്‍പ്പടെയുള്ള ഭക്തര്‍ക്കെതിരെ വ്യാപകമായ അക്രമമാണ് അഴിച്ചുവിട്ടതെന്നും എസ്.ജെ.ആര്‍.കുമാര്‍ ആരോപിച്ചു.
ബിജെപിയുടെയും എന്‍ എസ് എസിന്‍റെയും പങ്കാളിത്തത്തോടെ മഞ്ചേശ്വരം മുതല്‍ കളിയിക്കാവിള വരെ ഒരേ സമയം ദീപങ്ങള്‍ തെളിച്ചാണ് അയ്യപ്പജ്യോതി ആചരിച്ചത്. ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളുടെ സംരക്ഷണം എന്ന ആവശ്യവുമായാണ് ശബരിമല കർമ്മ സമിതിയും ബി ജെ പിയും അയ്യപ്പജ്യോതി പ്രതിഷേധം സംഘടിപ്പിച്ചത്. കാസര്‍ഗോഡ് ഹൊസങ്കഡി അയ്യപ്പ ക്ഷേത്രത്തിലെ ശ്രീകോവിലില്‍ നിന്ന് തെളിയിച്ച ദീപം ക്ഷേത്രം ശാന്തി പുറത്തേക്ക് കൈമാറി. സ്വാമി യോഗാനന്ദ സരസ്വതിയും കപിലാശ്രമം ഉത്തരകാശി രാമചന്ദ്രസ്വാമിയും ചേര്‍ന്ന് ദീപം ഏറ്റുവാങ്ങി. തുടര്‍ന്ന് ഹൊസങ്കഡി നഗരത്തില്‍ എത്തിച്ച ശേഷം ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ അയ്യപ്പജ്യോതി തെളിയിച്ചു.
മഞ്ചേശ്വരം മുതൽ കളിയിക്കാവിള വരെ പാതയോരത്ത് വൈകീട്ട് ആറ് മണിയോടെയാണ് അയ്യപ്പജ്യോതി തെളിയിച്ചത്. എൻ എസ് എസ് പിന്തുണ കൂടി ലഭിച്ചതോടെ പരിപാടി വലിയ രാഷ്ട്രീയനേട്ടത്തിന് വഴിവയ്ക്കുമെന്നാണ് ബി ജെ പിയുടെ കണക്ക് കൂട്ടൽ. അയ്യപ്പ കര്‍മ്മ സമിതിയും ബിജെപിയും മറ്റ് സംഘപരിവാര്‍ സംഘടനകളും എന്‍എസ്എസും അയ്യപ്പജ്യോതി പ്രതിഷേധത്തിന് പരമാവധി പങ്കാളിത്തം ഉറപ്പാക്കാന്‍ വിപുലമായ തയ്യാറെടുപ്പുകളാണ് നടത്തിയത്. കളിയിക്കാവിളയില്‍ സുരേഷ് ഗോപി എം പി, കിളിമാനൂരില്‍ മുന്‍ ഡി ജി പി ടി പി സെൻ കുമാർ, തുടങ്ങിയവരും അയ്യപ്പജ്യോതി തെളിയിച്ചു. 80 കേന്ദ്രങ്ങളിലാണ് കാസര്‍ഗോഡ് അയ്യപ്പജ്യോതി തെളിയിച്ചത്.
https://www.facebook.com/Malayalivartha

























