ദിവ്യയുടെ മൃതദേഹം നാട്ടിലെത്തിച്ചു; യുവതിയുടെ ഭര്‍ത്താവ് പ്രവീണില്‍ നിന്നും രണ്ട് ലക്ഷം ദിര്‍ഹം ദയാധനമായി ഈടാക്കിയെന്ന് റിപ്പോർട്ടുകൾ
കഴിഞ്ഞ ദിവസം ദുബായില്‍ നടന്ന കാര്‍ അപകടത്തില്‍ മരിച്ച കാസര്‍കോട് സ്വദേശി ദിവ്യ(25)യുടെ മൃതദേഹം നാട്ടിലെത്തിച്ചു. കോഴിക്കോട് വിമാനത്താവളം വഴി ഇന്നലെയാണ് മൃതദേഹം നാട്ടില്‍ എത്തിച്ചത്. ഞായറാഴ്ച റാസല്‍ഖൈമയിലെ ഖിറാനിലുണ്ടായ വാഹനാപകടത്തിലാണ് ദിവ്യയ്ക്ക് ദാരുണാന്ത്യം സംഭവിച്ചത്. അതേസമയം യുവതിയുടെ ഭര്‍ത്താവ് പ്രവീണില്‍ നിന്നും രണ്ട് ലക്ഷം ദിര്‍ഹം (ഏകദേശം 38 ലക്ഷം രൂപ) ദയാധനമായി ഈടാക്കിയെന്ന് വിവിധ യുഎഇ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കാസര്‍കോട് നീലേശ്വരം പട്ടേന തുയ്യത്തില്ലം ശങ്കരന്‍ ഭട്ടതിരിയുടെയും ജലജയുടെയും മകളാണ് ദിവ്യ. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം ഉണ്ടായത്.
പ്രവീണ്‍ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് സൈന്‍ ബോര്‍ഡില്‍ ഇടിച്ച് തകരുകയായിരുന്നു. ഗുരുതരമായി പരുക്ക് പറ്റിയ ദിവ്യയെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രവീണും രണ്ട് വയസുകാരന്‍ മകന്‍ ദക്ഷിണും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വാഹനം ഓടിക്കുന്നതിനിടെ താന്‍ ഉറങ്ങിപ്പോയതാണ് അപകടം ഉണ്ടാകാന്‍ കാരണമെന്ന് പ്രവീണ്‍ സമ്മതിച്ചതിനെ തുടര്‍ന്നാണ് യുവതിയുടെ ആശ്രിതര്‍ക്ക് രണ്ടു ലക്ഷം ദിര്‍ഹം ദയാധനം നല്‍കാന്‍ അറ്റോര്‍ണി ജനറല്‍ ഉത്തരവിട്ടത്. ഇതിനു പുറമേ 2500 ദിര്‍ഹം പിഴയും ചുമത്തി. ദയാധനവും പിഴയും അടച്ച ശേഷമാണ് പ്രവീണിനെ വിട്ടയച്ചു.
സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും പണം സമാഹരിച്ചാണ് കോടതിയില്‍ അടച്ചതെന്നും ഇന്‍ഷുറന്‍സ് കമ്ബനിയില്‍ നിന്നും ഈ തുക ലഭിക്കുന്നതിനായി പിന്നീട് കേസ് ഫയല്‍ ചെയ്യുമെന്നും സാമൂഹിക പ്രവര്‍ത്തകന്‍ രഘു പറഞ്ഞു. അതേസമയം പ്രവീണിനെ നാല് മണിക്കൂറോളം പോലീസ് കസ്റ്റഡിയില്‍ എടുത്തുവെന്ന് റാസല്‍ഖൈമ ഇന്ത്യന്‍ റലീഫ് കമ്മറ്റി സാമൂഹിക പ്രവര്‍ത്തകന്‍ പുഷ്പന്‍ ഗോവിന്ദന്‍ പറഞ്ഞുവെന്നും വിവരമുണ്ട്.
https://www.facebook.com/Malayalivartha